Wednesday 03 April 2024 11:25 AM IST : By സ്വന്തം ലേഖകൻ

‘എന്നെ ഒഡീഷയിലേക്ക് കൊണ്ടു പോകൂ...’: കൂസലില്ലാതെ പ്രതി: പുതിയ വീട്ടിൽ ഒരാഴ്ച തികയും മുൻപേ വിനോദ് പോയി

tte-demise

‘ഞാൻ രണ്ടു കൈ കൊണ്ടും തള്ളി. അവൻ വീണു, എന്നെ ഒഡീഷയിലേക്കു കൊണ്ടുപോകൂ’ - ട്രെയിനിൽ കയറി പിടികൂടിയ ആർപിഎഫ് (റെയിൽവേ സംരക്ഷണസേന) ഉദ്യോഗസ്ഥരോടു പ്രതി രജനികാന്ത പറഞ്ഞതിങ്ങനെ. ഇതു വിഡിയോയിൽ പകർത്തിയിട്ടുണ്ട്. പിന്നീടു തൃശൂർ റെയിൽവേ പൊലീസും ആർപിഎഫും ചേർന്നു ചോദ്യം ചെയ്യുമ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു. തൃശൂരിൽനിന്നാണു പ്രതി ട്രെയിനിൽ കയറിയത്. വിനോദിനെ തള്ളിയിട്ടശേഷം ഒന്നും സംഭവിക്കാത്തതു പോലെ സീറ്റിൽ പോയി കിടന്നു. ആർപിഎഫ് വരുമ്പോഴും ഇയാൾ കിടക്കുകയായിരുന്നു.

പുതിയ വീട്ടിൽ ഒരാഴ്ച തികയും മുൻപേ...

തിരുവനന്തപുരം സ്വദേശിയായ വിനോദ്, അമ്മ ലളിതയ്ക്കൊപ്പം എറണാകുളം മഞ്ഞുമലിലെ പുതിയ വീട്ടിൽ താമസം തുടങ്ങിയതു കഴിഞ്ഞ 27ന് ആണ്. ചില സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തിട്ടുമുണ്ട്. റെയിൽവേ ജീവനക്കാരനായിരുന്ന പിതാവു വേണുഗോപാലൻ നായർ 2002ൽ മരിച്ചതിനെത്തുടർന്നാണു വിനോദിനു ജോലി ലഭിച്ചത്. അനധികൃത യാത്രക്കാരിൽനിന്നായി മാസം 10 ലക്ഷം രൂപ വരെ പിഴ അടപ്പിച്ചിട്ടുണ്ട്. ഇതിനു റെയിൽവേയുടെ അംഗീകാരവും ലഭിച്ചിരുന്നു. 

ടിക്കറ്റില്ലായാത്ര തടഞ്ഞപ്പോൾ യാത്രക്കാരന്റെ പ്രതികാരം; ടിടിഇയെ തള്ളിയിട്ട് കൊന്നു

തൃശൂർ ∙ ട്രെയിനിൽ ടിക്കറ്റ് ചോദിച്ച ടിടിഇയെ (ടിക്കറ്റ് പരിശോധകൻ) യാത്രക്കാരൻ തള്ളിയിട്ടുകൊന്നു. എറണാകുളം സൗത്തിലെ ടിടിഇയായ മഞ്ഞുമ്മൽ മൈത്രി നഗറിൽ കെ.വിനോദ് (48) ആണു കൊല്ലപ്പെട്ടത്. പ്രതി ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്ത രണജിത്തിനെ(42) ട്രെയിൻ പാലക്കാട് എത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം– പട്ന എക്സ്പ്രസ് വൈകിട്ട് 6.45നു തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷനടുത്തുവച്ചായിരുന്നു സംഭവം.

പ്രതി തള്ളിവീഴ്ത്തിയതിനെത്തുടർന്ന് വിനോദ് തൊട്ടടുത്ത ട്രാക്കിൽ മറ്റൊരു ട്രെയിനിന് അടിയിൽ പെടുകയായിരുന്നുവെന്നാണു നിഗമനം. എസ് 11 കോച്ചിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത രജനികാന്തയോട് പാലക്കാട്ടെത്തുമ്പോൾ ഇറങ്ങണമെന്നു വിനോദ് നിർദേശിച്ചു. ഇതിനുശേഷം ഇദ്ദേഹം വാതിലിനടുത്തെത്തി വെള്ളം കുടിക്കുമ്പോൾ പ്രതി തള്ളിയിടുകയായിരുന്നുവെന്നാണു മറ്റു യാത്രക്കാർ നൽകുന്ന വിവരം.

മദ്യലഹരിയിലായിരുന്ന പ്രതി തങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചതിനാൽ ചങ്ങല വലിക്കാൻ കഴിഞ്ഞില്ലെന്നും ഇവർ പറയുന്നു. പിന്നീട് സമീപ കോച്ചിലെ ടിടിഇയെ വിവരം ധരിപ്പിച്ചു. അദ്ദേഹം റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടാണ് പ്രതിയെ പാലക്കാട്ടുനിന്നു പിടികൂടിയത്. തൃശൂരിൽനിന്ന് 9 കിലോമീറ്റർ മാറിയാണ് മുളങ്കുന്നത്തുകാവ് സ്റ്റേഷൻ. ഇവിടെനിന്ന് ഒന്നര കിലോമീറ്റർകൂടി കഴിഞ്ഞ് മുളങ്കുന്നത്തുകാവ് ഓവർബ്രിജിനടുത്താണു മൃതദേഹം കണ്ടെത്തിയത്.