തല കുനിക്കുമ്പോൾ നെറ്റിയിൽ കുത്തുന്ന പോലുള്ള വേദന. കുറച്ചുദിവസമായി തുടങ്ങിയിട്ട്.’’ നിസ പറഞ്ഞു നിർത്തിയതും സാം എത്തി ‘‘ഒന്നും നോക്കാനില്ല, സൈനസൈറ്റിസ് തന്നെ. എനിക്കു രണ്ടാഴ്ച മുൻപേ ഡോക്ടർ തന്ന മരുന്നിന്റെ പേരു പറഞ്ഞു തരാം. അതു വാങ്ങി കഴിച്ചാൽ മതി. ’’ ഇതു കേട്ട് സ്റ്റാഫ് റൂമിലിരുന്ന പ്രിയ ടീച്ചർ. ‘‘അല്ല... ഇതിപ്പോ എളുപ്പായല്ലോ... ഡോക്ടറേയും കാണണ്ട, പരിശോധനയും വേണ്ട. മരുന്ന് റെഡി. ഇങ്ങനൊക്കെയാണോ സാറേ വേണ്ടത്?’’
തീർച്ചയായും ഇങ്ങനെയൊന്നുമല്ല വേണ്ടത്. മറ്റേത് അസുഖത്തിനും കൊടുക്കുന്ന അതേ ശ്രദ്ധയും പരിചരണവും തലവേദനയുടെ കാര്യത്തിലും നമുക്ക് ഉണ്ടാവേണ്ടതാണ്. അവഗണിച്ചും കൃത്യമായ നിർദേശമില്ലാതെ മ രുന്നു കഴിച്ചും അപകടം ക്ഷണിച്ചു വരുത്താതിരിക്കാം. പല തരം തലവേദനകളുണ്ട്. നമുക്ക് അവയെ കുറിച്ചു വിശദമായറിയാം.
ഏറെ അലട്ടുന്നവ
നൂറു പേരെയെടുത്താൽ അതിൽ 50 ശതമാനം പേർക്കും ജീവിതത്തിലൊരിക്കലെങ്കിലും തലവേദന വന്നിട്ടുണ്ടാകും. രോഗങ്ങളുടെ രാജ്യാന്തര വർഗീകരണ പ്രകാരം നൂറ്റിയൻപതോളം തരം തലവേദനകളുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതലായി കാണുന്നത് വൈറൽ പനിയോട് അനുബന്ധിച്ചു വരുന്ന തലവേദനയാണ്. കേരളം ഒരു ട്രോപ്പിക്കൽ നാടായതു കൊണ്ട്, ചൂടും തണുപ്പും ഒക്കെ ഇടകലർന്നു വരും. അതിനാല്‍ അണുബാധകൾ ഉ ണ്ടാകാന്‍ സാധ്യത ഏറെയാണ്. പനി, തലവേദന, തൊണ്ടവേദന ഇവയൊക്കെ ചേർന്നാണു പലപ്പോഴും പിടികൂടുന്നത്. ഇത്തരം തലവേദനയല്ലാതെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് മൈഗ്രേൻ അഥവാ ചെന്നിക്കുത്താണ്. പിന്നീടുള്ളതു മാനസിക പിരിമുറുക്കം കാരണം വരുന്ന തലവേദന. പലവിധ കാരണങ്ങളാൽ സ്ട്രെസ് കൂടുന്നതിന്റെ ഫലമായി തലവേദന അനുഭവിക്കുന്നവരുടെ എണ്ണം ഏറെയാണ്. തലയ്ക്കു ചുറ്റും ശക്തമായി വലിച്ചു കെട്ടിയ ഒരു ബാൻഡ് സമ്മർദം ചെലുത്തും പോലുള്ള തലവേദനയാണിത്. അമിത മദ്യപാനം മൂലവും വിത്ഡ്രോവൽ ലക്ഷണമായും ശക്തമായ തലവേദന കണ്ടുവരാറുണ്ട്.
ഉണ്ട് പലതരം തലവേദനകൾ
തലവേദനയെ രണ്ടായി തരം തിരിക്കാം, പ്രൈമറിയും സെക്കൻഡറിയും. പ്രൈമറിയിൽ കൃത്യമായ അസുഖമോ കാരണമോ പലപ്പോഴും പറയാനുണ്ടാകില്ല. തലവേദന വരുന്നു, പോകുന്നു എന്നു മാത്രം. ചെന്നിക്കുത്ത്, ടെൻഷൻ തലവേദന, ക്ലസ്റ്റർ തലവേദന തുടങ്ങിയവ ഇക്കൂട്ടത്തില്‍ െപടുന്നവയാണ്.
നമുക്കു തിരിച്ചറിയാൻ പറ്റുന്ന ചില ഘടകങ്ങളാണ് െസക്കന്‍ഡറി തലവേദനക്കള്‍ക്കു കാരണം. പല്ല് മോണ രോഗങ്ങളുമായി ബന്ധപ്പെട്ടുള്ളവ, തലച്ചോറിലെ അണുബാധ മൂലമുള്ള മെനിഞ്ചൈറ്റിസ്, സ്ട്രെസ് സംബന്ധമായവ, മദ്യപാനവുമായി ബന്ധപ്പെട്ടവ, മരുന്നിന്റെ പാർശ്വഫ ലമായി വരുന്നവ, ഉറക്കക്രമത്തിലുള്ള മാറ്റം കൊണ്ടു വരുന്നവ തുടങ്ങി പലതും ഇക്കൂട്ടത്തില്‍ ഉൾപ്പെടും.
∙ ട്രോമാറ്റിക് ഹെഡ്എയ്ക്ക്: തലയ്ക്കോ തലയോട്ടിക്കോ ഏൽക്കുന്ന ഗുരുതര പരിക്ക് മൂലം ഉണ്ടാകുന്ന തലവേദനയാണിത്. നിലവിൽ സംഭവിച്ച അപകടം മാത്രമല്ല വർഷങ്ങൾ മുൻപുള്ളവയും തലവേദനയുണ്ടാക്കാം. ചില രില്‍ തലവേദനയുടെ കാരണം അന്വേഷിക്കുമ്പോഴാണ് പണ്ടു തലയില്‍ തേങ്ങയോ മടലോ വീണ കാര്യവും വാഹനത്തിന്‍റെ ഡോർ തലയിലടിച്ച കാര്യവുമൊക്കെ വെളിയില്‍ വരുന്നത്.
∙മൈഗ്രേൻ/ചെന്നിക്കുത്ത്: ഒട്ടേറെ പേരില്‍ കണ്ടുവരുന്ന തലവേദനയാണു ചെന്നിക്കുത്ത്. തലയുടെ ഒരു വശത്ത്, അല്ലെങ്കിൽ തലയുടെ ഒരു പകുതിയിൽ മാത്രം (യൂണിലാറ്ററൽ) വരുന്ന വേദനയാണ് ഇതിന്റെ പ്രത്യേകത. കൃത്യമായി ചികിത്സിക്കാത്തതു മൂലവും വേദന അവഗണിച്ചും ജോലി തുടരുന്നതു വഴിയും ഒക്കെ ചിലരില്‍ ഈ വേദന പതിയെ പടരുന്നതായി കാണാം. വേദന തലയുടെ മറുവശത്തേക്കും ബാധിച്ച് ബൈലാറ്ററൽ തലവേദനയായി മാറും.
ചെന്നിക്കുത്തിന്റെ വേദന മിക്കവാറും തുടിക്കുന്ന തരത്തിലാണു വരിക. എന്തോ വന്നു തലയിൽ ശക്തമായി അമർത്തി വിടും പോലുള്ള വേദന. വേദനയ്ക്കൊപ്പം പലര്‍ക്കും ഛർദിയും ഓക്കാനവും ഉണ്ടാകും. ചിലർക്ക് ഓക്കാനം മാത്രമാകും. ഛർദിച്ചു കഴിഞ്ഞാൽ തലവേദന കുറയുന്നതായും കാണാം.

നാലു മണിക്കൂർ തൊട്ട് 72 മണിക്കൂർ വരെ തുടർച്ചയായി നിൽക്കുന്നതാണു ചെന്നിക്കുത്തിന്റെ ദൈർഘ്യം. നാലു മണിക്കൂറിൽ കുറവുള്ളതും മൂന്നു ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്നതും ചെന്നിക്കുത്തല്ലെന്നു സാരം.
ചെന്നിക്കുത്ത് വരുമ്പോഴേക്കും മിക്കവർക്കും കണ്ണിൽ മിന്നായം പോലെ വരും. കണ്ണിൽ മിന്നലടിക്കും പോലുള്ള തോന്നൽ, കണ്ണിലേക്കു തേനീച്ച പാറും പോലെ തോന്നുക തുടങ്ങി വെളിച്ചവുമായി ബന്ധപ്പെട്ടു പല ലക്ഷണങ്ങളും കണ്ടുവരുന്നു. ആ സമയം തന്നെ മരുന്നു കഴിച്ചാൽ തലവേദന ഒഴിവാക്കാം.
ചിലര്‍ക്കു ചെന്നിക്കുത്തു വരും മുൻപേ, മത്തു പിടിപ്പിക്കുന്ന പൂക്കളുടെയോ ഏലക്കയുടെയോ ചീമുട്ടയുടെയോ ഒക്കെ മണം അനുഭവപ്പെടാറുണ്ട്. ഓൾഫാക്റ്ററി ഹാലൂസിനേഷൻ എന്നാണ് ഇതറിയപ്പെടുന്നത്. വെളിച്ചം, ശബ്ദം, ചില ഗന്ധങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ, കാലാവസ്ഥ, ഭക്ഷണം കഴിക്കാതിരിക്കൽ, ഉറക്കക്കുറവ് ഒക്കെ ചെന്നിക്കുത്തില്‍ തലവദനയുണ്ടാക്കുന്ന ട്രിഗറുകളായി വരാം.
മൈഗ്രേൻ വന്നാൽ പലർക്കും ശബ്ദവും വെളിച്ചവും ഒട്ടും സഹിക്കാൻ സാധിക്കില്ല. മിക്കവരും ചെവി പൊത്തി കണ്ണുമടച്ചു കൂനിക്കൂടി ഇരിക്കുകയോ ചുരുണ്ടു കിടക്കുകയോ ചെയ്യും.
∙ ക്ലസ്റ്റർ തലവേദന: ചെന്നിക്കുത്തിനോടു സാമ്യമുള്ളതാണു ക്ലസ്റ്റർ തലവേദന. തലയുടെ ഒരു ഭാഗത്താണ് ഇ തും അനുഭവപ്പെടുന്നത്. ഒപ്പം കണ്ണിനെയും ഇതു വളരെയധികം ബാധിക്കും. കണ്ണിൽ നിന്നു വെള്ളം വരിക, കണ്ണിനു ചുവപ്പ് നിറം ബാധിക്കുക, പഴുപ്പ് വരിക, നീരു വയ്ക്കുക തുടങ്ങിയവയും ഉണ്ടാകാം.
ചെന്നിക്കുത്തു പലപ്പോഴും ഉറക്കക്കുറവു കൊണ്ടാണു വരുന്നതെങ്കിൽ ക്ലസ്റ്റർ തലവേദന നമ്മെ ഉറക്കത്തിൽ നിന്നു വരെ എഴുന്നേൽപ്പിക്കുന്ന തരത്തിലാണു വരുന്നത്.
ക്ലസ്റ്റർ എന്നാൽ കൂട്ടം എന്നാണ് അർഥം. ഈ തലവേദന വന്നാൽ തുടർച്ചയായി ഒരാഴ്ച മുതൽ മൂന്ന് ആഴ്ച വരെ നീണ്ടുനില്‍ക്കും. ചിലരില്‍ 30 ദിവസം വരെ വേദന അനുഭവപ്പെടാറുണ്ട്. പിന്നീടു രണ്ടോ മൂന്നോ വർഷം തലവേദന ഉണ്ടാകില്ല. അതിനുശേഷം തലവേദന വരുമ്പോള്‍ മുൻപു വന്നതു പോലെ ആഴ്ചകളോ ഒരു മാസമോ നീണ്ടു നിൽക്കും. ഇതുകൊണ്ടാണ് ക്ലസ്റ്റര്‍ തലവേദന എന്നറിയപ്പെടുന്നത്.
∙ ടെൻഷൻ തലവേദന: തലയിൽ ഒരു ഹെഡ് ബാൻഡ് വച്ച് അതു നാലു വശത്തു നിന്നും അമർത്തുന്നതു പോെല തോന്നുന്ന തലവേദനയാണിത്. തലയിലും കഴുത്തിലും കണ്ണിന്റെ പിന്നിലും ഒക്കെ വേദന അനുഭവപ്പെടും.
∙ ഐസ്പിക് തലവേദന: കുന്തമുനയുടെ ആകൃതിയിലുള്ള ഐസ് കട്ടയാണ് ഐസ്പിക്. കുത്തേറ്റാൽ വേദനയും ഒപ്പം തണുപ്പും ഉണ്ടാകും. ഇതേ രീതിയില്‍ അനുഭവപ്പെടുന്ന തലവേദനയാണ് ഐസ്പിക് തലവേദന. നിമിഷ നേരം മാത്രമാണു ദൈർഘ്യം. കണ്ണിലും കുത്തുന്ന പോലുള്ള അവസ്ഥ വരാം.
ഈ രോഗാവസ്ഥയ്ക്കുള്ള കാരണം കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. നിമിഷ നേരം കൊണ്ടു വന്നു പോകുന്നതിനാല്‍ ഫലപ്രദമായ ചികിത്സയും സാധ്യമല്ല. വരാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങളും പറയാനില്ല.
∙ തണ്ടർ ക്ലാപ് തലവേദന: ജീവിതത്തിൽ ഇതുവരെ ത ലവേദന വരാത്ത വ്യക്തിക്ക് ആദ്യമായി തലവേദന അതും കടുത്ത രീതിയിൽ വരുന്നതിനെയാണ് തണ്ടർ ക്ലാപ് എന്ന് പറയുന്നത്. ദൈനംദിന പ്രവൃത്തികള്‍ തുടരാൻ പറ്റാത്ത തരത്തിലാണു വേദന അനുഭവപ്പെടുക. തലച്ചോറിലെ ഞരമ്പു പൊട്ടുന്നതാണ് ഇടിമിന്നൽ പോലുള്ള ഈ തലവേദനയ്ക്കു കാരണം. വളരെ ശ്രദ്ധയോടെ പരിചരണം വേണ്ട തലവേദനയാണിത്. രോഗിയെ ഉടനടി ആശുപത്രിയിലെത്തിക്കുകയും വേണം.
∙ സൈനസ് തലവേദന: നമ്മുടെയെല്ലാം തലയോട്ടിക്കുള്ളിൽ വായു നിറഞ്ഞ, ചെറിയ കുറേ പോക്കറ്റുകളുണ്ട്. സൈനസ് എന്നാണ് ഇവ അറിയപ്പെടുന്നത്. മൂക്കിന്റെ ഇരുവശങ്ങളിൽ നാലെണ്ണം വീതം, കണ്ണിന്റെ മുകളിൽ രണ്ടെണ്ണം ഉച്ചിയുടെ മുകളിൽ നാലെണ്ണം അങ്ങനെ മൊത്തം പന്ത്രണ്ട് പെയർ സൈനസ് ആണുള്ളത്. അവയ്ക്കുള്ളില്‍ സ്വാഭാവികമായും വായു മാത്രമാണുള്ളത്.
എന്നാൽ മൂക്കിലും തൊണ്ടയിലുമുണ്ടാകുന്ന അണുബാധ വഴിയോ സൈനസൈറ്റിസ് ഉള്ളവരുമായി അടുത്തിടപഴകുന്നതു വഴിയോ ഈ പോക്കറ്റുകളിൽ പഴുപ്പ്/കഫം നിറയും. വായുസഞ്ചാരം സുഗമമായി നടക്കില്ല. അത്തരത്തിലുണ്ടാവുന്ന വിങ്ങലാണ് സൈനസൈറ്റിസ് തലവേദനയ്ക്കു കാരണം.
സൈനസ് പോക്കറ്റുകള്‍ ഉള്ള ഭാഗം മൂക്കിന്റെ വശങ്ങൾ, കണ്ണ്, നെറ്റി എന്നിവ ചുവന്നിരിക്കും. രോഗി മൂക്കുചീറ്റുമ്പോൾ ദുർഗന്ധമുള്ള പഴുപ്പു നിറഞ്ഞ, ചിലപ്പോൾ രക്തത്തിന്റെ അംശം കലർന്ന കഫമാകും പുറത്തേക്കു വരുന്നത്. ആവി പിടിച്ചാൽ പലർക്കും ആശ്വാസം കിട്ടുന്നതു കാണാം.
∙ കഫേയിൻ ഹെഡ്‌എയ്ക്ക്: മദ്യം കുടിച്ചാല്‍ അനുഭവപ്പെടുന്ന തലവേദന പോലെ തന്നയാണ് ഈ തലവേദനയും. ഒരുപാടു കാപ്പി കുടിക്കുന്നവർക്കും ഒരുപാടു കാപ്പി കുടിച്ചിരുന്ന ശീലം പെട്ടെന്നു നിർത്തുന്നവർക്കും ഇത്തരം തലവേദന വരാം. ഒരു കപ്പ് കാപ്പിയിൽ ഏകദേശം 100എംഎൽ കഫീനുണ്ട്. ഒരാള്‍ തുടർച്ചയായി നാലു കപ്പ് കാപ്പിയൊക്കെ കുടിക്കുമ്പോള്‍ തലവേദന വരാനുള്ള സാധ്യത കൂടുതലാണ്. ഒന്നു രണ്ടാഴ്ച ഇങ്ങനെ തുടർന്നാൽ ശക്തമായ തലവേദന വരാം.
14 ദിവസം തുടർച്ചയായി രണ്ടു കപ്പ് കാപ്പിയെങ്കിലും കുടിച്ചിട്ടു പെട്ടെന്നതു നിർത്തുന്നവരില്‍ കഫീൻ വിഡ്രോവൽ തലവേദന അനുഭവപ്പെടും. കാപ്പികുടി നിർത്തി 16-24 മണിക്കൂറൊക്കെയാകുമ്പോൾ അതിശക്തമായ തലവേദന വരാം. എല്ലാവർക്കും ഇതേ മട്ടിൽ തലവേദനയുണ്ടാകണം എന്നില്ല എന്നുകൂടി ഓർക്കുക.
∙ റീബൗണ്ട് തലവേദന: നാം കഴിക്കുന്ന മരുന്നുകളുമായി ബന്ധപ്പെട്ടു വരുന്നതാണ് റീബൗണ്ട് തലവേദന. പാരസെറ്റമോൾ, ആസ്പിരിൻ, ഡിസ്പിരിൻ, വിക്സ്ആക്‌ഷൻ 500, ബ്രൂഫെൻ, വോവ്റാൻ തുടങ്ങിയ വേദനസംഹാരികൾ തുടർച്ചയായി കഴിച്ചതിനു ശേഷം, മരുന്നു നിർത്തുമ്പോഴാണ് ഇത്തരം തലവേദന അനുഭവപ്പെടുന്നത്.
∙പോസ്റ്റ് ട്രോമാറ്റിക് തലവേദന: തലയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ക്ഷതം സംഭവിച്ചതിനു ശേഷം വരുന്ന തലവേദനയാണിത്. ബൈക്ക് അപകടം കഴിഞ്ഞവരിലാണ് ഇത്തരം തലവേദന കൂടുതൽ കണ്ടുവരുന്നത്. തലച്ചോറിനോ തലയോട്ടിക്കോ ഏൽക്കുന്ന ക്ഷതം കാരണം അപ്പോഴോ പിന്നീടോ തലവേദന ഉണ്ടാകാം.
∙സ്പൈനൽ ഹെഡ്എയ്ക്ക്: തലച്ചോറിനകത്തെ അണുബാധയാണ് മെനിഞ്ചൈറ്റിസ് എന്ന രോഗാവസ്ഥയ്ക്കു കാരണം. രോഗിക്കു തലവേദന, പനി, ഛർദി ഒപ്പം അപസ്മാരം എന്നിവ ഉണ്ടാകാം. സ്കാനിങ്ങിലൂടെ രോഗം തിരിച്ചറിയാനാവില്ല. നട്ടെല്ലിൽ കൂടി സ്പൈനൽ ഫ്ലൂയിഡ് എടുത്തു പരിശോധിച്ചാണു രോഗം സ്ഥിരീകരിക്കുന്നത്. സ്പൈനൽ ഫ്ലുയിഡ് എടുക്കുമ്പോൾ ശരീരത്തിലുള്ളതിന്റെ അളവു കുറയുന്നതു മൂലമുണ്ടാകുന്ന തലവേദനയാണിത്. 48 മണിക്കൂറിൽ ഈ തലവേദന മാറുകയും ചെയ്യും.
∙ ഹാങ്ഓവർ തലവേദന: അമിതമായ മദ്യപാനത്തിനു ശേഷം അടുത്ത ദിവസം ചിലർക്കു ശക്തമായ ഓക്കാനവും തലവേദനയും ഉണ്ടാകും. ഇതിനെയാണ് ഹാങ്ഓവർ തലവേദന എന്നു വിശേഷിപ്പിക്കുന്നത്.
∙ ഹെമിക്രേനിയം കന്റിന്വം: സ്ത്രീകളില്‍ കണ്ടുവരുന്ന ചെന്നിക്കുത്ത് പോലുള്ള തലവേദനയാണിത്. വിങ്ങലുണ്ടാവില്ല, പകരം തലയുടെ ഒരു വശത്ത് തുടർച്ചയായ വേദന അനുഭവപ്പെടും. യാതൊരു കാരണവുമില്ലാതെ തുടർച്ചയായി വേദനയുണ്ടാകും. അതേ പോലെ മാറും.
∙ എക്സേഷൻ തലവേദന: കൂടുതൽ ശക്തി ചെലുത്തി ശാരീരികമായോ മാനസികമായോ പ്രവർത്തികളില്‍ ഏര്‍പ്പെടുന്നതിന്‍റെ ഫലമായി വരുന്ന തലവേദന. ഉദാഹരണത്തിന് ജിമ്മിൽ ചേർന്ന് ആദ്യ ദിവസം തന്നെ അമിതമായി വ്യായാമം ചെയ്യുന്നവർക്ക് ഇത്തരം തലവേദന വരാം. എന്തും ചെറിയ അളവിൽ തുടങ്ങി പിന്നീട് വർധിപ്പിക്കുന്നതാണ് ഉത്തമം. അമിത ലൈംഗികത കൊണ്ടും തുടർച്ചയായ ചുമയും തുമ്മലും കൊണ്ടും ഒക്കെ ഈ തലവേദന അനുഭവപ്പെടാറുണ്ട്.
ഡോ. ഹരികൃഷ്ണൻ. ആർ
പ്രഫസർ, ഇന്റേണൽ
മെഡിസിൻ ആൻഡ്
ഹെമറ്റോളജി,
ഗവ. മെഡിക്കൽ കോളജ്,
തിരുവനന്തപുരം