‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’ മനസ്സിന്റെ നിയന്ത്രണം തകർത്തപ്പോൾ മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മ, കൊല്ലം കുണ്ടറ സ്വദേശിനി ദിവ്യ ജോണി അന്തരിച്ചു.
കണ്ണൂരിലെ ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് വിവരം. സംഭവത്തില്‍ ആലക്കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കണ്ണൂര്‍ സ്വദേശിയെ ദിവ്യ വിവാഹം ചെയ്തത്.
മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂരയായ അമ്മ എന്ന നിലയിലാണ് ദിവ്യ ജോണിയെക്കുറിച്ച് കേരളം ആദ്യമായി അറിഞ്ഞത്. എന്നാല്‍, ദിവ്യ തന്റെ ജീവിതം തുറന്നുപറഞ്ഞപ്പോള്‍ പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’ എന്ന മാനസികാവസ്ഥയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി.
ആദ്യ ബന്ധത്തിൽ, ഭര്‍തൃവീട്ടില്‍ കടുത്ത മാനസികപീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ദിവ്യ തുറന്നു പറഞ്ഞിട്ടുണ്ട്. കുഞ്ഞുമായി പ്രസവത്തിന്റെ നാലാം ദിവസം ഭര്‍തൃഗൃഹത്തിലേക്ക് എത്തിയപ്പോഴും ദിവ്യ നേരിട്ടത് കടുത്ത മാനസിക പീഡനം. ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’ അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയപ്പോള്‍ ദിവ്യയുടെ മനസ്സിന്റെ കടിഞ്ഞാണ്‍ കൈവിട്ടു. ആദ്യം കുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു. പിന്നീട് മനസ്സുമാറിയപ്പോള്‍ അതില്‍ നിന്ന് പിന്‍മാറി. എന്നാല്‍, മനസ്സ് വീണ്ടും കൈവിട്ടപ്പോള്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി. ഈ സംഭവം നടക്കുന്നത് ദിവ്യയുടെ കുണ്ടറയിലെ വീട്ടില്‍ വച്ചായിരുന്നു.
കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് പോലീസ് ദിവ്യയെ കസ്റ്റഡിയിലെടുത്തു. ചികിത്സയ്ക്ക് വിധേയയാക്കിയപ്പോള്‍ കടുത്ത പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനാണെന്ന് മാനസിക വിദഗ്ധരും വിലയിരുത്തി. ഒരുപാട് ചികിത്സയ്ക്ക് ശേഷമാണ് ദിവ്യ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. എങ്കിലും താന്‍ ചെയ്ത തെറ്റിന്റെ കുറ്റബോധം ദിവ്യയെ വേട്ടയാടിയിരുന്നു.