വനിത ഫിലിം അവാർഡ് 2024, ആഘോഷരാവിലെ അപൂർവ നിമിഷങ്ങൾ
സ്വപ്നക്കൂട് റീ ലോഡഡ്
ആഘോഷച്ചിരി അവിെടയാകെ നിറഞ്ഞു. 2020, 2021, 2022 വർഷങ്ങളിലെ മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ട പൃഥ്വിരാജും ജയസൂര്യയും കുഞ്ചാക്കോ ബോബനും സ്റ്റുഡിയോയില്‍ ഒത്തുചേര്‍ന്ന നിമിഷമായിരുന്നു അത്. 21വർഷങ്ങൾക്കു മുൻപ് മൂവരും ഇതുപോലെ ഒന്നിച്ച ദിനങ്ങളുടെ ഓർമകള്‍ മനസ്സിലേക്ക് ഒാടിയെത്തി.
2003 ൽ സ്വപ്നക്കൂട് എന്ന സൂപ്പർഹിറ്റ് സിനിമയിലെ നായകന്മാരായി അഭിനയിച്ച ദിനങ്ങളുടെ ആഹ്ലാദവും സൗഹൃദവും ഓളവുമായിരുന്നു അവിടെ. ‘ആ ഓർമകളോട് നിങ്ങളെക്കാൾ പ്രിയം എനിക്കാണ്...’ എന്നു ജയസൂര്യ. ‘അതെന്താ, ഞങ്ങൾക്കു പ്രിയപ്പെട്ടതല്ലേ...?’ എന്നു പൃഥ്വിയും കുഞ്ചാക്കോ ബോബനും െനറ്റി ചുളിച്ചപ്പോള്‍ ജയസൂര്യ പറഞ്ഞു, ‘എന്നാലും ആ പേര് കൊണ്ടു പോയതു ഞാനല്ലേ? എന്റെ വീടിന്റെ പേര് സ്വപ്നക്കൂട് എന്നാണല്ലോ.’ സ്നേഹാർദ്രമായൊരു കെട്ടിപ്പിടുത്തതിലേക്കു പരിണമിച്ചു ആ നിമിഷം.
സ്വപ്നക്കൂട് സിനിമയിൽ കുഞ്ഞൂഞ്ഞ് (പൃഥ്വി) ദീപു (കുഞ്ചാക്കോ ബോബൻ) അഷ്ടമൂർത്തി (ജയസൂര്യ) എന്നീ സുഹൃത്തുക്കളായാണ് മൂവരും അഭിനയിച്ചത്.
‘‘അതിൽ ഞങ്ങൾ മൂന്നാളും കൂടി ചെയ്യുന്നൊരു ഡാൻസുണ്ട് അതിൽ ആരാണ് ശരിക്കും ഡാൻസ് മാസ്റ്റർ പറഞ്ഞു തന്നതു പോലെ സ്റ്റെപ്പ് കളിച്ചത് എന്നത് ഇന്നും ഞങ്ങൾക്കിടയിലൊരു തർക്ക വിഷയമാണ്...’ കുഞ്ചാക്കോ അടുത്ത ബോംബ് പൊട്ടിക്കുന്നു.