എൻഡോസൾഫാൻ ദുരിത മേഖലയായ കാസർകോട് ഭിന്നശേഷി കേന്ദ്രവുമായി ഗോപിനാഥ് മുതുകാട്.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട് സെന്ററിന്റെ മാതൃകയിൽ രാജ്യാന്തര നിലവാരത്തിലുള്ള ഭിന്നശേഷി പുനരധിവാസ കേന്ദ്രവും ആധുനിക തെറപ്പി യൂണിറ്റും കാസർകോട് ആരംഭിക്കുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. കോട്ടയം ബിസിഎം കോളജിലെ ഹിന്ദി പ്രഫസർ ആയിരുന്ന എം. കെ. ലൂക്കയാണ് പുനരധിവാസ കേന്ദ്രം നിർമിക്കുന്നതിനുള്ള 16 ഏക്കർ ഭൂമി സൗജന്യമായി നൽകുന്നത്. ഈ പ്രോജക്ട് നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുമെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.

ബിസിഎം കോളജിൽ നിന്നു വിരമിച്ചതിനു ശേഷം കാസർകോട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് എം. കെ. ലൂക്ക. ‘‘അനാഥരായ കുട്ടികളെ പഠനത്തിനു സഹായിക്കുകയും വീടില്ലാത്ത ആറേഴു പേർക്ക് വീടു വച്ചു കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. കുറച്ചേറെ സ്ഥലം കണ്ടെത്തി നിർദ്ധനരായവർക്ക് ഒരു ഭവനപദ്ധതി നടപ്പാക്കാനൊരു ആലോചനയിലായിരുന്നു. അപ്പോഴാണ് ഗോപിനാഥ് മുതുകാടിന്റെ ഈ പദ്ധതിയെപ്പറ്റി കേട്ടത്. നടത്തുന്നത് അദ്ദേഹമായതു കൊണ്ട് അതിനൊപ്പം ചേരാമെന്നു തീരുമാനിച്ചു. 16 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിനു കൂടി ഇഷ്ടപ്പെടുമെങ്കിൽ പദ്ധതിക്കായി അതു വാങ്ങി നൽകും.’’ പ്രഫ. എം. കെ. ലൂക്ക വനിത ഓൺലൈനോടു പറഞ്ഞു.
നടപ്പാക്കി വിജയിച്ച പദ്ധതി
ഡിഫറന്റ് ആർട് സെന്ററിലെ പരിശീലനം കുട്ടികളുടെ മാനസിക നിലവാരത്തിൽ ഗണ്യമായ പുരോഗതിയുണ്ടായതായി കേരള സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡിവലപ്‌മെന്റ് സെന്റർ കണ്ടെത്തുകയും ഇത് സംബന്ധിച്ച് റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ മാതൃകയാണു കാസർകോടും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. 2017ൽ കാസർകോട് നടന്ന മലയാള മനോരമ നല്ലപാഠം പരിപാടിയുമായി ബന്ധപ്പെട്ടാണ് എൻഡോസൾഫാൻ രോഗികളുടെ ദുരിതം ഗോപിനാഥ് മുതുകാടിന്റെ ശ്രദ്ധയിലെത്തിയത്. തുടർന്ന്, മന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെ പിന്തുണയോടെ ഭിന്നശേഷിക്കുട്ടികളെ മാജിക് പഠിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചു. 23 കുട്ടികളെ മാജിക് പഠിപ്പിച്ച്, അന്നത്തെ ഇന്ത്യൻ വൈസ് പ്രസിഡന്റ് ഹാമിദ് അൻസാരിക്ക് മുൻപിൽ കുട്ടികൾ ഇന്ദ്രജാലാവതരണം നടത്തി. ഇവരിൽ നിന്ന് തിരഞ്ഞെടുത്ത കുട്ടികൾക്ക് മാജിക് പ്ലാനറ്റിൽ എംപവർ എന്നപേരിൽ തൊഴിലവസരം നൽകി.

തുടർന്ന് കലകളിലൂടെ കുട്ടികൾക്ക് സമഗ്രമായ മാറ്റമുണ്ടാക്കുന്നതിനായി 2019ലാണ് തിരുവനന്തപുരത്ത് ഡിഫറന്റ് ആർട് സെന്റർ ആരംഭിക്കുന്നത്. 200 കുട്ടികൾ വിവിധ കലകളിൽ ഇവിടെ പരിശീലനം നേടുകയും സന്ദർശകർക്ക് മുൻപിൽ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു വരികയും ചെയ്യുന്നു. 2023 ജനുവരിയിൽ പുതിയ 100 കുട്ടികളെ കൂടി പ്രവേശിപ്പിക്കാനുള്ള നടപടികളിലാണ് മുതുകാട്. ഇവിടെ ആധുനിക രീതിയിൽ തയാറാക്കിയിരിക്കുന്ന ഒട്ടേറെ തെറപ്പി സെന്ററുകളും പ്രവർത്തിക്കുന്നു. കുട്ടികൾക്ക് തൊഴിൽ ശാക്തീകരണം നൽകുന്നതിനായി യൂണിവേഴ്‌സൽ മാജിക് സെന്ററും അണിയറയിൽ ഒരുങ്ങുകയാണ്.