Tuesday 14 March 2023 04:22 PM IST

‘ഫൊട്ടോ കണ്ടിട്ട് ആദ്യവിവാഹത്തിലെ മക്കളാണെന്ന് ക്യാപ്ഷനിട്ടു പ്രചരിപ്പിച്ചു’: ആ ഓൺലൈൻ വാർത്തകൾ വേദനിപ്പിച്ചു: അപ്സര പറയുന്നു

Roopa Thayabji

Sub Editor

alby-apsara

സാന്ത്വനത്തിലെ ജയന്തി കുശുമ്പും വില്ലത്തരവുമൊക്കെയായി ആ കെ നെഗറ്റീവാണ്. പക്ഷേ, സീരിയലിൽ ജയന്തിയായി മിന്നുന്ന അപ്സര രത്നാകരനെ ജീവിതം പഠിപ്പിച്ചത് വില്ലത്തരമല്ല, തന്റേടമാണ്. ഒരിക്കൽ തോൽപ്പിച്ച ജീവിതത്തെ അതിജീവിച്ച കരുത്തുണ്ട് ആ വാക്കുകൾക്ക്. തിരുവനന്തപുരത്ത വീട്ടിൽ വച്ചു കണ്ടപ്പോൾ, സീരിയൽ കഥ പോലെ ട്വിസ്റ്റും കണ്ണീരുമൊക്കെയുള്ള ആ കഥ അപ്സര പറഞ്ഞു.

ഈ വില്ലത്തി പ്രേക്ഷകഇഷ്ടം നേടിയല്ലോ ?

നേരത്തെയും നെഗറ്റീവ് റോളുകൾ ചെയ്തിട്ടുണ്ടെങ്കിലും കഥാപാത്രത്തിനപ്പുറം ആളുകളുടെ സ്നേഹം കിട്ടിയതു സാന്ത്വനം സീരിയലിലെ ജയന്തിയായ ശേഷ മാണ്. നേരിട്ടു കാണുമ്പോൾ ‘നല്ല അടി വച്ചുതരാൻ തോന്നുന്നു’ എന്നു പറഞ്ഞാണ് അമ്മമാർ അടുത്തുവരുന്നത്. ‘കുശുമ്പി പാറു, നീ എന്തിനാ ആ കുടുംബം തകർക്കാൻ അങ്ങോട്ടു പോകുന്നത്’ എന്നു ചോദിച്ചു ചിലർ പിച്ചും. സോഷ്യൽ മീഡിയയിൽ പോലും എന്നെക്കുറിച്ചുള്ള വാർത്തകളുടെ ടൈറ്റിൽ ‘സാന്ത്വനത്തിലെ ജയന്തി പങ്കുവച്ച വിശേഷം’ എന്നൊക്കെയാകും. അതെല്ലാം നടിയെന്ന നിലയിൽ അംഗീകാരമാണ്.

ലൊക്കേഷനിൽ എല്ലാവരും ഒരുമിച്ചെത്തുന്ന ദിവസമാണ് ഏറ്റവും സന്തോഷിക്കുന്നത്. ഷെഡ്യൂൾ ബ്രേക്കിലായാലും ഏതു വിശേഷം വന്നാലും ആശംസ നേരാൻ ആദ്യം വിളിക്കുന്നത് നിർമാതാവ് കൂടിയായ ചിപ്പി ചേച്ചിയാണ്.

ശരിക്കും സ്വഭാവം ജയന്തിയെ പോലെയാണോ ?

എല്ലാവരുടെയും ഉള്ളിൽ കുറച്ചൊക്കെ കുശുമ്പും കുന്നായ്മയും ഉണ്ടല്ലോ. ഇഷ്ടമല്ലാത്ത കാര്യം ആരു പറഞ്ഞാലും മുഖത്തുനോക്കി പ്രതികരിക്കുന്ന ആളാണു ജയന്തി. ആ ശീലം എനിക്കുമുണ്ട്.

എന്തെങ്കിലും കേട്ടാൽ അതു മനസ്സിൽ വച്ചു വിഷമിക്കുന്നവരുണ്ട്. ചിലർ അവസരം കിട്ടുമ്പോൾ തിരിച്ചു പണി കൊടുക്കും. പക്ഷേ, ഇഷ്ടക്കേടു മനസ്സിൽ വച്ചു പിണക്കവും ശത്രുതയുമൊന്നും ഞാൻ കാണിക്കില്ല. മറ്റൊരു നല്ല സ്വഭാവം കൂടിയുണ്ട്, കഠിനാധ്വാനം. കഷ്ടപ്പെട്ടു ജോലി ചെയ്തില്ലെങ്കിൽ ജീവിതം മുന്നോട്ടുപോകില്ല എന്നു നന്നായി അറിയാം.

അതെന്താ അത്രയും കഷ്ടപ്പാട് ?

ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിലെ നന്ദിയോട്ടെ ഗ്രാമത്തിലാണ്. അച്ഛൻ രത്നാകൻ പൊലീസിലായിരുന്നു. അമ്മ ശോഭന കെപിഎസിയിൽ തകർത്തഭിനയിച്ചിരുന്ന നാടകനടി. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അടക്കമുള്ള നാടകങ്ങളിൽ അഭിനയിച്ചു പേരെടുത്തെങ്കിലും പിന്നെ, അച്ഛൻ അഭിനയിക്കാൻ വിട്ടില്ല. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അപകടത്തെതുടർന്നു ചികിത്സയിലായിരുന്ന അച്ഛൻ മരിക്കുന്നത്.

പ്ലസ്ടു കഴിഞ്ഞു ബോട്ടണി മെയിൻ ആയി തിരുവനന്തപുരം എംജി കോളേജിൽ ഡിഗ്രിക്കു ചേർന്നു. അപ്പോഴേക്കും സീരിയലിൽ തിരക്കായി. കോഴ്സ് പൂർത്തിയാക്കാനാകാത്തതില്‍ ചെറിയ വിഷമമുണ്ട്. ഇപ്പോൾ പത്തു വർഷമായി സീരിയൽ തന്നെയാണ് എന്റെ ഇടം. ഒരു കാര്യം പറയട്ടേ, എന്റെ യഥാർഥ പേ ര് അതുല്യ എന്നാണ്.

അഭിനയമോഹം കുട്ടിക്കാലം മുതലുണ്ടോ ?

അമ്മയുടെ കലാപരമായ കഴിവാകും കിട്ടിയത്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങൾ തട്ടിക്കൂട്ടിയ ഒരു നാടകം സ്റ്റേജിൽ അവതരിപ്പിച്ചു. അതിലെ ഡാൻസും അഭിനയവും ഒക്കെ കണ്ടിട്ടു ദീപ ടീച്ചറാണ് മോണോആക്ട് പഠിപ്പിച്ചത്. പിന്നെ, കഥാപ്രസംഗവും ‍ഡാൻസും. ആയിടയ്ക്കു സ്കൂളിൽ സിനിമാ ക്യാംപ് നടന്നു. ക്യാംപിനൊടുവിൽ ചെയ്ത ഡോക്യുമെന്ററിക്കു വേണ്ടിയാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിന്നത്. നടി ആകുമെന്ന് ആത്മവിശ്വാസം തോന്നിയതും അന്നാണ്.

പ്ലസ്ടു കഴിഞ്ഞ സമയത്ത് ഒരു മാഗസിനിൽ കവർചിത്രം വന്നു. അതു കണ്ടിട്ടാണ് ‘അമ്മ’ സീരിയലിലേക്ക് അവസരം വന്നത്. അന്ന് സ്ക്രീൻ ടെസ്റ്റും ഇന്റർവ്യൂവും നടത്തിയത് ‘സാന്ത്വന’ത്തിന്റെ സംവിധായകനായ ആദിത്യൻ സാറാണ്. നാടകത്തിലെ പോലെ ഉച്ചത്തിലാണ് ഞാനന്നു ഡയലോഗ് പറഞ്ഞത്. അതു തിരുത്തി തന്നതു സാറാണ്.

സീരിയലിലൂടെയാണല്ലോ പങ്കാളിയെ കണ്ടെത്തിയത് ?

ഇതുവരെ 23 സീരിയലുകളിൽ അഭിനയിച്ചു, കുറേ ടിവി പരിപാടികളും. കൈരളി ടിവിയിൽ പ്രോഗ്രാം ഹെഡ് ആയ ഉണ്ണി ചെറിയാൻ സാറാണു നാലഞ്ചു വർഷം മുൻപ് ‘ഉള്ളതു പറഞ്ഞാൽ’ എന്ന വർക്കിനെ കുറിച്ചു പറഞ്ഞത്. ചെല്ലുമ്പോൾ ലൈവ് റെക്കോർഡിങ് ആണ്.

സംവിധായകനായ ആൽബി ഫ്രാൻസിസിനെ മുൻപേ പരിചയമുണ്ട്. ലൈവ് റെക്കോർഡിങ്ങിനു വേണ്ടി സീനുകൾ പല ടേക്കെടുത്ത് ആകെ മടുപ്പു തോന്നിയപ്പോൾ ഉണ്ണി സാറിനെ തന്നെ വിളിച്ചു. ഡയറക്ടർ സ്ക്രിപ്റ്റ് വായിക്കാൻ സമയം തരുന്നില്ല എന്നു പരാതി പറയാൻ. അ തോടെ ആൽബി ചേട്ടനു ദേഷ്യമായി.

പക്ഷേ, പതിയെപ്പതിയെ എനിക്കു കഥാപാത്രം പിടികിട്ടി. പരാതികൾ മാഞ്ഞുപോയി. ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ചേട്ടൻ പറഞ്ഞു, ‘സ്ക്രിപ്റ്റ് അതുപോലെ പറയണമെന്നില്ല. അപ്സരയ്ക്കു മനസ്സിലായതു പോലെ ചെയ്താൽ മതി.’ അതോടെ ഞങ്ങൾ സുഹൃത്തുക്കളായി. ഒരു ദിവസം ആൽബി ചേട്ടൻ വിളിച്ചു ടിവി നോക്കാൻ പറഞ്ഞു. സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിക്കുന്നു. എനിക്കു മികച്ച നടിക്കും ചേട്ടനു മികച്ച സംവിധായകനുമടക്കം നാല് അവാർഡ് ആ സീരിയലിന്.

ഷൂട്ടിങ് അവസാനിച്ചിട്ടും സൗഹൃദം തുടർന്നു. അങ്ങനെ ഒരു ദിവസമാണ് ‘എങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ’ എന്ന് ആൽബി ചേട്ടൻ ചോദിച്ചത്. ആദ്യവിവാഹം പിരിഞ്ഞതിന്റെ വിഷമത്തിലും ഷോക്കിലും ആയിരുന്നു ഞാൻ. അതുകൊണ്ടു വീണ്ടും കല്യാണത്തെ കുറിച്ചു ചിന്തിക്കാൻ പേടി. ‘അങ്ങനെയൊന്നും ഇപ്പോൾ വേണ്ട’ എന്നാണു മറുപടി പറഞ്ഞത്.

പിന്നെയെങ്ങനെ കാര്യങ്ങൾ വിവാഹത്തിലെത്തി ?

വിവാഹകാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ രണ്ടിടത്തും പൊട്ടിത്തെറിയായിരുന്നു, മതമാണു പ്രശ്നം. രണ്ടു വർഷം കഴിഞ്ഞ് എനിക്കു വേറേ വിവാഹാലോചന തുടങ്ങിയപ്പോൾ ചേട്ടൻ ഒരിക്കൽ കൂടി കാര്യം വീട്ടിൽ പറഞ്ഞു. അപ്പോഴേക്കും എതിർപ്പുകൾ അയഞ്ഞിരുന്നു.

അന്ന് ചില ഓൺലൈൻ വാർത്തകൾ വേദനിപ്പിച്ചോ ?

ചേച്ചിയുടെ മകൻ സിദ്ധാർഥും ആൽബി ചേട്ടന്റെ സഹോദരന്റെ മക്കളുമൊക്കെയായി എടുത്ത ഫോട്ടോ, രണ്ടുപേരുടെയും രണ്ടാം വിവാഹമാണെന്നും ആദ്യവിവാഹത്തിലെ മക്കളാണ് അതെന്നുമൊക്കെ ക്യാപ്ഷനിട്ടു പ്രചരിപ്പിച്ചു. മറ്റൊരു സംഭവമുണ്ടായി. ചേട്ടന്റെ വീട്ടിലേക്കു കയറുന്ന സമയത്ത് അമ്മ കൊന്ത ഇട്ടുതരുമ്പോൾ മുടി കെട്ടിവച്ചു പൂവൊക്കെ ഉള്ളതുകൊണ്ട് അതിൽ ഉടക്കി. അപ്പോൾ കൊന്ത കയ്യിൽ തന്നിട്ടു പിന്നീട് ഇട്ടാൽ മതിയെന്നു പറഞ്ഞു. അതും തെറ്റായി പ്രചരിപ്പിച്ചു.

ഒരുപാട് ഓൺലൈൻ മീഡിയ ഞങ്ങളെ സപ്പോർട്ട് ചെയ്തപ്പോൾ ഒന്നോ രണ്ടോ ആളുകൾ പ്രചരിപ്പിച്ച ഇത്തരം വാർത്തകൾ വിഷമിപ്പിച്ചു. പ്രതികരിക്കാതിരുന്നതു മനഃപൂർവമാണ്. മറുപടി പറയുമ്പോൾ പിന്നെയും ആ ചാനലിനു റീച്ച് കൂടില്ലേ. പിന്നെ, ബോഡി ഷെയ്മിങ്ങും ഉണ്ടായിരുന്നു. 26 വയസ്സേ ഉള്ളൂ എങ്കിലും ശരീരപ്രകൃതി കൊണ്ടു പ്രായം തോന്നിക്കുമെന്നൊക്കെ ഉപദേശിക്കുന്നവരും ഉണ്ട്.

apsara-alby

‘ഒരു വിവാഹം കഴിച്ചുപോയി, ഇനി സഹിക്കാം’ എന്നു കരുതി എല്ലാ പീഡനവും സഹിക്കുന്നവരുണ്ട്. പക്ഷേ, അ ധ്വാനിച്ചു സ്വന്തം കാലിൽ നിൽക്കാമെന്ന ധൈര്യം മനസ്സിനു നൽകി, ആത്മഹത്യ ചെയ്യാതെ ആദ്യ വിവാഹത്തിൽ നിന്ന് ഇറങ്ങി വന്നതാണു ‍ഞാൻ. അന്നു കുറേ പേർ കുറ്റപ്പെടുത്തി. ആത്മഹത്യ ചെയ്തിരുന്നെങ്കിൽ നഷ്ടം വീട്ടുകാർക്കു മാത്രമാണ്, കുറ്റം പറയുന്ന നാട്ടുകാർക്കല്ല. ഇത് എല്ലാ പെൺകുട്ടികളും ഓർക്കണം.

alby-apsara-2

എല്ലാം കടന്നു സന്തോഷത്തിന്റെ കാലമായല്ലോ ?

യാത്രകളോടു വലിയ കൊതിയായിരുന്നു. ആ മോഹം സാധിച്ചു തന്നത് ആൽബി ചേട്ടനാണ്. തൃശൂരിലെ ആൽബി ചേട്ടന്റെ കസിനും കുടുംബവുമാണു കൂട്ട്. ഒരിക്കൽ തുടർച്ചയായി ഒരു മാസം യാത്ര ചെയ്തു. ഓരോ സ്ഥലത്തു ചെല്ലുമ്പോൾ അടുത്തയിടത്തേക്കു പോകാൻ തോന്നും. അവസാനം വീട്ടിലെത്തിയ പിറകേ അവർ വിളിക്കുന്നു, ‘കുട്ടികൾക്കു മൂന്നാർ കാണണം, രാവിലെ പോയാലോ...’ രാത്രി തന്നെ തുണിയെല്ലാം അലക്കി ടെറസിൽ കൊണ്ടിട്ട് ഒരുവിധം ഉണക്കി വീണ്ടും ബാഗ് പാക്ക് ചെയ്തിറങ്ങി.

രൂപാ ദയാബ്ജി