‘രണ്ടുവശത്തേക്കും മുടി പിന്നിയിട്ടു വരണമെന്നാ ടീച്ചർ പറഞ്ഞത്. അമ്മ മുടികെട്ടിത്തന്നാലെ ശരിയാകൂ. വീട്ടിലേക്ക് അമ്മയിനി എപ്പോഴാ വരുന്നേ?’– മകൾ അഞ്ചാം ക്ലാസുകാരി പാർവണേന്ദുവിന്റെ ചോദ്യം കേട്ട് ഫോണിന്റെ അങ്ങേത്തലയ്ക്കൽ മേഘ വിതുമ്പുന്നുണ്ടായിരുന്നു. ‘അമ്മ ഉടൻ വരും, അതുവരെ നല്ല കുട്ടിയായി ഇരിക്കണം’ എന്നു പറഞ്ഞാണു ഫോൺ വച്ചത്.
രണ്ടാഴ്ച മുൻപ് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ ഗുരുതരമായി പരുക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.
ലാത്തികൊണ്ടുള്ള അടിയിൽ കഴുത്തിലെ അസ്ഥികൾ സ്ഥാനംമാറി ഞരമ്പിനു ക്ഷതമേറ്റിട്ടുണ്ട്. ഇതുമൂലം ഇപ്പോഴും എഴുന്നേറ്റുനിൽക്കുമ്പോൾ ഛർദിക്കുന്നു. ‘2 മാസം പൂർണമായി വിശ്രമിക്കണം. ഭാരമുള്ള ജോലികൾ ചെയ്യരുതെന്നും സ്കൂട്ടർപോലും ഓടിക്കരുതെന്നാണു ഡോക്ടർ പറഞ്ഞത്. 25 ലക്ഷം രൂപ ലോൺ എടുത്താണ് 10 മാസം മുൻപ് കായംകുളത്ത് ബ്യൂട്ടി സലൂൺ തുടങ്ങിയത്. മുൻപോട്ടുള്ള ജീവിതം വലിയ ചോദ്യച്ചിഹ്നമായി നിൽക്കുകയാണ്.’– മേഘ പറഞ്ഞു. മേഘയ്ക്കു പുറമേ മറ്റു വനിതാ പ്രവർത്തകർക്കും സാരമായി പരുക്കേറ്റിരുന്നു.