നിളാനദിയിൽ വെയിലു ചാഞ്ഞ ഒരു വൈകു ന്നേരമാണു ഞങ്ങൾ പട്ടാമ്പിക്കടുത്തു പരുതൂർ ‘െചല്ലു എഴുത്തച്ഛൻ’ അപ്പർ പ്രൈമറി സ്കൂളിൽ എത്തുന്നത്. കുറച്ചു കുട്ടികൾ അപ്പോഴും വീട്ടിൽ പോകാതെ നിൽക്കുന്നുണ്ട്. കലാപ്രവർത്തനങ്ങളിൽ സജീവമായ കുട്ടികളാണ് അവർ. ആരെയോ പ്രതീക്ഷിച്ചു നിൽക്കുകയാണ്.
ഈ സ്കൂളിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1876 ൽ ജനിച്ച് 1962 ൽ അന്തരിച്ച ചെല്ലു എഴുത്തച്ഛൻ എ ന്ന ജ്ഞാനിയായ മനുഷ്യന്റെ ദീർഘദർശനമാണ് ഈ പള്ളിക്കൂടം. ഭാരതപ്പുഴയുടെ ഇരുകരകളിലുമായി നീണ്ടു നിവർന്നു കിടക്കുന്ന പരുതൂർ എന്ന കലാഗ്രാമത്തിൽ അക്ഷരം കൊണ്ടു വെളിച്ചം നിറയ്ക്കുകയായിരുന്നു ചെല്ലു എഴുത്തച്ഛൻ ഈ പള്ളിക്കൂടത്തിലൂടെ. അതിനു പ്രതിഫലമെന്നോണം ഈ സ്കൂളിന്റെ മുറ്റത്ത് അദ്ദേഹത്തിന്റെ അർധകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പഴമയുടെ മനോഹാരിതയുണ്ട് ഇവിടെ. മുറ്റത്തു തണൽവിരിച്ചു നിൽക്കുന്ന വൻമരങ്ങൾ.
പരുതൂർ സ്കൂളിന് ഈ ഓണത്തിന് ഇരട്ടിമധുരമാണ്. ത ങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്കു തടവ് എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന്റെ സന്തോഷം. യുവജനോത്സവങ്ങളിൽ നല്ല വിജയം കൊയ്യുന്ന ഈ സ്കൂൾ വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ മാധ്യമപ്രതിനിധികൾ ഓരോ ദിവസവും ഇവിടെ വന്നുകൊണ്ടിരിക്കുന്നു. ബീന ടീച്ചറെ കാണാൻ വേണ്ടി മാത്രം.
ഭാരതപ്പുഴയുടെ സമീപപ്രദേശങ്ങളിലുള്ള അമച്വർ നാടകസംഘങ്ങളിലെ സജീവസാന്നിധ്യമാണ് ബീന ടീച്ചർ. കുട്ടികൾ പ്രതീക്ഷിച്ചു നിൽക്കുന്നത് മറ്റാരെയുമല്ല. ബീന ടീച്ചറെ തന്നെയാണ്. അവാർഡ് വിവരം പുറത്തു വന്നതിനുശേഷം തിരക്കോടു തിരക്കാണ്. ടീച്ചർ വന്നിട്ടുവേണം നാടകത്തിന്റെ റിഹേഴ്സൽ ആരംഭിക്കാൻ.
‘നാട്ടിൽ ഒരു വായനശാലയുടെ അനുമോദന സമ്മേളനത്തിനു വേണ്ടി പോയതാണ്.’ വന്നപാടെ ടീച്ചർ പറഞ്ഞു. പിന്നെ, കാത്തുനിന്ന കുട്ടികൾക്ക് നാടകാവതരണത്തിന്റെ ബാലപാഠങ്ങൾ. അണിയറയിൽ പലതരം വാദ്യോപകരണങ്ങൾ സംഗീതമുതിർത്തു തുടങ്ങി. അവാർഡ് നേട്ടത്തിലുള്ള സന്തോഷം അറിയിക്കാൻ പലരും വിളിക്കുന്നുണ്ട്. സിനിമ അഭിനയത്തിനാണ് അവാർഡ് എങ്കിലും താനൊരു നാടകനടിയാണെന്ന് അറിയപ്പെടാനാണു ടീച്ചർക്കു ഇഷ്ടം.
മമ്മൂട്ടി സാർ ‘തടവി’ന്റെ സംവിധായകൻ ഫാസിൽ റസാഖിനെ വിളിച്ചിരുന്നു. ‘സിനിമ കണ്ടു നന്നായിട്ടുണ്ട്. ടീച്ചറുടെ അഭിനയം നന്നായി’ എന്ന് അദ്ദേഹം ഫാസിലിനോടു പറഞ്ഞു. അതു കേട്ടപ്പോൾ എനിക്കു വലിയ സന്തോഷം തോന്നി. പിന്നെ, പൊതു വിദ്യാഭ്യാസവകുപ്പു മന്ത്രി ശിവൻകുട്ടി സാറും എന്നെ വിളിച്ചു. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. നമ്മുടെ കുടുംബത്തിൽ നിന്ന് ഒരാൾക്ക് അവാർഡു കിട്ടിയല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെയുള്ള പ്രോത്സാഹനമാണ് നമ്മുടെ ഊർജം.’ ബീന ടീച്ചർ ചിരിക്കുന്നു. നാലു പതിറ്റാണ്ടിലേറെയായി അരങ്ങിൽ നിന്നു മുഴങ്ങുന്നുണ്ട് ഈ ചിരി.
‘‘സിനിമ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. നാടകം വിട്ടു മറ്റൊരു രംഗം ആഗ്രഹിച്ചിട്ടുമില്ല. സംഭവിച്ചതെല്ലാം അവിചാരിതമായിരുന്നു. ടെലിഫിലിമിൽ അഭിനയിച്ചതും സിനിമയിൽ എത്തിയതും എല്ലാം ഒട്ടും പ്രതീക്ഷിക്കാതെയാണ്.’’ ബീന ടീച്ചർ പറയുന്നു.

‘‘കേരളത്തിൽ നടന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു. അതു കണ്ട പലരും എനിക്കു മികച്ച നടിക്കുള്ള അവാർഡ് കിട്ടും എന്നു പറഞ്ഞു. പക്ഷേ, എനിക്കു പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അവാർഡ് ആഗ്രഹിക്കരുതെന്നു മനസ്സിനെയും പറഞ്ഞു പഠിപ്പിച്ചു. നാടകമാണ് എന്റെ തട്ടകം എന്നു സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇപ്പോൾ അവാർഡു കിട്ടിയപ്പോൾ സന്തോഷം. ഉർവശിയെപ്പോലെയുള്ള ഒരു അഭിനേതാവിനൊപ്പം അംഗീകാരം കിട്ടി എന്നു പറയുന്നതു തന്നെ മറ്റൊരു അവാർഡല്ലേ.’’
കലയുടെ തരിവെളിച്ചം കണ്ടാൽ
‘‘സ്കൂളിൽ ഏതെങ്കിലുമൊരു കുട്ടി കലാവാസന പ്രകടിപ്പിച്ചാൽ തന്നെ ആ കുട്ടിയെ ടീച്ചർ ഏറ്റെടുക്കും. പിന്നെ, ആ കുട്ടിയുടെ അഭിരുചിക്ക് അനുസരിച്ചുള്ള പരിശീലനം കൊടുക്കും. പാട്ട്, ഡാൻസ്, നാടകം, മിമിക്രി, മോണോ ആക്ട് അങ്ങനെ കലാരൂപം ഏതായാലും ടീച്ചർ ആ കുട്ടികളെ പരമാവധി പ്രോത്സാഹിപ്പിക്കും. കലയിലൂടെ വളർന്നു പുഴ പോ ലെയൊഴുകണം എന്നാണു കുഞ്ഞുകലാസംഘത്തിന് ടീച്ചർ എപ്പോഴും നൽകാറുള്ള ഉപദേശം.’’ സ്കൂൾ ഹെഡ്മിസ്ട്രസ് തിത്തീമക്കുട്ടി ഇതു പറഞ്ഞപ്പോൾ സഹഅധ്യാപകരും അതു ശരിവച്ചു.
ബീന ടീച്ചറിനോടൊപ്പം സ്കൂളിലെ കലാപ്രവർത്തങ്ങ ൾ ഏകോപിപ്പിക്കുന്നത് ഇതേ സ്കൂളിലെ അധ്യാപികയായ അനിത ടീച്ചറും ബാങ്ക് ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യവും ചേർന്നാണ്. ഈ മൂന്നംഗസംഘത്തിന്റെ സവിശേഷമായ കലാസ്നേഹം നാട്ടിൽ എല്ലാവർക്കും അറിയാം. ഫാസിൽ റസാഖ് എന്ന ചെറുപ്പക്കാരനും അതറിയാമായിരുന്നു. ‘അതിര്’ ‘പിറ’ എന്നീ ടെലിഫിലിമുകൾ സംവിധാനം ചെയ്ത ഫാസിലിനൊപ്പം കലാപ്രവർത്തനങ്ങളിൽ ഈ മുവർസംഘവും സജീവമായിരുന്നു. തടവ് എന്ന സിനിമയിലേക്കുള്ള വഴിയും ഇതുതന്നെയായിരുന്നു.
സ്വയം തടവിലായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഗീത എന്ന അംഗൻവാടി ടീച്ചറായാണു ബീന ആർ. ചന്ദ്രൻ നിറഞ്ഞാടിയത്. ഒരുപാടു പേർ കൂെടയുണ്ടായിട്ടും സമൂഹത്തിൽ തടവിലായിപ്പോകുന്ന സ്ത്രീയുടെ വൈകാരികതലങ്ങളുടെ കഥ പറയുന്ന സിനിമയാണു തടവ്. അതിനു മു ൻപ് സുദേവൻ സംവിധാനം ചെയ്ത ക്രൈം നമ്പർ 89, ത ട്ടുമ്പുറത്തപ്പൻ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.

നാടകമേ ജീവിതം
ഒട്ടേറെ നാടകസംഘങ്ങളുമായി സഹകരിച്ചിട്ടുണ്ട് ബീന ടീച്ചർ. കേരളത്തിന് അകത്തും പുറത്തുമുള്ള എത്രയോ വേദികളിൽ വേഷമിട്ടിരിക്കുന്നു. ഇപ്പോൾ ആറങ്ങോട്ടുകര കലാപാഠശാലയ്ക്കൊപ്പമാണ് ടീച്ചറുടെ നാടകപ്രവർത്തനം. സി. എം. നാരായണനും ഭാര്യ ശ്രീജയും നേതൃത്വം കൊടുക്കുന്ന കലാപാഠശാല നാടകവും കൃഷിയും ഏകോപിപ്പിക്കുന്ന അപൂർവ സംഘങ്ങളിൽ ഒന്നാണ്.
മാധവിക്കുട്ടിയുടെ ഒരു ചെറുകഥയെ ഉപജീവിച്ച് ശ്രീജ എഴുതിയ ‘ഒറ്റ ഞാവൽ മരം’ എന്ന ഏകാംഗനാടകമാണുപാഠശാല ഇപ്പോൾ അവതരിപ്പിക്കുന്നത്. വാർധക്യത്തിന്റെ ഏകാന്തതയിൽ തന്റെ ചുറ്റുപാടുകളോടു സംസാരിക്കുന്ന ഒരു വൃദ്ധയാണ് ഇതിലെ പ്രധാനകഥാപാത്രം. അമ്മുവിന്റെ മുത്തശ്ശി എന്നാണു കഥാപാത്രത്തിന്റെ പേര്.
സ്ത്രീജീവിതത്തിന്റെ മറ്റൊരു വായനയാണ് പ്രമേയം. ഈ നാടകം അരങ്ങിൽ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോൾ ബീന ടീച്ചർ.
അരങ്ങിൽ നാലു പതിറ്റാണ്ട്
സ്കൂളിനു തൊട്ടടുത്താണ് ബീന ടീച്ചർ താമസിക്കുന്നത്. പരുതൂർ രോഷ്നി നിവാസിൽ പി.ടി.രാമചന്ദ്രൻ മാഷിന്റെയും ശാന്തകുമാരിയുെടയും മകൾ. കുട്ടിക്കാലം മുതൽക്കേ അഭിനയരംഗത്തുണ്ട് ബീന. സ്കൂൾ കലോത്സവങ്ങളായിരുന്നു പ്രധാനപ്പെട്ട മത്സരവേദികൾ. നാടകം മാത്രമല്ല അന്ന് മിമിക്രിയും മോണോ ആക്ടും കഥാപ്രസംഗവുമൊക്കെയായിരുന്നു മത്സരിക്കുന്ന ഇനങ്ങൾ.
1986ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനവും നേടി. തുടർന്ന് യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും ബീന സമ്മാനങ്ങൾ വാരിക്കൂട്ടി. പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളജിലാണു പഠിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവത്തിൽ തുടർച്ചയായി ഏഴുവർഷവും ബീനയ്ക്ക് ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ ഉണ്ടായിരുന്നു.
‘‘ബീനയ്ക്ക് കുട്ടിക്കാലം മുതൽക്കേ കലയോടു അതിയായ താൽപര്യമുണ്ടായിരുന്നു. അതുകൊണ്ടാണു ഞ ങ്ങൾ പ്രോത്സാഹിപ്പിച്ചത്. കഴിവുള്ള അധ്യാപകർക്കു കീഴിൽ അവൾക്കു പരിശീലനം കൊടുത്തു. പാണി മാഷിനെ ഞങ്ങൾ ഈ അവസരത്തിൽ ഓർക്കുന്നു. ബീനയുടെ അധ്യാപകനുമായിരുന്നു പാണി മാഷ്. നല്ല കലാകാരനായിരുന്നു അദ്ദേഹം. പാണി മാഷ് കൊളുത്തിയ വിളക്കാണ് ഇപ്പോൾ സംസ്ഥാന അവാർഡായി പ്രകാശിക്കുന്നത് എന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്.’’ ബീന ടീച്ചറുടെ അച്ഛൻ പി.ടി. രാമചന്ദ്രൻ മാഷിന്റെ വാക്കുകൾ. ൈഹസ്കൂൾ ഹെഡ്മാസ്റ്ററായി വിരമിച്ച അദ്ദേഹവും കലാപ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്.
ബീന ടീച്ചറുടെ അമ്മ ടി. ശാന്തകുമാരിയും സാംസ്കാ രിക കലാരംഗങ്ങളിൽ സജീവസാന്നിധ്യമാണ്. െഹഡ്മിസ്ട്രസായി വിരമിച്ച ശാന്തകുമാരി ടീച്ചർ പരുതൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇപ്പോൾ വാർഡ് മെംബറാണ്.
ബീന ടീച്ചറുടെ ഭർത്താവ് കെ.എം.വിജയകുമാറിന് ബിസിനസാണ്. ‘‘ഞാനൊരു ബിസിനസുകാരനാണെങ്കിലും ഭാര്യയുടെ കലാപ്രവർത്തനങ്ങൾക്കു പൂർണ പ്രോത്സാഹനം കൊടുത്തിട്ടുണ്ട്. നാടകപ്രവർത്തനവുമായി പല സ്ഥലങ്ങളിലും ഞങ്ങൾ ഒരുമിച്ചു യാത്ര ചെയ്യാറുമുണ്ട്.’’ വിജയകുമാർ പറയുന്നു.
സിനിമയല്ല നാടകമാണു തട്ടകമെന്ന് ബീന ടീച്ചർക്ക് അറിയാം. എങ്കിലും നല്ല കഥാപാത്രങ്ങൾ വന്നാൽ ഇനി യും സിനിമയിൽ അഭിനയിക്കുമെന്ന തീരുമാനമാണ് ടീച്ചർക്ക്.
ഒറ്റ ഞാവൽമരം നാടകത്തിന്റെ ആദ്യ അവതരണം ക ഴിഞ്ഞപ്പോൾ ഏഴാംക്ലാസ്സിൽ പഠിക്കുന്ന ഒരുപെൺകുട്ടി അണിയറയിൽ വന്ന് ടീച്ചറെ കണ്ടു. ചേർത്തു പിടിച്ചു വിശേഷങ്ങൾ ചോദിക്കുന്നതിനിടെ അവൾ ചോദിച്ചു. ‘ടീച്ചറേ... സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ.’
ബീന ടീച്ചർ മറുപടി പറഞ്ഞു; ‘‘കാലം അതാണു പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ, ആ ഇരുട്ടിന്റെ ചില്ലയിൽ ജീവിതം കൊണ്ട് ഒരു റാന്തൽ വെളിച്ചമെങ്കിലും കൊളുത്തി വയ്ക്കാൻ നമുക്കു കഴിയണം.’’
വി.ആർ. ജ്യോതിഷ്
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ