Saturday 30 December 2023 12:40 PM IST

‘പലപ്പോഴും വീട്ടിൽ വന്നു മോളുടെ മുറിയിൽ മുട്ടും, പിന്നെയാണ് ഓർക്കുക മോൾ ഇവിടെയില്ലല്ലോ എന്ന്’: അച്ഛന്റെ കുഞ്ഞാറ്റ

Roopa Thayabji

Sub Editor

kunjatta-manoj-k-jayan

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയുടെ ഡബ്സ്മാഷ് വിഡിയോകൾ വൈറലായ കാലം. വനിതയുടെ ഫിലിം അവാർഡ് വേദിയിലെ റെഡ്‌കാർപറ്റിൽ വച്ചു മനോജ് കെ. ജയനോട് ഒരു ചോദ്യം ചോദിച്ചു, ‘കുഞ്ഞാറ്റ സിനിമയിലേക്കു വരുമോ?’

‘ഞാൻ നടൻ, അവളുടെ അമ്മ ഗംഭീര നടി. മോളുടെ ജീനിൽ സിനിമ ഏതായാലും ഉണ്ടാകും. നടിയാകണമെന്നാണു കുഞ്ഞാറ്റയുടെ മോഹമെങ്കിൽ വലിയ സന്തോഷം.’ മനോജ് കെ. ജയൻ ഈ മറുപടി പറഞ്ഞിട്ടു നാലു വർഷം കഴിയാറാകുന്നു. പഠനവും ബെംഗളൂരുവിലെ മൂന്നു വർഷത്തെ ജോലിയും കഴിഞ്ഞു കുഞ്ഞാറ്റ കൊച്ചിയിലേക്കു വണ്ടി കയറിയതു ചില മോഹങ്ങൾ ഉള്ളിലുറപ്പിച്ചാണ്. അതിൽ സിനിമ മാത്രമല്ല ഉള്ളത്.

വനിതയുടെ കവർ ഷൂട്ടിനു വേണ്ടി അച്ഛന്റെ കൈപിടിച്ചാണു കുഞ്ഞാറ്റ വന്നത്. വലിയ കുട്ടിയായെങ്കിലും കുട്ടിത്തത്തിനു കുറവൊട്ടുമില്ല. തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ചിണുങ്ങിയും ഇടയ്ക്കിടെ ഗൗരവം നടിച്ചും കുഞ്ഞാറ്റ എല്ലാവരെയും കയ്യിലെടുത്തു.

കുഞ്ഞാറ്റ തനി ബെംഗളൂരു കുട്ടിയായല്ലോ?

കുഞ്ഞാറ്റ: ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ബിഎ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, ഇംഗ്ലിഷ് ആ ൻഡ് സൈക്കോളജി ട്രിപ്പിൾ മേജറാണു പഠിച്ചത്. കോവി ഡിനു തൊട്ടുമുൻപാണു കോഴ്സ് കഴിഞ്ഞത്. പിന്നെ, സ്വകാര്യകമ്പനിയിൽ ജോലി കിട്ടി വീണ്ടും ബെംഗളൂരുവിൽ. പിന്നീടു വേറൊരു കമ്പനിയിലേക്കു മാറി.

കൊച്ചിയിൽ വച്ച് ഒരിക്കൽ പോലും കൂട്ടുകാരുടെ കൂ ടെ സിനിമ കാണാൻ പോയിട്ടില്ല. പക്ഷേ, ബെംഗളൂരുവിൽ തൊട്ടടുത്തുള്ള ലക്ഷ്മി തിയറ്ററിൽ നിന്ന് ഒരു സിനിമ പോലും മിസ് ആകാതെ കാണുമായിരുന്നു. ‘ലൂസിഫറൊ’ക്കെ ആദ്യദിവസം തന്നെ കണ്ടു.

കൊച്ചിയിലെ പല സ്ഥലങ്ങളും ഇപ്പോഴും അറിയാത്ത എനിക്ക് ബെംഗളൂരുവിലെ ചെറിയ സ്ട്രീറ്റുകൾ പോലും കാണാപ്പാഠമാണ്. ജോലി കിട്ടിയപ്പോൾ മുതൽ താമസിക്കുന്ന ഫ്ലാറ്റ് വിട്ടിറങ്ങിയപ്പോൾ ഹൃദയത്തിൽ വല്ലാത്ത ഭാരമായിരുന്നു. താക്കോൽ കൊടുക്കുമ്പോൾ ഒരു വട്ടം കൂടി തിരിഞ്ഞുനോക്കി. ആറു വർഷം കൊണ്ടു ബെംഗളൂരുവിനോട് അത്ര ഇഷ്ടം തോന്നിയിരുന്നു.

മനോജ്: മോൾ ബെംഗളൂരുവിൽ പോയ സമയത്തു പല ദിവസങ്ങളിലും വീട്ടിൽ വന്നു മോളുടെ മുറിയിൽ മുട്ടും, പിന്നെയാണ് ഓർക്കുക മോൾ ഇവിടെയില്ലല്ലോ എന്ന്. സ്വന്തം വരുമാനത്തിൽ നിന്നു ജീവിക്കുന്നതിന്റെ സുഖം അറിയണമെന്നായിരുന്നു കുഞ്ഞിന്റെ മോഹം. പക്ഷേ, എല്ലാ മാസവും അവസാനം കുഞ്ഞാറ്റ വിളിക്കും, ‘അച്ഛാ, കുറച്ചു പൈസ ഗൂഗിൾ പേ ചെയ്യാമോ.’

സിനിമയോടുള്ള ഇഷ്ടം കൂടിയോ ?

കുഞ്ഞാറ്റ: പഠിക്കാൻ ചേർന്ന സമയത്തു തന്നെ പ്രിൻസിപ്പൽ ഫാദർ പറഞ്ഞിരുന്നു, ‘ഇടയ്ക്കു വച്ചു നിർത്തി പോകാനാണ് ഉദ്ദേശമെങ്കിൽ കോഴ്സിനു ചേരാതിരിക്കുന്നതാണു നല്ലത്.’ ഇടയ്ക്ക് ഓഫർ വന്നതൊക്കെ ആ പേരിലാണു വിട്ടുകളഞ്ഞത്. പിന്നീടു സീരിയസ്സായി സിനിമയെ കുറിച്ചു ചിന്തിച്ചു തുടങ്ങിയപ്പോഴും ചെറിയ പേടി ബാക്കി നിന്നു, അച്ഛനും അമ്മയും അതിഗംഭീര ആക്ടേഴ്സാണ്. അവരുടെ പേരു ഞാൻ ചീത്തയാക്കുമോ?

പക്വതക്കുറവു കൊണ്ടാണ് അങ്ങനെയൊക്കെ ചിന്തിച്ചതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. മികച്ച പ്രോജക്ട് വരുകയാണെങ്കിൽ ഉറപ്പായും ഇനി യെസ് പറയും. മോഡലിങ്ങും ഇഷ്ടമാണ്. അതിനായി സ്വയം ഗ്രൂം ചെയ്തു തുടങ്ങി. ജിമ്മിൽ ചേർന്നു, ശരീരവും ആരോഗ്യവും ഇപ്പോൾ നന്നായി ശ്രദ്ധിക്കുന്നു.

മനോജ്: മണിയൻ പിള്ള രാജുവും ആന്റോ ജോസഫും അ വർ നിർമിക്കുന്ന സിനിമകളിൽ നായികയാകാൻ വിളിച്ചിരുന്നു. അപ്പോഴൊക്കെ ‘അത്ര ധൈര്യം വന്നിട്ടില്ല’ എന്നു പറഞ്ഞാണു മോൾ ഒഴിഞ്ഞുമാറിയത്. അവളുടെ അമ്മ തമിഴിലെ ഒരു ഓഫറിനെ കുറിച്ചു ചോദിച്ചപ്പോഴും മറുപടിക്കു മാറ്റമുണ്ടായില്ല.

ഈയിടെ ഒരു ദിവസം അവൾ പറഞ്ഞു, ‘അച്ഛാ, ഇനി സിനിമ നോക്കാമെന്നു തോന്നുന്നു.’ വനിതയുടെ കവർചിത്രത്തിനു വേണ്ടി മോൾ പോസ് ചെയ്യുന്നതു കണ്ടിരുന്നപ്പോൾ എന്റെ മനസ്സിലൂടെ പോയത് ഓരോ കാലത്തുമുള്ള കു‍ഞ്ഞാറ്റയുടെ കുഞ്ഞിച്ചിരികളാണ്.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ഡിസംബർ 9–22 ലക്കത്തിൽ

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ