സെൽഫിയെടുക്കാന്‍ ശ്രമിച്ചയാളുടെ ഫോൺ പിടിച്ചു വാങ്ങി, ആരാധകരോട് ദേഷ്യപ്പെട്ടു! നാടകീയ രംഗങ്ങൾ: വിഡിയോ
Mail This Article
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാന്‍ ഭാര്യയും നടിയുമായ ശാലിനിക്കൊപ്പമാണ് നടൻ അജിത് കുമാർ എത്തിയത്. എന്നാൽ അവിടെയും ആരാധകർ താരത്തെ പൊതിഞ്ഞു. അതേത്തുടർന്ന് പോളിങ് സ്റ്റേഷന് മുൻപിൽ നാടകീയ സംഭവങ്ങളും അരങ്ങേറി.
തിരുവൺമിയൂർ പോളിങ് ബൂത്തിലാണ് അജിത്തും ശാലിനിയും വോട്ട് ചെയ്യാനെത്തിയത്. രാവിലെ ഏഴു മണിയോടെ താരം എത്തി. അജിത് വോട്ട് ചെയ്യാൻ എത്തുന്നുണ്ടെന്നറിഞ്ഞ് ആരാധകരും അപ്പോഴേക്കും അവിടെ തടിച്ചു കൂടിയിരുന്നു.
വോട്ട് ചെയ്ത ശേഷം അജിത് ഫൊട്ടോഗ്രാഫർമാർക്കു മുന്നിൽ പോസ് ചെയ്യുന്നതിനിെട, കനത്ത പൊലീസ് സുരക്ഷയുണ്ടായിരുന്നിട്ടും ചില ആരാധകർ മാസ്ക് പോലും ധരിക്കാതെ അജിത്തിന് അടുത്തേക്ക് എത്തി സെൽഫി പകർത്താൻ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഒരു ആരാധകന്റെ പ്രവൃത്തിയിൽ ദേഷ്യപ്പെട്ട താരം അയാളുടെ ഫോൺ പിടിച്ചു വാങ്ങി തന്റെ പോക്കറ്റിലേക്കിട്ടു. തനിക്ക് ചുറ്റും കൂടിയ ആരാധകരോട് അവിടെ നിന്നു പോകാനും അജിത് ദേഷ്യത്തോടെ പറയുന്നുണ്ടായിരുന്നു. ഒടുവിൽ അജിത്തും ശാലിനിയും വളരെ ശ്രമപ്പെട്ടാണ് കാറിൽ കയറിയത്.