‘അയിത്തമുള്ള പറയ സമുദായക്കാരനാണു സർ; ക്ഷമിക്കണം. ചിലങ്ക കെട്ടിജീവിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ പിന്നെ, എന്തിനാണ് ഈ ജീവിതം? ജാതിവിവേചനവും ലിംഗവിവേചനവും ഉള്ള ഈ സമൂഹത്തിൽ എന്തിനാണു ജീവിക്കുന്നത്...’- മനസ്സില്‍ കൂടൂകൂട്ടിയ നാടന്‍പാട്ടുകളിലൂടെയും അഭിനയത്തിലൂടെയും മലയാളിയെ മോഹിപ്പിച്ച കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആർഎൽവി രാമകൃഷ്ണൻ ഇങ്ങനെ കുറിച്ചത് ഹൃദയരക്തം കൊണ്ടായിരുന്നു.
മോഹിനിയാട്ടത്തില്‍ ഉന്നത ബിരുദങ്ങളും ഡോക്ടറേറ്റും ഉണ്ടായിട്ടും ഒരു സർക്കാർ സ്ഥാപനത്തിൽ കേവലം ഇരുപതു മിനിറ്റ് നൃത്തം ചെയ്യാൻ ഈ കലാകാരനെ അനുവദിച്ചില്ല. കലാകാരനായി ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ മരണമാണു ഭേദമെന്നു തോന്നിയ ദുർബലനിമിഷത്തില്‍, ഒരുപിടി ഉറക്കഗുളികയിൽ എല്ലാം അവസാനിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു. പക്ഷേ, ദൈവത്തിന്റെ ഇടപെടൽ അപ്പോഴുമുണ്ടായി. തനിക്ക് ഇനിയും എന്തൊക്കെയോ ചെയ്യാനുണ്ടെന്ന തോന്നൽ. രാമകൃഷ്ണൻ മുന്നിലിരുന്ന് സംസാരിക്കുമ്പോൾ ഒരു നിമിഷം നമ്മൾ സംശയിക്കും, ഇത് കലാഭവൻ മണി തന്നെയല്ലേ? അതേ രൂപം, ഭാവം, ശബ്ദം.
‘‘സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരാണു ഞങ്ങൾ. ദൈവം ഞങ്ങള്‍ക്ക് അൽപം കലാവാസന തന്നു. അതുകൊണ്ടു ജീവിച്ചോളാൻ പറഞ്ഞു. അതിനും സമ്മതിക്കാതിരുന്നാൽ പിന്നെ, എന്തു ചെയ്യും. എന്തിനാണു ജീവിച്ചിരിക്കുന്നതെന്നു പോലും തോന്നി. അങ്ങനെയാണ് ഒരു ദുർബലനിമിഷത്തിൽ മരിക്കാൻ തോന്നിയത്.’’
ഇതേ സാഹചര്യങ്ങളിൽ നിന്നു തന്നെയല്ലേ മണിയും വലിയ കലാകാരനായി പേരെടുത്തത്?
ചേട്ടന്‍ വലിയ കലാകാരനായത് ആരും ഔദാര്യം കാണിച്ചിട്ടല്ല. എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ചേട്ടനും ഞാനും ഉത്സവപ്പറമ്പുകളിൽ ചെന്നു ഭാരവാഹികളോടു യാചിക്കും, ‘ഒരു പത്തു മിനിറ്റ് തരണം, രണ്ടു പാട്ട് പാടാനുള്ള അവസരം തരണം...’ എന്നൊക്കെ. ചിലർ സമ്മതിക്കും. ചിലർ ആട്ടിയോടിക്കും. തല്ല് കിട്ടിയ അവസരങ്ങൾ വരെയുണ്ട്. ഏതെങ്കിലുമൊരു അമ്പലത്തിലെ ഉത്സവ നോട്ടീസിൽ പേരു വച്ചു പരിപാടി അവതരിപ്പിക്കണം എന്നത് ചേട്ടന്റെ വലിയ ആഗ്രഹമായിരുന്നു അന്ന്. ഭാഗ്യത്തിന് ചേട്ടൻ സിനിമയിലെത്തി. അതോടെ ചേട്ടനെ എല്ലാവരും അറിഞ്ഞു. ഞാനൊരു നർത്തകനാണ്. മണിയുടെ അനുജൻ എന്ന മേൽവിലാസമാണ് എനിക്ക്. അതൊരു ഭാഗ്യമാണ്.
ഞാൻ കോളജിൽ പോകാൻ തുടങ്ങിയതിനു ശേഷമാണ് ചേട്ടനു മിമിക്രിയും സിനിമയും വരുമാനവുമൊക്കെയായത്. അതുവരെ ചേട്ടനെപ്പോലെ പല ജോലിയും ചെയ്താണ് ഞാനും പഠിച്ചത്. അതിരാവിലെ ചാലക്കുടി ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ കഴുകാൻ പോകും. ഒരു ഓട്ടോയ്ക്ക് രണ്ടുരൂപ കൂലി. പത്ത് ഓട്ടോറിക്ഷ കഴുകിയ ശേഷമാണ് സ്കൂളിൽ പോകുന്നത്. വൈകുന്നേരം ഒരു ചിട്ടിക്കമ്പനിക്കു വേണ്ടി പൈസ പിരിവ്. അവധിദിവസങ്ങളിൽ കൂലിപ്പണി. ഈ കഷ്ടപ്പാടിനിടയിലും വലിയ കലാകാരന്മാരായി പേരെടുക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതിനുവേണ്ടി എന്തു ത്യാഗത്തിനും തയാറായിരുന്നു.