ആരും തിരിഞ്ഞു നോക്കിയില്ല, ഒടുവിൽ രാജമ്മയുടെ മൃതദേഹം കൈലിയിൽ പുതപ്പിച്ച് സോമൻ: ടിപ്പർ കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Mail This Article
ബൈക്കിൽ നിന്നു റോഡിലേക്കു തെറിച്ചു വീണ വീട്ടമ്മ ടിപ്പർ കയറി മരിച്ചു. കാവുംഭാഗം പുതുക്കാട്ട് പി.കെ.രാജമ്മ (57 ) ആണു മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ മല്ലപ്പള്ളി - തിരുവല്ല റോഡിൽ മാടൻമുക്ക് ജംക്‌ഷനിലെ കാത്തിരിപ്പു കേന്ദ്രത്തിനു സമീപമാണ് അപകടം. മകൻ പി.ജി.രാഹുലിന് ഒപ്പം ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങിനു പോകുകയായിരുന്നു ഇവർ. ബൈക്കിനു മുൻപിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷ, അപകടം നടന്ന ഭാഗത്തെ വളവിൽ എതിരെ അമിത വേഗത്തിൽ വന്ന ടിപ്പർ കണ്ടു പെട്ടെന്നു നിർത്തി. ഇതേ തുടർന്നു ബൈക്കും പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോൾ രാജമ്മ പിടിവിട്ടു റോഡിലേക്കു വീഴുകയായിരുന്നു.
ഇവരുടെ ശരീരത്തിലൂടെ ടിപ്പർ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ സംഭവം നടന്ന സ്ഥലത്തു നിന്ന് ഇവരെ മാറ്റാൻ ആരും തയാറായില്ല. വിവരം അറിഞ്ഞെത്തിയ സോമൻ എന്നയാളാണു രാജമ്മയുടെ ശരീരം സ്വന്തം ബാഗിൽ ഉണ്ടായിരുന്ന കൈലി ഉപയോഗിച്ചു പുതപ്പിച്ച് ആംബുലൻസിലേക്കു കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽഎത്തിച്ചത്. വിവിധ കേസുകളിൽ പൊലീസിനെ സഹായിക്കുന്നയാളാണു സോമൻ. സംഭവം കണ്ട് ബോധക്ഷയം ഉണ്ടായ രാഹുലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരേതനായ ഗംഗാധരൻ ആണു രാജമ്മയുടെ ഭർത്താവ്. പി.ജി.രാകേഷും മകനാണ്.