ജയിലിലെ ഭക്ഷണം കഴിച്ച് നടനും രേണുക സ്വാമി കൊലക്കേസ് പ്രതിയുമായ ദർശന് വയറിളക്കം. വീട്ടിലെ ഭക്ഷണം ലഭ്യമാക്കാൻ അനുവദിക്കണമെന്ന് ദർശൻ നൽകിയ ഹർജിയിൽ പോലീസ് വിസമ്മതപത്രം സമർപ്പിച്ചു. നിലവിൽ ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് നടൻ.
വീട്ടിലെ ഭക്ഷണത്തോടൊപ്പം കിടക്കയും വായിക്കാൻ പുസ്തകങ്ങളും സ്വന്തം വസ്ത്രങ്ങൾ ധരിക്കാൻ അനുമതിയും വേണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതി മുൻപാകെയാണ് ദർശൻ ഹർജി നൽകിയത്.
ദർശൻ കൊലപാതകക്കുറ്റം ചുമത്തിയ വിചാരണത്തടവുകാരനായതിനാൽ നിലവിലുള്ള ജയിൽ ചട്ടങ്ങൾ അനുസരിച്ച് മറ്റ് തടവുകാർക്ക് തുല്യമായി പരിഗണിക്കാനാവില്ലെന്ന് പോലിസ് വാദിച്ചു. ഇത്തരം തടവുകാർക്ക് അവരുടെ സ്വന്തം വസ്ത്രങ്ങൾ, കിടക്കകൾ, പാദരക്ഷകൾ എന്നിവ കൈവശം വെക്കാൻ അനുവാദമില്ലെന്നും പോലീസ് പറയുന്നു. അതേസമയം, ദർശൻ്റെ ജൂഡിഷ്യൽ കസ്റ്റഡി ഓഗസ്റ്റ് ഒന്നു വരെ നീട്ടി.
രേണുകാ സ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് കന്നഡ സൂപ്പർ താരം ദർശനെ പോലീസ് അറസ്റ്റ് ചെയ്തത്.