ADVERTISEMENT

ആമക്കുളം, ഗുളികവനം, , കാവ്, തൂവക്കാളിക്കല്ല് എരുമപ്പാലഭിഷേകം– മഹിഷാസുരമർദ്ദിനിയുടെ ഉഗ്രപ്രതിഷ്ഠ – കർണാടക അതിർത്തിയിലുള്ള അടുക്കത്ത് ഭഗവതിക്ഷേത്രത്തിലേക്ക് ഒരു തീർഥയാത്ര.

കാസർഗോഡ്– കാഞ്ഞങ്ങാട് ഹൈവേയിൽ പൊയിനാച്ചി ജംഗ്ഷനിൽ നിന്നു കിഴക്കോട്ടു പോകുന്ന ബന്തടുക്ക റോഡിൽ വേലക്കുന്ന് ബസ് േസ്റ്റാപ്പ്. അവിടെ ബസ് കാത്തുനിൽക്കുകയാണു ഒരു മുത്തശ്ശിയും രണ്ടു േപരക്കുട്ടികളും. അടുക്കത്ത് ഭഗവതിക്ഷേത്രത്തിലേക്കുള്ള വഴി ചോദിച്ചപ്പോൾ കൂട്ടത്തിലുള്ള കൊച്ചുമിടുക്കി പറഞ്ഞു.

ADVERTISEMENT

‘ഞങ്ങളും അടുക്കത്തേക്കാണ്....’

മഥൂർ ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂളിൽ രണ്ടാംക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് അവർ. അശ്വതിയും ആദർശും. അശ്വതി മലയാളം മീഡിയം. ആദർശ് കന്നട മീഡിയം. കൂടെയുള്ളത് മുതുമുത്തശ്ശി കാർത്ത്യായനി. മുത്തശ്ശി രാഗിണിക്ക് അടുക്കത്ത് അമ്പലത്തിൽ കഴകമാണ്. രാഗിണിയെ കാണാനുള്ള യാത്രയിലാണ് മൂവരും.

ADVERTISEMENT

‘മഹിഷാസുരമർദ്ദിനിയാണ് ഇവിടുത്തെ ഉഗ്രപ്രതിഷ്ഠ. ശംഖ്, ചക്രം, വില്ല്, അമ്പ് എന്നീ ദിവ്യായുധങ്ങൾ ധരിച്ച് കിരീടമണിഞ്ഞ് മഹിഷാസുരന്റെ തലയിൽ ചവിട്ടി നിൽക്കുന്ന ദുർഗ്ഗയാണ് ബിംബം. ദേവാസുരയുദ്ധത്തിൽ ഇന്ദ്രനെ പരാജയപ്പെടുത്തിയ മഹിഷാസുരനെ മഹാവിഷ്ണു ആദിപരാശക്തിയായ സ്ത്രീരൂപമായി അവതരിച്ച് ഒൻപതു ദിവസം യുദ്ധം ചെയ്ത് വധിച്ചെന്നാണ് ഐതിഹ്യം.’ വേലക്കുന്നിൽ നിന്നുള്ള മൂന്നുകിലോമീറ്റർ യാത്രയ്ക്കിടയിൽ കാർത്ത്യായനിയമ്മ അടുക്കത്ത് ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം പറഞ്ഞുതന്നു.

മോലോത്തുംകാവിലാണ് അടുക്കത്ത് ഭഗവതിയുടെ വാസം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ വിശാലമായ കാവിന്റെ നടുവിലാണു ക്ഷേത്രം. കാട്ടുമരങ്ങളും വള്ളിപ്പടർപ്പുകളും ഔഷധച്ചെടികളും കൊണ്ട് പ്രകൃതി തന്നെ ഒരുക്കിയ വിശാലമായ ചുറ്റമ്പലം. അതിനു നടുവിൽ ശ്രീകോവിൽ. ശ്രീകോവിലിന് ഉൾപ്പെടെ ചെങ്കല്ലിൽ തീർത്ത ചുമരുകൾ. കരിങ്കല്ലിൽ പണിത കട്ടളകൾ. കിഴക്കേ ക്ഷേത്രകവാടത്തിൽ നമ്മളെ സ്വാഗതം ചെയ്യുന്നത് ഇരുനില ഗോപുരം.

ADVERTISEMENT

േകരളത്തിൽ ദ്വാരപാലകപ്രതിഷ്ഠയില്ലാത്ത അപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്. ദേവി ഉഗ്രമൂർത്തി ഭാവത്തിലായതുകൊണ്ടാണിത്. ആയിരത്തിലധികം വർഷങ്ങളുടെ പഴക്കം കൽപ്പിക്കുന്നുണ്ട് ക്ഷേത്രത്തിന്. ചിറക്കൽ കോലത്തിരി രാജാക്കന്മാരുടെ ഭരണകാലത്ത് ഈ പ്രദേശം കവയനാട് സ്വരൂപം എന്ന് അറിയപ്പെട്ടിരുന്നു എന്നും ഇവിടുത്തെ ക്ഷേത്രങ്ങൾ കവയനാട്ടായിരോൻ എന്ന സ്ഥാനപ്പേരോടു കൂടിയ സാമന്തന്മാരുടെ ഉടമസ്ഥതയിലായിരുന്നു എന്നുമാണ് ചരിത്രം. മലയാളത്ത് കാമലോൻ എന്ന പേരുള്ള സാമന്തന്മാരുടെ കുലപരദേവതയായിരുന്നു അടുക്കത്ത് ഭഗവതി. കാലാന്തരത്തിൽ ക്ഷേത്രം ജീർണ്ണിക്കുകയും കാടിനുള്ളിൽ മറയുകയും ചെയ്തു. നൂറ്റാണ്ടുകൾക്കു ശേഷം അടുക്ക എന്നു പേരുള്ള ഒരു ആദിവാസി സ്ത്രീ കാടിനുള്ളിൽ വിഗ്രഹം കണ്ടെത്തുകയും കാമലോൻ തറവാട്ടുകാർ വീണ്ടും ക്ഷേത്രം ഏറ്റെടുക്കുകയും പുനർനിർമ്മിക്കുകയും ചെയ്തു. വിഗ്രഹം കണ്ടെത്തിയത് അടുക്ക എന്ന സ്ത്രീയായതുകൊണ്ടാണ് അടുക്കത്ത് എന്ന പേരു വന്നതെന്നും പറയപ്പെടുന്നു.

‘‘വലിയ ഭൂസ്വത്തുള്ള ക്ഷേത്രവും ദേവസ്വവുമായതിനാൽ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേവസ്വം ബോർഡിന്റെ കീഴിലായിരുന്നു ക്ഷേത്രം. പിന്നീടത് മലബാർ േദവസ്വം ബോർഡിനു കീഴിലായി. ഏകദേശം എണ്ണൂറോളം ഏക്കർ ഭൂസ്വത്ത് ക്ഷേത്രം വക ഉണ്ടായിരുന്നു എന്നും ആദ്യകാലത്ത് ഉണ്ടായ കുടിയേറ്റങ്ങളും പിന്നെ വന്ന ഭൂപരിഷ്കരണനിയമവും മറ്റും കൊണ്ട് അവ നഷ്ടമായി എന്നുമാണ് രേഖകൾ.’ കേരള ബാങ്കിൽ നിന്നു റീജനൽ മാനേജരായി വിരമിച്ച പാണൂർ. കെ. ജനാർദ്ദനൻ നായർ പറയുന്നു. ഇദ്ദേഹമാണ് നിലവിൽ ഭരണസമിതി ചെയർമാൻ. ഇപ്പോഴും കാമലോൻ വലിയവീട് തറവാട്ടിലെ ഒരംഗം ചെയർമാനും പുറമേ നിന്നുള്ള നാല് അംഗങ്ങൾ ചേർന്ന സമിതിയാണ് ക്ഷേത്രഭരണം നിർവഹിക്കുന്നത്.

ശൈവവൈഷ്ണവ ക്ഷേത്രസങ്കല്പങ്ങളുടെ വിളനിലമായിരുന്നു ഒരുകാലത്ത് ബേഡകം ഗ്രാമം. അടുക്കത്ത് ഭഗവതിയുടെ ചുറ്റിലും ഇന്നും വിളങ്ങുന്നുണ്ട് ഋഷീശ്വരന്മാരാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നു കരുതുന്ന മറ്റു ക്ഷേത്രങ്ങൾ. കുണ്ടംകുഴി പഢ്ചലിംഗേശ്വര ക്ഷേത്രവും വേലക്കുന്ന് ശിവക്ഷേത്രവും അരിച്ചെപ്പ് മഹാവിഷ്ണു ക്ഷേത്രവും അതിൽ ചിലതുമാത്രം.

മോലോത്തുംകാവിലെ കിളിപാടും കാവുകൾ

ആമക്കുളം, ഗുളികവനം, , കാവ്, തൂവക്കാളിക്കല്ല് എരുമപ്പാലഭിഷേകം– അപൂർവതകൾ ഏറെയുണ്ട് ഈ ക്ഷേത്രത്തിന്. മനസ്സു തണുപ്പിക്കുന്ന തണുപ്പും േദവിയുടെ പ്രസാദവും ഭക്തരെ വല്ലാതെ ആകർഷിക്കും. പിന്നെ നടപ്പന്തലിന്റെ രണ്ടറ്റത്തുമായി രണ്ടു കിളിവാതിലുകൾ. ഒന്ന് ഭഗവതിസേവാനടയും മറ്റൊന്ന് മൂകാംബികാസരസ്വതിനടയും. നടപ്പന്തലിൽ ഇങ്ങനെയൊരു കാഴ്ചയും അപൂർവമാണ് മറ്റിടങ്ങളിൽ. നിവേദ്യത്തിന്റെയും അഭിഷേകത്തിന്റെയും കാര്യത്തിലും കണ്ടു ഇങ്ങനെ ചില പ്രത്യേകതകൾ. ‘കേരളത്തിൽ വേറൊരു ക്ഷേത്രത്തിലും എരുമപ്പാൽ നേദിക്കുന്നതായി അറിയില്ല. മഹിഷാസുരഭാവത്തിലുള്ള ദേവിയായതുകൊണ്ടാണ് എരുമപ്പാൽ നിവേദിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുൻപു തുടങ്ങിയ ഈ സമ്പ്രദായം ഇപ്പോഴും തുടരുന്നു’’. ക്ഷേത്രം മേൽശാന്തി പെരിങ്ങാനം നീലമന ഇല്ലത്തെ മുരളീകൃഷ്ണൻ നമ്പൂതിരിയുടെ വാക്കുകൾ. നീലമന ഇല്ലത്തു നിന്ന് ശാന്തിക്കായി വരുന്ന അഞ്ചാം തലമുറക്കാരനാണ് മുരളികൃഷ്ണൻ. 2015 –വരെ അച്ഛൻ ദാമോദര ഭട്ടായിരുന്നു മേൽശാന്തി. അദ്ദേഹത്തിന്റെ മുതുമുത്തച്ഛൻ മുതൽക്കാണ് നീലമന ഇല്ലക്കാർക്ക് ഈ ക്ഷേത്രവുമായുള്ള ബന്ധം. അതിനു മുൻപും നീലമന ഇല്ലത്തു നിന്നും ശാന്തിക്കാർ ഉണ്ടായിരുന്നു എന്നും അതുപക്ഷേ രേഖപ്പെടുത്തിയിട്ടില്ല എന്നുമാണ് മുരളീകൃഷ്ണൻ പറയുന്നത്.

അമ്മേ ദേവീ മൂകാംബികേ...

നടപ്പന്തലിന്റെ രണ്ടറ്റത്തും രണ്ടു കിളിവാതിലുകൾ ഉണ്ടെന്നു പറഞ്ഞല്ലോ. ഈ വാതിലുകളിൽ ഒന്ന് മൂകാംബികാദേവിയെന്നാണു സങ്കല്പം. ചുറ്റമ്പലത്തിന്റെ വടക്ക് പടിഞ്ഞാറ് കോണിലാണ് സരസ്വതി പ്രതിഷ്ഠ. മൂകാംബികാദേവിക്കു തുല്ല്യയായിട്ടാണ് ഈ സരസ്വതി പ്രതിഷ്ഠയെ കണക്കാക്കുന്നത്. അതിനുകാരണമായി പറയുന്ന ഐതിഹ്യം ഇങ്ങനെയാണ്; ക്ഷേത്രകുടുംബമായ കാമലോൻ കിഴക്കേവീട് തറവാട്ടിലെ ഒരംഗം എല്ലാവർഷവും ഭക്ത്യാദരവോടെ കാൽനടയായി മൂകാംബികയിൽ പോകുമായിരുന്നു. വർഷങ്ങളോളം ഈ പതിവ് തുടർന്നു. പ്രായാധിക്യത്താൽ ഇനി മൂകാംബികയിലേക്കു പോകാൻ കഴിയില്ലെന്നു ബോധ്യമായ അദ്ദേഹം തന്റെ അവസാനത്തെ യാത്രയിൽ സൗപർണ്ണികാനദിയിൽ ഭക്തിപൂർവം മുങ്ങി ഒരു ശില ഉയർത്തിയെടുക്കുകയും അത് അടുക്കത്ത് ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. അങ്ങനെയാണ് ഉപദേവതാ സങ്കല്പത്തിൽ മൂകാംബികാസരസ്വതി അടുക്കത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠയായത്. ‘‘കാലങ്ങൾ കഴിഞ്ഞ് മലയാളികൾ വിദ്യാരൂപിണിയായി ആരാധിക്കുന്ന സരസ്വതിക്ക് സ്വരൂപബിംബം ഉണ്ടാക്കി പ്രതിഷ്ഠിച്ചു. അന്ന് ശിലാപ്രതിഷ്ഠ നടത്തിയ കിഴക്കേവീട് തറവാട് അംഗത്തിന്റെ അനന്തരാവകാശികൾ ഇപ്പോൾ എരിഞ്ഞിപ്പുഴ കാമലോൻ തറവാട് എന്ന് അറിയപ്പെടുന്നു. ഈ വീട്ടുകാരാണ് ഉപദേവതാക്ഷേത്രത്തിൽ സോപാനപ്പടി പോലെയുള്ളവ നിർമ്മിച്ച് സംരക്ഷിക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നടക്കുന്നതുപോലെ ‘ചണ്ഡികാഹോമ’വും ദേവീ ഭാഗവത നവാഹയജ്ഞവും ഈ ക്ഷേത്രത്തിൽ നടത്തുന്നുണ്ട്.’ ക്ഷേത്ര ട്രസ്റ്റ് അംഗമായ കുഞ്ഞിക്കണ്ണൻ പറഞ്ഞു.

വരാഹം വസിക്കുന്ന ക്ഷേത്രക്കുളങ്ങൾ

ക്ഷേത്രത്തിന്റെ തെക്കുഭാഗത്താണ് ചെങ്കല്ലിൽ വെട്ടിയെടുത്തതുപോലെയുള്ള ആമക്കുളം. അടുക്കത്ത് ഭഗവതിക്ഷേത്രം അറിയപ്പെടുന്നതുതന്നെ ആമക്കുളത്തിന്റെ പേരിലാണ്. മഹാവിഷ്ണുവിന്റെ കൂർമ്മാവതാരസങ്കല്പമുള്ള വിശേഷപ്പെട്ട ഉപദേവതാ ക്ഷേത്രമാണിത്. കൂർമ്മാവതാരകാലത്ത് ദേവനർത്തകിമാരുടെ നൃത്തം കാണാനെത്തിയ മഹാവിഷ്ണു അടുക്കത്ത് ഭഗവതിയുടെ ആവശ്യപ്രകാരം ഭക്തജനങ്ങൾക്ക് സകലരോഗശാന്തി നൽകിക്കൊണ്ട് ധന്വന്തരീ മൂർത്തി രൂപത്തിൽ കുടികൊള്ളുന്നു എന്നാണു സങ്കല്പം.

നൂറ്റാണ്ട് ആയുസ്സുള്ള ജീവികളാണ് ആമകൾ. ആയിരക്കണക്കിന് ആമകൾ ഈ ക്ഷേത്രക്കുളത്തിനുള്ളിൽ ഉണ്ടെന്നാണു വിശ്വാസം. ആമക്കുളത്തിനു നടുവിലാണു കൂർമ്മാവതാരക്ഷേത്രം. ക്ഷേത്രത്തിന്റെ തെക്കേകവാടത്തിലൂടെ രക്തേശ്വരിയുടെ നട കടന്നാണ് ആമക്കുളത്തിലേക്കു പോകുന്നത്. ക്ഷേത്രക്കുളത്തിനു നടുവിലേക്ക് മേൽക്കൂരയോടു കൂടിയ നടപ്പാതയുണ്ട്. കുളത്തിന്റെ ഒരു വശത്ത് ഒരു ആഴമുള്ള കിണറും ഉണ്ട്.

മറ്റു ക്ഷേത്രങ്ങളിൽ ഇല്ലാത്ത ആമയൂട്ട് ഇവിടെയുണ്ട്. മേൽശാന്തിയാണ് ആദ്യം ആമയൂട്ടു നടത്തുന്നത്. അതിനുശേഷം ഭക്തർക്ക് അവരവരുടെ വഴിപാടുകൾ നടത്താം. പടച്ചോറാണ് നിവേദ്യം. കൂർമ്മാവതാര ക്ഷേത്രത്തിൽ നിന്നു കുളത്തിലേക്കിറങ്ങാൻ പടികളുണ്ട്. ഈ പടിയിലാണ് നിവേദ്യം വയ്ക്കുന്നത്. പടിയിൽ പടച്ചോറു വച്ച് പാത്രം കൊണ്ടു കൊട്ടി ശബ്ദമുണ്ടാക്കുമ്പോൾ ആമകൾ വരും. ആമയൂട്ടു മാത്രമല്ല കൂർമ്മാവതാര ക്ഷേത്രത്തിലെ പ്രത്യേകത. ഭക്തർക്ക് നേരിട്ട് വിഗ്രഹത്തിൽ ജലാഭിഷേകം നടത്താം. വിഗ്രഹത്തിനു സമീപം ധാരാളം ചെറിയ കുടങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഈ കുടവുമെടുത്ത് പടിയിറങ്ങി കുളത്തിൽ നിന്നു വെള്ളമെടുത്ത് വിഗ്രഹത്തിലൊഴിച്ചു പ്രാർഥിക്കാം.

‘ക്ഷേത്രത്തിൽ സ്ഥിരമായി വരുന്നവർ ആമകളെ പേരിട്ടു വിളിക്കാറുണ്ട്. ലക്ഷ്മി എന്നു വിളിക്കുമ്പോൾ പടി കയറി വരുന്ന ഒരു ആമ അടുത്തകാലം വരെ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.’ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ഗംഗാധരൻ താന്നിക്കാൽ പറയുന്നു.

‘ചർമ്മരോഗശമനത്തിനാണ് ഇവിടെ ഭക്തർ ധാരാളമായി വരുന്നത്. ധന്വന്തരീ മൂർത്തീഭാവമാണ് എന്നതു കൊണ്ടാവും എന്നാണു ഞങ്ങളുടെ വിശ്വാസം. പരസ്യം നൽകി ആൾക്കാെര വിളിച്ചു വരുത്തുകയല്ല. ഫലസിദ്ധികൊണ്ടും കേട്ടറിവു കൊണ്ടും അനുഭവം കൊണ്ടുമാണ് ആൾക്കാർ ഗംഗാധരന്റെ വാക്കുകൾ.

നാലരയടിയോളം വരുന്ന കൃഷ്ണശിലാ വിഗ്രഹമാണ് കൂർമ്മാവതാരക്ഷേത്രത്തിൽ. ശംഖ്, ചക്രം, ഗദ, പത്മം എന്നിവയും കിരീടവും നീണ്ട കഴുത്തും ചുവന്ന കണ്ണുകളുമാണ് വിഗ്രഹത്തിന്. വിഗ്രഹത്തിന്റെ പിൻഭാഗം ആമയുടെ രൂപത്തിലാണ്. കൂർമ്മാവതാര ധ്യാനപ്രകാരമുള്ള ഈ വിഗ്രഹവും അപൂർവമാണ്. കൂർമ്മാവതാരത്തിന് പ്രകൃതിയൊരുക്കിയ ദൃശ്യാവിഷ്കാരം പോലെ തോന്നും ആമക്കുളത്തിന്റെ കരയിൽ നിന്നു നോക്കുമ്പോൾ.

കുളത്തിലും കാവിലുമായി ആയിരക്കണക്കിന് ആമകൾ ഉണ്ടാവും എന്നാണു വിശ്വാസം. എന്നാൽ ആമകളെ കാണാൻ കഴിയുന്നത് ഭാഗ്യമെന്നാണു പഴമക്കാർ പറയുന്നത്. ചിലർക്ക് കൺനിറയെ ആമകളെ കാണാൻ കഴിയും. മറ്റുചിലർക്കാകട്ടെ ഒരു ആമയെപ്പോലും കാണാനും കഴിയില്ല. കഠിനമായ വേനൽക്കാലത്ത് കുളത്തിലെ വെള്ളം നന്നായി വറ്റും. അപ്പോഴും ചിലർക്ക് ആമകളെ കാണാൻ കഴിയില്ല. ആ സമയത്ത് ആമകൾ കൂട്ടത്തോടെ കാവിനുള്ളിലേക്കു കടക്കും എന്നാണു വിശ്വാസം. മോലോത്തുംകാവിലും പരിസരപ്രദേശങ്ങളിലും എവിടെ ആമയെ കണ്ടാലും നാട്ടുകാർ കുളത്തിൽ കൊണ്ടുവിടും. ദേവന്റെ ആമയാണ് അത് എന്ന വിശ്വാസമാണ് ഇതിനു പിന്നിൽ. പണ്ടെങ്ങോ വീട്ടുമുറ്റത്തു വന്ന ആമയെ കറിവച്ചു കഴിച്ച കുടുംബം ഒന്നടങ്കം മുടിപോയി എന്നൊരു കേട്ടുകേഴ്‌വിയുണ്ട്. അതുകൊണ്ടാണോ എന്നറിയില്ല ഇവിടെയുള്ളവർ ആമകളെ വെറും ജീവികളായല്ല ദൈവസാന്നിധ്യമായാണു കാണുന്നത്.

ചുറ്റമ്പലം കടന്ന് തെക്കേ കവാടത്തിലൂടെ പുറത്തേക്കിറങ്ങിയാൽ രക്തേശ്വരിയുടെ പ്രതിഷ്ഠ കാണാം. ചുറ്റുമതിലോടു കൂടിയ തറയിലാണ് പ്രതിഷ്ഠ. വർഷത്തിൽ രണ്ടു ദിവസം ഉത്സവത്തിനും പ്രതിഷ്ഠാദിനത്തിനും മാത്രമേ ഇവിെട പൂജയുള്ളു. തമ്പിലം, എന്നും അരിത്രാവൽ എന്നും ഇവിടുത്തെ പൂജകളെ വിളിക്കാറുണ്ട്. നാലമ്പലത്തിന്റെ കന്നിമൂലയിലാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ബ്രഹ്മരക്ഷസ്സിന് പാൽപ്പായസനിവേദ്യമാണ് ഇവിടെ.

കാടിനു നടുവിലെ അയ്യപ്പൻ

ഉപദേവതകളിൽ കൂർമ്മാവതാരം പോലെ പ്രാധാന്യമുണ്ട് ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് കാവിനുള്ളിൽ സ്ഥിതി ചെയ്യുന്ന വനശാസ്താവിനും; പ്രത്യേകിച്ച് മണ്ഡലക്കാലത്ത്. സമീപ പ്രദേശങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തന്മാർ വ്രതാനുഷ്ഠാനത്തോടെ നാൽപ്പത്തിയൊന്നു ദിവസം ഇവിടെയെത്തുന്നു. ‘നാലമ്പലത്തിനു പുറത്ത് ഇവർ താമസിക്കുന്നു. വടക്കേ നടയോടു ചേർന്നുള്ള അഗ്രശാലയിലാണ് അയ്യപ്പഭക്തന്മാർ ആഹാരമുണ്ടാക്കി കഴിക്കുന്നത്.

ശ്രീകോവിലിന്റെ പടിഞ്ഞാറേ നടയിൽ നിന്നു കല്ലുപാകിയ വഴിയുണ്ട് വനശാസ്താക്ഷേത്രത്തിലേക്ക്. മണ്ഡലക്കാലത്തും അല്ലാത്ത സമയത്തും ഇവിടെ നിന്നു ശരണമന്ത്രങ്ങൾ മുഴങ്ങും. പൂർണ്ണ, പുഷ്ക്കല എന്നീ ജീവിതസഖിമാരോടൊപ്പം വാനപ്രസ്ഥാശ്രമം നയിക്കുന്ന കാനനവാസനായിട്ടാണ് ഇവിടുത്തെ ശാസ്താസങ്കല്പം. നടുവിൽ ശാസ്താവിന്റെയും രണ്ടു വശങ്ങളിലുമായി ഭാര്യമാരുടെയും സങ്കല്പത്തിലുള്ള മൂന്നു ശിലകളാണ് ഇവിടുത്തെ പ്രതിഷ്ഠ. ക്ഷേത്രത്തിന് മേൽക്കൂരയില്ല. അതിനുകാരണമായി പറയുന്നത് വനശാസ്താവിന്റെ ശക്തിചൈതന്യമാണ്. മഴയും മഞ്ഞും വെയിലുമേറ്റാൽ മാത്രമേ ശക്തിശമനമുണ്ടാവു എന്നും അങ്ങനെയല്ലെങ്കിൽ അനർത്ഥങ്ങൾ ഉണ്ടാവും എന്നുമാണ് സങ്കല്പം. ദേവനെ ശാന്തനാക്കാൻ മേൽക്കൂര ഒഴിവാക്കിയെങ്കിലും പ്രകൃതിയൊരുക്കുന്ന തണലും തണുപ്പും ഇവിടെ വളരെ കൂടുതൽ ആണ്. നട്ടുച്ചയ്ക്കു പോലും ഇരുട്ടാണ് ഇവിടെ. പൊന്നമ്പലമേട്ടിലാണെന്നു തോന്നും ഇവിടെ നിൽക്കുമ്പോൾ.

കിഴക്കേ കാവിനുള്ളിലെ നാഗാലയം

ശ്രീകോവിലിന്റെ പടിഞ്ഞാറേ കാവിൽ വനശാസ്താവാണെങ്കിൽ കിഴക്കേ കാവിനുള്ളിൽ നാഗാലയം സ്ഥിതി ചെയ്യുന്നു. കല്ലു പാകിയ വഴികളുണ്ട് സർപ്പക്കാവിലേക്കും. സർപ്പക്കാവുകളിൽ സാധാരണ നടത്താറുള്ള ആയില്യപൂജയും സർപ്പബലിയുമാണ് ഇവിടെയും. എന്നാൽ വർ‍ഷത്തിൽ രണ്ടുദിവസം മാത്രമേ സർപ്പക്കാവിലും ആരാധനയുള്ളു. അതും തന്ത്രിമാരുടെ കാർമ്മികത്വത്തിൽ മാത്രം. ബാക്കിദിവസങ്ങളിൽ ചുറ്റുമതിലു െകട്ടിയ നാഗാലയം അടഞ്ഞുതന്നെ കിടക്കും.

‘നാഗാലയത്തിനുള്ളിൽ കാടു മൂടി കിടക്കുകയാണ് ഇപ്പോൾ. തന്ത്രിമാരുടെ സാന്നിധ്യമില്ലാതെ അത് വൃത്തിയാക്കാനുള്ള അനുവാദമില്ല. എന്നാൽ സർപ്പതറയിലെ ചില മാളങ്ങളിൽ സൂക്ഷിച്ചു നോക്കിയാൽ അറിയാം സർപ്പങ്ങൾ വന്നുപോകുന്നതിന്റെ അടയാളങ്ങൾ.’ ക്ഷേത്ര തന്ത്രി ഇരിവൽ ഐ. കെ. കേശവൻ വാഴുന്നോരുടെ വാക്കുകൾ. ഇദ്ദേഹത്തിന്റെ സഹോദരന്മാരായ പത്മനാഭൻ വാഴുന്നോർ, കൃഷ്ണദാസ് വാഴുന്നോർ എന്നിവരും താന്ത്രിക കർമ്മങ്ങൾ നിർവഹിക്കുന്നു.

തൂവക്കാളിയുടെ കല്ല്

ആമക്കുളം കഴിഞ്ഞാൽ െതക്കുഭാഗത്തു തന്നെ ഗുളികന്റെ ആവാസകേന്ദ്രമെന്നു കരുതുന്ന ഗുളികവനം. ദുരൂഹമായ ഒരിടം പോലെ തോന്നും ഗുളികവനം. ഇതിനുള്ളിൽ ആരും കടക്കാറില്ല. ഗുളികത്തറയിൽ വർഷത്തിൽ രണ്ടുപ്രാവശ്യം മാത്രം പൂജ. അതും തന്ത്രിയുെട മുഖ്യകാർമ്മികത്വത്തിൽ മാത്രം. പ്രധാന ശ്രീകോവിലിനു തെക്ക് ആമക്കുളം തൊട്ടാണ് ഏകദേശം രണ്ടേക്കർ വിസ്തൃതിയുള്ള മറ്റൊരു കാവുള്ളത്. ഗുളികവനം എന്നറിയപ്പെടുന്ന ഗുളികന്റെ വാസസ്ഥലവും തൂവക്കാളിക്ക് വർഷത്തിൽ രണ്ടു പ്രാവശ്യം പൂജ നടത്തുന്ന തൂവക്കാളിയുടെ ശിലാപ്രതിഷ്ഠയ്ക്കും ഏറെ പ്രാധാന്യമുണ്ട്. വർഷത്തിൽ രണ്ടു ദിവസമാണ് ഇവിടെ പൂജയുള്ളത്. ഈ ദിവസങ്ങളിൽ സൂര്യോദയത്തിനു മുൻപ് പൂജകൾ അവസാനിപ്പിക്കണമെന്നാണു ചട്ടം. കാരണം പൂജാരിയുടെ നിഴൽ ഒരിക്കലും കാവിനകത്തു വീഴാൻ പാടില്ലത്രേ!

ഗുളികവനം കണ്ട് ഞങ്ങൾ തിരിച്ചു വന്നപ്പോഴേക്കും ഉച്ചപൂജ കഴിഞ്ഞ് നട അടച്ചിരുന്നു. അപ്പോഴും വെയിലിനു നല്ല തണുപ്പ്. അഞ്ചു മണിയോടെ നട തുറക്കുമ്പോഴേക്കും ജോലിക്കുപോയ അയ്യപ്പന്മാർ തിരിച്ചു വന്നു തുടങ്ങിയിരുന്നു. പലരും അഗ്രശാലയിൽ കയറി പാചകം തുടങ്ങി. ദീപാരാധനയ്ക്കു മുൻപ് കുറച്ചുപേർ ഭജന പാടാൻ തുടങ്ങി. അപ്പോഴേക്കും മഞ്ഞും ധനുമാസക്കുളിരും പടർന്നു തുടങ്ങിയിരുന്നു. കുട്ടികൾ അശ്വതിയും ആദർശും ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നു. വേലക്കുന്നിലേക്ക് അവർ തിരിച്ചുവരുന്നില്ല. ക്ഷേത്രത്തിനു തൊട്ടടുത്താണ് മുത്തശ്ശി താമസിക്കുന്നത്.

ദീപാരാധന കഴിഞ്ഞ് അടുക്കത്ത് ഭഗവതിയോടു വിട പറയുമ്പോഴും ഉള്ളിൽ വിശ്വാസങ്ങളുടെ കാട്ടുവള്ളികൾ പടർന്നു കയറുകയായിരുന്നു.

വി. ആർ. ജ്യോതിഷ്

ഫോട്ടോ: അഭിജിത് രവി


ബോക്്സ്


ക്ഷേത്രവിശേഷം

കാസർഗോഡ് ജില്ലയിൽ അതിർത്തി ഗ്രാമങ്ങളിലൊന്നായ ബേഡടുക്കയിലാണ് അടുക്കത്ത് ഭഗവതി ക്ഷേത്രം. കാഞ്ഞങ്ങാടും കാസർഗോഡും തൊട്ടടുത്ത റെയിൽേവ േസ്റ്റഷനുകൾ.

മേടമാസത്തിൽ മൂന്നു ദിവസം ഭഗവതിസേവ നടത്തുന്നു. വൃശ്ചികമാസത്തിലെ കാർത്തികനാളിലാണ് വാർഷിക ഉത്സവമായ ശ്രീഭൂതബലി. മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഉത്സവദിവസം വർഷത്തിലെ പന്ത്രണ്ടു മാസങ്ങളെയും പ്രതിനിധീകരിച്ച് തന്ത്രി പന്ത്രണ്ടു പൂജകൾ ചെയ്യുന്നു.

ചൊവ്വാഴ്ചകളിൽ നടത്തപ്പെടുന്ന ചൊവ്വാവിളക്ക്, നിറമാല, ഭഗവതി സേവ, തുടങ്ങിയവ ഭക്തർ സ്ഥിരമായി നടത്തുന്ന നേർച്ചകളാണ്. മറ്റിടങ്ങളിൽ ഇല്ലാത്ത വിചിത്രമായ മറ്റൊരു ആചാരം ഈർക്കിൽ ചൂലു സമർപ്പണമാണ്. ത്വക്‌രോഗശാന്തിക്ക് എന്നതുപോലെ തലമുടി കൊഴിയാതിരിക്കാനും ഈ നേർച്ച നടത്താറുണ്ട്. ആമയൂട്ട് മറ്റെങ്ങും കാണാനില്ലാത്ത അപൂർവ നിവേദ്യമാണ്. ത്വക്‌രോഗശമനമാണ് ഇതിന്റെയും ഫലസിദ്ധി, ക്ഷേത്രത്തിലെ നിത്യനിവേദ്യങ്ങൾ ഉത്സവങ്ങൾ നിത്യദീപങ്ങൾ, കളിയാട്ടങ്ങൾ തുടങ്ങിയവ.ും വളരെ വിശേഷപ്പെട്ടവയാണ്.



The Mystical Wonders of Adukkath Bhagavathy Temple:

Adukkath Bhagavathy Temple in Kasaragod, Karnataka border, offers a unique pilgrimage experience, known for its fierce Mahishasura Mardini idol and ancient rituals. The temple's history intertwines with local folklore, including the legend of a tribal woman named Adukkath and its past as a royal deity. Visitors can witness distinctive offerings like buffalo milk abhishekam, the sacred Aamayude Kulam (pond with turtles), and a unique Saraswati shrine, making it a significant spiritual destination.

ADVERTISEMENT