Saturday 14 August 2021 02:50 PM IST

‘‌പള്ളിക്ക് പുറത്ത് ഒരിക്കലും ഉറവ വറ്റാത്തൊരു കിണറുണ്ട്; തൊട്ടടുത്ത് കടലുണ്ടായിട്ടും വെള്ളത്തിന് ഉപ്പുരസമില്ല’: ദ്വീപിന്റെ നിറങ്ങൾ തേടി ഒരു കടൽ യാത്ര

Akhila Sreedhar

Sub Editor

Picture27

കപ്പലിന്റെ മട്ടുപ്പാവിൽ നിന്നാൽ ശാന്തമായ കടൽ കാണാം. പക്ഷേ, ആദ്യത്തെ രണ്ടു മണിക്കൂർ മാത്രമേ ഈ പ്രശാന്തത അനുഭവിക്കാൻ കഴിയൂ. മുന്നോട്ടു പോകും തോറും തിരമാലകൾക്ക് ‘കനം’ കൂടി തുടങ്ങും. ആർത്തിരമ്പി വരും. കുത്തൊഴുക്കിൽപ്പെട്ട കടലാസു തോണി പോലെ കപ്പൽ കടലിനോടു പൊരുതിക്കൊണ്ടിരിക്കും. നല്ല കാലാവസ്ഥയെങ്കിൽ 15 ഡിഗ്രി വരെ കപ്പൽ ചെരിയും. മഴക്കാലത്ത് ആണെങ്കിൽ നെ‍ഞ്ചിടിപ്പ് തിരമാലകളോളം ഉയർത്തിക്കൊണ്ട് ഇത് 30 ഡിഗ്രി വരെയാകും.

ലോകത്തെ ഏറ്റവും മനോഹരമായ സൂര്യാസ്തമയം മലമുകളിലോ, കടൽത്തീരത്തോ അല്ല. അത് ഉൾക്കടലിലാണ്. സൂര്യൻ കടലിനെ പുണരുന്ന കാഴ്ച. ഉൾക്കടലിനെ അന്നേരം ചുവപ്പ് വിഴുങ്ങും. സ്വർണവർണത്തിൽ വെള്ളം വെട്ടിത്തിളങ്ങും.

കരകാണാകടലല മേലേ...

വിമാനത്താവളത്തിലേതു പോലെ ക‌ർശന പരിശോധനയ്ക്കൊടുവിലാണ് കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിൽ നിന്ന് അേറബ്യൻ സീ എന്ന കപ്പലിനുള്ളിലേക്ക് പ്രവേശിക്കാനായത്. ലക്ഷദ്വീപ് യാത്രയുടെ ‘ഹൈലൈറ്റ്’ തന്നെ കപ്പലിനുള്ളിലെ ഏതാനും മണിക്കൂറുകളാണ്. സെയിലിങ്ങിന് മൂന്നുമണിക്കൂർ മുൻപേ ബോർഡിങ് നടപടികൾ തീർത്ത് കപ്പലിൽ കയറണം. ബങ്ക്, ഡക്ക് എന്നിങ്ങനെ രണ്ടുതരം സീറ്റുകളുണ്ട്. ബങ്കാണ് കുറഞ്ഞ നിരക്കിലെ സീറ്റ്. കവരത്തി വരെയുള്ള ടിക്കറ്റിന് ഒരാൾക്ക് ഉദ്ദേശം 400 രൂപയേ വരൂ.

കടലിൽ അങ്ങോളമിങ്ങോളമായി ചിതറിക്കിടക്കുന്ന ദ്വീപുകളുടെ ഒരു കൂട്ടമാണ് ലക്ഷദ്വീപ്. പേരിൽ മാത്രമേ ലക്ഷം ദ്വീപുള്ളൂ. ആകെയുള്ളത് 36 ദ്വീപുകളാണ്. അതിൽ തന്നെ പതിനൊന്ന് ദ്വീപിലേ ജനവാസമുള്ളൂ. വിസ്തൃതി വച്ച് കണക്കാക്കിയാൽ ലക്ഷദ്വീപിെല ഏറ്റവും വലിയ ദ്വീപ് ആന്ത്രോത്ത് ദ്വീപാണ്. ചെറുത് ബിത്ര ദ്വീപും. കേരളത്തിലെ ഏതെങ്കിലുമൊരു പഞ്ചായത്തിലെ ഒരു വാർഡിന്റെ വലുപ്പമേ കാണൂ തലസ്ഥാനമായ കവരത്തിക്ക്. കടൽത്തീരത്തു തുടങ്ങി കടൽത്തീരത്തവസാനിക്കുന്ന വെറും ആറു കിലോമീറ്റർ മാത്രമാണ് കവരത്തി.

പവിഴപ്പുറ്റുകൾ സുന്ദരിയാക്കുന്ന നാട്

കവരത്തിയിലെ ഈസ്‌റ്റേൺ ജെട്ടിയിൽ കപ്പലിറങ്ങുമ്പോൾ സ്പോൺസർ അഥവാ ലക്ഷദ്വീപിലെ ആതിഥേയൻ ആലിക്കോയ ഓട്ടോറിക്ഷയുമായി ജെട്ടിയിൽ കാത്തുനിൽക്കുന്നു. കപ്പലിൽ വച്ച് പരിചയപ്പെട്ടവരെല്ലാം ‘ജ സ്‌രി’ച്ചുവയുള്ള മലയാളത്തിൽ തങ്ങളുടെ വീടുകളിലേക്ക് വന്നിട്ട് മടങ്ങണേ എന്ന ക്ഷണവുമായെത്തി.

പുറംനാടുകളിൽ പോകുമ്പോൾ മലയാളിയാണല്ലേ എ ന്ന ചോദ്യം കേട്ടിട്ടില്ലേ? അതേ ടോണിലാണ് ലക്ഷദ്വീപുകാരുടെ ‘കരക്കാരാണല്ലേ’ എന്ന ചോദ്യവും. ലക്ഷദ്വീപുകാർക്ക് കേരളം കരയാണ്. നമ്മൾ കരക്കാരും.

ഒരു കിലോമീറ്റർ ദൂരം പിന്നിട്ട് താമസത്തിനായി ബുക്ക് ചെയ്ത ഹോട്ടലിലെത്തിയതിന് ഓട്ടോ ചാർജ് 60 രൂപ. ‘അയാൾ പറ്റിച്ചതല്ല കേട്ടോ, ഇവിടെ പെട്രോൾ റേഷനായാണ് കിട്ടുക. ദ്വീപിൽ പെട്രോൾ പമ്പില്ല. അധികം വാഹനങ്ങളും’. ആലിക്കോയ പറഞ്ഞു. ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ അദ്ഭുതപ്പെടുത്തി. വിരലിലെണ്ണാവുന്ന വാഹനങ്ങളുള്ള ഇവിടെ എന്തിനാണ് ട്രാഫിക് ജംക്‌ഷൻ!

ട്രാഫിക് ജംക്‌ഷനോടു ചേർന്ന് ഒരു മിനി സൂപ്പർമാർക്കറ്റും  ടെക്ൈസ്റ്റൽസ് ഷോപ്പുമുണ്ട്. ദ്വീപിലെത്തിയാലുടൻ പൊലീസ് സ്റ്റേഷനിൽ പോയി പെർമിറ്റിൽ അറൈവൽ ടിക് ചെയ്ത് രേഖപ്പെടുത്തണം. മദ്യം പൂർണമായി നിരോധിച്ച ഇടമാണ് ദ്വീപ്. സഞ്ചാരികൾക്ക് മദ്യം കയ്യിൽ കരുതാൻ സാധിക്കില്ല.

light-hous

‘അനാർക്കലി’ സിനിമയിൽ കണ്ട സാന്റി ബീച്ച്. ആദ്യ കാഴ്ചയിൽ നമുക്ക് വളരെ പരിചിതമായ ഇടമാണല്ലോ എന്ന് തോന്നും. വെളുവെളുത്ത മണൽപ്പരപ്പ്. കടൽത്തീരത്ത് ഫുട്ബോൾ കളിക്കുന്ന കുട്ടികൾ. മുന്നിൽ കണ്ണാടിപോലെ തെളിഞ്ഞ കടൽ. റോഡരികിൽ ഓലമേഞ്ഞ ചെറിയ കടകൾ. ഡെയറിഫാമിൽ നിന്ന് നേരിട്ടു കിട്ടുന്ന നാടൻ പശുവിൻ പാൽ ചേർത്ത ചായ ചൂടോടെ ഊതിക്കുടിച്ച് കടലിന്റെ ഭംഗി നുകരാം. റെഡി ടു കുക്ക് ഭക്ഷണങ്ങളൊന്നും ദ്വീപിലില്ല. പകരം രുചികരമായ നാടൻ വിഭവങ്ങൾ ആവോളം ആസ്വദിക്കാം.

അടുത്ത ലക്ഷ്യം ലൈറ്റ് ഹൗസാണ്. കവരത്തി ദ്വീപിന്റെ പ്രധാന ആകർഷണം. ബൈക്ക് വാടകയ്ക്കെടുത്താണ് ദ്വീപിലെ കറക്കം. ലൈറ്റ് ഹൗസിലേക്കുള്ള യാത്രയ്ക്കായി ബൈക്ക് സ്റ്റാർട്ടാക്കിയതും പുറകിൽ നിന്ന് ആരോ വിളിച്ചു. ‘നിങ്ങൾക്ക് വണ്ടി മാറി പോയി, അതെന്റെ വണ്ടിയാ’. ശരിയാണ്. ഒരേ പോലുള്ള ബൈക്കുകൾ. പക്ഷേ, താക്കോൽ!  ഇവിടെയാരും തന്നെ വണ്ടിയിൽ നിന്ന് താക്കോൽ ഊരിയെടുത്ത് പോക്കറ്റിൽ സൂക്ഷിക്കാറില്ലെന്ന് അയാൾ പറഞ്ഞു. മോഷണം പോയാലോ എന്ന സംശയത്തിന് പൊട്ടിച്ചിരിയോടെയാണ്  മറുപടി തന്നത്,  ‘ഈ ആറു കിലോമീറ്ററിനുള്ളിൽ എവിടേക്ക് മോഷ്ടിക്കാനാണ്. അതുമല്ല ഇവിെട മോഷണവും അടിപിടിയുമൊന്നുമില്ല. അതറിയാൻ കവരത്തി ജയിലൊന്നു കാണാൻ പോകൂ’.

ഉയരെ നിന്നു കാണാം, കടൽചന്തം

10 രൂപയുടെ ടിക്കറ്റെടുത്ത് ലൈറ്റ് ഹൗസിനുള്ളിൽ പ്രവേശിക്കാം. കയറിയിട്ടും കയറിയിട്ടും മുകളിലെത്താത്ത പോലെ... കൃത്യമായി പറഞ്ഞാൽ 182 പടികൾ. മുകളില്‍ നിന്നുള്ള കാഴ്ച വർണനാതീതമാണ്. കണ്ണെത്താദൂരം കടൽ. താഴെ കടലിലേക്ക് നീണ്ടു കിടക്കുന്ന ഈസ്റ്റേൺ ജെട്ടി. കടലിന്റെ കഥകൾ പാടി നടക്കുന്ന ഉപ്പുരസമുള്ള കാറ്റ്...

കോസ്റ്റ് ഗാർഡിന്റെ അധീനതയിലുള്ള ബീച്ചിനോടു ചേർന്നാണ് ഹെലിപാഡും ഹെലികോപ്റ്ററും. ദ്വീപ് നിവാസികൾക്ക് വൈദ്യസഹായം പോലുള്ള അടിയന്തര ഘട്ടത്തിൽ കരയെ ആശ്രയിക്കാനുള്ള ഏക മാർഗമാണിത്.

കുറേ വർഷങ്ങൾക്ക് മുൻപ് വേലിയേറ്റ സമയത്ത് കരയിൽപ്പെട്ടുപോയൊരു ചരക്കുകപ്പൽ ഈ തീരത്തുണ്ട്. ഒരു സ്മാരകം പോലെ. മടങ്ങി വരവിൽ ലക്ഷദ്വീപിലെ സെൻട്രൽ ജയിൽ കണ്ടു. കുറ്റകൃത്യങ്ങൾ വളരെ കുറവായ ദ്വീപിൽ ജയിലിനെന്തു പ്രസക്തി.

കവരത്തിയിലാണ് പ്രശസ്തമായ ഹുജ്റ മുസ്‌ലിം പ ള്ളി. 400 വർഷത്തിലധികം പഴക്കമുള്ള പള്ളി കൊത്തുപണികളാൽ മനോഹരമാണ്. തുണിയോ തൂവാലയോ ഉപയോഗിച്ച് തല മറച്ച് പുരുഷന്മാർക്ക് പള്ളിയുടെ അകത്ത് പ്രവേശിക്കാം. സ്ത്രീകൾക്ക് പ്രവേശനമില്ല. പള്ളിക്ക് പുറത്ത് ഒരിക്കലും ഉറവ വറ്റാത്ത ഒരു കിണറുണ്ട്. തൊട്ടടുത്ത് കടലുണ്ടായിട്ടും കിണറിലെ വെള്ളത്തിന് ഉപ്പുരസമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

കവരത്തിയിലെ പ്രധാന ജലവിതരണ മാർഗമാണ് ഡിസാലിനേഷൻ പ്ലാന്റ്. കുറഞ്ഞ ചെലവിൽ കടൽവെള്ളം ശുദ്ധജലമാക്കി മാറ്റുന്ന രീതി ഇവിടെ കാണാം. ഇവിടുത്തെ കടലിന്റെ പ്രത്യേക സ്വഭാവമാണ് ഈ പ്രക്രിയയെ സഹായിക്കുന്നത്. കേരളത്തിൽ ഈ രീതി പ്രാവർത്തികമാകില്ലെന്ന് പ്ലാന്റിന്റെ മേൽനോട്ടമുള്ള ഉദ്യോഗസ്ഥൻ.

Bangaram-Island-Beach-550

ദ്വീപ് രുചികളും രീതികളും

മരുമക്കത്തായ രീതിയാണ് ദ്വീപുകാർ പിന്തുടരുന്നത്. വിവാഹം കഴിക്കണമെങ്കിൽ പൊന്നും പണവും പെൺവീട്ടുകാർക്ക് വരൻ നൽകണം. വിവാഹശേഷം താമസിക്കുന്നത് വധൂഗൃഹത്തിലാണ്. കേരളത്തെ അപേക്ഷിച്ച് സ്ത്രീകൾക്ക് ആദരവും സ്ഥാനവും നൽകുന്നവരാണ് ഇവർ.

തേങ്ങാചോറും വിവിധയിനം കറികളും ദ്വീപ് ഹൽവയും മാസും മീൻവിഭവങ്ങളും ചേർന്ന് വിഭവസമൃദ്ധമാണ് ‘ദ്വീപ് തക്കാരം’. മാസ് എന്നാൽ ചൂര അല്ലെങ്കിൽ ട്യൂണ എന്ന മീൻ ഉണക്കിയെടുത്തതാണ്. ദ്വീപുകാരുടെ പ്രധാനവരുമാന മാർഗമാണിത്. ട്യൂണ അച്ചാർ, ചമ്മന്തി, മാസ് എന്നിവയാണ് ചൂര മീൻ വച്ചുള്ള പ്രധാന വിഭവങ്ങൾ. ദ്വീപിലെ പ്രധാന കൃഷിയും വരുമാനവും തെങ്ങാണ്.

പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശമാണ് ലക്ഷദ്വീപ്. പവിഴപ്പുറ്റിന് കോട്ടം വരുന്ന പ്രവൃത്തികളെല്ലാം തന്നെ കുറ്റകൃത്യമാണ്. സ്കൂബാ ഡൈവിങ്, സ്നോർകലിങ്, കയാക്കിങ്, സെയിലിങ്, ഗ്ലാസ് ബോട്ട് റൈഡ്, വാട്ടർ സ്കീയിങ് ഈ വിനോദങ്ങളൊക്കെയാകാം. എങ്കിലും കടലിൽ നീന്താനിറങ്ങുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയണം, പ്രധാനപ്പെട്ടത് നഗ്നമായി കടലിൽ നീന്തരുത് എന്നതുതന്നെ.

ശാന്തവും സമാധാനവും നിറഞ്ഞ ലക്ഷദ്വീപിൽ ഇനി സ്ഥലം വാങ്ങി താമസിക്കാനൊക്കെ മോഹം തോന്നാം. പക്ഷേ, നടക്കില്ല. കാരണം ദ്വീപിൽ ജനിച്ചു വളർന്നവരല്ലാത്തവർക്ക് അവിടെ ഭൂമി വാങ്ങാൻ അനുമതിയില്ല. ദ്വീപിലേക്ക് വിവാഹം കഴിച്ചെത്തിയവർക്കും നിയമപരമായി ഇവിടെ ഭൂമി വാങ്ങാൻ സാധിക്കില്ല.

സാന്റി ബീച്ചിലെ അവസാന രാത്രി. കടൽത്തീരത്ത് കിസ പറഞ്ഞിരിക്കുന്ന പെണ്ണുങ്ങൾ. ആ വെള്ളമണൽപരപ്പിൽ ആകാശം നോക്കി കിടന്നു. നിറയെ നക്ഷത്രങ്ങൾ. കടലിന്റെ ശബ്ദം. തണുത്തകാറ്റ്... സ്വപ്നം പോലെ കുറേ നിമിഷങ്ങൾ, അതായിരുന്നു ലക്ഷദ്വീപിന്റെ സമ്മാനം.

യാത്രയ്ക്ക് മുൻപ്

സാധാരണ ഒരു യാത്ര പോകും പോലെ, സ്ഥലം തീരുമാനിച്ച് അവിടുത്തെ പ്രധാനപ്പെട്ട ഇടങ്ങൾ ലിസ്റ്റ് ചെയ്ത് ആ കാഴ്ച ആസ്വദിക്കുന്ന രീതിയിൽ ലക്ഷദ്വീപ് യാത്ര പ്ലാൻ ചെയ്യരുത്. ഒരു ജനതയുടെ സംസ്കാരം, ജീവിതരീതികൾ, അവർ ജീവിക്കുന്ന ചുറ്റുപാട് ഇതു കൂടിചേരുന്നതാണ് ദ്വീപ്.

11 ദ്വീപുകളിലാണ് ജനവാസമുള്ളത്. അതിൽ അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, കൽപ്പേനി, മിനിക്കോയ് എന്നീ ദ്വീപുകളിലേക്ക് മാത്രമേ ഇതരസംസ്ഥാനക്കാർക്ക് പ്രവേശനമുള്ളൂ.

ഓരോ ദ്വീപിലേക്കും പോകാൻ പ്രത്യേകം പെർമിറ്റ് എടുക്കണം.

Lakshadweep-Islands-3-34

അഗത്തിദ്വീപും വിമാനത്താവളവും

ലക്ഷദ്വീപിലെ ഏക വിമാനത്താവളം അഗത്തി ദ്വീപിലാണ്. എയർ ഇന്ത്യയുടെ ചെറുവിമാനമാണ് (ATR) സർവീസ് നടത്തുന്നത്. ഒരു മണിക്കൂർ യാത്രയേ ഉള്ളൂ കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക്. കടലിനു നടുവിലാണ് വിമാനത്താവളം. അതിനാൽ തന്നെ ലാൻഡിങ് കാഴ്ച അതിമനോഹരമാണ്.

കൊച്ചിയോട് ഏറ്റവും അടുത്തു കിടക്കുന്ന ദ്വീപാണ് കൽപ്പേനി. 287 കിലോമീറ്റർ അകലെ. ‌ലഗൂണുകളാൽ ചുറ്റപ്പെട്ടതിനാൽ കപ്പലുകൾ ലഗൂണിന് പുറത്താണ് നങ്കൂരമിടുന്നത്. ടിപ് ബീച്ച്, കൂമയിൽ ബീച്ച്, മൊയ്ദീൻ പള്ളി, ലൈറ്റ് ഹൗസ്, അഗത്തിയാട്ടിപ്പാറ ഇവയാണ് മുഖ്യ ആകർഷണങ്ങൾ.

ബംഗാരം ഹണിമൂൺ ഡെസ്റ്റിനേഷൻ

കവരത്തിയിൽ നിന്ന് 119 കിലോമീറ്റർ അകലെയാണ് ആന്ത്രോത്ത് ദ്വീപ്. ഏറ്റവും കുറവ് ലഗൂണുക ൾ  ഉള്ള ദ്വീപാണ് ആന്ത്രോത്ത്. അറബ് സന്യാസി വിശുദ്ധ ഉബൈദുള്ളയുടെ ശവകുടീരമാണ് പ്രധാന ആകർഷണം.

ലക്ഷദ്വീപിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് കടമത്ത്. അഗത്തി ദ്വീപിൽ നിന്ന് 77 കിലോമീറ്റർ അകലെ. ബീച്ചാണ് പ്രധാന ആകർഷണം.

മദ്യം ഉപയോഗിക്കാൻ അനുവാദമുള്ള ഏക ദ്വീപാണ് ബംഗാരം. ഹണിമൂൺ ഡെസ്റ്റിനേഷനാണ് ബംഗാരം. ലക്ഷദ്വീപിനേക്കാൾ മാലി ദ്വീപിനോടു സാമ്യമുള്ള ദ്വീപാണ് മിനിക്കോയ്.

How to reach

ലക്ഷദ്വീപിലേക്ക് പോകാൻ എൻട്രി പെർമിറ്റ് ആവശ്യമാണ്. പരിചയമുള്ള ദ്വീപ് നിവാസി (സ്പോൺസർ) വഴി മാത്രമേ പെർമിറ്റിനുള്ള അപേക്ഷാഫോം ലഭിക്കൂ. ശേഷം താമസപരിധിയിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അഥവാ PCC വാങ്ങണം. അപേക്ഷാ ഫോമിനൊപ്പം ആധാർ കാർഡിന്റെ പകർപ്പ്, ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മൂന്നു പാസ്പോർട് സൈസ് ഫോട്ടോ എന്നിവ ചേർത്ത് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ സമർപ്പിക്കണം. ഫീസ് അടച്ചാൽ രണ്ടാഴ്ച മുതൽ ഒരു മാസം വരെ സമയത്തിനുള്ളിൽ. പെർമിറ്റ് കിട്ടും. തുടർന്ന് 15 ദിവസത്തിനുള്ളിൽ ലക്ഷദ്വീപിൽ പോയി തിരിച്ച് വരണം. ഈ സമയത്തിനുള്ളിൽ കപ്പൽ/ വിമാനം ബുക്ക് ചെയ്യാം. കൂടാതെ ഗവൺമെന്റ് / പ്രൈവറ്റ് ടൂർ പാക്കേജുകളുമുണ്ട്.