‘സ്ട്രോക്ക് മറികടക്കാൻ നാലര മണിക്കൂർ; കൃത്യമായ ചികിത്സ നൽകിയാൽ തളർച്ചയിൽ നിന്നു രക്ഷപ്പെടാം’: സെമിനാർ
Mail This Article
പൊടുന്നനെ ഒരു ദിവസം ശരീരം തളരാൻ കാരണമാകുന്ന പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളും ചികിത്സയും ചർച്ച ചെയ്യാൻ ഇടുക്കിയുടെ വിവിധ ഭാഗത്തുള്ളവർ തൊടുപുഴയിൽ ഒത്തു ചേർന്നു. പക്ഷാഘാതം സംഭവിച്ചയാളെ നാലര മണിക്കൂറിനുള്ളിൽ ‘സ്ട്രോക്ക് റെഡി’ ആശുപത്രിയിൽ എത്തിച്ചാൽ ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെന്നു ഡോക്ടർമാർ വിശദീകരിച്ചു. വനിതയും തൊടുപുഴ സ്മിത ആശുപത്രിയും നടത്തിയ സെമിനാർ പക്ഷാഘാത ചികിത്സയ്ക്കുള്ള മാർഗനിർദേശങ്ങൾ നൽകി. സ്മിത ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ കൺസൽട്ടന്റ് ഡോ. ജോബിൻ ജേക്കബ് മാത്യു, ന്യൂറോളജിസ്റ്റ് ഡോ. അജിത അഗസ്റ്റിൻ, ചീഫ് ഡയറ്റീഷ്യൻ ഡോ. ധന്യ ജോർജ് എന്നിവരാണു സെമിനാർ നയിച്ചത്.
പരിശോധനയും ചികിത്സകളും
രണ്ടു രീതിയിലാണ് പക്ഷാഘാതം സംഭവിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തധമനികൾ കട്ടപിടിക്കുന്നതിന്റെ ഭാഗമായി രക്തപ്രവാഹം നിലയ്ക്കുന്നു. അല്ലെങ്കിൽ, രക്തധമനികൾ പൊട്ടി തലച്ചോറിലേക്ക് രക്തം പ്രവഹിക്കുന്നു. ഇതിലേതു സംഭവിച്ചാലും തലച്ചോറിലെ കോശങ്ങൾ നശിക്കും. പക്ഷാഘാതം മൂലം രക്തം കട്ടപിടിക്കുന്നതിനും രക്തക്കുഴൽ പൊട്ടുന്നതിനും വെവ്വേറെ ചികിത്സകളാണ് നൽകുക. പക്ഷാഘാതം സംഭവിച്ച് നാലര മണിക്കൂറിനുള്ളിൽ രോഗിയെ ‘സ്ട്രോക് റെഡി’ ആശുപത്രിയിൽ എത്തിക്കണം. ഗോൾഡൻ അവേഴ്സ് എന്നറിയപ്പെടുന്ന നാലര മണിക്കൂറിനുള്ളിൽ കൃത്യമായ ചികിത്സ നൽകിയാൽ തളർച്ചയിൽ നിന്നു രക്ഷിക്കാൻ കഴിയും.
പക്ഷാഘാതത്തിന്റെ രോഗലക്ഷണങ്ങൾ തീർത്തും വ്യത്യസ്തമാണ്. കാലിന് ബലക്കുറവ്, കൈവിരലുകൾക്കു ബലം കിട്ടാതെ കയ്യിൽ നിന്നു പേന താഴെ വീഴൽ, മുഖം ഉൾപ്പെടെ ശരീരത്തിന്റെ ഒരു ഭാഗം മുഴുവൻ തരിപ്പ് എന്നിവയും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാണ്.
തലച്ചോറിലേക്കുള്ള രക്തധമനികൾക്ക് എന്തു സംഭവിച്ചുവെന്ന് മനസ്സിലാക്കാൻ എംആർഐ സ്കാനിങ് നടത്തണം. പ്രധാന ധമനിയിലാണു രക്തം കട്ടപിടിച്ചിട്ടുള്ളതെങ്കിൽ രക്തക്കുഴലിനും തകരാർ സംഭവിക്കാനിടയുണ്ട്. സിടി, എംആർഐ സ്കാനിങ്ങുകളിലൂടെ ഇതു വ്യക്തമായ ശേഷം ചികിത്സ നടത്താം. രക്തധമനിയിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാൽ ഉടൻ അത് അലിയിച്ചു കളയാനുള്ള ഇൻജക്‌ഷൻ നൽകും. പക്ഷാഘാതം സംഭവിച്ച് നാലര മണിക്കൂറിനുള്ളിൽ നൽകുന്ന ഇൻജക്‌ഷൻ മാത്രമേ ഫലം കിട്ടുകയുള്ളൂ. തളർച്ച സംഭവിച്ചവർക്കു പ്രധാന പരിചരണമാണ് ഫിസിയോ തെറപ്പി. സംസാരശേഷി നഷ്ടപ്പെട്ടവർക്ക് സ്പീച്ച് തെറപ്പിയിലൂടെ സാഹചര്യം മെച്ചപ്പെടുത്താം. കൈവഴക്കം വീണ്ടെടുക്കുന്നതിന് ഒക്യൂപേഷനൽ തെറപ്പി ഗുണകരമാണ്. ഓർമക്കുറവുള്ളവർക്ക് സൈക്കോളജിസ്റ്റിന്റെ സഹായം തേടാം.
ആരോഗ്യം പരിപാലിക്കാൻ ഡയറ്റ്
ചോറിൽ നിന്നു ശരീരത്തിൽ പ്രവേശിക്കുന്ന കാർബോ ഹൈഡ്രേറ്റ്സ് ധാരാളമായി മധുരം ഉൽപ്പാദിപ്പിക്കുന്നുണ്ട്. അതിനു പുറമേ മറ്റു മധുരപലഹാരങ്ങളിലൂടെയും മധുരം രക്തത്തിൽ കലരുന്നു.
നാരുകളും മാംസ്യവും അടങ്ങിയ ഭക്ഷണം ശീലമാക്കുക. എന്തു കഴിക്കുന്നു എന്നതിനേക്കാൾ എത്രമാത്രം കഴിക്കുന്നു എന്നതാണു പ്രധാനം. പ്രമേഹ രോഗികൾ മൂന്നു നേരം ഭക്ഷണം കഴിക്കുന്ന രീതി മാറ്റുക. കുറഞ്ഞ അളവിൽ നാലോ അഞ്ചോ തവണ മധുരം അടങ്ങിയിട്ടില്ലാത്ത ഭക്ഷണം കഴിക്കുക. അന്നജം കൂടുതലുള്ള വിഭവങ്ങൾ ഒഴിവാക്കുക. മരുന്നു കഴിക്കുന്നതിനൊപ്പം ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ മാത്രമേ പ്രമേഹം കുറയ്ക്കാൻ സാധിക്കൂ.
പ്രമേഹം, ഹൈപർടെൻഷൻ, കൊളസ്ട്രോൾ, അമിതവണ്ണം, വ്യായാമക്കുറവ്, പുകവലി, മദ്യപാനം എന്നിവയെല്ലാം പക്ഷാഘാതത്തിനു വഴിയൊരുക്കുന്നു. ജീവിതശൈലീ രോഗങ്ങൾ ചികിത്സിക്കുകയും കൃത്യമായി മരുന്നു കഴിക്കുകയും ചെയ്തില്ലെങ്കിൽ പക്ഷാഘാതം സംഭവിക്കും. ഒരിക്കൽ പക്ഷാഘാതം സംഭവിച്ചയാൾക്കു വീണ്ടും സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. മരുന്ന് നിർത്തരുത്.