Saturday 07 May 2022 12:53 PM IST

‘ഫോൾസ് പെയിൻ ആണെന്ന് ആദ്യം കരുതി... ഏഴാം മാസത്തിൽ എന്തു പ്രസവ വേദന വരാൻ, പക്ഷേ...’ മിയ പറയുന്നു

Roopa Thayabji

Sub Editor

miya-george-vanitha

അൽഫോന്‍സാമ്മ സീരിയലിൽ പരിശുദ്ധ മാതാവായാണ് മിയ ജോർജിന്റെ അഭിനയത്തുടക്കം. കരുണ തേടുന്നവരെ കൈപിടിച്ചു നടത്തുന്ന സ്നേഹനിധിയായ അമ്മ. കൊച്ചിയിലെ വീട്ടിലിപ്പോൾ മിയയും ഒരാളെ കൈപിടിച്ചു നടത്തുന്ന തിരക്കിലാണ്, പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞു ലൂക്കയെ.

വെള്ളിയുടുപ്പിട്ട മാലാഖക്കുഞ്ഞിനെ പോലെയാണ് ലൂക്ക ‘വനിത’യുടെ കവർ ഷൂട്ടിനെത്തിയത്. കുഞ്ഞിന്റെ ഓരോ ചിരിയും ക്യാമ റയിൽ പതിയുമ്പോൾ കൂടുതൽ സന്തോഷിച്ചത് ഒപ്പം നിന്ന അശ്വിനാണ്, മിയയുടെ സ്വന്തം അപ്പു.

കഴിഞ്ഞ ഈസ്റ്ററിനു ശേഷം മിയയുടെ ജീവിതത്തിൽ രണ്ടു വലിയ ട്വിസ്റ്റുണ്ടായി. ‘‘ആദ്യത്തേത് മോന്റെ വരവാണ്. അടുത്തത് പ്രിയപ്പെട്ട പപ്പയുടെ വിയോഗവും.’’ കോവിഡിനെക്കാൾ പേടിപ്പിച്ചാണ് ലൂക്കയുടെ വരവെന്നു പറഞ്ഞ് മിയ ചിരിക്കുമ്പോൾ, സംഗതി എന്താണെന്ന മട്ടിൽ അപ്പുവിന്റെ കയ്യിലിരുന്ന് നോക്കുകയാണ് ലൂക്ക.

അതെന്താണ് അത്ര പേടിപ്പിച്ചത് ?

ഗർഭകാലത്ത് ഇടയ്ക്ക് ബ്ലീഡിങ് ഉണ്ടായിരുന്നതുകൊണ്ട് ബെഡ് റെസ്റ്റ് എടുത്തിരുന്നു. ഏ ഴാം മാസത്തിൽ പ്രസവത്തിനായി വിളിച്ചുകൊണ്ടു വരുന്ന ചടങ്ങുണ്ട്. അതുകഴിഞ്ഞ് എന്തോ ആവശ്യത്തിന് എറണാകുളത്ത് അശ്വിന്റെ വീട്ടിലേക്ക് പോകേണ്ടി വന്നു. തിരികെയെത്തി കിടന്നുറങ്ങിയ ഞാൻ വെളുപ്പിന് ഉണരുന്നത് വയറു വേദനിച്ചിട്ടാണ്.

ആദ്യം കരുതിയത് ‘ഫോൾസ് പെയിൻ’ ആ ണെന്നാണ്, ഏഴാം മാസത്തിൽ എന്തു പ്രസവവേദന വരാൻ. അപ്പുവിനെ വിളിച്ചുണർത്തി കാര്യം പറഞ്ഞു, ഗൂഗിളിലും വെറുതെ ഒന്നു പരതി. ഒരു മണിക്കൂർ കഴിഞ്ഞിട്ടും വേദന പോകുന്നില്ലെന്നു കണ്ട് മമ്മിയെ വിളിച്ചു. വയറുവേദന എന്നു കേട്ടപ്പോൾ ‘അപ്പുവിനാണോ’ എന്നായിരുന്നു മമ്മിയുടെ മറുചോദ്യം. ഇടയ്ക്കു വേദന വരുമ്പോൾ ഞാൻ മുന്നിലേക്കു കുനിഞ്ഞു പോകുന്നുണ്ട്. അതു കണ്ട് മമ്മി ഡോക്ടറെ വിളിക്കാൻ പറഞ്ഞു.

പാലായിലെ ബെറ്റി ഡോക്ടറാണ് ഞങ്ങളുടെ കുടുംബത്തിലെ മിക്ക പ്രസവവും എടുത്തത്. ‘പെട്ടെന്ന് ആശുപത്രിയിലേക്ക് വരൂ, ഒരു കുത്തിവയ്പ്പെടുക്കാം’ എന്നു ഡോക്ടർ പറഞ്ഞതിനു പിന്നാലെ ഞങ്ങളിറങ്ങി. അവിടെയെത്തി പരിശോധിച്ചപ്പോൾ കുഞ്ഞ് പുറത്തേക്കു വരാനുള്ള ഒരുക്കം തുടങ്ങിയിരുന്നു. ഉടനേ തന്നെ പ്രസവം നടക്കുമത്രേ.

ഏഴാം മാസത്തിൽ ഉണ്ടാകുന്ന കുഞ്ഞിനു തനിയെ ശ്വസിക്കാനൊന്നും പറ്റില്ല. അപ്പോൾ നിയോനേറ്റൽ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വരും. ആ ആശുപത്രിയിൽ നിയോനേറ്റൽ കെയർ വിഭാഗം ഇല്ല. പിന്നെയുള്ളത് രണ്ട് ഓപ്ഷനാണ്. ഒന്നുകിൽ അവിടെ പ്രസവിച്ച ശേഷം കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്കു പെട്ടെന്നു മാറ്റണം. അല്ലെങ്കിൽ നിയോനേറ്റൽ കെയർ ഉള്ള ആശുപത്രിയിലേക്കു പെട്ടെന്നു പോയി പ്രസവിക്കണം. പാലായിൽ നിന്ന് കോട്ടയം വരെയൊന്നും പോകാനുള്ള സമയം കിട്ടിയേക്കില്ല എന്നും ഡോക്ടർ പറഞ്ഞു.

miya

രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുത്തത്. ഷൂട്ടിങ്ങിനു വേണ്ടി പോലും ആംബുലൻസിൽ കയറിയിട്ടില്ലാത്ത എന്നെ കിടത്തി വണ്ടി മറ്റൊരു ആശുപത്രിയിലേക്ക് പാഞ്ഞു. ബെറ്റി ഡോക്ടറും ഒരു സഹായിയും കൂടെ കയറി, എങ്ങാനും വഴിയിൽ വച്ചു പ്രസവം നടന്നാലോ? പത്തുമിനിറ്റു കൊണ്ട് അവിടെയെത്തി. കോവിഡ് ടെസ്റ്റ് അടക്കം പൂർത്തിയാക്കി നേരേ ലേബർ റൂമിലേക്ക്. പതിനഞ്ചു മിനിറ്റിനുള്ളിൽ പ്രസവം നടന്നു. അങ്ങനെ ജൂലൈയിൽ ഡേറ്റ് പറഞ്ഞിരുന്ന ലൂക്ക മെയ് നാലിനു തന്നെ എത്തി.

അപ്പുവിന്റെ അനിയത്തിയുടെ പ്രസവത്തീയതി മേയിലായിരുന്നു. ലൂക്ക അവരെ ഓവർടേക് ചെയ്തതിനു പിന്നാലെ നാത്തൂന് മോളുണ്ടായി, മെയ് 11 ന്. ഇപ്പോൾ ലൂക്കയും എലിസബത്തും ഇരട്ടകളെ പോലെയാണ് വളരുന്നത്.

miya

ലൂക്കയെന്ന പേര് ആരുടെ സെലക്ഷനാണ് ?

എന്റെ യഥാർഥ പേര് ജിമി എന്നാണ്. സംഗതി രണ്ടക്ഷരമേ ഉള്ളൂ എങ്കിലും മിക്കവരും അതു തെറ്റിക്കും. അങ്ങനെയാണ് മിയ എന്നു മാറ്റിയത്. എല്ലാവരും ഓർത്തിരിക്കുന്ന, ആരും തെറ്റിക്കാത്ത, അധികമാർക്കും ഇല്ലാത്ത പേരു വേണം എന്നായിരുന്നു എന്റെ നിബന്ധന.

കുറേ പേരുകൾ നേരത്തേ തന്നെ കണ്ടുവച്ചിരുന്നു. മോനാണെന്ന തോന്നൽ എനിക്ക് ആദ്യം മുതലേ ഉണ്ട്. അതുകൊണ്ടു തന്നെ ആൺകുട്ടികൾക്കുള്ള പേരുകളായിരുന്നു ലിസ്റ്റിൽ കൂടുതലും. പല പേരുകളും ചർച്ച ചെയ്ത് അവസാനം ഡിസ്ചാർജ് ആകുന്നതിന്റെ തലേന്നാണ് ലൂക്ക എ ന്ന പേര് ഫിക്സ് ചെയ്തത്.

miya

മോനു വേണ്ടി പാട്ടു പാടുന്ന വിഡിയോ സോഷ്യൽമീഡിയയിൽ ഹിറ്റായി?

മോൻ എൻഐസിയുവിൽ ആയിരുന്ന കാലം തൊട്ടേ പാട്ടുപാടി കൊടുക്കാറുണ്ട്. ഐസിയുവിൽ കുറച്ചു ദിവസം ക ഴിഞ്ഞപ്പോൾ ‘കങ്കാരൂ മദർ കെയർ’ ചെയ്യാൻ തുടങ്ങി. കുഞ്ഞിനെ അമ്മയുടെ ഉടുപ്പിനുള്ളിലാക്കി നെഞ്ചോടു ചേർത്ത് കിടത്തുന്ന രീതിയാണത്. ഇങ്ങനെ ചെയ്യുമ്പോൾ കുഞ്ഞ് വേഗം ആരോഗ്യം കൈവരിക്കും. ഈ സമയത്താണ് അമ്മയുടെ ചൂടും മണവും ശബ്ദവുമൊക്കെ കുഞ്ഞിനു കൂടുതൽ പരിചിതമാകുന്നത്.

ദിവസം തോറും രണ്ടു മണിക്കൂർ വീതമാണ് ഇതു ചെ യ്യുന്നത്. ഐസിയുവിലെ മുറിയിൽ കുഞ്ഞുമായി തനിച്ച് ഇരിക്കുന്നതിനിടെ വെറുതേ പാട്ടു പാടാൻ തുടങ്ങി. ഈശോയുടെ പാട്ടുകളും മാതാവിന്റെ പാട്ടുകളുമായിരുന്നു ആദ്യം. പിന്നെ, സിനിമാ പാട്ടിലേക്കു കടന്നു. പാടിപാടി സ്റ്റോക് തീർന്നപ്പോൾ പഠിച്ച സ്കൂളിലെ പ്രയർ സോങ് മുതൽ ജനഗണമന വരെ പാടി. ഇതൊക്കെ കൊണ്ടാകും ലൂക്കയ്ക്ക് പാട്ടു കേൾക്കാൻ വലിയ ഇഷ്ടമാണ്. അങ്ങനെയാണ് മോനു വേണ്ടി ‘വാതിക്കല് വെള്ളരിപ്രാവ്...’ പാടിയത്. അവന്റെ സന്തോഷം കണ്ടപ്പോൾ വെറുതേ അതു റിക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിലിട്ടു.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പൂർണരൂപം വനിത ഈസ്റ്റർ ലക്കത്തിൽ