പതിനൊന്ന് വർഷമായി സായ്കുമാർ ഒരു അഭിമുഖത്തിന് ഇരുന്നിട്ട്. പലരും പലതും കൊട്ടിഘോഷിച്ചപ്പോഴും ഗോസിപ്പ് വാർത്തകളിൽ നിറയുമ്പോഴും തന്റെ മാത്രം ലോകത്ത് ഒതുങ്ങി, ‘ഒന്നും പറയാനില്ല’ എന്ന മറുപടിയിൽ എല്ലാമൊതുക്കി. ഇടയ്ക്ക് സിനിമയോടു പോലും പിണങ്ങിയതാണ്. പിന്നെ, പലരുടെയും സ്നേഹനിർബന്ധത്തിനു വഴങ്ങി മടങ്ങിയെത്തി. അപ്പോഴും ചോദ്യം ചെയ്തവരോട് ഒന്നും നിഷേധിച്ചില്ല. കൊട്ടാരക്കര ശ്രീധരൻ നായർ എന്ന പ്രതിഭയുടെ മകന് അഭിനയം പോലെ അനായാസമായിരുന്നില്ല ജീവിതം. പഴി കേട്ടതൊക്കെയും ചെയ്യാത്ത കാര്യങ്ങൾക്കെന്നു മനസ്സിലായതോടെ തീരുമാനിച്ചു, ഒന്നിനും മറുപടി പറയേണ്ട എന്ന്.
‘‘ജീവിതത്തിലും കരിയറിലും ചെയ്യാത്ത കാര്യങ്ങൾക്കാണ് കൂടുതൽ പഴി കേട്ടത്. 18 വർഷമായി മദ്യപാനം നിർത്തിയിട്ട്, വല്ലപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ബിയർ കഴിക്കും, അതിനപ്പുറമില്ല. എന്നിട്ടും പലരുടെയും ധാരണ ഞാൻ കടുത്ത മദ്യപാനി എന്നാണ്. അഭിനയിച്ചു തുടങ്ങിയ കാലത്തും ഇങ്ങനെയായിരുന്നു.
ചിലർ പരിചയഭാവത്തിൽ വന്ന് അച്ഛനെ പറ്റി പറയും, ‘കുണ്ടറയിൽ വച്ച് ഞാനും കൊട്ടാരക്കര സാറും നന്നായി ഒന്ന് കൂടിയിട്ടുണ്ട്...’ എന്നൊക്കെ. അവരൊന്നും ചിലപ്പോൾ അച്ഛനെ നേരിട്ടു പോലും കണ്ടിട്ടുണ്ടാകില്ല. അവർ പറയുന്നയത്ര മദ്യം അച്ഛൻ കുടിച്ചു തീർക്കണമെങ്കിൽ അദ്ദേഹം വല്ല അതിമാനുഷനോ മറ്റോ ആകണം. മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ കഥകൾ പടച്ചുവിടുന്നത് പലർക്കും രസമാണ്...’’- ഹൃദയത്തിലെ നോവ് ചിരിയിലൊതുക്കി സായ്കുമാർ പറഞ്ഞു.