ADVERTISEMENT

‘ലാഫിങ് വില്ല’യുടെ വലിയ ഗേറ്റ് തള്ളിത്തുറന്ന് ഉമ്മറത്തു ചെന്നിരുന്നു. അകത്തു സലിം കുമാർ ഫോണിൽ ആരോടോ സംസാരിക്കുകയാണ്. ‘പേറ്റന്റുള്ള’ ആ പൊട്ടിച്ചിരി പുറത്തേക്ക് ഉരുണ്ടുരുണ്ടു വരുന്നുണ്ട്.

മ‌ൂന്നു പതിറ്റാണ്ട്, നൂറുകണക്കിനു കഥാപാത്രങ്ങൾ. ചിരി നരയ്ക്കാത്ത ഡയലോഗുകൾ‌... വെറുതേ ഒാർത്തു, സലിം കുമാർ കഥ പറയുമ്പോൾ കേൾക്കാൻ ആരൊക്കെ ഹാജരായിട്ടുണ്ടാവും? അകത്തേക്കു കയറുന്ന പടിയുടെ അരികിൽ ‘ആദ്യാമതായി’ തന്നെയുണ്ട് ഈപ്പൻ പാപ്പച്ചിയെ നിയമം പറഞ്ഞു വിറപ്പിച്ച അഡ്വക്കേറ്റ് മുകുന്ദനുണ്ണി. ‘കാണാനൊരു ലുക്ക് ഇല്ല എന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ’ എന്നു പറഞ്ഞു ‘കുലുങ്ങിക്കര’യുന്നുണ്ട്. തൊട്ടപ്പുറത്തിരുന്നു മണവാളൻ പറഞ്ഞു– ‘നിങ്ങൾക്ക് ആവശ്യമുള്ളതു പണമാണ്, എനിക്ക് ആവശ്യത്തിലധിമുള്ളതും പണമാണ്.’

ADVERTISEMENT

തൂണിനു മറവിൽ ആരോ നിൽക്കുന്നു, സൂക്ഷിച്ചു നോക്കി. നോട്ടം കണ്ടു കക്ഷി ഏകമുദ്രയും ദ്വിമുദ്രയും കാണിച്ചു ചാടി വീണു- ‘ഇത്ര പോപ്പുലർ ആയ എന്നെ നിനക്കു മനസ്സിലായില്ലല്ലേ ജാഡത്തെണ്ടീ, ഞാൻ ഡാൻസ് മാസ്റ്റർ വിക്രം. മൈ ബയോളജിക്കൽ നെയിം ഈസ് മൈക്കിൾ ഏലിയാസ് ജാക്സൺ ഏലിയാസ് വിക്രം ഏലിയാസ്...’

മുറ്റത്തു നിൽക്കുന്ന പ്യാരി കിണ്ടിയുടെ വാല് എങ്ങോട്ടു തിരിച്ചു വയ്ക്കണം എന്ന സംശയത്തിലാണ്. തൊട്ടപ്പുറത്തുള്ള ബോർഡിൽ വെൽക്കം എന്നതിനു പകരം മെൽക്കൗ എന്നൊട്ടിച്ചിരിക്കുന്നു, ഇത്തിരി അലങ്കോലപ്പണി കൂടി ബാക്കിയുണ്ടെന്നും പറഞ്ഞു പ്യാരി പറമ്പിലേക്കിറങ്ങി.

ADVERTISEMENT

പിന്നെയുമുണ്ട് ഒരുപാടു പേർ. നെഞ്ചുപൊള്ളിപ്പിടയുന്ന അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവൽ, കറുത്ത ജൂതനിലെ ഒൗറോണി ജൂതൻ, ജെൻ സി കാർക്കു വേണ്ടി വാക്കിൽ തീപ്പൊരി ചിതറിച്ച ക്വീനിലെ അഡ്വ. മുകുന്ദൻ....

മുപ്പതു വർഷത്തെ കഥ പറയാൻ ഇവരിൽ നിന്ന് ആരെയാവും ആദ്യം സലിംകുമാർ വിളിക്കുക?

ADVERTISEMENT

ഞങ്ങൾ അവതരിപ്പിക്കുന്നു, സലിം കുമാർ

1996. ഇഷ്ടമാണ് നൂറുവട്ടം റിലീസ് ചെയ്തു. സ്ക്രീനിൽ തെളിഞ്ഞു, ഞങ്ങൾ അവതരിപ്പിക്കുന്നു- സോണിയ ക പൂർ ആൻഡ് സലിം കുമാർ. ഉദയനാണ് താരത്തിലെ റഫീക്കിനെ പോലെ ഇതുകണ്ടു തിയറ്ററിൽ അഭിമാനം കൊണ്ട് ഉയർന്നിരുന്നോ? സലിം കുമാർ പറയുന്നു- ഞാനെന്റെ ആദ്യ സിനിമ കണ്ടിട്ടില്ല.

കുതിരവട്ടം പപ്പുച്ചേട്ടനു വേണ്ടി എഴുതിയ വേഷമായിരുന്നു. അദ്ദേഹത്തിന് എത്താൻ പറ്റിയില്ല, അപ്പോൾ നാദിർഷയാണ് എന്നെ വിളിച്ചാലോ എന്നു ചോദിച്ചത്. ‘ഞങ്ങൾ‌ അവതരിപ്പിക്കുന്നു’ എന്നെഴുതി കാണിക്കാനുള്ള വലുപ്പമൊന്നും ഇഷ്ടമാണ് നൂറുവട്ടത്തിലെ രാധാകൃഷ്ണന് ഇല്ല. അങ്ങനെ അവതരിപ്പിക്കണം എന്നു സംവിധായകൻ സിദ്ധിഖ് ഷമീറിനു തോന്നിയതു വലിയ ഭാഗ്യമാണ്. ആദ്യ ഷോട്ടിനു മുൻപു ക്യാമറയെ തൊട്ടുതൊഴണമെന്നു നാദിർഷ പറഞ്ഞിരുന്നു. ഞാൻ നോക്കിയപ്പോൾ ക്യാമറ ദേ ആകാശത്തു നിൽക്കുന്നു. അതൊരു ഏരിയൽ ഷോട്ട് ആയിരുന്നു. മകരവിളക്കു കണ്ടു ഭക്തർ തൊഴുന്നതു പോലെ തലയ്ക്കു മുകളിൽ കൈ വച്ചു ഞാൻ തൊഴുതു.

പക്ഷേ, ഡബ് ചെയ്യുന്നതിനിടെ എന്റെ മുഖം സ്ക്രീനിൽ കണ്ടപ്പോൾ തോന്നി ഈ രൂപം വച്ച് എങ്ങനെ സിനിമയിൽ നിൽക്കാനാണ്? ഇത് ആദ്യത്തെയും അവസാനത്തെയും സിനിമയാണെന്നു പറഞ്ഞു മദ്രാസിൽ നിന്നു തിരിെക ട്രെയിൻ കയറി. സിനിമ റിലീസ് ചെയ്തിട്ടും ഞാൻ തിയറ്ററിൽ പോയില്ല. എങ്ങനെയുണ്ടെന്നറിയാൻ ഒരു ബന്ധുവിനെ വിട്ടു. അവനും പറഞ്ഞു-‘അത്ര വലിയ സുഖമൊന്നുമില്ല’. അതോടെ ഉറപ്പിച്ചു, ഇനി വേണ്ട.

ഞാൻ മിമിക്രിയിൽ തിരക്കിലായി. സിനിമയിലെത്താൻ പെരുത്ത് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എന്റെ രൂപം ശരിയല്ലെന്ന ചിന്ത പിന്നോട്ടു വലിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോൾ മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ സിനിമയിലേക്കു വിളിച്ചു. ഞാൻ മടിച്ചു. നാദിർഷയും സംവിധായകൻ നിസാറുമല്ലാം എന്നെ ചിവിട്ടിക്കുത്തി ട്രെയിനിൽ കയറ്റി പറഞ്ഞു വിട്ടു. പിന്നെ സിനിമയിൽ നിന്ന് തിരിച്ചു വന്നില്ല.

അഭിനയിക്കുന്ന സിനിമകൾ ഏതെന്നറിയാതെ ലൊക്കേഷനുകളിലൂടെ പാഞ്ഞു. പലപ്പോഴും ഉറങ്ങിയത് കാറിലായിരുന്നു. ഒരു ദിവസം തന്നെ മൂന്നും നാലും പടം ചെയ്തിട്ടുണ്ട്. രാവിലെ മുതൽ ഉച്ചവരെ തൃശൂരിൽ നിഴൽ എന്ന സിനിമ, ഉച്ച മുതൽ വൈകീട്ടു വരെ ചതിക്കാത്ത ചന്തു, വൈകീട്ട് വിസ്മയത്തുമ്പത്ത്. രാത്രി മുതല്‍ വെളുക്കും വരെ വെള്ളിനക്ഷത്രം... ഇതായിരുന്നു ഒരു സമയത്തെ ഷെ‍ഡ്യൂൾ.

SalimKumarFam
സലിം കുമാറും ഭാര്യ സുനിതയും ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ആ ഒാർമകൾക്കു വിയർപ്പിന്റെ ഗന്ധമുണ്ട്. ഒന്നും ഒരു സുപ്രഭാതത്തിലുണ്ടായതല്ല. അത്രയ്ക്ക് അധ്വാനിച്ചിട്ടുണ്ട്. ഇന്നതു പറയുമ്പോൾ വിയർത്തിരുന്നിട്ടു കാറ്റുകൊള്ളുന്ന സുഖമുണ്ട്. പുതിയ കാലത്ത് ഒരു റീൽ മതി ഒരാൾ സെലിബ്രിറ്റി ആവും. നാളെ അടുത്ത റീൽ വരും പുതിയൊരു താരമുണ്ടാവും. പഴയ ആളെ മറക്കും. പണ്ട് ഒരാള്‍ സെലിബ്രിറ്റി ആയാൽ കാലാകാലത്തോളം താരമാണ്.

സംസാരത്തിനിടയിലേക്കു ഭാര്യ സുനിത വന്നു- ‘‘സിനിമയുടെ മാത്രമല്ല വിവാഹത്തിന്റെയും മുപ്പതാം വർഷമാണ്. വിവാഹത്തിന്റെ പിറ്റേന്നാണ് ആദ്യമായി ചേട്ടൻ സിനിമയിൽ അഭിനയിക്കാൻ പോയത്...

ഇതിനു മറുപടിയായി സലിം കുമാർ സ്വന്തം പുസ്തകത്തിന്റെ പേരാണ് പറഞ്ഞത്-ഈശ്വരാ... വഴക്കില്ലല്ലോ.

Salim Kumar: A Legacy of Laughter and Enduring Talent:

Salim Kumar, a veteran Malayalam comedy actor, reflects on his 30-year journey in Indian cinema, recalling iconic characters and his initial struggles. He shares anecdotes from his early days, including his debut in 'Ishtam' and the demanding schedules he maintained, highlighting the hard work behind his enduring success.

ADVERTISEMENT