Saturday 30 May 2020 03:51 PM IST

നൊന്തുപ്രസവിച്ചില്ലെങ്കിലും അമ്മ തന്നെ; മക്കളില്ലാത്ത മാലതിയമ്മയ്ക്ക് കൂട്ട് സേതുമാധവൻ, ഇന്ന് ആരോരുമില്ലാത്തവർക്ക് താങ്ങായി ഈ ‘അമ്മയും മകനും’

V N Rakhi

Sub Editor

amma

തൃശൂര്‍ മുക്കാട്ടുകര ചന്തുവാരത്ത് മാലതിയമ്മയുടെ വീട് കുറേ അമ്മമാര്‍ക്ക് ആശ്വാസമാകുന്നൊരു വീടാണിന്ന്.ശ്രീശങ്കരീയം മാതൃസദനം എന്ന് അറിയപ്പെടുന്ന വീട്. പ്രായത്തിന്റേതായ വയ്യായ്മകള്‍ ഉണ്ടെങ്കിലും ശ്രീശങ്കരീയം മാതൃസദനത്തിന്റെ ഭാരവാഹികള്‍ തളരാതെ ഓടിനടക്കുകയാണ്. ആരോരുമില്ലാത്ത പാവം അമ്മമാരുടെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ നടക്കണമെങ്കില്‍ സീനിയര്‍ സിറ്റിസണ്‍സ് ആയ ഇവര്‍ ഓടുക തന്നെ വേണം.സ്ഥലപരിമിതിയും സാമ്പത്തികബുദ്ധിമുട്ടുകളും ഇടയ്ക്ക് കഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും ഈ അമ്മമാരെ കൈവിടില്ലെന്ന് ഉറപ്പിച്ചു തന്നെയാണ് ഇവര്‍ ഓരോരുത്തരും.

ശ്രീശങ്കരീയം എന്ന ഈ അമ്മക്കിളിക്കൂട് ഉണ്ടായതിനു പിന്നില്‍ ഒരമ്മയുടെയും മകന്റെയും സ്‌നേഹമുണ്ട്. തൃശൂര്‍ റൗണ്ട് വെസ്റ്റ് എസ്ബിഐയില്‍ ചീഫ് അസോസിയേറ്റ് ആയി റിട്ടയര്‍ ചെയ്ത മുക്കാട്ടുകര ചന്തുവാരത്ത് മഠത്തില്‍ സേതുമാധവന്റെ ബന്ധുവായിരുന്നു മാലതിയമ്മ. ഇന്ത്യന്‍ ബാങ്കില്‍ പ്യൂണ്‍ ആയ ഭര്‍ത്താവ് മരിച്ചതോടെ മക്കളില്ലാത്ത മാലതിയമ്മ വീട്ടില്‍ തനിച്ചായി. വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊടുത്തും കറന്റ് ബില്ലടച്ചുമൊക്കെ സേതുമാധവന്‍ ആവുംപോലെ മാലതിയമ്മയെ സഹായിച്ചു. തീരെ വയ്യാതായതോടെ മാലതിയമ്മയ്ക്ക് ഭക്ഷണം പാകം ചെയ്യാന്‍ ബുദ്ധിമുട്ടായി. എന്തു വന്നാലും അമ്മ ഭക്ഷണം കഴിക്കാതിരിക്കേണ്ടി വരില്ല എന്ന് ഉറപ്പു നല്‍കി സേതുമാധവന്‍. സ്വന്തമായി മൂന്നുനേരം ആഹാരം കൊണ്ടു കൊടുത്തു. എഴുന്നേറ്റു നടക്കാന്‍ പോലുമാവാത്തവിധം മാലതി അവശയായപ്പോള്‍ സഹായത്തിന് ഒരു സ്ത്രീയെ ഏര്‍പ്പാടാക്കിക്കൊടുത്തു. അവര്‍ക്കുള്ള ശമ്പളവും മാലതിയമ്മയുടെ മറ്റ് ചെലവുകളും സേതുമാധവന് താങ്ങാന്‍ പറ്റാതായി. സ്വന്തം വീട്ടിലെ കാര്യങ്ങളും നടന്നുപോകണമല്ലോ.

മാനസികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള ചൂലിശ്ശേരി ശ്രീപാര്‍വതി സേവാനിലയത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന സേതുമാധവന്‍ മാലതിയമ്മയെ അവിടെയാക്കാന്‍ പറ്റുമോ എന്നന്വേഷിച്ചു. കുട്ടികളെ മാത്രമേ ഏറ്റെടുക്കൂ എന്നായിരുന്നു അവരുടെ മറുപടി. മറ്റു മാര്‍ഗങ്ങളൊന്നും മുന്നില്‍ തെളിഞ്ഞില്ലെങ്കിലും മാലതിയമ്മയെ ആ അവസ്ഥയില്‍ ഉപേക്ഷിക്കാന്‍ മാധവന് മനസ്സു വന്നില്ല. ഇതിനിടെ, മക്കളില്ലാത്ത തന്നെ, മകനായിത്തന്നെ ശുശ്രൂഷിച്ച സേതുമാധവന്റെയും ഭര്‍ത്താവിന്റെ മരുമകന്റെയും പേരില്‍ മൂന്ന് സെന്റ് സ്ഥലത്തെ തന്റെ വീട് എഴുതി വച്ചു മാലതിയമ്മ. സേതുമാധവന്‍ സ്‌നേഹപൂര്‍വം അതു നിരസിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല.

മാലതിയമ്മയുടെ വീട് നല്ലകാര്യത്തിനായി ഉപകാരപ്പെടുത്തണം എന്നു മനസ്സിലുറപ്പിച്ചു. നല്ലെങ്കര, ഒല്ലൂക്കര തുടങ്ങി സമീപസ്ഥലങ്ങളിലെയും പരിചയക്കാരെയൊക്കെ വിളിച്ച് മീറ്റിങ് നടത്തി അമ്മമാരെ നോക്കാനൊരു വീട് എന്ന ആശയം ചര്‍ച്ച ചെയ്തു. 2011 മെയ് 8 ന് ശ്രീശങ്കര ജയന്തി ആയതുകൊണ്ടും മാലതിയമ്മയുടെ ഭര്‍ത്താവിന്റെ പേര് ശങ്കരന്‍ എന്നായതുകൊണ്ടും അമ്മമാരുടെ വീടിന് ശ്രീശങ്കരീയം എന്നു പേരിട്ടു. ശ്രീശങ്കരീയം സേവാസമിതി എന്ന പേരില്‍ സൊസൈറ്റി രൂപീകരിച്ചു. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തു.മാനവസേവയിലൂടെ മാധവസേവ എന്നതാണ് ശ്രീശങ്കരീയത്തിന്റെ മോട്ടോ. തന്റേതല്ലാത്ത കാരണം കൊണ്ട് അനാഥരാകുന്ന അമ്മമാരെയാണ് ശ്രീശങ്കരീയം ഏറ്റെടുക്കുക. മാലതിയമ്മയെക്കൂടാതെ ഒരമ്മ മാത്രമാണ് ആദ്യമുണ്ടായിരുന്നത്. ഇവരുടെ കാര്യങ്ങള്‍ നോക്കാനായി സേവാഭാരതിയുടെ രണ്ടു സ്ത്രീസേവകരും ഉണ്ടായിരുന്നു. ശ്രീശങ്കരീയം സേവാസമിതിയിലെ അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്. രാഷ്ട്രീയചായവുകളോ മറ്റ് വരുമാനമാര്‍ഗങ്ങളോ ഇല്ല. ആദ്യമെല്ലാം തീരെ കഷ്ടപ്പാടായിരുന്നു. പ്രത്യേകിച്ച് വരുമാനമില്ലാത്തതുകൊണ്ട്, അംഗങ്ങളില്‍ പലരും സ്വന്തം റേഷന്‍കാര്‍ഡിലെ അരിയും സാധനങ്ങളും ക്യൂ നിന്നു വാങ്ങിയൊക്കെയാണ് അമ്മമാര്‍ക്കു വേണ്ട ഭക്ഷണസാധനങ്ങള്‍ നല്‍കിയിരുന്നത്.

2012 ഡിസംബറില്‍ മാലതിയമ്മ മരിച്ചു. അതിനുശേഷം സ്ഥലവും വീടും ശ്രീശങ്കരീയം സേവാസമിതിക്ക് കൈമാറി. രണ്ടു സ്ത്രീകള്‍ അടങ്ങുന്ന പതിനൊന്നംഗ കമ്മിറ്റിയാണ് ഇപ്പോള്‍ മേല്‍നോട്ടം. സേതുമാധവന്റെ സമപ്രായക്കാരോ അതിലും പ്രായമുള്ളവരോ ആണ് കമ്മിറ്റിയിലുള്ളത്. ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥനായ വി. കൊച്ചുമാധവന്‍ പ്രസിഡന്റും സേതുമാധവന്‍ സെക്രട്ടറിയുമാണിപ്പോള്‍. സ്ഥാപനത്തിന് ആദായനികുതി വിഭാഗത്തിന്റെ 80G വകുപ്പ് അനുസരിച്ചുള്ള അംഗീകാരവുമുണ്ട്. 'സാമ്പത്തിക ബുദ്ധിമുട്ടും സ്ഥലപരിമിതിയുമാണ് തുടക്കം മുതലേ ഞങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. മൂന്ന് സെന്റിലെ വീട് എന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ. എങ്കിലും ഉള്ള സ്ഥലത്ത് അമ്മമാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് അവരെ താമസിപ്പിച്ചിരിക്കുന്നത്. മരുന്നുകള്‍ക്കും ആഹാരത്തിനുമൊക്കെയായി മാസം ചുരുങ്ങിയത് 10000 രൂപയെങ്കിലും ചെലവുണ്ട്. ഒരമ്മയ്ക്ക് അടുത്തിടെ ശസ്ത്രക്രിയ വേണ്ടി വന്നു. പ്രതീക്ഷിക്കാതെ ഇത്തരം ചെലവുകള്‍ വന്നാല്‍ തീരെ കഷ്ടത്തിലാകും. ഒരു പരിധിക്കപ്പുറം സ്വന്തം കീശയില്‍ നിന്നെടുക്കാനും ഞങ്ങളുടെ കൈയില്‍ ഇല്ല.'' ഇവര്‍ പറയുന്നു.

അമ്മമാരെക്കൂടാതെ ശങ്കരീയത്തിനു പുറമെയുള്ള വയസ്സായവരെയും സഹായിക്കാന്‍ ആഗ്രഹമുള്ളതുകൊണ്ട് മുക്കാട്ടുകരയുടെ സമീപത്തുള്ള ഏഴ് പ്രദേശങ്ങളില്‍ നിന്ന് ഏറെ കഷ്ടപ്പാടുള്ള രണ്ടു പേരെ വീതം തിരഞ്ഞെടുത്ത് മാസം 500 രൂപ വീതം പതിനാലു പേര്‍ക്ക് മാസപെന്‍ഷന്‍ സഹായമായി നല്‍കുന്നുണ്ട് ഇവര്‍. കമ്മിറ്റി അംഗങ്ങള്‍ മാസം 100 രൂപ വച്ച് അംഗത്വഫീസായി അടയ്ക്കുന്ന തുക കൊണ്ടാണിതു നല്‍കുന്നത്. അകാലത്തില്‍ മരണപ്പെട്ട സ്ഥാപകമെംബറും ഖജാന്‍ജിയുമായിരുന്ന ചന്തുവാരത്ത് ഗംഗാധരന്റെ ഓര്‍മയ്ക്കായി എല്ലാ വര്‍ഷവും സ്‌കൂള്‍ തുറക്കുന്ന മാസം ഈ സമീപപ്രദേശങ്ങളിലെ 7 കുട്ടികള്‍ക്ക് 1000 രൂപ വീതം വിദ്യാഭ്യാസ സഹായവും നല്‍കി വരുന്നുണ്ട്. പ്രദേശവാസികള്‍ക്ക് രക്തദാനത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാന്‍ രക്തദാന ക്ലാസുകളും അര്‍ബുദബോധവല്‍ക്കരണത്തിനായി സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്.

അമ്മമാര്‍ക്ക് അല്‍പം കൂടി വലിയൊരു സ്ഥലവും അതില്‍ നല്ലൊരു വീടും നല്‍കണമെന്ന് കമ്മിറ്റിയംഗങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്. എങ്കിലും സാമ്പത്തികമായി വഴിയില്ലാത്തതുകൊണ്ട് ആ ആഗ്രഹം ഇന്നും കൈയെത്താ ദൂരത്തെ സ്വപ്‌നമായി നില്‍ക്കുകയാണ്.

Tags:
  • Spotlight