ADVERTISEMENT

‘ചുമ തുടങ്ങിയിട്ട് മാസങ്ങളായി. തൊണ്ട വേദന സഹിക്കാൻ വയ്യ!’, ‘മരുന്നും ആന്റി ബയോട്ടിക്കുകളും എത്രയായി’, ‘ചുമച്ചു മൂത്രം പോകുന്ന അവസ്ഥയാണ്’ കഴിഞ്ഞ കുറച്ചു മാസങ്ങളായി നാലുപേർ ഒന്നിച്ചു കൂടിയാൽ ഒരാൾക്കെങ്കിലും പറയാനുണ്ടാകും ചുമയെക്കുറിച്ചൊരു പരാതി.

വിഷമം പങ്കുവയ്ക്കാൻ ശബ്ദമില്ലാത്തവർ ആംഗ്യഭാഷയിലൂടെ ചർച്ചകളിൽ പങ്കാളികളാകുന്നു. വിട്ടുമാറാത്ത ചുമയുടെ വലയിൽക്കുടുങ്ങി കേരളത്തിനു ശ്വാസം മുട്ടാന്‍ തുടങ്ങിയിട്ടു മാസങ്ങളായി. മരുന്നുകൾ മാറിമാറി പരീക്ഷിച്ചിട്ടും രോഗം ശമിക്കുന്നില്ലെന്നതിന്റെ ആശങ്കയിലാണു ജനങ്ങൾ.

ADVERTISEMENT

നിസ്സാരക്കാരനല്ല, ചുമ

സൈനസിനേയും ശ്വാസനാളത്തേയും ശ്വാസകോശത്തേയും ബാധിക്കുന്ന വൈറസുകളാണ് കേരളത്തെ വലയ്ക്കുന്ന ചുമയ്ക്കു പിന്നില്‍. ഇൻഫ്ലുവൻസ വൈറസ് (ഫ്ലു എ, ഫ്ലു ബി), റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ് (ആർഎസ്‌വി), കോവിഡ് വകഭേദങ്ങൾ തുടങ്ങി വില്ലന്മാർ ധാരാളമുണ്ട്.

ADVERTISEMENT

പുതിയ വൈറസുകളും ജനിതക മാറ്റം സംഭവിച്ചിട്ടുള്ള പഴയ വൈറസുകളും ഒരുപോലെ പ്രശ്നക്കാരാണ്. കോവിഡിന് ശേഷം മനുഷ്യരുടെ ശ്വാസകോശത്തിന്റെ ആരോഗ്യം ദുർബലമായിട്ടുണ്ടെന്നു പഠനങ്ങൾ പറയുന്നു. പെട്ടെന്നുണ്ടാകുന്ന ശ്വാസകോശ രോഗങ്ങൾക്കു പിന്നിലെ മറ്റൊരു കാരണം ഇതുതന്നെ.

രോഗബാധിതർ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ഡ്രോപ്‌ലെറ്റ് സ്പ്രെഡിലൂടെ മറ്റുള്ളവരിലേക്കെത്തുന്ന രോഗാണുക്കളെ പിടിച്ചു കെട്ടാൻ പ്രത്യേക ശ്രദ്ധവേണം. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നതു വഴി രോഗം പടരുന്നത് ഒരുപരിധി വരെ തടയാൻ കഴിയും.

ADVERTISEMENT

രോഗവും രോഗലക്ഷണവും

പനി, ജലദോഷം, തലവേദന, ചെവി വേദന, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾക്കു പിന്നാലെയാണ് ചുമ തുടങ്ങുക. മറ്റു ലക്ഷണങ്ങൾ വിട്ടൊഴിഞ്ഞാലും ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ചുമ ജീവിതം ദുസ്സഹമാക്കും.

അക്യൂട്ട് കഫ് (പെട്ടെന്നുണ്ടാകുന്ന ചുമ), ക്രോണിക് കഫ് (നീണ്ടു നിൽക്കുന്ന ചുമ ) എന്നിങ്ങനെ ചുമയെ രണ്ടായി തരംതിരിക്കാം. ജലദോഷത്തെ തുടർന്നുണ്ടാകുന്ന ചുമ അക്യൂട്ട് കഫും ട്യൂബർകുലോസിസ്, ശ്വാസകോശ ട്യൂമർ എന്നിവയെത്തുടർന്നുണ്ടാകുന്ന ചുമ ക്രോണിക് കഫുമാണ്. അക്യൂട്ട് കഫ് മൂന്നാഴ്ചയ്ക്കുള്ളിൽ മാറും. അതേസമയം ക്രോണിക് കഫ് മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കും.

രോഗമെന്നതിനേക്കാളുപരി രോഗലക്ഷണം കൂടിയാണ് ചുമ. ശ്വാസനാളിയിൽ അടിയുന്ന അമിത കഫം, ഉള്ളിൽ കടന്നിട്ടുള്ള അണുക്കൾ തുടങ്ങിയവയെ പുറന്തള്ളി ശ്വാസകോശത്തേയും ശ്വാസനാളിയേയും സംരക്ഷിക്കുന്നു എന്ന ധർമവും ചുമയ്ക്കുണ്ട്.

cough1

ചുമയ്ക്കു പിന്നിലെ കാരണങ്ങൾ

∙ കാലാവസ്ഥാ വ്യതിയാനം

∙ അണുബാധയും ശ്വാസനാളികളിലെ നീർക്കെട്ടും

∙ അലർജി, പുകവലി എന്നിവ മൂലമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങൾ

∙ തൊഴിലുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശ്വാസകോശ അസ്വസ്ഥതകൾ

∙ രക്താതിമർദം, പ്രമേഹം എന്നിവയ്ക്കായി കഴിക്കുന്ന ചില മരുന്നുകൾ

∙ വായൂമലിനീകരണവും നിർജലീകരണവും

∙ വോക്കൽ കോർഡ് സംബന്ധമായ പ്രശ്നങ്ങൾ

വൈദ്യസഹായം തേടേണ്ടതെപ്പോൾ?

എല്ലാ ചുമയും വില്ലന്മാരല്ല, എന്നാൽ ചുമയോടൊപ്പം ഈ അപായസൂചനകൾ കണ്ടാൽ ഉടനടി വൈദ്യ സഹായം തേടണം. എക്സ്റേയും മറ്റ് പരിശോധനകളും ഡോക്ട ര്‍ നിർദേശിക്കാം. കൃത്യമായ രോഗനിർണയം ഇക്കാര്യത്തിൽ പ്രധാനമാണ്. അതുകൊണ്ട് തന്നെ ചുമയെ നിസ്സാരക്കാരനായി കാണാനാകില്ല

∙ വിട്ടുമാറാത്ത പനിയും ക്ഷീണവും

∙ അഞ്ചു ദിവസത്തിൽ കൂടുതൽ നിലനിൽക്കുന്ന ലക്ഷണങ്ങൾ.

∙ രാത്രികാലങ്ങളിൽ ചുമ കൂടുക, ശ്വാസംമുട്ടൽ അനുഭവപ്പെടുക.

∙ മഞ്ഞ, പച്ച തുടങ്ങിയ നിറത്തിലുള്ള കഫം.

∙ പശിമയുള്ള കഫം, കഫത്തിൽ രക്തമയം.

∙ ശരീരഭാരം പെട്ടെന്നു കുറയുക.

∙ ബോധക്ഷയം, നെഞ്ചുവേദന.

∙ കണ്ണിനുചുറ്റുമുള്ള രക്തക്കുഴലുകൾ പൊട്ടിയുണ്ടാകുന്ന രക്തസ്രാവം.

∙ വിശപ്പില്ലായ്മ, ഛർദ്ദി, നിയന്ത്രണമില്ലാതെ മലവും മൂത്രവും പോകുക.

∙ ഗർഭപാത്രമിറങ്ങുക, ഹെർണിയ.

∙ ഉറക്കമില്ലായ്മ.

cough2

വീട്ടിൽ വേണം കരുതൽ

∙ വിശ്രമത്തിനും ഭക്ഷണത്തിനും പ്രാധാന്യം നൽകുക.

∙ ആവി കൊള്ളുന്നതും ചെറുചൂടുവെള്ളം കുടിക്കുന്നതും ആശ്വാസമേകും.

∙ ചൂടുവെള്ളിൽ ഉപ്പുചേർത്ത് തൊണ്ടയിൽ കൊള്ളാം.

∙ ശബ്ദത്തിൽ വ്യത്യാസമുണ്ടെങ്കിൽ വോയിസ് റെസ്റ്റ് നിർബന്ധമായി എടുക്കണം.

∙ പൊടി, പുക, കൊതുകുതിരി തുടങ്ങി ശ്വാസകോശത്തിന് അസ്വസ്ഥത ഉണ്ടാക്കുന്ന വസ്തുക്കൾ ഒഴിവാക്കുക.

∙ ചുമ മാറുന്നതുവരെ തണുപ്പുള്ള ഭക്ഷണപദാർഥങ്ങളും പാനീയങ്ങളും ഒഴിവാക്കാം.

∙ പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.

∙ സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം.

∙ എയർ കണ്ടീഷണർ, ഫാൻ മുതലായവ വൃത്തിയാക്കുക.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ബി. പദ്മകുമാർ

പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളജ്, ആലപ്പുഴ

ഡോ. പി. അർജുൻ

സീനിയർ കൺസൽറ്റന്റ്, ഡിപാർട്മെന്റ് ഓഫ് പൾമണോളജി, കിംസ് ഹെൽത്ത്, തിരുവനന്തപുരം

Causes and Symptoms of Chronic Cough:

Persistent cough in Kerala is a growing concern, affecting many with prolonged symptoms and impacting daily life. Understanding the causes, recognizing warning signs, and seeking timely medical help are crucial for managing this widespread respiratory issue.

ADVERTISEMENT