Thursday 05 November 2020 02:46 PM IST

‘എനിക്ക് പ്രധാനം മറ്റുള്ളവർ എന്തു വിചാരിക്കുമെന്നല്ല, എന്റെ കംഫർട്ടാണ്’; ‘ഓൺലൈൻ ആങ്ങളമാരോട്’ അനശ്വരയ്ക്ക് പറയാനുള്ളത്

Lakshmi Premkumar

Sub Editor

anaswara-ffff556 ഫോട്ടോ : ബേസിൽ പൗലോ

അനൂ...  ഉടുപ്പ് നേരെയിടൂ ’ അനശ്വരയുടെ മനോഹരമായ ബ്ലൂ ഫ്രോക് നേരെയാക്കി കൊണ്ട് അമ്മ ഉഷ പറഞ്ഞു. ഒരു കണ്ണടച്ച് ചുണ്ടിൽ കുസൃതി നിറഞ്ഞ ചിരിയോടെ അനശ്വര ‘‘അമ്മയ്ക്ക് നെഞ്ചിലെ പെടപ്പ് ഇതുവരെ മാറിയിട്ടില്ലാന്ന് തോന്നുന്നു’’ കണ്ണടച്ച്  തുറക്കുന്ന വേഗത്തിലാണ് അനശ്വര വസ്ത്രധാരണത്തിന്റെ പേരില്‍ വൈറലായി മാറിയത്. അതിലും വേഗത്തിൽ മലയാള സിനിമാ ലോകം മുഴുവൻ അനശ്വരയ്ക്ക് സപ്പോർട്ടുമായെത്തി. ‘യെസ് വീ ഹാവ് ലെഗ്സ്’ എന്ന ഹാ ഷ് ടാഗോടു കൂടി പ്രായഭേദമന്യേ പെൺകുട്ടികൾ അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കണ്ണൂരിനും  കാസർകോടിനുമിടയിലുള്ള കരിവള്ളൂർ എന്ന ഗ്രാ മത്തിലെ വീട്ടിലിരുന്ന് അനശ്വര ഇതെല്ലാം കണ്ട് അദ്ഭുതപ്പെട്ടു. എ ങ്ങനെയായിരുന്നു ആ ദിവസങ്ങൾ? വിപ്ലവ ദിവസങ്ങളുടെ ഓർമകൾ വനിതയിലൂടെ ആദ്യമായി പങ്കുവയ്ക്കുകയാണ് അനശ്വര രാജൻ.

ആ ചിത്രം പോസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം ?

സെപ്റ്റംബർ എട്ടിന് പതിനെട്ടാം പിറന്നാളായിരുന്നു. ഇത്തവണ കൊറോണയും പ്രശ്നങ്ങളുമൊക്കെയായതുകൊണ്ട് വീട്ടിൽ തന്നെയായിരുന്നു. ചേച്ചി ഐശ്വര്യ സ്നേഹത്തോടെ സമ്മാനിച്ചതാണ് വിവാദങ്ങളിൽ അകപ്പെട്ടുപോയ എന്റെയാ ഷോട്സും ടോപ്പും.

പതിനെട്ടാമത്തെ ബർത്ഡേക്ക് പതിനെട്ട് സമ്മാനങ്ങൾ അവൾ ഒരുക്കിയിരുന്നു. അതും പലപ്പോഴായി ഞാൻ ആഗ്രഹം പറഞ്ഞിട്ടുള്ള സാധനങ്ങൾ ഓർത്തു വച്ച്. ചേച്ചി ഇതൊക്കെ ഓൺലൈൻ വഴി ബുക്ക് ചെയ്യും. എന്നിട്ട് കൊറിയർ വരുമ്പോൾ ഞാനറിയാതെ അപ്പുറത്തെ വീട്ടിൽ കൊണ്ടു പോയി വയ്ക്കും. അങ്ങനെ ബർത്‌ഡേയുടെ തലേന്നാൾ ഇതെല്ലാം നിരത്തി വച്ച് എനിക്ക് കിടിലൻ സർപ്രൈസ് തന്നു.

ഓരോ സമ്മാനവും പൊട്ടിക്കുമ്പോൾ സന്തോഷം കൊണ്ടെന്റെ മനസ്സ് തുളുമ്പി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനമായിരുന്നു ആ ടോപ്പും ഷോട്സും. പിറ്റേദിവസം ആ ഡ്രസ്സ് അണിഞ്ഞ് ഒരു ഫ്രണ്ടിനെ വിളിച്ച് കുറച്ച് ചിത്രങ്ങൾ എടുപ്പിച്ചു. അതിൽ ഒരെണ്ണം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അതോടെയാണ് കോലാഹലങ്ങളുടെ തുടക്കം.

അനശ്വര ഈ പ്രശ്നം അറിഞ്ഞത് എപ്പോഴാണ്?

എനിക്ക് സ്വന്തമായി ഫോൺ ഇല്ല. അമ്മയുടെ ഫോണിൽ  ഇ ൻസ്റ്റഗ്രാം മാത്രം ഉപയോഗിക്കും. ഞങ്ങളുടെ വീടിനടുത്ത് തന്നെയുള്ള എന്റെയൊരു കസിന്റെ കല്യാണം ആയിരുന്നു. ഫോട്ടോ പോസ്റ്റ് ചെയ്ത് ഞാൻ കല്യാണപരിപാടികളുടെ തിരക്കിലായി. ഇതിനിടയിൽ അമ്മയ്ക്ക് പല വിളികളും വരുന്നുണ്ട്. അമ്മ എന്നോട് ഒന്നും പറഞ്ഞതുമില്ല. പിന്നീടാണ് അ റിഞ്ഞത് ചാനലിൽ നിന്നുവരെ വിളിച്ചു.

എന്റെ ഫോട്ടോയ്ക്ക് താഴെ അത്രയും മോശം കമന്റുകൾ നിറഞ്ഞിരുന്നു. സൈബർ അറ്റാക്കിങ് എന്നൊക്കെ പറയില്ലേ, അതുതന്നെ. പ്രശ്നം കുറച്ചു കൂടി വലുതായപ്പോൾ അമ്മ എ ന്നോട് കാര്യം പറഞ്ഞു. പക്ഷേ, എനിക്ക് ചിരിയാണ് വന്നത്. അപ്പോൾ മനസ്സിലൂടെ വന്ന കാര്യമാണ് രണ്ടാമത്തെ ചിത്രത്തിൽ പങ്കുവച്ചത്.

ചിത്രത്തിനൊപ്പം പങ്കുവച്ച ആ വരികളോ ?

പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഓർമയിൽ പെട്ടെന്ന് വന്ന വരികളാണിത്. ‘എന്റെ പ്രവൃത്തികൾ മറ്റൊരാളെ അസ്വസ്ഥമാക്കേണ്ട ഒരു കാര്യവുമില്ല. എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് അവർ സ്വയം ഒന്ന് ചിന്തിച്ചാൽ മതി’. എന്റെ അഭിപ്രായം ഇതാണെന്ന് പറഞ്ഞപ്പോൾ ചേച്ചിയാണ് ഫുൾ സപ്പോർട്ട് തന്നത്.

ഈ ആശയം വച്ച് രണ്ട് ഫോട്ടോകൾ കൂടി ഇട്ടായിരുന്നു എന്റെ മറുപടി. എന്തിനും ശക്തിയായി അച്ഛനും ഒപ്പമുണ്ടായിരുന്നു. അമ്മയെ സംബന്ധിച്ച് മോളെ കുറിച്ച് ആരും ഒന്നും പറയുന്നത് അമ്മയ്ക്കിഷ്ടമില്ല. അതുകൊണ്ട് ആദ്യമൊന്ന് പ രിഭ്രമിച്ചു. സ്വാഭാവികമായും അമ്മമാരല്ലേ. പിന്നെ, പെട്ടെന്ന് മാറി ഡബിൾ കൂളായി. ‌‌

anaswara445family

ആദ്യമായാണ് സൈബർ അറ്റാക്, വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നു ?

ഞങ്ങളുടേത് സാധാരണ കുടുംബമാണ്. അച്ഛൻ രാജൻ, കെഎസ്‌ഇബിയിൽ നിന്നു റിട്ടയറായി. അമ്മ ഉഷ അംഗൻവാടി ടീച്ചറായിരുന്നു. ചേച്ചി ഐശ്വര്യ ബാങ്ക് കോച്ചിങ്ങിന് പോകുന്നു. ഞങ്ങളുടെ വീട്ടിൽ  ഇത് പ്രതീക്ഷിക്കാതെ സംഭവിച്ച ഒരു പ്രശ്നമാണ്. എനിക്ക് വെസ്റ്റേൺ ഉടുപ്പുകൾ ഭയങ്കര ഇഷ്ടമാണെന്ന് എന്റെ ചേച്ചിക്ക് അറിയാം. എപ്പോഴും ഞാനത് വാങ്ങി തരുമോ എന്ന് ചോദിക്കുമ്പോൾ അവൾ പറയും, എനിക്ക് ജോലി കിട്ടിയിട്ട് ആദ്യം നിനക്കതായിരിക്കും വാങ്ങി തരുന്നതെന്ന്. അതുകൊണ്ടു തന്നെ ചേച്ചി എന്റെ ഏറ്റവും വലിയ ശക്തിയായി എപ്പോഴും ഒപ്പമുണ്ടായിരുന്നു.

അച്ഛനാണെങ്കിൽ ഓരോ കമന്റും വായിച്ചിട്ട് ചിരിക്കുകയാണ് ചെയ്തത്. എനിക്ക് എന്റേതായ വസ്ത്ര സ്വാതന്ത്ര്യം തരുന്നവരാണ് എന്റെ വീട്ടുകാർ.

ഈ സപ്പോർട്ട് പ്രതീക്ഷിച്ചിരുന്നോ ?

ഇല്ല, ഒരിക്കലും ഇല്ല. ഞാനെന്റെ പ്രതിഷേധം എന്ന നിലയി ലാണ് രണ്ടാമത് ചിത്രം ഇട്ടത്. അതോട് കൂടി അതൊരു പോ  രാട്ടമായി മാറുകയായിരുന്നു. മലയാള സിനിമാ ലോകം മുഴുവൻ ഒപ്പം നിന്നതാണ് ഏറ്റവും വലിയ സന്തോഷം. എനിക്കറിയുന്നതും അറിയാത്തതുമായ നിരവധിപ്പേർ. ആ ദിവസങ്ങളിൽ ഞങ്ങളുടെ വീട്ടിലെ ഫോണിന് വിശ്രമമില്ലായിരുന്നു. എല്ലാവരും എന്നോട് ധൈര്യമായിട്ടിരിക്ക്, ഞങ്ങളുണ്ട് കൂടെ എന്നായിരുന്നു പറഞ്ഞത്.

ഇൻസ്റ്റഗ്രാമിൽ നോക്കിയാൽ അറിയാം. ആയിരക്കണക്കിന് ആളുകളാണ് പൊസിറ്റീവായി പ്രതികരിച്ചത്. ഒരുപാട് പേർ പറയാൻ ആഗ്രഹിച്ച കാര്യമായിരുന്നു അത്. ഞാനതിന് ഒരു കാരണമായി എന്ന മാത്രം. അങ്ങനെയൊരു പൊസിറ്റീവ് മൂവ്മെന്റിന് തുടക്കം ഇടാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഹാപ്പിയാണ്.

ഇത്രയും പ്രശ്നങ്ങൾ നേരിടേണ്ടി വന്നപ്പോൾ മനസ്സ് അസ്വസ്ഥമായില്ലേ?

എന്തുകൊണ്ടാണ് കുറച്ചുപേർ ഓരോ വിഷയങ്ങളോടും ഇങ്ങനെ നെഗറ്റിവായി പ്രതികരിക്കുന്നത് എന്നതാണ് വിഷമിപ്പിക്കുന്നത്. ഞാൻ തളർന്നു പോകാതിരിക്കാൻ,  ഇനിയും ഇഷ്ടമുള്ള വസ്ത്രം വാങ്ങി തരുമെന്ന അർഥത്തിൽ അച്ഛൻ ചില കാര്യങ്ങൾ പറഞ്ഞു. ആശ്വാസം പകരാനായി പറഞ്ഞതാണ്. അതുപോലും നെഗറ്റിവായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. മൗനം പോലും തെറ്റിധരിക്കപ്പെട്ടേക്കാം. അതാണ് വിഷമം.

ഇതൊക്കെ ചുമ്മാ ‘ഷോ’ ആണെന്ന് പറഞ്ഞവരോട് ?

ഒരു പെൺകുട്ടി റേപ് ചെയ്യപ്പെടുന്നു, അല്ലെങ്കിൽ കാമുകൻ കാമുകിയെ കൊല്ലുന്നു. സ്ത്രീയെ സെക്‌ഷ്വൽ ഒബ്ജക്ടായി കാണുന്നതു കൊണ്ട് സംഭവിക്കുന്നതാണ് ഇതെല്ലാം. കാൽ കാണുന്നത് പ്രശ്നമാണ് എന്ന ചിന്തയുടെ ബാക്കി തന്നെയാണ് ഇത്തരം ഓരോ സംഭവങ്ങളും. ഇനിയൊരാൾക്ക് അങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് നോക്കേണ്ടത്. എന്നാലാകും വിധം ഞാനും അതാണ് ചെയ്യുന്നതും.

‘ഓൺലൈൻ ആങ്ങളമാരോട് ’ എന്താണ് അനശ്വരയ്ക്ക് പറയാനുള്ളത് ?

ഞങ്ങളെക്കൂടി ഒന്ന് മനസിലാക്കിയാൽ സന്തോഷം. കുറേപ്പേർ എന്റെ പ്രായം ഒരു പ്രശ്നമാക്കുകയായിരുന്നു. അവരുടെ മനസ്സിൽ ഈ പ്രായത്തിലുള്ളവർ ധരിക്കേണ്ട വസ്ത്രത്തെ കുറിച്ച് മുൻവിധികളുണ്ടാകാം. പക്ഷേ, അത് മറ്റുള്ളവരുടെ സ്വപ്നത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണെന്ന് മനസ്സിലാക്കണം.

ഞാനിനിയും ഇത്തരം വസ്ത്രങ്ങൾ അണിയുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എനിക്ക് പ്രധാനം മറ്റുള്ളവർ എന്തു വിചാരിക്കുമെന്നതല്ല, എന്റെ കംഫർട്ടാണ്.

_BAP2831
Tags:
  • Celebrity Interview
  • Movies