ഗർഭപാത്രം നീക്കം ചെയ്യുന്നവർക്കു ഭാവിയിൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ വരാം ? Navigating Life After Hysterectomy: Changes and Adaptations
Mail This Article
ഗർഭപാത്രം മുഴുവനായും നീക്കം ചെയ്യുന്ന സർജറിയെ ടോട്ടൽ ഹിസ്റ്ററക്ടമി എന്നാണു പറയുന്നത്. ഗർഭാശയമുഖം (സെർവിക്സ്) നിലനിർത്തി ബാക്കി നീക്കം ചെയ്യുന്നതു സബ്ടോട്ടൽ ഹിസ്റ്ററക്ടമി.
മാസമുറ സമയത്തെ അമിത രക്തസ്രാവം, ഫൈബ്രോയ്ഡ് യൂട്രസ്, എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡ് മൂലമുള്ള മൂത്രതടസ്സം, ഓവേറിയൻ ട്യൂമർ, ഗർഭപാത്രം താഴേക്കു തള്ളിവരുന്ന അവസ്ഥ, പ്രസവസമയത്തെ അമിതരക്തസ്രാവം തുടങ്ങിയവയൊക്കെയാണ് ഹിസ്റ്ററക്ടമിയിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങൾ.
സർജറിക്കു ശേഷം മുറിവു പഴുക്കുക, വേദന, മലബന്ധം, മൂത്രം പോകാൻ തടസ്സം തുടങ്ങിയവ വളരെ അപൂർവമായി ഉടനെ ഉണ്ടാകാനിടയുള്ള സങ്കീർണതകളാണ്.
അണ്ഡാശയം കൂടി നീക്കം ചെയ്തവരിൽ സർജിക്കൽ മെനോപോസ് വരാം. അതായത് ആർത്തവവിരാമത്തിൽ ഉണ്ടാകുന്ന ക്ഷീണം, തളർച്ച, ഉറക്കമില്ലായ്മ, രാത്രിയിൽ വിയർക്കുക, ഇടയ്ക്കിടെ അമിതചൂട് അനുഭവപ്പെടുക എ ന്നിങ്ങനെയുള്ള ലക്ഷണങ്ങൾ സർജറിക്കു ശേഷം അനുഭവപ്പെട്ടു തുടങ്ങും. പ്രത്യുൽപാദനശേഷി ഇല്ലാതാകുന്നതിനാലുണ്ടാകുന്ന വിഷാദം, മാനസിക സമ്മർദം എന്നിവയും ചിലർക്കു വരാം. യോനിയിൽ വരൾച്ച, ലൈംഗീക താൽപര്യം കുറയുക, മറവി പ്രശ്നങ്ങൾ, ഹൃദ്രോഗം, എല്ലിനു തേയ്മാനം, മൂത്രം പോകുന്നതിൽ നിയന്ത്രണം കുറയുക തുടങ്ങിയവ ഈസ്ട്രജൻ ഹോർമോണിന്റെ അഭാവം മൂലം അനുഭവപ്പെടാം.
ഗർഭപാത്രം മാത്രം നീക്കം ചെയ്തവരിൽ ഈ ലക്ഷണങ്ങൾ ഉടനെ ഉണ്ടാവില്ലെങ്കിലും അഞ്ചു വർഷത്തിനുള്ളിൽ വന്നുതുടങ്ങാം. വർഷങ്ങൾ കഴിയുമ്പോൾ ഇൻസിഷനല്‍ െഹർണിയ, വജൈനയുടെ ഭാഗം പുറത്തേക്കു തള്ളിവരിക പോലുള്ള പ്രശ്നങ്ങളും വന്നേക്കാം.
രോഗാവസ്ഥ മൂലം ജീവിതനിലവാരവും ആരോഗ്യവും മോശമാകുമ്പോഴാണു ഗർഭപാത്രം നീക്കം ചെയ്യേണ്ട സാഹചര്യത്തിലേക്ക് എത്തുന്നത്. ഹിസ്റ്ററക്ടമിക്കു ശേഷമുള്ള ഇത്തരം പ്രശ്നങ്ങളും അതിനു മുൻപുണ്ടായിരുന്ന രോഗാവസ്ഥയും താരതമ്യം ചെയ്താൽ സർജറിക്കു ശേഷമുള്ള ബുദ്ധിമുട്ടുകൾ അത്ര വലുതായിരിക്കില്ല. ജീവിതനിലവാരം മെച്ചപ്പെട്ടിട്ടുമുണ്ടാകും.
സബ്ടോട്ടൽ ഹിസ്റ്ററക്ടമി ചെയ്തവരിൽ സഗർഭാശയളം (സെർവിക്സ്) നിലനിർത്തിയിരിക്കുന്നതിനാൽ കൃത്യമായ ഇടവേളയിൽ പാപ്സ്മിയർ ടെസ്റ്റ് നടത്തി സെർവിക്കൽ കാൻസർ സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തണം. അണ്ഡാശയം നിലനിർത്തിയവരിൽ ഓവേറിയൻ സിസ്റ്റ് വരാനുള്ള സാധ്യതയുണ്ട്. ആവശ്യമെങ്കിൽ റെഗുലർ ചെക്കപ്പ് ചെയ്യണം.
വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം
ഗൈനക്കോളജി സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടിയുമായി ഷീ വെൽനസ് പംക്തി. വായിക്കാം വനിതയിൽ.
