ADVERTISEMENT

2002 ഏപ്രില്‍ 22 തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ മുറിവു പോൽ നീറുന്ന ഒരു പകലാണ്. അന്നാണ് മരണത്തിന്റെ തണുപ്പ് പെയ്യുന്ന മറ്റൊരു ലോകത്തേക്കു നടി മൊണാൽ സ്വയം കയറിപ്പോയത്. ഇന്നും കാരണം വ്യക്തമാകാത്ത ആത്മഹത്യ. മൊണാലിന്റെ മരണശേഷം കുടുംബം ആരോപിച്ചതു പോലെ പ്രണയപരാജയമാണ് അവളെ തളർത്തിയതെങ്കിൽ, അതിനു കാരണക്കാരൻ ആ നൃത്തസംവിധായകനെങ്കിൽ പ്രേക്ഷകർ ആകാംക്ഷയോടെ ഇപ്പോഴും ചോദിക്കുന്നു, എന്താണ് അവർക്കിടയിൽ സംഭവിച്ചത് ?

ജീവിച്ചിരുന്നെങ്കിൽ തെന്നിന്ത്യൻ താരസുന്ദരിയും സഹോദരിയുമായ സിമ്രനെക്കാൾ മുകളില്‍ ആരാധക പിന്തുണയും ജനപ്രീതിയും നേടേണ്ടത്ര പ്രതിഭയും സൗന്ദര്യവുമുണ്ടായിരുന്നു മൊണാലിന്. പക്ഷേ, 21 വയസ്സിൽ, ചെന്നൈയിലെ വസതിയില്‍ ആ പ്രതീക്ഷകളെല്ലാം തൂങ്ങിയാടിപ്പിടഞ്ഞു!

ADVERTISEMENT

‘നീ ഇവിടെ ഇല്ലായിരിക്കാം...പക്ഷേ നമ്മള്‍ പരസ്പരം തുണയായി ഒരുമിച്ചുണ്ടെന്ന് എനിക്കറിയാം. 20 വര്‍ഷം കഴിഞ്ഞെങ്കിലും നിന്റെ ഒരംശം ഇപ്പോഴും എന്നില്‍ ജീവിക്കുന്നു. ഞങ്ങള്‍ എല്ലാവരും നിന്നെ മിസ് ചെയ്യുന്നൂ മോനു’ എന്നാണ് സഹോദരിക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച്, മൊണാലിന്റെ ഒരു ഓർമനാളിൽ സിമ്രന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആ വരികളിലുണ്ട് പ്രിയപ്പെട്ടവരോരോരുത്തരും ആ വിയോഗത്തിൽ എത്രത്തോളം വിങ്ങുന്നുണ്ടെന്ന്, കരച്ചിലടക്കാൻ പ്രയാസപ്പെടുന്നുവെന്ന്...

1981 ജനുവരി 26 നു, അശോക് നവലിന്റെയും ശാരദയുടെയും മകളായി ഡല്‍ഹിയിലാണ് രാധ മൊണാല്‍ നവൽ എന്ന മൊണാലിന്റെ ജനനം. സിമ്രാന്‍, ജ്യോതി, സുമീത് എന്നിവർ സഹോദരങ്ങൾ. സുമീത് പിന്നീട് ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി, സീനിയേഴ്സ്, ബസൂക്ക എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായി. ഡൽഹിയിലും മുംബൈയിലുമായായിരുന്നു മൊണാലിന്റെ സ്കൂൾ–കൊളജ് വിദ്യാഭ്യാസം. കമേഴ്‌സില്‍ ബിരുദപഠനം കഴിഞ്ഞ് മോഡലിങ്, ഫാഷൻ ഷോസ്, സൗന്ദര്യ മത്സരങ്ങൾ എന്നിവയിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. സിമ്രൻ തെന്നിന്ത്യൻ സിനിമയിൽ ചുവടുറപ്പിച്ച ശേഷമാണ്, 2000 ല്‍ ‘ഇന്ദ്രധനുഷ്’ എന്ന കന്നട ചിത്രത്തിലൂടെ മൊണാൽ അഭിനയരംഗത്തേക്കെത്തിയത്. അതേ വർഷം വിജയ് നായകനായ ‘ബദ്രി’യിലൂടെ തമിഴിലേക്കുമെത്തി. എന്നാൽ തമിഴിൽ മൊണാലിന്റേതായി ആദ്യം റിലീസ് ചെയ്തത് കുനാൽ നായകനായ ‘പാര്‍വൈ ഒന്‍ട്ര് പോതുമേ’ എന്ന സിനിമയാണ്. ‘ബദ്രി’യിൽ സഹനായികയെങ്കിൽ ‘പാര്‍വൈ ഒന്‍ട്ര് പോതുമേ’യിൽ നായിക. തുടർന്ന് നിരവധി അവസരങ്ങൾ ഈ ചാമിങ് ബ്യൂട്ടിയെ തേടിയെത്തി. ലൗലി, സമുന്തിരം, ചാർലി ചാപ്ലിൻ തുടങ്ങി അഭിനയിച്ച മിക്ക സിനിമകളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. 2 വര്‍ഷം മാത്രം ദൈർഘ്യമുള്ള സിനിമ ജീവിതത്തിൽ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 11 സിനിമകളില്‍ അവര്‍ അഭിനയിച്ചു. എന്നാൽ വിജയത്തിന്റെ ഉന്നതിയിൽ, ഒരു തമിഴ് സിനിമയുടെയും സുമനൊപ്പമുള്ള തെലുങ്ക് ചിത്രത്തിന്റെയും കരാറില്‍ ഏർപ്പെട്ട ശേഷമായിരുന്നു ഏവരെയും ഞെട്ടിച്ച ആ ആത്മഹത്യ. തന്റെ പുതിയ സിനിമയായ ‘പയ്യെ ജന്മ’ത്തിന്റെ ലോഞ്ചിങ് പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ദിവസം ഇന്നും ദുരൂഹമായി തുടരുന്ന കാരണത്താൽ മൊണാൽ ജീവനൊടുക്കി!

ADVERTISEMENT

മൊണാലിന്റെ മരണത്തില്‍ ഒരു പ്രശസ്ത കൊറിയോഗ്രാഫര്‍ക്ക് ബന്ധമുളളതായി ആരോപിച്ച് സിമ്രാന്‍ രംഗത്തെത്തിയതോടെയാണ് വിവാദം കത്തിയത്. മരണത്തിന് ഏതാനും ദിവസം മുന്‍പ് ആ കൊറിയോഗ്രാഫര്‍ മൊണാലുമായുളള പ്രണയബന്ധം അവസാനിപ്പിച്ചതാണ് തന്റെ സഹോദരിയെ മരണത്തിലേക്കു തള്ളിവിട്ടതെന്നാണ് സിമ്രൻ പറഞ്ഞത്. മാത്രമല്ല, മൊണാലിന്റെ മേക്കപ്പ് കിറ്റും സ്വകാര്യ ഡയറിയും മരണവാര്‍ത്തയറിഞ്ഞ് ആദ്യം മുറിക്കുളളില്‍ പ്രവേശിച്ച മൊണാലിന്റെ സുഹൃത്തായ ഒരു നടിയും അവരുടെ മാനേജരും കൂടി എടുത്തു മാറ്റിയെന്നും സിമ്രാന്‍ ആരോപിച്ചിരുന്നു. എന്നാൽ അതൊന്നും തെളിയിക്കപ്പെട്ടില്ല. പതിയെപ്പതിയെ ആ മരണവാർത്തയും ന്യൂസ് മുറികളിലെ പഴക്കം ബാധിച്ച പേപ്പർ കട്ടിങ്ങുകളിലൊന്നായി ചവറ്റു കുട്ടയിലേക്കു പതിച്ചു. പ്രേക്ഷകരും സിനിമയും മൊണാലിനെ മറന്നു. പ്രിയപ്പെട്ടവരുടെ ഓർമകളിൽ മാത്രം ഉണങ്ങാത്ത ഒരു വടു പോലെ അവളുടെ മുഖം നീറി നീറിത്തെളിയുന്നു...

മൊണാൽ, വിയോഗത്തിന്റെ ഈ 23 ആം വർഷത്തിലും നിങ്ങൾ സ്ക്രീനിൽ ജീവിക്കുന്നു. ആ യാത്ര തുടരും ചലനചിത്രങ്ങളുള്ള കാലത്തോളം...

ADVERTISEMENT
ADVERTISEMENT