Thursday 04 February 2021 04:57 PM IST

കിറ്റെക്സിലെ മൂത്രപ്പുര വൃത്തിയാക്കി തുടക്കം, 93ൽ മാനേജിങ് ഡയറക്ടർ: കിഴക്കമ്പലത്തിന്റെ നായകൻ സാബു ജേക്കബ് പറയുന്നു

Vijeesh Gopinath

Senior Sub Editor

kitex

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സാബു ജേക്കബിനോട് അച്ഛൻ എം.സി ജേക്കബ് പറഞ്ഞു, ‘ സ്കൂള്‍ വിട്ടു വന്നാൽ അന്ന അലൂമിനിയത്തിലേക്ക് വരണം. നാളെ മുതൽ നിന്നെ നമ്മുടെ കമ്പനിയിൽ ജോലി ക്കെടുത്തു.’

ശമ്പളമായി പരിപ്പുവടയും സമൂസയും കിട്ടുമല്ലോ എന്ന സന്തോഷത്തിൽ ഒാടിച്ചെന്ന മകന്റെ കൈയിലേക്ക് എം.സി. ജേക്കബ് വലിയ ബ്രഷും ബക്കറ്റും കൊടുത്തു.‘‘ ഇന്നു മുതൽ എല്ലാ ദിവസവും കമ്പനിയിലെ ക ക്കൂസും മൂത്രപ്പുരയും വൃത്തിയാക്കുന്നത് നീയാണ്.’’

സാബു ഒന്നു ഞെട്ടി. എന്നാലും വൈകുന്നേരം കിട്ടുന്ന ശ മ്പളം ഒാർത്തപ്പോൾ രണ്ടും കൽപിച്ച് വാതിൽ തുറന്ന് അകത്തു കയറി. ‌മൂക്കു പൊത്തി പുറത്തേക്കോടി.

‘‘പക്ഷേ എന്റെ കയ്യിൽ നിന്ന് ആ ബ്രഷ് വാങ്ങി അ ച്ഛൻ വൃത്തിയാക്കാൻ തുടങ്ങി. എന്നോട് വെള്ളം ഒഴിച്ചു കൊടുക്കാൻ പറഞ്ഞു. ഏതു ജോലിക്കും മാന്യതയുണ്ടെന്ന് അന്ന് പഠിച്ചതാണ്.

ഒരു വർഷം കഴിഞ്ഞപ്പോൾ ‘പ്രമോഷൻ’ കിട്ടി. ഫാക്ടറിയുടെ അകം അടിച്ചു വാരുന്ന ജോലി. കക്കൂസ് വൃത്തിയാക്കുന്നതാണ് അതിലും ഭേദമെന്ന് തോന്നി. വാതിലടച്ചു കഴിഞ്ഞാൽ ചെയ്യുന്ന ജോലി മറ്റാരും കാണില്ലല്ലോ. ‘മുതലാളിയുടെ മകൻ’ ചൂലുമായി നടക്കുന്നതു കണ്ട് മൂക്കത്തു വിരൽ വച്ചവരുടെ പരിഹാസവും ചിരിയുമൊക്കെ ആദ്യം എനിക്ക് താങ്ങാനായില്ല. പക്ഷേ, കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലെ ഈഗോ ഉറങ്ങിപ്പോയി. അതു തന്നെയാകും അച്ഛനും മനസ്സിൽ കണ്ടതെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു.

പിന്നെയും ‘പ്രമോഷനുകൾ’ ഉണ്ടായോ?

അടുത്ത വർഷം സ്ഥാനക്കയറ്റം കിട്ടി. കിറ്റക്സിന്റെ കെട്ടിട നിർമാണം നടക്കുന്ന സമയം. കോൺക്രീറ്റ് മിക്സിങും കമ്പികെട്ടലുമായി ജോലി. അതു കഴിഞ്ഞപ്പോഴേക്കും 200 വീവിങ് മെഷീനുകൾ വന്നു. അത് കമ്മിഷൻ ചെയ്യുന്നവർക്കൊപ്പം. പിന്നെ മെഷീനുകൾ പ്രവർത്തിപ്പിക്കുന്ന ജോലി, വർക്ക് സൂപ്പർവൈസർ, ഷിഫ്റ്റ് ഇൻ ചാർജ്, വീവീങ് മാസ്റ്റർ, ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ....1993ൽ കിറ്റക്സിന്റെ മാനേജിങ് ഡയറക്ടർ. വലിയ അനുഭവ പാഠമായിരുന്നു ഈ യാത്ര.

ജീവനക്കാരിൽ ഒരാളായി വളർന്നാണ് ഇന്നു കാണുന്ന സാബു ജേക്കബ് ആയത്. അല്ലാതെ ഒരു സുപ്രഭാതത്തിൽ ന ടന്ന കാര്യമല്ല. എല്ലാ ജോലിക്കാരുടെയും മനസ്സും വേദനകളും എനിക്ക് അറിയാം. സ്വപ്നങ്ങളെക്കുറിച്ചും അവരുടെ ജീവിതം ചൂഷണം ചെയ്യാനെത്തുവരെക്കുറിച്ചും അറിയാം.’’

സാബു ജേക്കബിന്റെ വാക്കുകൾ കാതോർത്താൽ ഒരു നാട് കയ്യടിക്കുന്ന ശബ്ദം കേൾക്കാം. 2015 തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി 20 കിഴക്കമ്പലം ചരിത്രമാകുകയായിരുന്നു. അടിമുടി രാഷ്ട്രീയക്കൊടി പാറുന്ന കേരളത്തിൽ രാഷ്ട്രീയമില്ലാത്ത സംഘടന, അതും ഒരു കമ്പനിയുടെ നേതൃത്വത്തിലുള്ള സംഘടന പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നു.

പലരും കരുതിയ പോലെ അത് കിഴക്കമ്പലത്തു തുടങ്ങി അവിടെ തീർന്ന വെറും പരീക്ഷണം മാത്രമായില്ല. അ‌ഞ്ചു വർഷം കഴി‍ഞ്ഞപ്പോൾ മൂന്നു പഞ്ചായത്തുകൾ കൂടി പിടിച്ചെടുത്തു. മറ്റൊരു പഞ്ചായത്തിൽ പകുതിയോളം സീറ്റ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വിജയങ്ങൾ...

ട്വന്റി 20 യുടെ ലക്ഷ്യം എന്തായിരുന്നു?

നമ്മുടെ ബിസിനസ് വളരുന്നതിനൊപ്പം ഈ നാടും വളരണമെന്നായിരുന്നു അച്ഛന്റെ കാഴ്ചപ്പാട്. അതാണ് യഥാർഥ വികസനം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. 2012 ൽ അച്ഛന്റെ മരണത്തോടെ ആ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ശ്രമങ്ങൾ തുടങ്ങി. അച്ഛൻ വ്യക്തികളെ ആണ് സഹായിച്ചിരുന്നത്. ഞങ്ങൾ കിഴക്കമ്പലം എന്ന നാട്ടിലേക്ക് ആ സ്വപ്നത്തെ വലുതാക്കി. നാടിനു വേണ്ട കാര്യങ്ങളെക്കുറിച്ചറിയാൻ പഠനം നടത്തി. ആ റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു.

282 കുടുംബങ്ങൾ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അതിനുള്ളിൽ മനുഷ്യനും ആടും കോഴിയും ഒരുമിച്ചു കഴിയുന്ന കാഴ്ച. കുടിവെള്ളം ഇല്ലാത്ത, വൈദ്യുതിയില്ലാത്ത വീടുകൾ. പലരും പട്ടിണിയിൽ. ഇത് ഒ ന്നോ രണ്ടോ വർഷം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ലെന്ന് തിരിച്ചറിഞ്ഞു. 2020 ൽ ഒരു ഘട്ടം പൂർത്തിയാക്കാം എ ന്നു തീരുമാനിച്ചു. അങ്ങനെ ട്വന്റി 20 എന്നു പേരിട്ടു.

വിശദമായ വായന വനിത ജനുവരി രണ്ടാം ലക്കത്തിൽ