Friday 23 October 2020 03:26 PM IST

‘സ്നേഹം നിറച്ചു തന്ന് എന്റെ ജീവിതം തന്നെ മാറ്റുകയായിരുന്നു അവൾ’; ബാബു ആന്റണിയെ ബോബ് ആക്കിയത് ഈവ്, കുടുംബ വിശേഷങ്ങൾ

Roopa Thayabji

Sub Editor

babu-antt4344566

കോവിഡിന്റെ ഭീതിയൊന്നും അമേരിക്കയിൽ എത്തിയിട്ടേ ഇല്ലെന്നു തോന്നും ബാബു ആന്റണിയെ കണ്ടാൽ. പുലർച്ചെ പ്രാക്ടീസും എക്സർസൈസും കഴിഞ്ഞാൽ നേരേ മാർഷ്യൽ ആർട്സ് ക്ലാസിലേക്ക്. ഉച്ചയ്ക്ക് ഭാര്യ ഇവ്ജെനിയ ഉണ്ടാക്കുന്ന നാടൻ കുത്തരി ചോറും മോരുകറിയും കാബേജ് തോരനും മീൻ പൊരിച്ചതും കൂട്ടി ഉഷാറായൊരു കോട്ടയം സ്റ്റൈൽ ഊണ്. വൈകിട്ട് മക്കളെയും കൂട്ടി ബീച്ചിലൊരു കറക്കം. ഇടയ്ക്ക് അഭിനയവും സിനിമാ ചർച്ചകളും.

സ്കൂൾ ഓഫ് മാർഷ്യൽ ആർട്സിന്റെ ക്ലാസുകൾ ഓൺലൈൻ ആയതൊഴിച്ചാൽ കോവിഡ് കാലമൊന്നും തങ്ങളെ ബാധിച്ചിട്ടേയില്ല എന്നു പറഞ്ഞ് ബാബു ആന്റണി കൂളായി ചിരിക്കുന്നു.

‘‘വലിയ രാജ്യമായതു കൊണ്ടാകും, ലോക് ഡൗണിന്റെ ഫീൽ ഇവിടത്തുകാർക്ക് ഇല്ല. സോഷ്യൽ ഡിസ്റ്റൻസിങ്ങുണ്ടെങ്കിലും ഇപ്പോൾ എല്ലായിടവും ഓപൺ ആയി. പണ്ടു മുതലേ സെലിബ്രേഷൻസ് ഇല്ലാത്ത സെലിബ്രിറ്റിയാണ് ഞാൻ. ഈവും മക്കളുമാണ് ലോകം. അതുകൊണ്ട് ലോക്ഡൗണും ഞങ്ങൾ വീട്ടിൽ ആഘോഷിച്ചു...’’

പുതിയ ചില സന്തോഷങ്ങളുടെ തിളക്കം കൂടിയുണ്ട് ബാബു ആന്റണിയുടെ വാക്കുകളിൽ.

സെലിബ്രേഷനില്ലാത്ത സെലിബ്രിറ്റിയോ ?

എന്റെ പാർടിയും സെലിബ്രേഷനുമൊക്കെ ഹോംലി ആണ്. മുമ്പ് സിനിമാനടൻ എന്ന ഇമേജുള്ളതു കൊണ്ട് നാട്ടിലൊന്നും അങ്ങനെ കറങ്ങി നടക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് വീട്ടിലിരിപ്പ് നല്ല ശീലമായി. 24 മണിക്കൂറും ജോലി ചെയ്യുന്ന ആളാണ് ഞാൻ. അഭിനയവും മാർഷ്യൽ ആർട്സ് അക്കാഡമിയും വീടും. ഇന്ത്യയിലും അമേരിക്കയിലും റഷ്യയിലും ഗൾഫിലുമായി ഭൂമിയുടെ നാലു കോണിലും പറന്നുനടക്കുകയായിരുന്നു. ഇപ്പോൾ ക്ലാസ്സൊക്കെ ഓൺലൈനായി.

എന്നു കരുതി ആഘോഷങ്ങളൊന്നും ഇല്ലെന്നു വിചാരിക്കല്ലേ. വിവാഹവാർഷികവും പിറന്നാളുമൊക്കെ അടിപൊളിയാക്കാറുണ്ട്. ജനുവരി 15ന് വിവാഹവാർഷികം ആഘോഷിച്ചതിനു പിന്നാലെയാണ് ലോക്ഡൗൺ വന്നത്. ആർതറിന്റെ ജന്മദിനം മെയ് 31 ന് ആയിരുന്നു. അലക്സിന്റേത് ജൂൺ 25നും. ഫെബ്രുവരിയിൽ എന്റെ ജന്മദിനവും ജൂലൈയിൽ ഈവിന്റെ ജന്മദിനവുമായിരുന്നു. എല്ലാം സെലിബ്രേറ്റ് ചെയ്തു.

ലോക്ഡൗൺ വന്നതിനു ശേഷം എക്സർസൈസ് ചെയ്യാനും എഴുതാനും വായനയ്ക്കുമൊക്കെ കൂടുതൽ സമയം കിട്ടി. ഈവിന്റെ പിയാനോ ക്ലാസും ഓൺലൈൻ ആയാണ് നടക്കുന്നത്. ഇടയ്ക്ക് മക്കളെയും കൂട്ടി ബീച്ചിലും പാർക്കിലുമൊക്കെ പോകും. രാജ്യത്തിനു പുറത്തേക്കുള്ള യാത്ര മാത്രമേ ന ടക്കാതെയുള്ളൂ.

നാട്ടിലേക്കുള്ള യാത്രകൾ മിസ് ചെയ്തോ ?

ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാറി’ന്റെ ഷൂട്ടിങ്ങിനു വേണ്ടി ആഗസ്റ്റിൽ കേരളത്തിലേക്ക് വരാനിരുന്നതാണ്. പക്ഷേ, കേരളത്തിലെ ലോക്ഡൗണും കാര്യങ്ങളും നീണ്ടുപോയതു കൊണ്ട് അതു നടന്നില്ല. ലൂയിസ് മാൻഡ്‌ലർ എന്ന അമേരിക്കൻ നടനും ‘പവർ സ്റ്റാറി’ൽ അഭിനയിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ നാട്ടിലേക്ക് ഷൂട്ടിങ്ങിനായി വരാനാകുമെന്നു കരുതുന്നു.

മലയാളത്തിൽ കരിയർ തുടങ്ങി തമിഴും തെലുങ്കും കന്നടയും ഹിന്ദിയും കടന്ന് അങ്ങ് ഹോളിവുഡിൽ വരെ എത്തിയില്ലേ. ‘ബുള്ളറ്റ്സ്, ബെയ്ഡ്സ് ആൻഡ് ബ്ലഡ്’ എന്ന ഹോളിവുഡ് സിനിമയിൽ വേൾഡ് ക്ലാസ് മാർഷ്യൽ ആർട്ടിസ്റ്റുകളൊക്കെ ഉണ്ട്. അതിലെ നായകൻ റോബർട്ട് ഫറാം, മിക്സ് മാർഷ്യൽ ആർട്സിൽ അഞ്ചുവട്ടം ലോകചാംപ്യൻ ആയ ആളാണ്. എനിക്കൊപ്പം സീനുകളിൽ വരുന്ന ടോണി ലോപ്പസ് മൂന്നുവട്ടം ബോക്സിങ് ലോക ചാംപ്യനായിട്ടുണ്ട്. അവരുടെ കൂടെയൊക്കെയുള്ള എന്റെ അഭിനയം കാണാൻ ആർതറും ലൊക്കേഷനിലേക്ക് വന്നിരുന്നു. ‘ബെയർ വുൾഫ് സോൾജിയേഴ്സ്’ ആണ് അഭിനയിക്കാനിരിക്കുന്ന സിനിമ.

IMG_2025-(2)_0002

കരാട്ടെയെന്നും ആക്ഷൻ ഹീറോ എന്നും കേട്ടാൽ മലയാളി ഇപ്പോഴും ബാബു ആന്റണിയെ ഓർക്കും ?

അപ്പൻ ടി.ജെ ആന്റണി പൊൻകുന്നത്തെ മലഞ്ചരക്ക് വ്യാപാരിയും കർഷകനും ആയിരുന്നു. അമ്മച്ചി മറിയം സാധാരണ നസ്രാണി വീട്ടമ്മ. ബോർമയിൽ പണി ചെയ്യുന്ന ഗോവിന്ദൻ ചേട്ടന്റെ മസിലുകൾ കണ്ടാണ് കളരിയോട് ഇഷ്ടം തോന്നിയത്. പിന്നെ കരാട്ടെയായി മോഹം. അതു കഴിഞ്ഞ് മിക്സഡ് മാർഷ്യൽ ആർട്സ് പഠിച്ചു. കരാട്ടെയിൽ തേർഡ് ഡാൻ ബ്ലാക് ബെൽറ്റ് എനിക്കുണ്ട്, തായ്ക്കോണ്ടോയിൽ സെക്കൻഡ് ഡാൻ ബ്ലാക് ബെൽറ്റും.

അമേരിക്കയിൽ നിന്ന് ഒരു കൊറിയൻ മാസ്റ്ററുടെ കീഴിൽ തായ്ക്കോണ്ടോ, സാൻ ഫ്രാൻസിസ്കോയിലെ സിൽവർ ഡ്രാഗൺ കുങ്ഫു സ്കൂളിൽ നിന്ന് ചൈനീസ് മാസ്റ്റർമാരുടെ കീഴിൽ കുങ്ഫു, ജാപ്പനീസ് മാസ്റ്ററുടെ അടുത്തുനിന്ന് ഐകിഡോ ഒക്കെ പഠിച്ചു. ഫ്രഞ്ച് കിക്ക് ബോക്സിങ്ങായ സെവാത്, ബ്രസീലിയൻ മാർഷ്യൽ ആർട്ട്സായ ജ്യൂജിറ്റ്സ്യു ഒക്കെ പഠിച്ചു. മിക്സഡ് മാർഷ്യൽ ആർട്ട്സിൽ സിക്സ്ത് ഡാൻ ബ്ലാക് ബെൽറ്റുണ്ട്. വേൾഡ് മിക്സഡ് മാർഷ്യൽ ആർട്ട്സ് അസോസിയേഷന്റെ അംഗീകാരമുള്ള പദവിയാണത്.

‘ചിലമ്പ്’ എന്ന ആദ്യചിത്രത്തിൽ കരാട്ടെ ചെയ്യുന്ന റോളായിരുന്നു. അതിനു ശേഷം അഭിനയിച്ച ‘പൂവിനു പുതിയ പൂന്തെന്നൽ’ അഞ്ചുഭാഷകളിൽ റിലീസ് ചെയ്തതോടെ ആക്ഷൻ റോളുകളുടെ പെരുമഴയായി. മിക്ക സ്റ്റണ്ട് സീനുകളിലും ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. ‘കാർണിവൽ’ എന്ന സിനിമയ്ക്കു വേണ്ടി മരണക്കിണറിൽ ബൈക്ക് ഓടിച്ചു. ആക്ഷൻ മാത്രമല്ല, സമാന്തരസിനിമകളും തുണച്ചിട്ടുണ്ട്. എം.പി സുകുമാരൻ നായരുടെ ‘അപരാഹ്ന’വും ‘ശയന’വും എന്നെ സിനിമയിൽ അവതരിപ്പിച്ച ഭരതൻ സാറിന്റെ ‘വൈശാലി’യുമൊക്കെ ഏറെ ഇഷ്ടമാണ്.

മകന്റെ ബ്ലാക് ബെൽറ്റ് ആണോ പുതിയ വിശേഷം ?

മുമ്പ് മക്കളെ ആക്ഷൻ പടങ്ങൾ കാണിക്കുന്നതിന് ഈവ് എന്നോട് വഴക്കിടുമായിരുന്നു. പക്ഷേ, അവരെ മാർഷ്യൽ ആർട്സ് പഠിപ്പിക്കാൻ എതിർപ്പൊന്നും ഇല്ലായിരുന്നു. എന്റെ തലതൊട്ടപ്പനായ മാഷിനു കീഴിൽ തന്നെ ആർതർ പഠിച്ചു തുടങ്ങണമെന്ന ആഗ്രഹം കാരണം അഞ്ചാം വയസ്സിൽ സെബാസ്റ്റ്യൻ മാഷിനു കീഴിൽ അവർ കരാട്ടെ പഠിക്കാൻ തുടങ്ങി. പിന്നീട് കൊച്ചിയിലേക്ക് മാറിയപ്പോൾ ഞാൻ തന്നെ തുടർന്നു പരിശീലിപ്പിച്ചു.

ടെക്സസിൽ ചെക് നോറിസ് എന്ന മാർഷ്യൽ ആർട്സ് സ്കീം ഉണ്ട്. സ്കൂൾ സിലബസിന്റെ ഭാഗമായതു കൊണ്ട് അ തും ആർതർ പഠിച്ചു. ആർതറിന് ബ്ലാക് ബെൽറ്റ് കിട്ടിയതാണ് ഏറ്റവും പുതിയ വിശേഷം. അലക്സും ഇപ്പോൾ എന്റെ കൂടെ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഈവിനും മാർഷ്യൽ ആർട്സ് യുണിഫോം ഉണ്ട്, മിക്കവാറും ഞങ്ങൾ ഒന്നിച്ചു പ്രാക്ടീസ് ചെയ്യാറുണ്ട്. എന്റെ ട്രെയ്നിങ് കുറച്ച് സ്ട്രിക്ട് ആണെന്ന പരാതി ഒഴിച്ചാൽ എല്ലാവരും ഹാപ്പിയാണ്.

സ്വപ്നങ്ങളിൽ ഇന്ത്യ മാത്രമായിരുന്ന കാലം ഉണ്ടായിരുന്നു ?

പണ്ട് പുനെയിൽ വച്ച് ഞാൻ മാർഷ്യൽ ആർട്സ് പഠിപ്പിച്ചിരുന്ന സെമിനാരിയിൽ തിയോളജിയിൽ റിസർച്ച് ചെയ്യാൻ ഒരു ജർമൻ പെൺകുട്ടി വന്നു. അവളുമായി പ്രണയത്തിലായി. ഒരിക്കൽ റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കുന്നതിനിടെ അവൾ ചോദിച്ചു, ‘വിൽ യൂ കം ടു ജർമനി?’ സ്വപ്നങ്ങളിൽ ഇന്ത്യ മാത്രം ഉണ്ടായിരുന്ന ഞാൻ ആ ഓഫർ നിരസിച്ചു.

കരിയറിൽ തുടർച്ചയായി പത്ത് ഹിറ്റുകൾ വന്ന കാലത്താണ് സിനിമയിൽ നിന്നു മാറി മാർഷ്യൽ ആർട്സിൽ മാത്രം ശ്രദ്ധിച്ചത്. ചില പ്രശ്നങ്ങളും അന്നുണ്ടായിരുന്നു. ബാച്ചിലറായി തുടരാമെന്നു തീരുമാനിച്ച് കുറേക്കാലം നടന്നെങ്കിലും അധികം സംസാരിക്കാതെ തന്നെ എന്നെ കീഴ്പ്പെടുത്തിയ മാജിക്കുമായി ഇവ്ജെനിയ ജീവിതത്തിലേക്ക് വന്നു.

കല്യാണം കഴിഞ്ഞ് ഒമ്പതു വർഷം ഞങ്ങൾ കോട്ടയത്തെ തറവാട്ടിൽ അമ്മച്ചിക്കൊപ്പമായിരുന്നു. പിന്നെ മൂന്നു വർഷം കൊച്ചിയിലും. ഇടയ്ക്ക് അമേരിക്കയിൽ പോയിവന്നു നിന്നു. പിന്നെയാണ് 2015ൽ സ്ഥിരമായി അമേരിക്കയിൽ താമസ്സമാക്കിയത്. ആർതർ ജനിച്ചത് മോസ്കോയിലാണ്. അലക്സ് ജനിച്ചത് കോട്ടയത്തും.

20200813_180338-(2)

മക്കൾക്ക് കൂടുതലിഷ്ടം ഇന്ത്യനോ റഷ്യനോ ?

ബാബു ആന്റണിയെ ബോബ് ആക്കിയത് ഈവ് ആണ്. തീർത്തും പേരിൽ മാത്രമുള്ള മാറ്റമല്ല അത്, സ്നേഹം നിറച്ചു തന്ന് ജീവിതം തന്നെ മാറ്റുകയായിരുന്നു അവൾ. പാട്ടും മക്കളും പിന്നെ ഞാനും മാത്രമാണ് ഈവിന്റെ ലോകം.

മക്കൾ നന്നായി റഷ്യൻ സംസാരിക്കും. പക്ഷേ, ഞാൻ ആ കെ പഠിച്ച റഷ്യൻ വാക്കുകൾ ഇത്രയുമാണ്, സ്പസേബ (താങ്ക് യൂ), പഷാവ്സ്ത (പ്ലീസ്), ദൊബ്രിയ ഉത്ര (ഗുഡ് മോർണിങ്), പുക്ക പക്ക (ബൈ ബൈ). പക്ഷേ, അവൾക്ക് മലയാളം വാക്കുകളൊക്കെ അറിയാം.

ഈവ് തന്നെയാണ് ഞങ്ങളുടെ ഓരോരുത്തരുടെയും രുചി അനുസരിച്ച് കുക്ക് ചെയ്യുന്നത്. സാമ്പാറും പരിപ്പും മോരും തോരനും ചിക്കൻ കറിയും നല്ല കോട്ടയം സ്റ്റൈൽ മീൻ കറിയും മീൻ പൊരിച്ചതുമൊക്കെ അവൾ ഉണ്ടാക്കും. അൽപം എരിവു കുറയ്ക്കുമെന്നു മാത്രം. ഞങ്ങളുടെ ഉച്ചഭക്ഷണം കേരള സ്റ്റൈലിലാണ്. ഞാനും ആർതറും ഉച്ചയ്ക്ക് ചോറു കഴിക്കും. മലയാളം സംസാരിക്കാനും കേൾക്കാനും ആർതറിന് ഇഷ്ടമാണ്. അവനാണെന്നു തോന്നുന്നു എന്റെ ടേസ്റ്റ് കൂടുതൽ കിട്ടിയത്. അലക്സിന് വെസ്റ്റൺ ആണ് കൂടുതലിഷ്ടം. രണ്ടുപേർക്കും പാട്ടും പിയാനോയുമൊക്കെ കുറശ്ശേയുണ്ട്.

മക്കൾക്ക് സിനിമാ മോഹമില്ലേ ?

ആർതറിന് ചെറുപ്പത്തിൽ ഇരുട്ട് വലിയ പേടിയായിരുന്നു. അതുകൊണ്ട് തിയറ്ററിലൊന്നും സിനിമ കാണാൻ പോയിട്ടേയില്ല. തിയറ്ററിൽ പോയി ഒരു സിനിമ പോലും കാണും മുമ്പ് ആർതർ സിനിമയിൽ അഭിനയിച്ചു, എനിക്കൊപ്പം ‘ഇടുക്കി ഗോൾഡി’ൽ. അന്നവന് ഏഴു വയസ്സേ ഉള്ളൂ.

‘ഫിലിപ്സ് ആൻഡ് മങ്കിപെന്‍’ എന്ന സിനിമയിലെ നായകനാകാൻ ആർതറിനെ വിളിച്ചിരുന്നു. പക്ഷേ, അവന് കോൺഫിഡൻസില്ലായിരുന്നു. പക്ഷേ, അതിലെ പാട്ട്  പാടി. അഭിനയിക്കാൻ ഇനിയും മോഹമുണ്ടോ എന്നൊന്നും അവരോടു ചോദിച്ചിട്ടില്ല. അവർ നടന്മാരായി വരണമെന്ന് എനിക്കു മോഹമുണ്ട്. ദൈവം അനുഗ്രഹിച്ചാൽ അങ്ങനെ നടക്കട്ടെ.

ആർതറിന് അച്ഛനൊപ്പം ഉയരമായല്ലോ ?

കോളജ് കാലത്ത് എന്നെ ഫ്രണ്ട്സ് വിളിച്ചിരുന്നത് അമിതാഭ് ബച്ചൻ എന്നായിരുന്നു. പെൺകുട്ടികൾ സ്നേഹത്തോടെ ‘ലാമ്പു’ എന്നും. അന്നേ ഞാൻ മുടിയൊക്കെ വളർത്തിയിട്ടുണ്ട്. പൂനെ യൂണിവേഴ്സിറ്റി അത്‌ലറ്റിക്സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ലോങ് ജംപ്, പോൾ വാട്ട്, റിലേ, ജാവലിൻ ത്രോ. പോൾ വാൾട്ടിലെ എന്റെ യൂണിവേഴ്സിറ്റി റെക്കോഡ് ഇതുവരെ ആരും തകർത്തിട്ടില്ല. വോളി ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ടീമിലെ ബാക്കിയുള്ളവരെല്ലാം ഹിന്ദിക്കാരാണ്. ആ ദ്യമായാണ് ഒരു മലയാളി ടീമിലെത്തുന്നതും. വർഷങ്ങൾക്കു ശേഷം ‘കരിങ്കുന്നം സിക്സസി’ന്റെ കഥ പറഞ്ഞ് സംവിധായകൻ വിളിക്കുമ്പോൾ  ത്രില്ലിലായിരുന്നു. പഴയ കോളജ് കാലമൊക്കെ ഓർമ വന്നു.

എനിക്ക് ആറടി മൂന്നിഞ്ച് പൊക്കമുണ്ട്. എനിക്കൊപ്പമല്ല, എന്നേക്കാൾ ഉയരമുണ്ട് ആർതറിന്. അലക്സും അധികം വൈകാതെ എനിക്കൊപ്പമെത്തുമെന്നു തോന്നുന്നു. പതിനഞ്ചും പത്തും വയസ്സേ അവർക്ക് ആയിട്ടുള്ളൂ. ഇനിയും വളരാനുണ്ട് അച്ഛനേക്കാൾ, എല്ലാ കാര്യത്തിലും...

P1030085-(3)
Tags:
  • Celebrity Interview
  • Movies