ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംവിധായകനും നിർമാതാവുമായ കരണ്‍ ജോഹറിനെ ആക്രമിക്കുന്നത് നിര്‍ത്തണമെന്ന അപേക്ഷയുമായി കരണിന്റെ സുഹൃത്ത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കരണിനെ പിന്തുണച്ച് പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത സുഹൃത്ത് രംഗത്തു വന്നത്.
സുശാന്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കരണ്‍ ജോഹറും ആലിയ ഭട്ടും കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. കരൺ അവതാരകനായ ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയില്‍ സുശാന്തിനെ ഇരുവരും പരിഹസിച്ചുവെന്നാരോപിച്ച് ചിലര്‍ രംഗത്തെത്തുകയും കരണിനെയും ആലിയയെയും സമൂഹ മാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെ കരണ്‍ ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ വക്താവാണെന്നും ആരോപണമുയര്‍ന്നു.
ആരോപണങ്ങള്‍ രൂക്ഷമായതോടെ കരണ്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നത്.
‘മൂന്ന് വയസ്സ് മാത്രം പ്രായമുള്ള അയാളുടെ ഇരട്ട കുഞ്ഞുങ്ങള്‍ക്കെതിരെ വരെ ആക്രമണം നടക്കുകയാണ്. അവരെ കൊല്ലുമെന്ന ഭീഷണിയുമുണ്ട്. ഞങ്ങള്‍ വിളിക്കുമ്പോഴെല്ലാം കരൺ പൊട്ടിക്കരയുകയാണ്. ഇത്രയും ശിക്ഷ താന്‍ അര്‍ഹിക്കുന്നുണ്ടോ എന്നാണ് കരണിന്റെ ചോദ്യം’’.– സുഹൃത്ത് പറയുന്നു. സുശാന്തിന്റെ മരണത്തില്‍ കരണിനെ എന്തിനാണ് പഴിക്കുന്നതെന്നും സുഹൃത്ത് ചോദിക്കുന്നു.