മലയാള മനോരമയുടെയും നാട്ടുകാരുടെയും പ്രയത്നം ഫലം കണ്ടു. നാലാം വയസ്സിൽ ജോൺ പോൾ ’അമ്മേ..’ എന്നു വിളിച്ചു. കുരുന്നു നാവിൽ നിന്ന് ആദ്യമായി അമ്മേ എന്നു മൊഴിഞ്ഞപ്പോൾ അമ്മ സുനിതയുടെ മിഴികൾ നിറഞ്ഞു. മകന്റെ ചികിൽസയ്ക്കായ‌ി സഹായിച്ചവരോടുള്ള നന്ദിയും കടപ്പാടുമാണ് ഈ അമ്മയ്ക്കു ‌പറയാനുള്ളത്. മുളന്തുരുത്തി ഇഞ്ചിമല നെയ്യാശേരിയിൽ സുനിലിന്റെയും സുനിതയുടെയും ഇളയ മകൻ ജോൺ പോളിന‌ു ജന്മനാ കേൾവിശക്തിയില്ലാത്തതിനാൽ സംസാരിച്ചിരുന്നില്ല.

വിവ‌ിധ ആശുപത്രികളിൽ ചികിൽസ തേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ശസ്ത്രക്രിയ നടത്തിയാൽ കേൾവിശക്തി തിരിച്ചുകിട്ടുമെന്ന് ഇടപ്പള്ളി കിംസ് ആശുപത്രിയിലെ ഡോ. പ്രമോദ് ഉറപ്പു നൽകി. എന്നാൽ ഇതിനാവശ്യമായ ഭീമമായ തുക കണ്ടെത്തുക എന്നതു സുനിലിനും കുടുംബത്തിനും കഴിയുമായിരുന്നില്ല.

കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടു ശസ്ത്രക്രിയയ്ക്കുള്ള തുക ഡോക്ടർ ഒഴിവാക്കി നൽകിയെങ്കിലും  ഉപകരണങ്ങളുടെ തുകയായി ലക്ഷങ്ങൾ കണ്ടെത്തണമെന്നതായിരുന്നു വെല്ലുവിളി. കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും ജനപ്രതിനിധികളും ചികിൽസാ സഹായനിധി രൂപീകരിച്ചു.

kochi-paper-cut-image-784-410

ജോൺ പോളിന്റെ നിസ്സഹായാവസ്ഥയും കുടുംബത്തിന്റെ കഷ്ടതകളും കാണിച്ചു മലയാള മനോരമ 2015 നവംബർ 16ന് ആദ്യ വാർത്ത നൽകി. പിന്നീടു തുടർച്ചയായി വാർത്തകൾ നൽകിയതിനെ തുടർന്നാണു ചികിൽസയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ കഴിഞ്ഞത്. ശസ്ത്രക്രിയയ്ക്കും ഒരു വർഷത്തോളം നീണ്ട പരിചരണത്തിനു‌ം ശേഷമാണു ജോൺ പോളിനു കേൾക്കാനും ചെറുതായിട്ടാണെങ്കിലും സംസാരിക്കാനും കഴിഞ്ഞത്.

ചികിൽസയ്ക്ക‌് ആവശ്യമായ പന്ത്രണ്ടര ലക്ഷത്തിൽ പതിനൊന്നേകാൽ ലക്ഷം രൂപയും നാട്ടുകാരുടെ നേതൃത്വത്തിൽ സമാഹരിച്ചു. ജോൺ പോളിന്റെ സംസാരശേഷി കൂട്ടാനുള്ള സ്പീച്ചിങ് തെറപ്പി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നു നാലു വയസ്സു തികയുന്ന ജോൺ പോളിനു സംസാരിക്കാനായതിന്റെ സന്തോഷത്തിൽ ചികിൽസയ്ക്കു സഹായിച്ചവരെ ഒത്തുകൂട്ടി പരിപാടി സംഘടിപ്പിക്കുകയാണു ഗ്രാമപഞ്ചായത്ത് അംഗം ബിനോയ് ഹരിദാസും നാട്ടുകാരും. ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, വി.ജെ. പൗലോസ്, ഡോ. പ്രമോദ്  എന്നിവർ ഇന്നു വീട്ടിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

കൂടുതൽ വായനയ്ക്ക്