Tuesday 29 November 2022 12:46 PM IST

പാദം മുറിച്ചു കളയേണ്ടി വരുമെന്നു പറഞ്ഞു... തകർന്നുപോയ നിമിഷങ്ങൾ: അന്നു കൂടെ നിന്നത് ഗൗതം: മഞ്ജിമ

Roopa Thayabji

Sub Editor

manjima-gowtham

ചെന്നൈയിലെ വീട്ടിൽ ലോകി എന്നു പേരുള്ള പൂച്ചക്കുട്ടിയെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന മഞ്ജിമ മോഹനെ കണ്ടാൽ ‘ബേബി മഞ്ജിമ’ ഒട്ടും വളർന്നിട്ടില്ല എന്നു തോന്നും. ലോകിയോടു കുറുമ്പുകാട്ടുന്ന കുട്ടി.

മലയാളത്തിൽ നായികയായി തുടങ്ങി തമിഴിലെ പ്രോമിസിങ് സ്റ്റാർ ആയി ചുവടുറപ്പിച്ച മഞ്ജിമ ഈയിടെയാണ് ഒരു സന്തോഷവാർത്ത പുറത്തുവിട്ടത്, തമിഴ്നടൻ ഗൗതം കാർത്തിക്കുമായി പ്രണയമാണ്. അതിനെ കുറിച്ചാണ് മഞ്ജിമ പറഞ്ഞു തുടങ്ങിയതും.

‘‘മുൻപൊരിക്കൽ വിവാഹവാർത്ത കേട്ട് അച്ഛൻ വിളിച്ചു, ‘കെട്ടാൻ പോകുന്നെന്നു കേട്ടല്ലോ, കൺഗ്രാജുലേഷൻസ്...’ അന്ന് ആരോടും ഒന്നും പറഞ്ഞില്ല, എല്ലാം പറയേണ്ട സമയത്തു പറയാം എന്നു കരുതി. ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ ഒന്നാണ് പ്രണയം. അതു വെളിപ്പെടുത്താൻ അതിന്റേതായ സമയമുണ്ടല്ലോ.’’

മുൻപ് ഗൗതമിന്റെ ജന്മദിനാശംസ വൈറലായിരുന്നല്ലോ ?

ജീവിതത്തിൽ വളരെ സ്പെഷലായി കരുതാവുന്ന കുറച്ചു പേരുണ്ട് എനിക്ക്. ഗൗതം കാർത്തിക് എനിക്കു വളരെ സ്പെഷലായ വ്യക്തിയാണ്. ‘ദേവരാട്ടം’ സിനിമയിൽ നായികാ നായകന്മാരായ കാലത്താണ് ഞാനും ഗൗതമും സുഹൃത്തുക്കളായത്.

എന്റെ അപകടത്തിനു ശേഷമാണ് ആ സുഹൃത്ത് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നു മനസ്സിലായത്. പാദം മുറിച്ചു കളയേണ്ടി വരുമെന്നു േകട്ടപ്പോൾ ഞാൻ മാനസികമായി തളർന്നു. അച്ഛനും അമ്മയ്ക്കും എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. അന്നു കൂടെ നിന്നത് ഗൗതമാണ്. ഓരോ ദിവസവും ഞങ്ങളുടെ അടുപ്പം കൂടിക്കൂടി വന്നു. അച്ഛനും അമ്മയ്ക്കുമൊക്കെ ഗൗതമിനെ വലിയ ഇഷ്ടമാണ്.

എന്തായിരുന്നു അപകടം ?

2019 സെപ്തബറിലാണ് അപ്രതീക്ഷിതമായി ആ അപകടം. ചെന്നൈയിലെ വീടിന്റെ ഗേറ്റ് അടച്ചിട്ട് തിരിഞ്ഞു നടക്കുമ്പോൾ അതേ ശക്തിയിൽ ഗേറ്റ് തിരിച്ചുവന്ന് കാലിൽ ഇടിച്ചു. ഉപ്പൂറ്റിയുടെ തൊട്ടുമുകളിലാണ് ഇടി കിട്ടിയത്. മുറിഞ്ഞു രക്തം വരുന്നു, വല്ലാത്ത വേദനയും. ആശുപത്രിയിൽ നിന്നു മുറിവു വച്ചുകെട്ടി വിട്ടു. കഴിക്കാൻ കുറച്ചു മരുന്നുകളും തന്നു.‌‌

അതിനു ശേഷമായിരുന്നു തമിഴ് ചിത്രമായ ‘എഫ്ഐആറി’ന്റെ പൂജ. മുറിഞ്ഞ കാലുമായാണ് പോയത്. ഒന്നര മാസത്തോളം വേദന സഹിച്ച് നടന്നു. ഒരു ദിവസം സഹിക്കാൻ പറ്റാതെ അപ്പോളോ ആശുപത്രിയിൽ പോയി. സ്കാൻ ചെയ്തപ്പോഴാണ് പൊട്ടലുണ്ടെന്ന് കണ്ടത്. കുറ ച്ചുകൂടി വൈകിയിരുന്നെങ്കിൽ പാദം മുറിച്ചു കളയേണ്ടി വ ന്നേനെ. രണ്ടര മണിക്കൂറെടുത്താണ് സർജറി പൂർത്തിയായത്. മൂന്നുമാസം ബെഡ്റെസ്റ്റ് വേണമെന്നു ഡോക്ടർ പറഞ്ഞു. അതിനു ശേഷം വാക്കറിൽ നടന്നു തുടങ്ങി.

സർജറിക്കു ശേഷം പല പ്രശ്നങ്ങളായി, ഡിസ്കിനു തകരാറു വന്നു, തൈറോയ്ഡ് പ്രശ്നക്കാരനായി. പിസിഒഡി കണ്ടുപിടിച്ചു. ഇങ്ങനെ അസുഖങ്ങൾ തുടർച്ചയായതോടെ മാനസികമായും തളർന്നു.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പൂർണരൂപം വനിത നവംബർ അവസാന ലക്കത്തിൽ

കോസ്റ്റ്യൂം: vasansi_jaipur, drzya_ridhisuri, inkpikle
ആഭരണം : merojewellery, sachdeva.ritika, konikajewellery
സ്റ്റൈലിങ്:
നിഖിത നിരഞ്ജൻ