ഓർമയിലുണ്ടാകില്ലേ കുട്ടിക്കാല യാത്രകൾ?
കുട്ടിക്കാലത്ത് അധികം യാത്ര ചെയ്യാനുള്ള അവസരങ്ങൾ ലഭിച്ചിട്ടില്ല. സ്കൂൾ ടൂർ പോലും പോയിട്ടില്ല എന്നു വേണമെങ്കിൽ പറയാം. എന്റെ കുട്ടിക്കാലത്ത് അച്ഛൻ എ.ജി. രവി യുഎഇയിലായിരുന്നു. തൃശൂർ കടലാശേരിയിലെ വീട്ടിൽ അമ്മ ഗീതയും ഞങ്ങൾ മൂന്നു മക്കളും മാത്രമാണ് ഉണ്ടാവുക. പത്തു വർഷമേ ആയിട്ടുള്ളൂ ഞാൻ യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട്.
ലളിതമാണല്ലോ അദിതിയുടെ ലോകം ?
അധികം സുഹൃത്തുക്കൾ ഇല്ല. മുൻപൊക്കെ ചുറ്റുമുള്ള എല്ലാവരും എനിക്കു പ്രിയപ്പെട്ടവരായിരുന്നു. പക്ഷേ, ജീവിതം മുന്നോട്ടു പോകുന്തോറും കാഴ്ചപ്പാടുകൾ മാറി, തിരിച്ചറിവുകൾ സംഭവിച്ചു. അങ്ങനെ ഞാനും എന്റെ സുഹൃത്ത്‌വലയവും മാറി. ഇപ്പോൾ ചേട്ടൻ രാകേഷും കുടുംബസുഹൃത്ത് അനുപമയുമാണ് ഏറ്റവും അടുപ്പമുള്ളവർ. അവർക്കൊപ്പം യാത്ര ചെയ്യാനും സമയം ചെലവിടാനുമാണിഷ്ടം. ചേച്ചി രാഖിയുടെ കുട്ടികളുണ്ട് അപ്പുവും പൊന്നുവും. സമയം കിട്ടിയാൽ അവരെ കാണാൻ ചേച്ചിയുടെ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്കു പോകും.
സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണല്ലോ. പ്രൈവറ്റ് പ്രൊഫൈലുണ്ടോ?
ഇൻസ്റ്റഗ്രാമിൽ ആക്ടീവ് ആണ്. ഒരു പ്രൊഫൈലേ ഉ ള്ളൂ. ഞാനും ചേട്ടനും ചേർന്നാണു കൈകാര്യം ചെയ്യുന്നത്. എന്റെ ഹാപ്പി പ്ലേസുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. എപ്പോൾ നോക്കിയാലും സന്തോഷം മാത്രം തരും എന്നുറപ്പുള്ള ചിത്രങ്ങളും വിഡിയോകളും മാത്രമേ പോസ്റ്റ് ചെയ്യാറുള്ളൂ. ട്രെൻഡിന് പിന്നാലെ പോകാറില്ല. ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം കാണുന്നതു ബേക്കിങ് റീലുകളും കുഞ്ഞുവാവകളുടെ റീലുകളുമാണ്.
മോഹൻലാലിനൊപ്പമുള്ള റീല്‍ കണ്ടിരുന്നല്ലോ ?
നേരിന്റെ ഷൂട്ടിനിടെ എടുത്ത വിഡിയോ ആണ്. ലാലേട്ടനൊപ്പം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ്. അതിനു മുൻപ് ട്വൽത് മാൻ ചെയ്തിരുന്നു. അതുകൊണ്ടു ചെറിയൊരു പരിചയമുണ്ട്. ആ വിഡിയോയിലുള്ളത് കോടതിയിൽ എന്നെ ചോദ്യം ചെയ്യുന്ന രംഗമാണ്. ടേക്ക് കഴിഞ്ഞിട്ടും ഞാൻ എന്തോ ആലോചിച്ച് അവിടെ തന്നെ നിന്നു. പെട്ടെന്ന് ലാലേട്ടൻ അടുത്തേക്കുവന്നിട്ടു പറഞ്ഞു ‘എന്താ ഇങ്ങനെ ആലോചിച്ച് നിക്കണേ. ഹാപ്പിയായേ. ഹാപ്പിയായി ഇരിക്കണം’ എന്ന്. അതാണ് സംഭവം.
മമ്മൂക്കയ്ക്കൊപ്പം ഇതുവരെ വർക്ക് ചെയ്തിട്ടില്ല. പക്ഷേ, കൂടുതൽ അടുപ്പം മമ്മൂക്കയോടാണ്. വനിതയുടെ കവർ ഷൂട്ട് വേളയിലാണു മമ്മൂക്കയെ പരിചയപ്പെടുന്നത്.
കൊച്ചുസന്തോഷങ്ങളിൽ തൃപ്തയാകുന്ന ആളാണോ ?
രുചിയുള്ള ഭക്ഷണം തരുന്ന സന്തോഷത്തിനു പകരം വയ്ക്കാൻ ഒന്നുമില്ല. സ്ട്രീറ്റ് ഫുഡ് നന്നായി ആസ്വദിക്കുന്ന ആളാണ് ഞാൻ. എവിടെപ്പോയാലും നല്ല ഭക്ഷണം കിട്ടുന്ന ഇടങ്ങൾ തേടിപ്പിടിക്കും. ബൈക്ക് യാത്രകളാണ് മറ്റൊരിഷ്ടം. ഈയടുത്താണ് കാർ എടുത്തത്. പക്ഷേ കാർ ഡ്രൈവ് ചെയ്യാൻ അത്ര ക്രേസ് ഇല്ല എന്നതാണ് സത്യം. എപ്പോഴും സന്തോഷത്തോടെയിരിക്കാനാണ് എനിക്കിഷ്ടം. സ്വന്തമായി എന്തൊക്കെ നേടിയാലും സമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കുന്നില്ലെങ്കിൽ ബുദ്ധിമുട്ടാണ്.
യാത്രയുടെ ബക്കറ്റ് ലിസ്റ്റിൽ ഇനിയെന്തൊക്കെ ?
വാരാണസിയും നേപ്പാളും ചൈനയുമാണു ലിസ്റ്റിലെ ആദ്യ ഇടങ്ങൾ. അതുപോലെതന്നെ ഇന്ത്യ മുഴുവൻ കാണണം. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കണ്ട് യാത്ര തുടങ്ങണമെന്നാണ് ആഗ്രഹം. പിന്നെയുമുണ്ടു ചില ട്രാവൽ മോഹങ്ങൾ. അച്ഛനും അമ്മയും ഞങ്ങൾ മക്കളും ചേർന്ന് യുകെ ഒന്നു ചുറ്റിവന്നാലോ എന്ന ആലോചന സജീവമായുണ്ട്.
കടൽത്തീരവും പർവതങ്ങളും എനിക്ക് തെറപി പോലെയാണ്. പണ്ടൊക്കെ കടൽത്തീരത്തു പോകുന്നത് കളിക്കാനാണെങ്കിൽ ഇപ്പോൾ തീരത്തുപോയി വെറുതേയിരിക്കാനാണ് ഇഷ്ടം. അതുപോലെ മനസ്സിനു സ്വസ്ഥത തരുന്ന ഒന്നാണു മലകൾ. കുടജാദ്രിയിൽ ശങ്കരപീഠത്തിനരികിലെത്തിയപ്പോൾ എന്തോ നേടിയെന്ന അനുഭൂതിയായിരുന്നു. മലയിറങ്ങുമ്പോൾ മനസ്സു ശാന്തമായിരുന്നു.