ഇരുപത്തിരണ്ടാമത് ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയിൽ ഡോ. ബിജുവിന്റെ ‘വെയിൽമരങ്ങൾ’ ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടി. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി മാറി ഇന്ദ്രൻസ് മുഖ്യവേഷത്തിലെത്തിയ ‘വെയിൽമരങ്ങൾ’. മേളയിൽ സംവിധായകൻ ഡോ. ബിജു, നിർമാതാവ് ബേബി മാത്യു സോമതീരം, ഇന്ദ്രൻസ്, പ്രകാശ് ബാരെ എന്നിവർ പങ്കെടുത്തു.
നായകനായി അഭിനയിച്ച ചിത്രം ലോകത്തെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര മേളകളിലൊന്നിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുമ്പോൾ ആ സിനിമയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക എന്ന ഭാഗ്യം മലയാളത്തിൽ വളരെ അപൂർവം നടന്മാർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. വെയിൽമരങ്ങളിലൂടെ ഇന്ദ്രൻസ് ആ അംഗീകാരത്തിന് അർഹനായി എന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്.
ഷാങ്ഹായിയിലെത്തിയ ഇന്ദ്രൻസ് പങ്കുവച്ച രസകരമായ ഒരു വിഡിയോ ആരാധകർ ഏറ്റെടുത്തു. ചൈനീസ് രീതിയിൽ സ്റ്റിക് ഉപയോഗിച്ചു ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ചിരിക്കുന്ന ഇന്ദ്രൻസിന്റെ വിഡിയോയാണ് വൈറലായത്. "പാവം... പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ." എന്ന കുറിപ്പോടെയാണ് വിഡിയോ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. വിഡിയോ കാണാം;