Tuesday 19 December 2023 11:40 AM IST : By സ്വന്തം ലേഖകൻ

‘ഭർതൃപിതാവ് കഴുത്ത് ഞെരിച്ചു, കിണറ്റില്‍ മരിച്ചനിലയില്‍ കണ്ട ഷഫ്‌നയുടെ ശരീരത്തില്‍ മുറിവുകള്‍’: കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ

shafna-death-1912

കണ്ണൂർ ചൊക്ലിയില്‍ യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍. തൊട്ടിൽപ്പാലം സ്വദേശിയായ ഷഫ്‌നയെ (26) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ ഷഫ്‌നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നു കുടുംബം ആരോപിച്ചു.

സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന് ആരോപിച്ച്‌ ഷഫ്‌നയെ ഭര്‍തൃവീട്ടുകാര്‍ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃപിതാവ് കഴുത്ത് പിടിച്ച്‌ ഞെരിച്ചതായി ഒരിക്കല്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഷഫ്‌നയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു കുടുംബം പ്രതികരിച്ചു

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഭർത്താവിനോടും കുടുംബാംഗങ്ങൾക്കുമൊപ്പം പെരിങ്ങത്തൂർ എക്സ്പോ കണ്ടു മടങ്ങിയെത്തിയ ഷഫ്നയെ രാവിലെ ഏഴുമണിയോടെ കാണാതാവുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പാനൂരിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

അഞ്ചുവർഷം മുൻപായിരുന്നു ഷഫ്നയുടെ വിവാഹം. നാലുവയസ്സുള്ള മകളുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് മരണത്തിന് ഒരാഴ്ച മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. അബൂബക്കർ - ഫാത്തിമ ദമ്പതികളുടെ മകളാണ് ഷഫ്ന.

Tags:
  • Spotlight