സുചി ചേച്ചിയെ മൂപ്പരു വിളിച്ചു വരുത്തി, ‘നമുക്ക് ഹരീഷിനോടൊപ്പം ഒരു ഫോട്ടോയെടുക്കാം എന്നു പറഞ്ഞു’: ഹരീഷ് പേരടി പറയുന്നു
Mail This Article
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും പ്രിയപ്പെട്ടവരും.
ഇപ്പോഴിതാ, പുരസ്കാര നിറവിൽ നിൽക്കുന്ന മോഹൻലാലിന് അഭിനന്ദനങ്ങൾ നേരുകയാണ് നടൻ ഹരീഷ് പേരടി.
‘അഭിപ്രായങ്ങൾ തുറന്നു പറയുന്നതുകൊണ്ടായിരിക്കാം വേണ്ടപ്പെട്ടവർ എന്ന് കരുതുന്ന പലരും എന്നോട് ഒരു അകലം പാലിക്കാറുണ്ട്...പക്ഷെ അഭിപ്രായങ്ങൾ വെട്ടിതുറന്ന് പറഞ്ഞിട്ടും എന്നെ ഇങ്ങിനെ ചേർത്തു നിർത്തിയ ഒരു മനുഷ്യനെ ഞാൻ എൻ്റെ 56 കൊല്ലത്തെ ജീവിതത്തിൽ കണ്ടിട്ടേയില്ല...ഇതിൽ സുചിചേച്ചിയോടൊപ്പമുള്ള ആ ഫോട്ടോതന്നെയാണ് അതിലെ ഏറ്റവും വലിയ ഉദാഹരണവും സ്നേഹവും..ചെന്നൈയിലെ മലൈകോട്ടെ വാലിഭൻ്റെ ഒരു രാത്രിയിൽ ഞാൻ ലാലേട്ടനോടൊപ്പം ഫോട്ടോയെടുക്കാൻ നിന്നപ്പോൾ ദൂരെ മറ്റാരോടോ സംസാരിച്ചു നിൽക്കുകയായിരുന്ന സുചിചേച്ചിയേ മൂപ്പര് വിളിച്ച് വരുത്തിയതാണ് ഈ ഫ്രെയിമിലേക്ക് ...നമുക്ക് ഹരീഷിനോടൊപ്പം ഒരു ഫോട്ടോയെടുക്കാം എന്നും പറഞ്ഞ്...ഏട്ടനെ ആഗ്രഹിച്ചവന് എടുത്തിയമ്മയെ കൂടി കിട്ടുമ്പോൾ ഇതിലും വലിയ സ്നേഹം മറ്റെന്താണ്..അതുകൊണ്ട് തന്നെ ലാലേട്ടന് ലഭിച്ച ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്ന ഈ രാജ്യത്തിന്റെ പരമോന്നത ബഹുമതി എനിക്ക് എന്റെ വീട്ടിലേക്ക് വന്നതുപോലെയാണ്..അയാൾ എത്രത്തോളം നടരാജനാണോ അത്രത്തോളം നിറഞ്ഞ മനുഷ്യത്വമാണ്...ഇത് എന്റെ സത്യസന്ധമായ അനുഭവമാണ്..നിറഞ്ഞ സ്നേഹം ലാലേട്ടാ...’.– ഹരീഷ് കുറിച്ചു.
ശനിയാഴ്ച വൈകീട്ട് അപ്രതീക്ഷിതമായാണ് ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനകൾക്കുള്ള ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിനെ തേടിയെത്തിയത്. ഏറ്റവും ഉൾപുളകത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നുവെന്നായിരുന്നു പുരസ്കാരവാർത്തയിൽ മോഹൻലാലിന്റെ ആദ്യ പ്രതികരണം. അടൂർ ഗോപാലകൃഷ്ണനു ശേഷം ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.