മാത്തൻ തിരിച്ചു വരുമോ? പ്രേക്ഷകരുടെ ചോദ്യത്തെക്കുറിച്ച് സംവിധായകൻ ആഷിക് അബു Tovino Thomas and Aishwarya Lekshmi: The Soul of Mayanadi
Mail This Article
മാത്തൻ അപ്പുവിനോടു ചോദിക്കുന്നുണ്ട്, ‘എന്നോട് ഒരു തരി ഇഷ്ടം പോലും തോന്നുന്നില്ലേ?’ ‘ഒന്നു പോയിത്തരുമോ മാത്താ ’എന്ന് അതിന് അപ്പു മറുപടി പറയുന്നുണ്ട്. എന്നിട്ടും മാത്തന്‍ പറയുന്നു-‘‘എന്നാൽ, ഞാൻ പോയിട്ട് നാളെ വരാം.’’ മാത്തൻ പൂച്ചയെ പോലെയാണ്. ഏതു പ്രതിസന്ധിയും കടന്നു പ്രണയവിരൽ പിടിക്കാൻ വരും. പ്രണയത്തിന്റെ മായാനദി മായ്ക്കാത്ത ഏതിരുട്ടാണ് ഉള്ളത്... മായാനദിയെക്കുറിച്ചു സംവിധായകൻ ആഷിക് അബു പറയുന്നു.
‘‘രാംഗോപാൽ വർമ ക്യാംപിൽ’ അമല്‍ നീരദ് ഉണ്ടായിരുന്ന സമയത്ത് ഒരു പൊലീസ് ഒാഫിസർ പറഞ്ഞ സംഭവത്തിൽ നിന്നാണ് ഈ കഥയുടെ തുടക്കം. ‘അഞ്ചു സുന്ദരികൾ’ എന്ന ആന്തോളജി സിനിമ ഞങ്ങൾ ചെയ്തുകൊണ്ടിരുന്ന കാലത്താണ് ഈ ആശയം സിനിമയാക്കണം എന്ന് അമൽ ആദ്യമായി ചിന്തിച്ചത്. അതേ ആശയം ഒരു ഫീച്ചർ സിനിമയാക്കി വികസിപ്പിക്കണം എന്ന ആലോചനയും ഉ ണ്ടായി. പക്ഷേ, ആ രണ്ടു ശ്രമങ്ങളും അന്നു നടന്നില്ല.
കുറേ നാളുകൾക്കു ശേഷം അമൽ വിളിച്ച് ആ െഎഡിയ എനിക്കു കൈമാറി. തുടർന്നു ശ്യാം പുഷ്കരനും ദിലീഷ് നായരും ടീമിലേക്കു വന്നു. അവർ ആ ആശയത്തെ വികസിപ്പിച്ചു. ഒരു ഷോർട്ട് ഫോർമാറ്റിൽ നിന്നു മായാനദി എന്ന പൂർണ ദൈർഘ്യമുള്ള സിനിമയിലേക്കാണ് അതു വളർന്നത്.
ടൊവീനോ തോമസ് മാത്തനായി എത്തിച്ചേർന്നതോടെ, കഥാപാത്രത്തിന് അദ്ദേഹത്തിന്റെ സ്വാഭാവികതയും ചില മാനറിസങ്ങളും കൂടി ലഭിച്ചു. മാത്തനെന്നും അപ്പുവെന്നും പറയുമ്പോൾ ടൊവീനോയുടെയും െഎശ്വര്യയുടെയും മുഖങ്ങളല്ലാതെ മറ്റൊന്നും ഇന്നു മനസ്സിലേക്കു വരില്ല.
ഇന്നും മായാനദിയിലെ സീനുകൾ റീലുകളായി വീണ്ടും വീണ്ടും ഉയർന്നു വരുന്നു. അപ്പുവിന്റെയും മാത്തന്റെയും ഡയലോഗുകൾ സ്റ്റാറ്റസുകളാവുന്നു. മായാനദിക്കു മുൻപും ശേഷവും ഞാൻ പല സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും എന്നെ കൂടുതൽ പേർ മെൻഷൻ ചെയ്യുന്നത് ഈ സിനിമയിലൂടെയാണ്.
പുതുതലമുറ ഇന്നും ഈ സിനിമയെക്കുറിച്ചും പാട്ടുകളെക്കുറിച്ചും സംസാരിക്കുന്നു. പൊതുവെ ജെൻ സീയുടെ പ്രണയത്തെ ‘ആഴമില്ലാത്തത്’ എന്ന മുൻവിധിയോടെ കാണുന്നവരുണ്ട്. പക്ഷേ, അതു ശരിയല്ല. മനുഷ്യരുടെ ഇമോഷനുകളിൽ നമ്മളെക്കാൾ അറ്റാച്ച്ഡ് ആണ് അവർ.
അവർ ഒന്നിച്ചിരുന്നെങ്കിൽ
അപ്പുവും മാത്തനും ഒരുമിച്ചു ജീവിച്ചിരുന്നെങ്കില്‍ എന്ന ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ, അവരെ മായാനദിയിൽ തന്നെ വിട്ടതാണ്. ഞാൻ അപ്പുവിനെയും മാത്തനെയും പിന്നെയും കൊണ്ടു നടന്നിട്ടില്ല. ആ സമയത്ത്, അങ്ങനെയൊരു സിനിമ ചെയ്യണം എന്ന ആഗ്രഹത്തിൽ മാത്രമാണ് അതു ചെയ്തത്.
സത്യത്തിൽ പ്രേക്ഷകരുടെ അത്ര ക്രിയേറ്റീവ് അല്ല ഞങ്ങൾ. അവരെ പോലെ കഥാപാത്രങ്ങളെ മനസ്സിൽ ചേർത്തു നിർത്താറുമില്ല. സിനിമ ഒരിക്കൽ പുറത്തിറങ്ങിയാൽ, ആ കഥാപാത്രങ്ങൾ പ്രേക്ഷകരുടേതാണ്. ഇതളുകള്‍ തുറന്നു നോക്കുന്നതു പോലെ ഒാരോ സീനും അവർ എടുത്ത് അതിനെക്കുറിച്ചു സംസാരിക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നും.
മാത്തനോടും അപ്പുവിനോടും പ്രേക്ഷകർക്കുള്ള സ്നേഹവും അടുപ്പവും എനിക്കും തിരക്കഥാകൃത്തുക്കൾക്കും അത്രയില്ലെന്നും തോന്നിയിട്ടുണ്ട്...’’
