കേരളക്കര ഒന്നാകെ ഉറക്കമിളച്ച് പ്രാർത്ഥിച്ച രാത്രി. ഒടുവിൽ കേട്ടത് ഒരിക്കലും കേൾക്കരുതേ എന്നാഗ്രഹിച്ച വാർത്ത. ദേവനന്ദയുടെ ചേതനയറ്റ ദേഹം കണ്ട് വിറങ്ങലിച്ച് നിൽക്കുകയാണ് കേരളക്കര.
രാത്രി വൈകിയും നടന്ന തിരച്ചിലിനൊടുവിൽ രാവിലെ 7.35ഓടെയാണ് ദേവനന്ദയുടെ മരണവാർത്ത സ്ഥിരീകരിക്കുന്നത്. ഇത്തിക്കരയാറ്റിൽ നിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോസ്റ്റല്‍ പൊലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് ദേവനന്ദയുടെ കണ്ടെത്തിയത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതേദഹം.
മുറിവും ചതവുകളുമില്ല; ദേവനന്ദയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ല
പൊലീസ് നായ നിന്നത് പുഴയോരത്ത്, മൃതദേഹം കമിഴ്ന്ന നിലയിൽ; മണൽ വാരിയ കുഴികൾ
ദേവനന്ദയുടെ വീട്ടില്‍ നിന്ന് എഴുന്നൂറു മീറ്റര്‍ അകലെ റബര്‍തോട്ടം കഴിഞ്ഞ് പുഴയിലാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം കിടന്നിരുന്ന അതേസ്ഥലത്തു നിന്നു തന്നെ കുട്ടി കഴുത്തിൽ ധരിച്ചിരുന്ന ഷാൾ കണ്ടെത്തിയിരുന്നു.
കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടി തനിച്ച് എങ്ങനെയാണ് ഈ സ്ഥലത്ത് എത്തിയതെന്നും കൂടുതൽ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹത കാണുന്നില്ലെന്ന് എന്‍.കെ.പ്രേമചന്ദ്രന് എംപി പ്രതികരിച്ചു.
കണ്ണനല്ലൂർ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനത്തിൽ പ്രദീപ് കുമാർ – ധന്യ ദമ്പതികളുടെ മകളാണ് പൊന്നു എന്നു വിളിക്കുന്ന ദേവനന്ദ. വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച വാർഷികാഘോഷം ആയിരുന്നതിനാൽ ഇന്നലെ സ്കൂളിന് അവധിയായിരുന്നു. നൃത്ത ഇനങ്ങളിൽ ദേവനന്ദയും പങ്കെടുത്തിരുന്നു.