കേരളക്കരയുടെ കഴിഞ്ഞ വർഷത്തെ ഓണം പ്രളയം കൊണ്ടുപോയിരുന്നു. മഴയൊഴിയാത്ത സാഹചര്യത്തിൽ, ഇത്തവണയും അത്തരമൊരു അവസ്ഥയിലേക്കാണ് മലയാളികൾ പോകുന്നത്. ഓണം കഴിഞ്ഞ തവണത്തെ പോലെ ഇപ്രാവശ്യവും ക്യാമ്പിൽ ആഘോഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഏറെപ്പേരും. അതേസമയം അധികമാർക്കും അറിവില്ലാത്ത ‘പിള്ളേരോണം’ എന്ന ആഘോഷത്തെപ്പറ്റി പങ്കുവച്ചിരിക്കുകയാണ് കൃഷിത്തോട്ടം ഗ്രൂപ്പിൽ.    

കൃഷിത്തോട്ടം ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പ് വായിക്കാം; 

പിള്ളേരോണം...

തിരുവോണത്തിന്‌ മുമ്പായും ഒരോണമുണ്ട്‌. ഇപ്പോള്‍ അധികമാരുടെയും അറിവിലില്ലാത്ത എന്നാല്‍, പഴമക്കാരുടെ ഓര്‍മ്മകളിലെന്നും നിലനില്‍ക്കുന്ന ഒരോണം. അതാണ്‌ പിള്ളേരോണം. ഈ വർഷത്തെ പിള്ളേരോണം ഇന്നാണ് ചിങ്ങത്തിലെ തിരുവോണത്തിന്‌ 27 ദിവസം മുമ്പ്‌ കര്‍ക്കിടകത്തിലെ തിരുവോണ നാളിലാണ്‌ പിള്ളേരോണം കൊണ്ടാടിയിരുന്നത്‌. തിരുവോണത്തിന്റെ ഒരു കൊച്ചുപതിപ്പ്‌. എന്നാല്‍ അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്തൊരു ഓണാഘോഷം. 

പക്ഷേ, ഇത്‌ ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്നു. സദ്യയ്‌ക്കു മാത്രം മാറ്റമില്ല. തൂശനിലയില്‍ പരിപ്പും പപ്പടവും ഉള്‍പ്പെടെ എല്ലാ വിഭവങ്ങളുമുള്ള ഗംഭീരസദ്യ. തോരാതെ പെയ്യുന്ന കര്‍ക്കിടക മഴയ്‌ക്കിടെയാണ്‌ പിള്ളേരോണം വരുന്നത്‌. കള്ളക്കര്‍ക്കിടകത്തിലെ തോരാമഴ മാറി പത്തുനാള്‍ വെയിലുണ്ടാവുമെന്നാണ്‌ പഴമക്കാര്‍പറയുന്നത്‌. ഈ പത്താം വെയിലിലാണ്‌ പിള്ളേരോണം എത്തുന്നത്‌.

മുമ്പൊക്കെ തിരുവോണം പോലെതന്നെ പിള്ളേരോണവും മലയാളികളുടെ ഒരു പ്രധാന ആഘോഷമായിരുന്നു. വലിയ തറവാടുകളിലും മറ്റും വമ്പന്‍ ആഘോഷങ്ങളായിരുന്നു പിള്ളാരോണത്തിനുണ്ടായിരുന്നത്‌. കുട്ടികള്‍ കൂടുതലുണ്ടെന്നതു തന്നെയാണ്‌ ഈ പിള്ളാരോണം ഗംഭീരമാകാൻ കാരണം. പിള്ളേരുകൂട്ടം ഇല്ലാതാവുമ്പോള്‍ പിന്നെന്ത്‌ പിള്ളേരോണം.

ഉള്ളതുപറഞ്ഞാല്‍ ഇന്നത്തെ കുട്ടികളുടെ ഒരു വലിയ നഷ്ടമാണ്‌ ഈ പിള്ളേരോണം. കളികളും ആര്‍പ്പുവിളികളും സദ്യയുണ്ണലുമായി വന്നുപോകുമായിരുന്ന പിള്ളേരോണം ഇന്നത്തെ കുട്ടികള്‍ക്ക്‌ എവിടെ മനസ്സിലാകാന്‍. അവര്‍ക്ക്‌ ഓണമെന്നതും ഏതെങ്കിലും ഹോട്ടലിലോ ഫ്ളാറ്റുകളുടെ നാലുചുവരുകള്‍ക്കുള്ളിലോ ഒതുങ്ങുന്ന, ഉണ്ണാന്‍ വിഭവങ്ങള്‍ കൂടുതലുള്ള ഒരുദിനം മാത്രം. കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബങ്ങളായി. ഓരോ വീട്ടിലും ഒന്നോ രണ്ടോ കുട്ടികള്‍. അവർ മാത്രമായി എന്ത്‌ പിള്ളേരോണം ആഘോഷിക്കാന്‍?

അവരുടെ അച്ഛന്മാര്‍ക്കും അമ്മമാര്‍ക്കും പോലും പിള്ളേരോണമെന്നത്‌ ഒരു കേട്ടുകേള്‍വി മാത്രമായിരിക്കും. മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടെങ്കില്‍ ഭാഗ്യം. ഈ കേട്ടുകഥ അവര്‍ക്കും നേരിട്ട്‌ കേള്‍ക്കാം. എല്ലാ കുട്ടികൾക്കും_ആശംസകൾ. ( കടപ്പാട് )

pilleronam556