Thursday 27 June 2019 04:50 PM IST

മൂന്ന് കിലോ പുഴുങ്ങിയ കോഴി, ഒന്നര മണിക്കൂർ നടത്തം; മിസ്റ്റർ ഇന്ത്യ ‘ജൂനിയർ ചാക്കോച്ചന്റെ’ ഫിറ്റ്നസ് സീക്രട്ട് ഇങ്ങനെ

Binsha Muhammed

mr-india

‘കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ സിക്സ് പാക്ക്’ എന്ന് ചോദിച്ച നിസഹായനായ നായകനെ മറന്നു കാണില്ല. സിക്സ് പാക്ക് നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന് തട്ടത്തിൻ മറയത്തിലെ നിവിൻ പോളി പറഞ്ഞത് കേട്ട് ആശ്വാസം കണ്ടെത്തിയ യുവാക്കൾ ആവോളമുണ്ട് നമ്മുടെ നാട്ടിൽ. ബോളിവുഡിൽ ടൈഗർ ഷ്രോഫിന്റെ കടഞ്ഞെടുത്ത മാതിരിയുള്ള ശരീരം കണ്ട് കണ്ണുവച്ച പെൺപിള്ളേരും ജോൺ എബ്രഹാമിനെ ഫിറ്റ്നസ് ഫ്രീക്ക് മോഡലാക്കി പ്രതിഷ്ഠിച്ച ആൺ പിള്ളേരും ഇനി റൂട്ട് അൽപമൊന്ന് മാറ്റിപിടിക്കേണ്ടി വരും. കേരളത്തിലെ ആൺപിള്ളേരു വിചാരിച്ചാലും മേൽപ്പറഞ്ഞ വമ്പൻമാരെ വെല്ലുന്ന ശരീര സൗന്ദര്യം കൈപ്പിടിയിലൊതുക്കാമെന്ന് തെളിയിച്ച ഒരു സിക്സ് പാക്ക് സുന്ദരനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഒറ്റക്കാര്യം ഗ്യാരണ്ടി, ശരീര സൗന്ദര്യത്തിൽ ബോളിവുഡ് സുന്ദരൻമാർ പോലും മാറി നിൽക്കും ഈ മൊതലിനെ കണ്ടാൽ, ആരും പറഞ്ഞു പോകും അതൊരൊന്നര ശരീരമാണെന്ന്.

ഇത് സ്വന്തം ശരീരത്തെ പ്രണയിച്ച ചാക്കോ തരകൻ എന്ന ചുള്ളൻ ബോഡി ബിൽഡർ. മിസ്റ്റർ ഇന്ത്യ പട്ടം നേടിയ മലയാളി. തടിയിൽ കൊത്തിയെടുത്ത മാതിരിയുള്ള കടഞ്ഞെടുത്ത ശരീരം, ദൃഢതയുള്ള പേശികൾ, വെട്ടിയൊതുക്കിയ കറുത്ത താടി, നീട്ടി വളര്‍ത്തിയ മുടി, ഫ്രീക്ക് ചെക്കൻമാർ തോൽക്കുന്ന സ്റ്റൈലുമൊക്കെയായി കക്ഷി കേരളത്തിലെ യുവാക്കളുടെ സിക്സ്പാക്ക്–ബോഡി ബിൾഡിങ്ങ് സ്വപ്നങ്ങൾക്ക് മേലങ്ങനെ ചിറകുവിരിച്ച് നിൽക്കുകയാണ്. മൂന്ന് ദേശീയ ചാമ്പ്യൻ ഷിപ്പുകളിലെ, സിയോൾ മിസ്റ്റർ യൂണിവേഴ്സിലെ പത്ത് സ്ഥാനക്കാരിൽ ഒരാൾ. ഈ ഇരുപത്തിയെട്ടുകാരൻ നേടിയ നേട്ടങ്ങളുടെ കഥ അങ്ങനെ നീണ്ട് കിടക്കുകയാണ്. ‘സിക്സ് പാക്ക് ജാതകവശാൽ’ പുള്ളിക്ക് ഒരു സിനിമാ ബന്ധം കൂടിയുണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചന്റെ അച്ഛന്റെ സഹോദരിയാണ് ചാക്കോ തരകന്റെ അമ്മ. പുതിയ ഉയരങ്ങൾ തേടിയുള്ള യാത്രയ്ക്കിടെ ചാക്കോ തരകൻ പങ്കുവയ്ക്കുകയാണ്, ആരും കൊതിക്കുക്കുന്ന ശരീര സൗന്ദര്യത്തിനു പിന്നിലെ കഥ.

chakco-5

നേട്ടങ്ങളുടെ നെറുകയിൽ

ബേസിക്കലി എന്നെ ബോഡി ബിൽഡർ എന്നാണ് എല്ലാവരും സംബോധന ചെയ്യുന്നത്. പക്ഷേ ചെറിയൊരു വ്യത്യാസമുണ്ട്. ബോഡി ബിൽഡിങ്ങിൽ ബീച്ച് മോഡൽ ഫിസിക്ക് എന്ന കാറ്റഗറിയിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മത്സരിക്കുന്നതും. 2017-ലാണ് പ്രൊഫഷണല്‍ ബോഡി ബില്‍ഡിങ് മേഖലയിലേക്കെത്തുന്നത്. ആ വര്‍ഷംതന്നെ മിസ്റ്റര്‍ എറണാകുളം പട്ടം നേടി. പിന്നീട് അത് നിലനിര്‍ത്തി.

2018-ഫെബ്രുവരിയില്‍ തമിഴ്നാട്ടിലെ നാമക്കല്ലില്‍നടന്ന മത്സരത്തിൽ മിസ്റ്റര്‍ ഇന്ത്യ പുരസ്‌കാരം നേടിയതോടെ കരിയറും സ്വപ്നങ്ങളും മറ്റൊരു തലത്തിലേക്കെത്തി. ഈ മേഖലയിൽ എനിക്കേറെ സാധിക്കാനുണ്ടെന്ന കോൺഡിഡൻസ് ഉണ്ടായി. അന്ന് 50-പേരെ പിന്നിലാക്കിയാണ് മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയത്. പിന്നീട് മൂന്ന് തവണ നാഷണൽ ചാമ്പ്യൻഷിപ്പ് വിജയിച്ചു. ഇപ്പോഴിതാ സിയോളിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായി എന്നതാണ് വലിയ നേട്ടം. അതിൽ ടോപ് ടെൻ ലിസ്റ്റിൽ ഉൾപ്പെട്ടത് അധ്വാനത്തിന് ലഭിച്ച പ്രതിഫലമായി.

chacko-2

പലപ്പോഴും ഉയരം കൂടിയവരാണ് ഈ മേഖലയിൽ നമുക്ക് വെല്ലുവിളിയായി എത്തുന്നത്. അവരോടൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കുക എന്നതായിരുന്നു ഞാൻ നേരിട്ട വലിയ വെല്ലുവിളി. അവരുടെ ശരീര പ്രകൃതിയോടും ആകാരവടിവിനോടും പിടിച്ചു നിൽക്കുന്ന വിധമുള്ള പ്രത്യേക ലുക്ക് ആണ് ഓരോ മത്സരങ്ങളിലും നേട്ടങ്ങൾ നേടിത്തന്നിട്ടുള്ളത്.

ഡയറ്റും എക്സർസൈസും വളരെ പ്രധാനം

രാവിലെ അഞ്ചുമണിക്ക് ആരംഭിക്കും എന്റെ ഫിറ്റ്നസ് സ്റ്റോറി. ഒന്നരമണിക്കൂറോളമുള്ള നടത്തമാണ് എന്നെ ചാർജാക്കുന്നത്. നടത്തം കഴിഞ്ഞെത്തിയാൽ തിരിച്ചെത്തി ഒരാപ്പിള്‍ കഴിക്കും. പിന്നെ ജിമ്മില്‍ രണ്ട് മണിക്കൂറോളം പരിശീലനം. നാല് നേരവും ചിക്കനാണ് പ്രധാനഭക്ഷണം. കോഴിയെന്നു കേള്‍ക്കുമ്പോള്‍ വായിൽ വെള്ളമൂറേണ്ട. അത്ര സുഖകരമല്ല ഈ തീറ്റ. എന്തെന്നാല്‍ മസാലക്കൂട്ടുകളും എരിവും പുളിയുമൊന്നുമില്ലാതെ

വെറുതെ പുഴുങ്ങിയെടുക്കുന്ന കോഴിയാണ് മെനുവിലെ പ്രധാനി. ദിനംപ്രതി മൂന്ന് കിലോയെങ്കിലും ഇങ്ങനെ കഴിക്കും. വെജിറ്റബിള്‍ സലാഡ്, ചപ്പാത്തി എന്നിവയെല്ലാം കൂട്ടിനുണ്ടാകും. മുപ്പത് മുട്ടയുടെ വെള്ളമാത്രം പ്രതിദിനം കഴിക്കും. അവൊക്കാഡോ ബ്രോക്കോലി എന്നീ ഐറ്റംസും ഡയറ്റ് ചാർട്ടിലുണ്ട്.

കഴിക്കാൻ എന്ത് തിരഞ്ഞെടുക്കുന്നു എന്ത് ഒഴിവാക്കുന്നു എന്നതാണ് പ്രധാന കാര്യം. പലരുടേയും ഡയറ്റ് പ്രതിജ്ഞ പാളിപ്പോകുന്നതും അവിടെയാണ്. പഞ്ചസാര, എണ്ണ, പാല്‍, തൈര്, വെണ്ണ ഇവയെ എല്ലാം എന്റെ ഡയറ്റ് ചാർട്ടിൽ നിന്നും പണ്ടേ ഗെറ്റ് ഔട്ട് അടിച്ചിട്ടുണ്ട്.

chacko-3

വൈകീട്ട് ജിമ്മില്‍ നാല് മണിക്കൂറോളം പരിശീലനമുണ്ട്. മത്സരത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചിട്ടകള്‍ കുറച്ചുകൂടി കര്‍ശനമാക്കും. വെള്ളം കുടിക്കില്ല. പകരം പഴച്ചാറുകള്‍ മാത്രം. ചോറുപോലും ഉണക്കിയെടുത്ത് ജലാംശം പൂര്‍ണമായി ചോര്‍ത്തിക്കളഞ്ഞാണ് കഴിക്കുക.

രു ദിവസം ശരാശരി 1000 രൂപ വരെയാണ് ഡയറ്റിനും എക്സസർസൈസിനും ഒക്കെയായി ചെലവഴിക്കുന്നത്. അതൊക്കെ വെറും ആഡംബരമാണെന്ന് തെറ്റിദ്ധരിക്കരുതേ, ശരീരം ഈ വണ്ണം പാകപ്പെടുത്തിയെടുക്കാൻ ഇത്തരം ചെറിയ ചെലവുകളൊക്കെ സഹിച്ചേ മതിയാകൂ. ഒന്നും ഈസിയായി കയ്യിൽ കിട്ടില്ലല്ലോ?

chacko-7

സിക്സ് പാക്ക് ചില്ലറക്കാര്യമല്ല

ജഗതി ചേട്ടൻ പറയുന്ന മാതിരി ഈ തടി ഈ പരുവത്തിലാക്കാൻ ഞാനിത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് കേട്ടോ. നേരായ വഴിയിലൂടെ സിക്സ് പാക്ക് സ്വപ്നം കാണുന്ന ചേട്ടൻമാരോട് എനിക്ക് ആദ്യമായി പറയാനുള്ളതും അതു തന്നെയാണ്. കാണാൻ അടിപൊളിയാണെങ്കിലും അതിനു പിന്നിലുള്ള അധ്വാനം അത്ര അടിപൊളിയൊന്നുമല്ല. ആരോഗ്യമുള്ള ശരീരം ഉണ്ടാകണമെന്നത് പണ്ടേയുള്ള ആഗ്രഹമായിരുന്നു. അതിനാല്‍ ദുശ്ശീലങ്ങളെ ആദ്യംതന്നെ പടിക്കുപുറത്താക്കി. പിന്നെ ചിട്ടയോടെ ജീവിതം തുടങ്ങി. ചിട്ടയായ പരിശീലനവും വിൽപവറുമാണ് എന്റെയീ ശരീരത്തിനു പിന്നിലെന്ന് ഞാൻ പറയും.

chacko-4

പിന്നെ ആരോഗ്യ പൂർണമായ ശരീരത്തിന് സിക്സ് പാക്ക് ആണ് മാനദണ്ഡമെന്ന് കരുതുന്നെങ്കിൽ അതു വെറും തെറ്റിദ്ധാരണയാണ്. ബോഡിയും മസിലും പെരുപ്പിച്ച് ബലം പിടിച്ചു നടക്കുന്നതിൽ മാത്രമല്ല കേട്ടോ ശരീര സൗന്ദര്യം കുടികൊള്ളുന്നത്. മറ്റൊരാളെ നോക്കി ഒന്ന് നിറഞ്ഞ് പുഞ്ചിരിക്കാൻ നിങ്ങൾക്കാകുമോ? നിങ്ങളുടെ ബോഡി ലാംഗ്വേജ് തന്നെ മാറി മറിയും. ശരീര സൗന്ദര്യത്തിന്റെ ബേസിക് അവിടെ നിന്നാണ് ആരംഭിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ചാക്കോച്ചനു മുന്നിൽ നാണക്കാരൻ

എന്റെ ഫസ്റ്റ് കസിൻ ആണ് ചാക്കോച്ചൻ. എന്റെ അമ്മയുടെ സഹോദരന്റെ മകൻ. ഞാനും ചാക്കോച്ചനും തമ്മിൽ നല്ല പ്രായ വ്യത്യാസമുണ്ട്. പുള്ളിയുടെ ഗ്ലാമർ കണ്ടാൽ അത് പറയില്ലെന്ന് മാത്രം. അനിയത്തിപ്രാവ് റിലീസാകുമ്പോൾ ഞാൻ ആറാം ക്ലാസിൽ പഠിക്കുവാണ്. ഇപ്പോഴും പുള്ളിയെ കാണുമ്പോൾ ഐ ഫീൽ ഷൈ...എന്തോ വല്ലാത്ത നാണമാണ്.

അച്ഛൻ മാത്യു തരകൻ. അമ്മ ടെസ് കുഞ്ചാക്കോ. ഫാർമ സ്യൂട്ടിക്കൽ ബിസിനസാണ് ഞങ്ങളുടെ ഫാമിലിക്ക്. ഞാനും അതിൽ ഭാഗമാണ്. പക്ഷേ അതിനെല്ലാം മേലെ എന്റെയീ പാഷനാണ് എനിക്ക് പ്രധാനം.– ചാക്കോ പറഞ്ഞു നിർത്തി.

chacko-6