ജീവിതത്തില്‍ മൊയ്തീൻ ഹീറോയിസം കാണിച്ച ഒരുപാടു സന്ദർഭങ്ങളുണ്ട്, മൊയ്തീനും കാഞ്ചനമാലയും ‘ഒന്നിക്കുന്ന’ റീൽസുകളെക്കുറിച്ച് സംവിധായകൻ ആർ എസ് വിമൽ The Unfading Love of Moideen and Kanchana
Mail This Article
ഇരുവഴിഞ്ഞിപ്പുഴ മൊയ്തീനെ നെഞ്ചിലേക്കു വലിച്ചടുപ്പിച്ചിട്ടു പതിറ്റാണ്ടുകളേറെയായി. കരയിൽ കാഞ്ചനമാല ഒറ്റയ്ക്കായി. എന്നിട്ടും ഡോക്യുമെന്ററികളിലൂടെ, ഫീച്ചറുകളിലൂടെ, സിനിമയിലൂടെ അവർ ഒന്നിച്ചു കൊണ്ടേയിരിക്കുന്നു. കാലം തോൽപ്പിക്കാൻ നോക്കിയിട്ടും വിജയിച്ചുകൊണ്ടിരിക്കുന്ന പ്രണയം. എന്ന് നിന്റെ മൊയ്തീനെക്കുറിച്ചു സംവിധായകൻ ആർ.എസ്. വിമൽ...
വർഷം 2006. ഞാനന്ന് പത്രപ്രവർത്തകനാണ്. ഒരു ചാനലിനു വേണ്ടി ജീവിതത്തിൽ ത്യാഗങ്ങൾ ചെയ്ത വ്യക്തികളെക്കുറിച്ചു ഡോക്യുമെന്ററി സീരീസ് ചെയ്യുന്ന സമയം. അതിനായി ജീവിതകഥ തേടി ഞാൻ കോഴിക്കോടുള്ള സുഹൃത്ത് ബി.പി. റഷീദിനെ വിളിച്ചു.
കേട്ടയുടൻ റഷീദ് പറഞ്ഞു, എന്റെ ഏട്ടത്തിയമ്മയുണ്ട്, പേര് കാഞ്ചനമാല . എന്റെ ഇക്ക മൊയ്തീനുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും ഒരു പെരുമഴക്കാലത്ത് തോണിയപകടത്തിൽ ആൾക്കാരെ രക്ഷിക്കുന്നതിനിടെ അദ്ദേഹത്ത ഇരുവഴിഞ്ഞിപ്പുഴ എടുത്തു. അതിനുശേഷവും ഇക്കയുടെ ഒാര്‍മയിൽ കാഞ്ചനമാല ജീവിക്കുന്നു, അവിവാഹിതയായ വിധവ.
ആ വരി എന്നെ ഞെട്ടിച്ചു കളഞ്ഞു. അതു ലീഡാക്കി ഡോക്യുമെന്ററി ഷൂട്ട് ചെയ്യാൻ ഞാനും ചാനൽ ടീമും മുക്കത്ത് എത്തി. കാലുകുത്തിയപ്പോൾ മുതൽ പെരുമഴ. ആ മഴയത്തു കാഞ്ചനമാലയുമായി ഞങ്ങൾ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തും മൊയ്തീന്റെ ഖബറിലും പോയി. ഒാർമകൾ മഴയെ തോൽപ്പിച്ചു വീണ്ടും പെയ്തു.
പിന്നീട് ആ ജീവിതം സിനിമയാക്കാൻ ഞാൻ തീരുമാനിച്ചു. ഏഴു വർഷത്തോളം സ്വപ്നവുമായി യാത്ര ചെയ്തു. അഞ്ചു വർഷം മുക്കത്തു തന്നെ താമസിച്ചു. മൊയ്തീനുമായി അടുപ്പമുള്ള നിരവധി പേരെ കണ്ടു. എഴുതിയ തിരക്കഥയില്‍ മൂന്നു സിനിമയ്ക്കുള്ള ഉള്ളടക്കമുണ്ടായിരുന്നു.
ജീവിതത്തില്‍ മൊയ്തീൻ ഹീറോയിസം കാണിച്ച ഒരുപാടു സന്ദർഭങ്ങളുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ മൊയ്തീൻ കയറിയ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്. ഇങ്ങനെ ‘പുറത്തറിഞ്ഞാൽ പ്രശ്നമാവുന്ന’ ഹീറോയിസങ്ങൾ മാറ്റി വച്ചു സിനിമയിൽ പ്രണയം മാത്രമായി ചുരുക്കി.
അവർ ഒന്നിച്ചിരുന്നെങ്കിൽ
എനിക്ക് അജ്ഞാതനായ മൊയ്തീന്റെ ആത്മാവ് പലപ്പോഴും ഒരു പ്രവാചകനെ പോലെ എനിക്കൊപ്പം നിന്നിട്ടുണ്ട്. ചില തെറ്റിധാരണകൾ മൂലം സിനിമയ്ക്കെതിരെ കാഞ്ചനമാല കേസ് കൊടുത്തു. സിനിമ ഇറങ്ങിയില്ലെങ്കി ൽ ഞാൻ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയായിരുന്നു. പക്ഷേ, കോ ടതി വിധി അനുകൂലമായി. സിനിമ ഹിറ്റായി. ഇന്നും മുക്കത്തെ തിയറ്ററുകളിൽ മൊയ്തീൻ ഉണ്ടാക്കിയ കലക്‌ഷൻ തകർന്നിട്ടില്ല.
കാഞ്ചനയും മൊയ്തീനും ഒന്നായിരുന്നെങ്കിലോ എന്നു പലരും ചോദിച്ചിട്ടുണ്ട്- എംടി സാറിനെ ഡോക്യുമെന്ററി കാണിച്ചു. അദ്ദേഹത്തെ കൊണ്ട് ഈ സിനിമയ്ക്കു തിരക്കഥയെഴുതിക്കാൻ മോഹിച്ചിരുന്നു. അതു നടന്നില്ല. പക്ഷേ, മൊയ്തീന്റെ ഒരു എയർഹോസ്റ്റസ് സുഹൃത്തിനെക്കുറിച്ച് എംടി സാർ പറഞ്ഞിരുന്നു. അക്കാലത്തു തന്നെ മൊയ്തീന് ഒരുപാട് ആരാധികമാരുണ്ടായിരുന്നു. ഇതുകൊണ്ടു ചിലപ്പോൾ മൊയ്തീനും കാഞ്ചനമാലയും വിവാഹംകഴിച്ചിരുന്നെങ്കിൽ എല്ലാ വീട്ടിലേയും പോലെ പിണക്കങ്ങളൊക്കെ ഉണ്ടായേനെ.
മൊയ്തീൻ ജനപ്രതിനിധിയായി മാറിയേനെ. എടുത്തു ചാട്ടക്കാരനായതുകൊണ്ട് സമൂഹത്തിലെ പല പ്രശ്നങ്ങളിലും ഇടപെടുമെന്നുറപ്പാണ്. മൊയ്തീനെക്കുറിച്ചു പറയുമ്പോൾ ഇന്നും കാതിലുണ്ട്, മുക്കത്തു കാലെടുത്തു വച്ചപ്പോൾ പെയ്ത മഴയുടെ ഇരമ്പം. അതു മൊയ്തീന്റെ പ്രണയത്തിന്റെ ശബ്ദമാണെന്നു ഞാൻ വിശ്വസിക്കുന്നു.
