Saturday 03 July 2021 03:21 PM IST

‘ചില വീടുകളിലെ ഒറ്റക്കുട്ടികൾ ബോറടിച്ച് ഇരിക്കുമ്പോഴാണ് നാലു മക്കളുള്ളത് അനുഗ്രഹമായി തോന്നുന്നത്’; മനസ്സ് തുറന്ന് കൃഷ്ണകുമാർ

Roopa Thayabji

Sub Editor

krishna-kumarr6654vbhh

ഫാദേഴ്സ് ഡേ സ്പെഷലാണെങ്കിലും ഈ വീട്ടിലെന്നും വിമൻസ് ഡേ ആണ്. അമ്മയും നാലു പെൺമക്കളും ചേർന്ന് ഓരോ ദിവസവും വ്യത്യസ്തമാക്കുന്ന തിരുവനന്തപുരത്തെ ഈ വീടിന്റെ പേരു തന്നെ ‘സ്ത്രീ’ എന്നാണ്. സിനിമയും സീരിയലും കടന്ന് തിരഞ്ഞെടുപ്പ് അരങ്ങിലും താരമായ നടൻ കൃഷ്ണകുമാറിന് അൽപം സ്നേഹക്കൂടുതലുണ്ട് ഈ വീടിനോട്.

‘‘ദൂരദർശൻ കാലം കഴിഞ്ഞ് ‘സ്ത്രീ’ സീരിയൽ ക്ലിക്കായ സമയത്ത് ആ പ്രതിഫലം കൊണ്ടാണ് ഈ സ്ഥലം വാങ്ങിയതും വീടു വച്ചതും. ആ ഇഷ്ടം കൊണ്ട് വീടിനു ‘സ്ത്രീ’ എന്നു പേരിട്ടു. ഇപ്പോഴിവിടെ ഭാര്യയും മക്കളും അപ്പച്ചിയുമടക്കം ഉള്ളതെല്ലാം സ്ത്രീകൾ. ആകെയുള്ള ‘പുരുഷൻ’ ഏകാന്തത അറിഞ്ഞത് ടിവിയിൽ ക്രിക്കറ്റ് കളി കാണുമ്പോഴാണ്. അതുകൊണ്ട് ഇഷാനിയെ ക്രിക്കറ്റ് കളി പഠിപ്പിച്ചെടുത്തു. പക്ഷേ, വീട്ടിലെ ഏക ആൺതരി എന്നതിനു സുഖവുമുണ്ട്. ഞാൻ വളർന്ന വീട്ടിൽ അച്ഛനും ആൺമക്കൾക്കും ഇടയിൽ അമ്മ മാത്രമായിരുന്നു പെൺതരി. ആ സീൻ ദൈവം റിവേഴ്സ് ചെയ്തതാകും എന്റെ കാര്യത്തിൽ...’’ ഉറക്കെ ചിരിച്ചും സന്തോഷിച്ചും കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളും അഭിമുഖത്തിനിരുന്നു.

സിനിമാ തിരക്കിനിടെ തിരഞ്ഞെടുപ്പിലും മത്സരിച്ചു ?

അതെ, തിരുവനന്തപുരം മണ്ഡലത്തിലാണ് മത്സരിച്ചത്. പണ്ടുമുതലേ പാർട്ടിയുമായി ബന്ധമുണ്ടായിരുന്നു. 2019ലെ പാർലമെന്റ് ഇലക്‌ഷൻ കാലത്ത് സുരേഷ് ഗോപി, കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ എന്നിവരുടെ പ്രചരണത്തിൽ സജീവമായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 70ഓളം വാർഡുകളിലും പ്രചരണത്തിനു പോയി. അപ്പോഴൊന്നും മത്സരിക്കുമെന്നു കരുതിയിരുന്നില്ല.

പ്രചരണ സമയത്തും ശേഷവും വളരെ ശ്രദ്ധ പുലർത്തി. ഇലക്‌ഷൻ സമയത്ത് പരമാവധി ഹോട്ടൽ റൂമിൽ തന്നെ തങ്ങി. വീട്ടിൽ വന്നാലും കൃത്യമായി സാനിറ്റൈസ് ചെയ്തിട്ടേ അകത്തു കയറൂ. കുട്ടികളുമായി അധികം ഇ ടപഴകില്ല. പരാജയപ്പെട്ടെങ്കിലും 35,000 പേര് വിശ്വസിച്ചു വോട്ടു ചെയ്യുക എന്നതു ചെറിയ കാര്യമല്ല. ജയിക്കുന്നത് ഒരു ആർട്ടാണ്, ജയിച്ച സ്ഥാനാർഥിയെ അടുത്ത നിമിഷം തന്നെ വിളിച്ച് അഭിനന്ദിച്ചതും അതുകൊണ്ടാണ്.

കോവിഡിനോടു പെരുത്തപ്പെട്ടോ ?

കഴിഞ്ഞ ഡിസംബറിൽ ഷൂട്ടിങ്ങിനു വേണ്ടി കോട്ടയത്ത് ആയിരുന്ന അഹാനയ്ക്ക് കോവിഡ് വന്നു. രോഗം മാറുന്നതു വരെ താമസിച്ചിരുന്ന ഫ്ലാറ്റിൽ തന്നെ തുടരാമെന്ന് മോൾ തന്നെയാണ് പറഞ്ഞത്. താഴത്തെ നിലയിൽ താമസിക്കുന്ന കുടുംബം എല്ലാ നേരവും കൃത്യമായി ഭക്ഷണവും മറ്റുമെത്തിച്ച് അവളെ നോക്കി. 20 ദിവസം കഴിഞ്ഞാണ് അസുഖമെല്ലാം മാറി മോൾ വന്നത്.

പരിചയമുള്ള ആരോടു സംസാരിച്ചാലും അവരുടെ ഏതെങ്കിലുമൊരു ബന്ധു മരണപ്പെട്ടു എന്നു പറയുന്നതു കേൾക്കാം. സിന്ധുവിന്റെ ചെറിയമ്മയെയും കോവിഡ് പെട്ടെന്നങ്ങ് കൊണ്ടുപോയി. ഇതിനിടെ പത്താം ക്ലാസ്സിലായിരുന്ന ഹൻസിക ഒരു ദിവസം പോലും സ്കൂളിൽ പോകാതെ ഇപ്പോൾ പ്ലസ് വണ്ണിലെത്തി. ഇഷാനിക്ക് ഇനിയും രണ്ടു പരീക്ഷ നടക്കാനുണ്ട്.

സിന്ധു: ലോക്ഡൗൺ കാരണം എല്ലാവരും വീട്ടിലായതു കൊണ്ട് മക്കൾ തമ്മിലുള്ള അടുപ്പം വല്ലാതെ കൂടി. വീട്ടിനുള്ളിലിരുന്ന് എങ്ങനെ സന്തോഷിക്കാം എന്നാണ് ഓരോ ദിവസവും അന്വേഷിക്കുന്നത്. ഒറ്റയ്ക്കും കൂട്ടായും വ്ലോഗുകൾ ചെയ്ത് അവർക്കുതന്നെ സമയം തികയുന്നില്ല. ചില വീടുകളിലെ ഒറ്റക്കുട്ടികൾ ബോറടിച്ച് ഇരിക്കുമ്പോഴാണ് നാലു മക്കളുള്ളത് അനുഗ്രഹമായി തോന്നുന്നത്.

_C2R5543

അഹാന ജനിച്ച കാലമൊക്കെ ഓർക്കാറുണ്ടോ ?

എത്ര മക്കളുണ്ടായാലും ആദ്യത്തെയാൾ ജനിക്കുന്നത് ആശ്ചര്യത്തോടെയല്ലേ ഓർക്കാനാകൂ. എന്റെ അച്ഛന്റെ അനിയത്തി ഡോ. രാജേശ്വരിയാണ് സിന്ധുവിനെ നോക്കിയിരുന്ന ഡോക്ടർ. ഒരു ദിവസം ചെക്കപ്പിനു പോയപ്പോൾ അഡ്മിറ്റാകാൻ പറഞ്ഞു. സിന്ധുവിനെ ലേബർ റൂമിലേക്കു കൊണ്ടുപോയപ്പോൾ തൊട്ടടുത്ത റൂമിലിരുന്ന് ചിന്തിച്ചിട്ടുണ്ട്, എനിക്കു അവളുടെ കൂടെ നിൽക്കാൻ പറ്റിയെങ്കിൽ എന്ന്. അന്നൊക്കെ ചില വികസിത രാജ്യങ്ങളിൽ മാത്രമേ ഭർത്താവിനെ ലേബർ റൂമിൽ കയറ്റൂ. നാലു മക്കളുണ്ടായപ്പോഴും സിന്ധുവിനൊപ്പം ആശുപത്രിയിൽ ഉണ്ടാകാനുള്ള ഭാഗ്യം ഉണ്ടായി.

സിന്ധു: അഹാന ഉണ്ടായ ശേഷമാണ് കുഞ്ഞുങ്ങളെ എടുക്കാൻ പോലും പഠിച്ചത്. ഒരിക്കൽ കിച്ചു തണ്ണിമത്തൻ കഴിച്ചുകൊണ്ടിരിക്കുന്നു. അതിനിടെ ഒന്നര മാസം പ്രായമുള്ള മോളുടെ വായിലേക്ക് ജ്യൂസ് ഇറ്റിച്ചു കൊടുത്തു. പക്ഷേ, പിറ്റേന്ന് ഭയങ്കര ലൂസ് മോഷൻ. ആറുമാസം വരെ കുഞ്ഞിന് പാലല്ലാതെ ഒന്നും കൊടുക്കാൻ പാടില്ലെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അതിനു ശേഷം അമ്മു കരഞ്ഞാൽ, എക്കിളെടുത്താൽ ഒക്കെ വലിയ ടെൻഷനായിരുന്നു. പതിയെ എല്ലാം പഠിച്ചെടുത്തു. ഇപ്പോൾ കുഞ്ഞുങ്ങളെ വളർത്തുന്ന കാര്യത്തിൽ ഞങ്ങൾ എക്സ്പർട്ടാണ്.

ആൺകുട്ടികളില്ലാത്തതിൽ വിഷമം തോന്നിയിട്ടുണ്ടോ?

ഒരിക്കലും ഇല്ല. പെൺകുട്ടികളായി പോയി എന്നതിൽ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടർ ഫോളോ ചെയ്താൽ നമ്മൾ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മൾ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്.

32 കൊല്ലമായി അഭിനയം തുടങ്ങിയിട്ട്. ‘സ്ത്രീ’ ചെയ്ത കാലത്ത് എന്നെ കാണുന്നതു തന്നെ ചിലർക്ക് വെറുപ്പായിരുന്നു. ഇത്തവണ ഇലക്‌ഷൻ പ്രചരണത്തിനു പോയപ്പോൾ പല പ്രായത്തിലുമുള്ള സ്ത്രീകൾ വന്നു കെട്ടിപ്പിടിച്ച് കരഞ്ഞ് ആവശ്യങ്ങൾ പറയുന്നു. നാലു പെൺമക്കളുടെ അച്ഛൻ എന്ന വിശ്വാസവും സ്നേഹവുമാണ് തിരിച്ചു കിട്ടുന്നതെന്നു തോന്നുന്നു. അതല്ലേ വലിയ സന്തോഷം.

Tags:
  • Celebrity Interview
  • Movies