വിമർശിക്കുന്നവർ ജോലി തുടരട്ടെ: മികച്ച നടി ഷംല പറയുന്നു - ‘നെഗറ്റിവിറ്റി സ്വന്തം ലൈഫിലേക്ക് കൊണ്ടു വരാൻ താൽപര്യമില്ല’ best actress shamla reply to criticism
Mail This Article
മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ ഷംല ഇപ്പോൾ മലപ്പുറത്തിനു സമീപം എടപ്പാളിലെ വീട്ടിലുണ്ട്. അഭിനന്ദനം അറിയിക്കാൻ പല ദിക്കുകളിൽ നിന്നു വരുന്നവരുമായി സ്നേഹോപചാരങ്ങളുടെ തിരക്കിലാണു താരമായി മാറിയ ഷംല. ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ ഷംല ചൂണ്ടിക്കാട്ടിയത് കാലിക പ്രസക്തമായ കാര്യങ്ങളായിരുന്നു. ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയെ വിമർശിച്ചവരോട് ഷംലയുടെ മറുപടി ഇങ്ങനെ: –
സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ സിംപിളായി അവതരിപ്പിച്ച സിനിമയാണു ഫെമിനിച്ചി ഫാത്തിമ. ആരെയും വേദനിപ്പിക്കാൻ വേണ്ടിയുള്ള സിനിമയല്ലെന്നു സംവിധായകൻ ഫാസിൽ മുഹമ്മദ് പറഞ്ഞിട്ടുണ്ട്. സിനിമ കണ്ടവർ ചിരിച്ച് ആസ്വദിച്ചാണു വീടുകളിലേക്കു മടങ്ങിയത്. ആ സിനിമയെ വിമർശിക്കുന്നവരുണ്ടാകാം. അവർ ആ ജോലി തുടരട്ടെ. സിനിമാ റിവ്യൂസ് ഞാൻ നോക്കാറില്ല. നെഗറ്റിവിറ്റി സ്വന്തം ലൈഫിലേക്ക് കൊണ്ടു വന്നു സ്വയം അസ്വസ്ഥയാകാൻ താൽപര്യമില്ല.
ഭർത്താവിന്റെയും ബന്ധുക്കളുടെയും മാതാപിതാക്കളുടെയും പൂർണപിന്തുണയോടെയാണു സിനിമയിൽ അഭിനയിക്കുന്നത്. ഞങ്ങൾ ഒരുമിച്ചാണു സിനിമ കണ്ടത്. മറ്റു വിമർശനങ്ങളെ ഞാൻ നോക്കേണ്ട കാര്യമില്ലല്ലോ.
ചോദ്യം: രണ്ടാമത്തെ സിനിമയിൽ അവാർഡ് ?
ഷംല:– ദുബായിൽ വച്ചാണ് 1001 നുണകൾ എന്ന സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കുന്നത്. ഗാനരചയിതാവാകണം എ ന്ന സ്വപ്നത്തോടെയാണു ചെന്നത്. എന്റെ വരികൾക്ക് അനുയോജ്യമായ സന്ദർഭം ആ സിനിമയിൽ ഉണ്ടായിരുന്നില്ല. അതേസമയം, എന്റെ അഭിനയം അവർക്ക് ഇഷ്ടമാവുകയും ചെയ്തു. അങ്ങനെ ആ സിനിമയിലൂടെ അഭിനയത്തിലേക്കു കടന്നു. മൂന്നു വർഷത്തിനു ശേഷമാണ് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയിൽ അവസരം വരുന്നത്.
ആദ്യസിനിമയുടെ അണിയറ പ്രവർത്തകരായ സംവിധായകൻ താമിർ, നടൻ സുധീഷ് സ്കറിയ, സ്പോട് എഡിറ്റർ ഫാസിൽ എന്നിവർ ചേർന്നു നിർമിച്ച സിനിമയാണ് ഫെമിനിച്ചി ഫാത്തിമ. കഥാപാത്രത്തെ സൃഷ്ടിച്ചപ്പോൾ തന്നെ ആ റോൾ എന്നെക്കൊണ്ട് അഭിനയിപ്പിക്കാൻ അവർ തിരുമാനിച്ചിരുന്നതായി പിന്നീട് അറിഞ്ഞു. എന്നോടു കഥ പറഞ്ഞ സമയത്തു മകൾക്കു മൂന്നു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. മകൾക്ക് ആറു മാസം തികയട്ടെ, അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയ ശേഷം ഷൂട്ടിങ് ആരംഭിക്കാമെന്നു ഞാൻ സമ്മതിച്ചു.
പിന്നീട്, സ്ക്രിപ്റ്റ് രൂപപ്പെടുന്ന ഓരോ ഘട്ടത്തിലും ക ഥയ്ക്കൊപ്പം ഞാനുമുണ്ടായിരുന്നു. മകളേയും എടുത്തുകൊണ്ടാണ് ഓരോ സ്ഥലത്തും ഷൂട്ടിങ്ങിനു പോയിരുന്നത്. സോയിയെ എനിക്കു കിട്ടിയ പോലെ, വിലമതിക്കുന്നൊരു പുരസ്കാരം ഈ സിനിമയിലൂടെ വന്നു ചേർന്നു. പിന്തുണച്ചവർക്കും പ്രിയപ്പെട്ടവർക്കും നന്ദി.