‘എന്താ ഇവിടെ?’ ബുട്ടീക്കിൽ വച്ചു സുഹൃത്തിനെ കണ്ട സന്തോഷത്തിൽ താര കുശലം ചോദിച്ചു. ‘തെറപ്പിക്കു വന്നതാ...’ എന്നു സാന്ദ്രയുടെ മറുപടി.
തുണിക്കടയിൽ പിന്നെ, മീൻ വാങ്ങാൻ വരില്ലല്ലോ എന്ന് ഉള്ളിൽ പറഞ്ഞു പുറമേ തെറപ്പി എന്നു പറഞ്ഞതാകാം എന്നാണു താര ആദ്യം കരുതിയത്. താരയുടെ ചമ്മൽ കണ്ടു സാന്ദ്ര ചിരിച്ചു, ‘‘സത്യമായിട്ടും പറഞ്ഞതാടോ... റീടെയ്ൽ തെറപ്പിക്കു വന്നതാണു ഞാൻ. കെട്ടിയോനുമായി വൻവഴക്കായിരുന്നു. ഞാൻ ചെയ്യുന്ന ഒന്നിനും കക്ഷിക്കു വിലയില്ല. അതു നിന്റെ കടമയല്ലേ എന്ന ലൈനാണ്. പിന്നൊന്നും ആലോചിച്ചില്ല നേരെ ഷോപ്പിങ്ങിനിറങ്ങി.’’ താരയുടെ സംശയഭാവത്തിനു മറുപടിയായി സാന്ദ്ര തുടർന്നു.
‘‘ദേ, ഇതു സാരിയല്ല. എന്റെ മനഃസമാധാനമാണ്. ഇതു കുർത്തയല്ല, എനിക്കുള്ള അംഗീകാരമാണ്. പുതിയ ഡ്രസ് എടുക്കുമ്പോൾ സമ്മാനം കിട്ടുന്ന ഫീലാണ്. അംഗീകാരം അർഹിക്കുന്ന ഒരാളാണു ഞാനെന്ന ബോധ്യം...’’ കാര്യമായി ഒന്നും പിടി കിട്ടിയില്ലെങ്കിലും റീടെയ്ൽ തെറപ്പി എന്ന വാക്കു താരയുടെ മനസ്സിൽ പതിഞ്ഞു.
ഷോപ്പിങ് എങ്ങനെ തെറപ്പിയാകും?
താര വീട്ടിലെത്തിയതും കോളജ് ഫ്രണ്ട്സ് വാട്സാപ് ഗ്രൂപ്പിൽ ഒരു മെസേജ് ഇട്ടു. ‘ആരെങ്കിലും റീടെയ്‌ൽ തെറപ്പിക്കു പോകാറുണ്ടോ ?’ വന്ന മറുപടികൾ പറഞ്ഞുതന്നു റീടെയ്ൽ തെറപ്പിയുടെ പല ഭാവങ്ങള്‍.
‘ആഴ്ചയിൽ ആറു ദിവസം മീറ്റിങ്, പ്രൊജ്ക്റ്റ് എക്സിക്യൂഷൻ, ഡെഡ്‌ലൈന്‍... ഈ സ്ട്രെസ് സൂനാമിയിൽ പിടിച്ചുനിന്നതിന് ഏഴാം ദിവസം ഞാൻ എന്നെ തന്നെ തോളിൽ തട്ടി അഭിനന്ദിക്കും. എന്നിട്ടു കമ്മലോ കീചെയ്നോ ബുക്കോ ഒക്കെ വാങ്ങി എനിക്കു തന്നെ സമ്മാനം നൽകും.’ ഐടിക്കാരിയായ സോഫിക്ക് ട്രീറ്റ് യുവർസെൽഫ് എന്ന തലക്കെട്ടിനു കീഴിലാണു റീടെയ്ൽ തെറപ്പി.
ഉടൻ വന്നു ആനിയുടെ മെസേജ്. ‘മൂന്നു മാസം മുൻപായിരുന്നു ബ്രേക് അപ്. വിഷമം കാരണം ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥ. നേരെ പോയി പുതിയ ഡ്രസ്സുകളും ചെരുപ്പും വാങ്ങി. പഴയ എന്നെയേ അവനു സങ്കടപ്പെടുത്താനാകൂ. ഇതു പുതിയ ഞാൻ എന്നു സ്വയം പറഞ്ഞു’.
‘ടെൻഷൻ വന്നാൽ ഫോണിലുള്ള ഷോപ്പിങ് ആപ്പുകളിലേക്ക് ഓടിക്കയറും. സ്ക്രോൾ ചെയ്ത് ഇഷ്ടപ്പെട്ടതെല്ലാം കാർട്ടിലേക്ക് എടുത്തിടും. ഇത്രയുമാകുമ്പോൾ തന്നെ മനസ്സു കൂളാകും, മൂഡ് മാറും. ചെക് ഔട്ട് ഓപ്ഷൻ ക്ലിക് ചെയ്യുന്നതു വളരെ ചുരുക്കമാണ്.’ പ്രഫസറായ ഉമ കോ ൺഷ്യസ് റീടെയ്‌ൽ തെറപ്പിയുടെ ആളാണ്.
‘ഞാനും ഇങ്ങനെയാണ്, അധികമൊന്നും വാങ്ങാറില്ല. പിന്നീട് കാർട്ട് നോക്കി അഭിമാനിക്കും. ‘കഴിഞ്ഞ മാസം എത്ര രൂപയാണു ആയിഷ നീ ലാഭിച്ചത്... വളരെ സെൽഫ് കൺട്രോൾ ഉള്ള ആളാണു നീ എന്ന് സ്വയം പറയും.’ അതും സന്തോഷമാണ്’ ആയിഷയുടെ കമന്റ്.
‘ഇന്നു നടന്ന സംഭവമാണേ... ഓഫിസിലും വീട്ടിലും ഒരേ ടെൻഷൻ. ഈ അന്തരീക്ഷത്തിൽ നിന്ന് എങ്ങോട്ടേലും ഓടണം. അപ്പോഴാണു ടൂത് പേസ്റ്റും ബോഡിവാഷും പകുതിയായി എന്നു കണ്ടത്. അതു വാങ്ങാൻ ഇറങ്ങി. തിരിച്ചുവന്നപ്പോൾ കയ്യിലുണ്ട് ഒരു സക്യൂലന്റ് പ്ലാന്റ്, ഡെനിം ജാക്കറ്റ്, മെഴുകുതിരി... ഇതിപ്പോ എന്തിനു വാങ്ങിയെന്ന് അറിയില്ല. പക്ഷേ, മനഃസുഖം കിട്ടിയിട്ടുണ്ട്.’ ദിവ്യ പാതി ചിരിച്ചും പരിതപിച്ചും പറഞ്ഞു.
സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഷോപ്പിങ്ങിനെ തെറപ്പിയായി കാണാറുണ്ടെന്നു ചില സുഹൃത്തുക്കളുടെ കമന്റ്.
റീടെയ്ൽ തെറപ്പിയെ ലളിതമായി മൂഡ് ബൂസ്റ്റിങ് ഷോപ്പിങ് എന്നു പറയാം. എന്തു വാങ്ങുന്നു എന്നതിനേക്കാൾ എന്തു കിട്ടുന്നു എന്നതിലാണു ഫോക്കസ്; സമ്മർദം നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നുള്ള മാറ്റം, ഇഷ്ടാനുസരണം തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യബോധം, അർഹതപ്പെട്ടത് കയ്യിലെത്തിയെന്ന സംതൃപ്തി, പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ മാറുമ്പോഴുണ്ടാകുന്ന ആശ്വാസം... അങ്ങനെ നീളുന്നു.
ചുറ്റുമുള്ള സാഹചര്യങ്ങളെ കൺട്രോൾ ചെയ്യാനാകാതെ വരുമ്പോഴാണു പലപ്പോഴും സങ്കടങ്ങളും സമ്മർദങ്ങളും ഉണ്ടാകുന്നത്. ഷോപ്പിങ്ങിനു പോകുമ്പോൾ ഒരു വ്യക്തിയുടെ തീരുമാനത്തിനനുസരിച്ച് ‘ഒരു സംഭവം’ നടക്കുകയാണ്. ജീവിതത്തിൻമേലുള്ള കൺട്രോൾ ആയാണ് ഇതു ചിലർക്ക് അനുഭവപ്പെടുക. സന്തോഷത്തിന്റെയും നല്ല മാനസികാവസ്ഥയുടെയും പിന്നിലുള്ള ഹോർമോണാണു ഡോപമിൻ. അംഗീകാരം ലഭിക്കുന്നതും എന്തിനേറെ അംഗീകാരം കിട്ടാന്‍ പോകുന്നു എന്ന തോന്നൽ പോലും ഡോപമിൻ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടാൻ കാരണമാകും. ചുരുക്കം പറഞ്ഞാൽ ഉള്ളിലെ ഫീൽ ഗുഡ് വൈബ് ഇറുക്കി കെട്ടിപ്പിടിക്കും പോലെ...
പക്ഷേ, ഓർക്കേണ്ട ചിലതുണ്ട്
∙ ഷോപ്പിങ്ങിലൂടെ മനസ്സിന്റെ ഭാരത്തിനൊപ്പം പഴ്സിന്റെ കനവും കുറയുന്നുണ്ട്. നേരത്തേ പറഞ്ഞ ജീവിതത്തിൻ മേലുള്ള കൺട്രോൾ പണം ചെലവാക്കുന്നതിലും വേണം. ഇല്ലാത്ത പൈസ കൊടുത്തു വേണ്ടാത്ത സാധനം വാങ്ങി പിന്നീട് അതോർത്തു ടെൻഷനടിക്കരുത്.
∙ സമ്മർദം നിറഞ്ഞ സാഹചര്യങ്ങളിൽ നിന്നും മാറാനുള്ള വഴിയാണു ഷോപ്പിങ് എങ്കിൽ അതിനു വിൻഡോ ഷോപ്പിങ് ആയാലും മതി. കടകളില്‍ കയറിയിറങ്ങി കണ്ടു കേട്ട് ഇറങ്ങിപ്പോരുക. ഒന്നും വാങ്ങേണ്ട.
∙ പ്രശ്നങ്ങൾ പരിഹരിക്കാനാകാതെ ഷോപ്പിങ്ങിനിറങ്ങുന്നവരേ. തിരികെയെത്തുമ്പോഴും പ്രശ്നം അവിടെത്തന്നെഅവശേഷിക്കുന്നുണ്ട്. ഇനിയും ഒളിച്ചോടാൻ വഴികൾ തേടാതെ അവ പരിഹരിക്കുക.
∙ 24 അവ്‌ർ കാർട് പ്രാവർത്തികമാക്കാം. വസ്ത്രമോ ആഭരണമോ ഗാഡ്ജറ്റോ ഇഷ്ടപ്പെട്ടാൽ ഉടനടി സ്വന്തമാക്കേണ്ട. കാർട്ടിലിട്ട് 24 മണിക്കൂർ വെയിറ്റിങ് പിരീയഡ് നൽകാം. മനസ്സു ശാന്തമാകുമ്പോൾ ഇവ വേണമെന്നുണ്ടാകില്ല.
∙ ‘500 രൂപയ്ക്കുള്ളില്‍ സന്തോഷം’ എന്നു തീരുമാനിച്ചു കൊണ്ടു ഷോപ്പിങ്ങിനു പോകാം. സാമ്പത്തികശേഷി അനുസരിച്ചു ചെലവിടേണ്ട തുക മുൻകൂട്ടി തീരുമാനിച്ചുള്ള പർച്ചേസിങ് അമിത ചെലവിനു കടിഞ്ഞാണിടും.
∙ സാധനങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ ഇവയെല്ലാം വയ്ക്കാ ൻ ഇടം വേണമല്ലോ. വീട്ടിലിരിക്കുന്നവ കളയാതെ നിവൃത്തിയില്ല. ഇതു പ്രകൃതിക്കു ഭാരമാകും. സസ്ടെയ്നബിളിറ്റി കൂടി പരിഗണിച്ചു വേണം ഷോപ്പിങ്.
∙ വേണ്ട വസ്തുക്കൾ പണം മുടക്കാതെ കയ്യിലെത്താനുള്ള വഴി പറഞ്ഞുതരട്ടെ. അടുത്ത മാസം പിറന്നാൾ ആണെന്നിരിക്കട്ടെ. ഗിഫ്റ്റ് നൽകും എന്നുറപ്പുള്ള കുറച്ചു സുഹൃത്തുക്കൾ നിങ്ങൾക്കുണ്ടാകും. ഇവർ മാത്രമുള്ള വാട്സാപ് ഗ്രൂപ്പും.
വിഷ് ലിസ്റ്റ് ക്രിയേറ്റ് ചെയ്യാനാകുന്ന വെബ്സൈറ്റുകളുണ്ട്. ഇതിൽ സമ്മാനമായി കിട്ടാനാഗ്രഹിക്കുന്നവയുടെ ലിങ്കുകൾ ചേർത്ത് വിഷ് ലിസ്റ്റ് വെബ് പേജ് ഉണ്ടാക്കാം. ശേഷം ഇതു ഫ്രണ്ട്സ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യാം. സുഹൃത്തുക്കൾക്ക് ഇതിലുള്ള ലിങ്കിലൂടെ ഷോപ്പിങ് വെബ്സൈറ്റിൽ പോയി സാധനങ്ങൾ വാങ്ങാനാകും. എന്തു സമ്മാനം നൽകണമെന്ന കൺഫ്യൂഷന്‍ സുഹൃത്തുക്കൾക്കുമില്ല. ആവശ്യമുള്ളവ നിങ്ങൾക്കു കിട്ടുകയും ചെയ്യും.
ജീവിതത്തെ ബാധിക്കരുതേ...
∙ അമിത ഷോപ്പിങ് ജീവിതത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചിലർക്കിതു ക്രമേണ കംപൾസീവ് ബയിങ് ഡിസോഡറായി മാറാം.
∙ ഷോപ്പിങ്ങിനായി പണവും സമയവും ചെലവഴിക്കാൻ മ ടിയില്ലാതിരിക്കുക, എപ്പോൾ ഷോപ്പിങ്ങിനു പോകാം എ ന്നു സദാ ചിന്തിക്കുക, അടിക്കടി സാധനങ്ങൾ വാങ്ങുക, ആവശ്യമില്ല എന്നുറപ്പുള്ളവ പോലും വാങ്ങാതിരിക്കാൻ കഴിയാതെ വരിക, അനാവശ്യമായി പൈസ ചെലവാക്കിയതിന്റെ പേരിൽ ബന്ധങ്ങളിൽ ഉരസലുണ്ടാകുക, ഇക്കാരണത്താൽ വീട്ടുകാരിൽ നിന്നു ഷോപ്പിങ് മറച്ചു വയ്ക്കുക എന്നീ രീതികളിലേക്കു മാറുന്നുവെങ്കിൽ ശ്രദ്ധിക്കണം. കൗൺസലിങ് വേണ്ടി വരാം.
ഇതു താൽക്കാലിക ആശ്വാസം
സമ്മർദങ്ങൾ നിറയുമ്പോൾ, ആശ്വാസം കണ്ടെത്താൻ ഷോപ്പിങ്ങിനെ ഒരു വഴിയായി കാണാറുണ്ട് ചിലർ. നമ്മ ൾ വാങ്ങുന്ന വസ്തുക്കളെയും ഷോപ്പിങ് ചെയ്യുന്ന സ്ഥലത്തെയും ആശ്രയിച്ച്, ഷോപ്പിങ് ചെയ്യുമ്പോൾ കണ്ണിലും കാതിലും പുതുമയും മാറ്റവും വരുന്നുണ്ട്. ഇതു മാനസികനില മെച്ചപ്പെടാനുള്ള ഒരു കാരണമാണ്.
‘റീട്ടെയിൽ തെറപി’ എന്ന പ്രയോഗം പലപ്പോഴും തെറ്റിധാരണകൾക്കു വഴി വയ്ക്കാം. ‘തെറപി’ ആയല്ല താൽക്കാലികമായി ആശ്വാസം നൽകുന്ന ഒന്നായി മാത്രം കാണുക.
ഷോപ്പിങ് അനാരോഗ്യകരമായ ശീലമായി മാറാൻ അനുവദിക്കേണ്ട. ബാഹ്യമായ സന്തോഷങ്ങളെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയായും ഇതു മാറാം. അൽപനേരത്തേക്ക് ആശ്വാസം നൽകുന്ന കാര്യങ്ങളെയോ പ്രവൃത്തികളെയോ ദീർഘകാലത്തേക്കുള്ള ആശ്രയിക്കാനാകില്ല എന്നു തിരിച്ചറിയുക.
ഒരു ശീലം ഉപേക്ഷിക്കാൻ തീർച്ചയായും സമയമെടുക്കും. ഇത്തരം ഷോപ്പിങ് രീതികളുടെ എണ്ണം കുറച്ച് ആരോഗ്യകരമായ ബദലുകളിലേക്കു മാറാൻ ശ്രമിക്കുക.
credits: നിൻസി മറിയം മോണ്ട്‌ലി, കൗൺസലിങ് സൈക്കോളജിസ്റ്റ്, പാലിയം ഇന്ത്യ & നിംസ് മെഡിസിറ്റി, തിരുവനന്തപുരം