ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ നേട്ടമായിരുന്നു 1983 ലെ ലോകക്കപ്പ് വിജയം. വികാരാവേശത്തോടെയല്ലാതെ ഇപ്പോഴും ആർക്കും ആ വൻ വിജയം ഓർക്കുവാനാകില്ല. കപിലിന്റെ ചെകുത്താൻമാർക്കു മുന്നിൽ ലോക ക്രിക്കറ്റിലെ വല്യേട്ടൻമാരായിരുന്ന വിൻഡീസ് നിര പതറിവീണപ്പോൾ ഇന്ത്യൻ കായികരംഗത്ത് അത് മറ്റൊരു യുഗപ്പിറവിയായി.
എൺപത്തിമൂന്നിന്റെ ഹരം വർഷങ്ങൾക്കിപ്പുറം വെള്ളിത്തിരയിൽ പുനർജനിക്കുകയാണിപ്പോൾ. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ‘83’ എന്ന ചിത്രത്തിൽ രൺവീർ സിങ്ങാണ് കപിൽ ദേവിന്റെ വേഷത്തിൽ. മറ്റൊരു നെടുംതൂണായ കൃഷ്ണമാചാരി ശ്രീകാന്താകുന്നത് തെന്നിന്ത്യയുടെ സ്വന്തക്കാരനായ തമിഴ് താരം ജീവയും.
ചിത്രത്തിനു വേണ്ടി കഴിഞ്ഞ ഒരു മാസമായി കടുത്ത പരിശീലനത്തിലാണ് ജീവ. ജിമ്മിലെ പരിശീലനത്തിന് പുറമെ ഔട്ട്ഡോർ എക്സർസൈസുകളിലും ജീവ സജീവമാണ്. കഥാപാത്രത്തിനായി താരം ഏഴു കിലോ ശരീര ഭാരം കുറയ്ക്കണം.
ക്രിക്കറ്റ് പ്രേമിയാണ് ജീവ. കളിയിലും മുമ്പനാണ്. അതും കഥാപാത്രത്തിന് ഗുണം ചെയ്യും.
2011 ൽ ജീവ നായകനായ ‘കോ’ കണ്ട് അത് ഹിന്ദിയിൽ പുനർനിർമ്മിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും ഇപ്പോഴെങ്കിലും ജീവയുമായി ഒന്നിച്ചു വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നിർമ്മാതാവ് മധു മണ്ടേന പറയുന്നു. ശ്രീകാന്ത് ആയി മറ്റാരും മനസ്സിൽ വന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിനേതാക്കളെ പരിശീലിപ്പിക്കുന്നതിനായി കപിൽ ദേവ്, മദൻ ലാൽ, യശ്പാൽ ശർമ്മ തുടങ്ങിയവർ ചിത്രത്തിനൊപ്പമുണ്ട്. റിലയൻസ് എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മധു മണ്ടേന, വിഷ്ണു ഇന്ദൂരി, കബീർ ഖാൻ എന്നിവർ ചേർന്നാണ്. 2020ൽ 83തിയേറ്ററുകളിലെത്തും.