‘അമ്മ’ സംഘടനയുടെ ഭരണസമിതി പിരിച്ചുവിട്ടപ്പോള്‍ മാനസികമായി നല്ല വിഷമം തോന്നിയെന്ന് നടൻ ധർമജൻ ബോൾഗാട്ടി. ‘അമ്മ’ സംഘടനയിൽ സജീവമായി നിൽക്കുന്നവരാകണം സംഘടനയുടെ തലപ്പത്തേക്ക് വരണ്ടതെന്നും കുഞ്ചാക്കോ ബോബന്‍ പ്രസിഡന്റ് ആകണമെന്നും ധർമജൻ അഭിപ്രായപ്പെട്ടു.
‘‘വർഷത്തിൽ ഒരിക്കലാണ് ഒരു മീറ്റിങ് ‘അമ്മ’ വയ്ക്കുന്നത്. ആരോപണം നേരിട്ടവരുടെയെല്ലാം കൂടി മൊത്തത്തിലുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് മുഴുവൻ പേരും രാജിവയ്ക്കുന്നു എന്ന് ലാലേട്ടൻ പറഞ്ഞത് വലിയ കാര്യം ആയിട്ടാണ് ഞാൻ കാണുന്നത്. ഇനി ഇപ്പൊ ഭരിക്കാൻ വരുന്നത് ആരാണെന്നൊന്നും എനിക്കറിയില്ല. ഞാൻ ഒരൊറ്റ കാര്യം പറയാം.
നമുക്ക് ഫണ്ട് ഉണ്ടാക്കുന്ന ഒരു പരിപാടി ഉണ്ടല്ലോ അതിനൊക്കെ ലാലേട്ടനും മമ്മൂക്കയും ഒന്നും ഇല്ലാതെ ഒരുത്തനും വിചാരിച്ചാൽ നടക്കില്ല അതാണ് സത്യം. വേറെ ആര് വന്നാലും നടക്കില്ല. ‘അമ്മ’യിൽ നിന്ന് അഞ്ചു രൂപ പോലും വാങ്ങാത്ത ആളാണ് ഞാൻ. ഞാൻ ഇനി ചിലപ്പോൾ ‘അമ്മ’യിൽ ഉണ്ടാകില്ല.
ദിലീപേട്ടനെ പുറത്താക്കിയപ്പോൾ തന്നെ തീരുമാനിച്ചതാണ് പോകണം എന്നുള്ളത്. ഇപ്പൊ ഈ ഒരു പ്രഖ്യാപനം കൂടി ആയപ്പോൾ എനിക്ക് മാനസികമായി വലിയ പ്രശ്നമുണ്ട്. ഞാൻ ഭയങ്കര സന്തോഷത്തോടെയാണ് സംഘടനയിൽ നിന്നത്. ചിലപ്പോൾ ഞാൻ സംഘടനയിൽ നിന്നു പോരാടും അല്ലെങ്കിൽ പുറത്തു വരും. ലാലേട്ടനെപോലെ ഒരു ആളിന്റെ പേരിലാണ് സംഘടനയിൽ പൈസ വരുന്നത്. എന്നെ വച്ചാൽ മൂന്നു കോടി രൂപ കിട്ടുമോ. ലാലേട്ടനെയും മമ്മൂക്കയെയും കൊണ്ടേ അത് സാധിക്കൂ.
യുവനടന്മാരെ വച്ചാലൊന്നും പണം വരില്ല. സംഘടനയിൽ പണം വേണമെങ്കിൽ അവർ വേണം. സ്ത്രീ സുരക്ഷാ എല്ലായിടത്തും വേണം അത് സിനിമാ മേഖലയിൽ മാത്രമല്ല, എന്റെ വീട്ടിലും വേണം. പുതിയ ആളുകൾ വന്നു നല്ല രീതിയിൽ സംഘടന കൊണ്ടുപോയാൽ നല്ലതാണ്. ആരായാലും നന്നായി കൊണ്ടുപോയാൽ മതി.
ചിലതൊക്കെ ഞാൻ പറഞ്ഞാൽ പച്ചയ്ക്കു പറയേണ്ടി വരും. വർഷത്തിൽ ഒരിക്കൽ ആണ് ‘അമ്മ’ ഒരു മീറ്റിങ് വയ്ക്കുന്നത്. ആ മീറ്റിങ്ങിൽ വരുന്നവരായിരിക്കണം ‘അമ്മ’യുടെ തലപ്പത്ത് വരേണ്ടത്. ലാലേട്ടൻ മാറിയാൽ കുഞ്ചാക്കോ ബോബൻ ഒക്കെ വരണം എന്നാണ് ഞാൻ പറയുക. അദ്ദേഹം നല്ല വ്യക്തിയാണ് ഒരു ചീത്തപ്പേരും കേൾപ്പിക്കാത്ത ആളാണ്. അദേഹം ‘അമ്മ’യുടെ പ്രസിഡന്റ് ആയാൽ നന്നായിരിക്കും. പണത്തിനു വേണ്ടിയുള്ള ഭീഷണി ആയിരിക്കും ചിലപ്പോൾ ഈ ആരോപണങ്ങളൊക്കെ. ഇതൊക്കെ ഒരു തരമായി എടുക്കുന്ന ആളുകൾ ഉണ്ടാകും.’’- ധർമജന്‍ പറയുന്നു.