ഗായിക ചിന്മയിയെ അധിക്ഷേപിച്ചുള്ള യുവഡോക്ടറുടെ വാക്കുകൾ വിവാദമാകുന്നു. ഗായികയുടെ മനോനില ശരിയല്ലെന്നും അവർ മനശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും ചികിത്സയുടെ എല്ലാ റിപ്പോർട്ടുകളെക്കുറിച്ചും തനിക്ക് അറിയാമെന്നുമായിരുന്നു സമൂഹമാധ്യമത്തിൽ നടന്ന ഒരു ചർച്ചയിൽ ഡോക്ടർ അരവിന്ദ് രാജിന്റെ വാദം. ചിന്മയിയുടെ ഹോർമോൺ തോതിനെക്കുറിച്ചും തനിക്കു വ്യക്തത ഉണ്ടെന്നും അരവിന്ദ് പറഞ്ഞു.
ഡോക്ടർക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് ഗായിക. താൻ രോഗിയാണെന്നു വരുത്തിത്തീർക്കാനാണ് അരവിന്ദ് ശ്രമിച്ചതെന്ന് ചിന്മയി പറയുന്നു. അരവിന്ദ് രാജ് പറഞ്ഞതൊക്കെ അടിസ്ഥാനരഹിതമാണെന്നും ഒരു ഡോക്ടറുടെ ഭാഗത്തു നിന്നും ഇത്തരം പൊള്ളയായ വാക്കുകൾ കേൾക്കേണ്ടി വരുന്നതിൽ കഷ്ടം തോന്നുന്നു എന്നും ഗായിക പറഞ്ഞു.
അരവിന്ദിന്റെ വാക്കുകൾ തന്നെ മാനസികമായി മുറിപ്പെടുത്തി എന്നു പറഞ്ഞ ചിന്മയി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പരാതി നൽകുമെന്ന് അറിയിച്ചു. അരവിന്ദിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തുകൊണ്ടാണ് ചിന്മയിയുടെ പ്രതികരണം. വിഷയത്തെ എങ്ങനെയാണ് നിയമപരമായി സമീപിക്കേണ്ടതെന്ന് അറിയാൻ എല്ലാവരും സഹായിക്കണം എന്നും ചിന്മയി അഭ്യർഥിച്ചു.
സംഭവം വിവാദമായതോടെ ഡോ.അരവിന്ദ് രാജ് ചിന്മയയിയെ ഫോണിൽ വിളിച്ച് മാപ്പ് ചോദിച്ചു.