സ്ത്രീ-പുരുഷ വ്യത്യാസങ്ങളില്ലാതെ ആർക്കും മാറ്റത്തിന്റെ ഭാഗമാക്കാനുള്ളൊരു അവസരമാണ് എറണാകുളം ജില്ലയിലെ പനങ്ങാട് ഒരുക്കുന്നത്
"പണ്ടൊക്കെ ഇഷ്ടംപോലെ ആൾക്കാർ കണ്ടതിലേക്കിറങ്ങാനും വിതക്കാനും കൊയ്യാനും ഒക്കെ ഉണ്ടായിരുന്നു. ഇന്നിപ്പോ വിതച്ചാലും കൊയ്യനാളില്ല. മണ്ണിന്റെ മണവും ഗുണവും ഒക്കെ സോഷ്യൽ മീഡിയയിൽ എഴുതിയിടുന്നതല്ലാതെ നമുക്കുള്ള ഭക്ഷണം ഒരുക്കാൻ നമ്മൾ ഓരോരുത്തർക്കും കൂടി പങ്കാളികളാക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് 'ഫാർമർ ഫോർ എ ഡേ' എന്നതിലൂടെ ഉദ്ദേശിക്കുന്നത്." പൊക്കാളി കർഷകനായ നന്ദകുമാർ പറയുന്നു.
എറണാകുളം ജില്ലയിലെ പനങ്ങാട്- ചേപ്പനം- ചാത്തമ്മ ഭാഗത്തെ 20 ഏക്കറോളമുള്ള സ്ഥലത്താണ് പൊക്കാളി കൃഷി ചെയ്ത നെല്ല് കൊയ്യാൻ പാകത്തിനായി നിൽക്കുന്നത്. ഈ ഒരാഴ്ചയ്ക്കുള്ളിൽ കൊയ്യാൻ ആളെ കിട്ടിയില്ലെങ്കിൽ ഇത്രയും ഭക്ഷ്യധാന്യം വെറുതെ നശിക്കുമെന്നോർത്തപ്പോഴാണ് നന്ദകുമാർ ചേട്ടൻ ഇങ്ങനൊരു പദ്ധതി ഇറക്കിയത്.
നവംബർ അഞ്ച് രാവിലെ 7 മണിക്ക് ഉദ്ഘാടനം. പരിശീലനം ഒക്കെ കഴിഞ്ഞ് 6ന് കോയ്ത്തു തുടങ്ങി വിളവെടുപ്പ് ഉത്സവം നവംബർ 13വരെ തുടരും. സാമൂഹിക അകലം പാലിച്ചും വ്യത്മായ മാർഗ്ഗനിർദേശങ്ങൾക്കുള്ളിൽ നിന്നുകൊണ്ടും ഒക്കെയാണ് കൊയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. വരുന്നവർക്ക് കൊയ്യാനുള്ള പരിശീലനവും ആയുധങ്ങളും നൽകും. 50 പേര് വീതം ഉള്ള ഗ്രൂപ്പ് എട്ട് ദിവസം കൊയ്താൽ വിളവെടുപ്പ് പൂർണമാകും എന്നാണ് കണക്കുകൂട്ടൽ. താല്പര്യമുള്ളവർക്ക് 9446339633 എന്ന നമ്പറിൽ വിളിക്കാം. വരുന്നവർ മുൻകൂട്ടി വിളിച്ച് പറയണം. കൂടുതൽ ആളുകളെ നിലവിലെ സാഹചര്യത്തിൽ അനുവദിക്കാനും പറ്റില്ല. സ്ഥലത്തെക്കുറിച്ചുള്ള വ്യക്തതയും വിളിക്കുമ്പോൾ കിട്ടും.
ഇവിടെ എത്തുന്നവർക്കായി കൃഷിയുമായി ബന്ധപെട്ട അറിവുകൾ നേടാനുള്ള ക്ലാസുകൾ ഉണ്ടാകും. 7 മുതൽ 11 വരെ ആണ് കൊയ്ത്ത്. ശേഷം ചെറിയ രീതിയിൽ ഭക്ഷണ സൗകര്യവും ഉണ്ടാകും. പൊക്കാളി രണ്ട് മീറ്ററോളം പൊക്കത്തിൽ വരുന്ന ചെടിയാണ്, അതിനെ കൂടുതൽ നിർത്തിയാൽ അത് വാടി താഴേക്ക് വീണു പോകുകയും ചെയ്യും. ജനങ്ങളെ കിട്ടാത്തത് കൊണ്ട് നെല്ല് വിഷമിക്കാൻ പാടില്ല, ഉള്ള നെല്ല് പാഴായും പോകരുത് അതാണ് ഇത്തരം ഒരു പദ്ധതി ഒരുക്കാനുള്ള പ്രധാന കാരണം.