കാത്തിരിക്കാമോ എന്നു വിക്രം ചോദിച്ചു, പകരം വിഷ്ണു വിശാൽ വന്നു: സൂപ്പർതാരം കൈവിട്ട വൻ വിജയം
Mail This Article
സമീപകാലത്ത് തമിഴിൽ വലിയ വിജയം നേടുകയും തെന്നിന്ത്യയാകെ ചർച്ചയാകുകയും ചെയ്ത സിനിമയാണ് 2018 ൽ റിലീസായ ‘രാച്ചസൻ’.
റാം കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത്, വിഷ്ണു വിശാൽ നായകനായ ചിത്രം ഒരു ക്രൈം ത്രില്ലറായിരുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുനമ്പത്തെത്തിക്കുന്ന അവതരണവും പശ്ചാത്തല സംഗീതവുമായിരുന്നു ‘രാച്ചസൻ’ന്റെ ഹൈലൈറ്റ്. അരുൺ കുമാർ എന്ന പൊലീസ് ഓഫീസറായി വിഷ്ണു വിശാലും ക്രിസ്റ്റഫർ ഫെർണാണ്ടസ് എന്ന സൈക്കോ പാത്ത് കൊലയാളിയായി ശരവണനും മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, നായികയായ വിജയലക്ഷ്മിയായത് അമല പോളാണ്.
ആ വർഷം തമിഴിലെ ബ്ലോക് ബസ്റ്റർ വിജയമായിരുന്നു ‘രാച്ചസൻ’. പക്ഷേ, ആ വിജയം ഒരു സൂപ്പർതാരം കൈവിട്ടതാണ്. മറ്റാരുമല്ല, വിക്രം!
വിക്രത്തെ നായകനായി ഉദ്ദേശിച്ചാണ് ആദ്യ ഘട്ടത്തിൽ ഈ സിനിമ സംവിധായകൻ ചിന്തിച്ചത്. കഥയും തിരക്കഥയും പൂർത്തിയായതോടെ വിക്രത്തെ കണ്ട് സംസാരിച്ചു. കഥ ഇഷ്ടപ്പെട്ടെങ്കിലും അപ്പോൾ മറ്റു സിനിമകളുടെ തിരക്കിലായിരുന്ന വിക്രം അരുൺ കുമാറിനോട് കാത്തിരിക്കാമോ എന്നു ചോദിച്ചു. എന്നാല്‍ അത്രകാലം കാത്തിരിക്കാൻ അരുൺകുമാറിനാകുമായിരുന്നില്ല. മറ്റൊരു താരത്തെ കണ്ട് കഥ പറഞ്ഞ് ബോധ്യപ്പെടുത്തി പ്രൊജക്ട് ഓൺ ആക്കുന്നതിനെക്കാൾ തന്റെ മുൻ ചിത്രത്തിലെ നായകനായ വിഷ്ണു വിശാലിനെ ‘രാച്ചസനി’ൽ നായകനാക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ആ തീരുമാനം തെറ്റിയില്ല. പടം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്!
അതേ സമയം ‘രാച്ചസൻ’ ഉപേക്ഷിച്ച് വിക്രം അഭിനയിച്ചത് ‘സ്കെച്ച്’ എന്ന ചിത്രത്തിലാണ്. പ്രതീക്ഷിച്ചത്ര വിജയം നേടാൻ ‘സ്കെച്ചി’നായില്ല.
തമിഴിലെ രണ്ടാം നിര നായകൻമാരിലൊരാളായി ഒതുങ്ങി നിന്ന വിഷ്ണു വിശാലിന് ‘രാച്ചസ’ന്റെ വിജയം വലിയ താരപദവി നൽകി. മലയാളം, തെലുങ്ക്, കന്നഡയിലൊക്കെ സുപരിചിതനായ അദ്ദേഹത്തെ തേടി വലിയ പ്രൊജക്ടുകളുമെത്തി.
‘രാച്ചസൻ’ നേടിയ വിജയം തമിഴിൽ ക്രൈം ത്രില്ലർ സിനിമകളുടെ ഒരു ബൂമിന് തുടക്കം കുറിച്ചതും മറക്കാനാകില്ല. പിന്നാലെ ആ സ്വഭാവത്തിൽ വന്ന പല ചിത്രങ്ങളും കൊമേഴ്സ്യൽ നേട്ടങ്ങളുമായെന്നതും ഓർക്കണം.