ADVERTISEMENT

കീവേഡ് കൊടുത്താല്‍ കൃത്രിമ സംഗീതം സൃഷ്ടിക്കുന്ന ആപ്പുകളും ഉണ്ട്. അതൊന്നും മോശമാണെന്ന് അഭിപ്രായമില്ല. ഇതാണു മഹത്തരമെന്നുള്ള പോയിന്റില്‍ ഉറച്ചു നിന്നു വാദിക്കരുത് എന്നൊരു അഭ്യര്‍ഥനയുണ്ട്. – മെഗാ ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ സുരേഷ് പീറ്റേഴ്‌സ് ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

തെങ്കാശിപ്പട്ടണത്തിലെ കടമിഴിയില്‍ കമലദളം, രാവണപ്രഭുവിലെ അറിയാതെ അറിയാതെ, പാണ്ടിപ്പടയിലെ പഞ്ചായത്തിലെ... അങ്ങനെ ഒരു പേജിനപ്പുറം നീളും ഹിറ്റുകളുടെ പേരെഴുതിയാൽ. പഴയ ഹിറ്റ്ഗാനങ്ങൾ ഓർമിപ്പിച്ചപ്പോൾ 'ലോങ് ബാക്ക് സ്‌റ്റോറീസ് ' എന്നായിരുന്നു ചിരിയോടെയുള്ള സുരേഷ് പീറ്റേഴ്സിന്റെ മറുപടി.

ADVERTISEMENT

മലയാളത്തിലെ ഹിറ്റ് പാട്ടുകളെക്കുറിച്ചു പറയാനും വിമർശിക്കാനും അർഹതയുള്ളയാളാണു സുരേഷ് പീറ്റേഴ്സ്. ആ പേരു ഗൂഗിൾ സേർച്ച് ചെയ്താൽ അറിയാം, ഇന്നലെയുടെ സിരകളിൽ സംഗീതത്തിന്റെ ല ഹരി നിറച്ച പാട്ടുകള‍ുടെ നിര. അദ്ദേഹം തൊട്ടതെല്ലാം ഹിറ്റായിരുന്നു. അതു കൊണ്ട്‘പേട്ടാ റാപ്പും’ .‘ചിക് ബുക് ചിക് ബുക് റെയിലേ’യും കേള്‍ക്കുന്ന ജെൻ സീക്കും അഭിപ്രായത്തിൽ മാറ്റമില്ല. സുരേഷ് പീറ്റേഴ്സിന്റെ സ്വരം മലയാളത്തിന്റെ ഇമ്പമായി മാറിയതു പഞ്ചാബി ഹൗസിലാണ്. സ്വർണ നിലാവ് എന്നു തുടങ്ങുന്നതായിരുന്നു എസ്. രമേശൻ നായർ എഴുതിയ പാട്ടിന്റെ വരി. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ സോനാരേ എന്ന വാക്ക് മുന്നിൽ ചേർത്ത് സുരേഷ് പീറ്റേഴ്സ് പാടി, ‘സോനാരേ, സോനാരേ, സ്വർണനിലാവ് തെളിഞ്ഞില്ലേ....’ ആ ഹിറ്റ് പാട്ടിന്റെ തിരയിളക്കം ഇന്നും മലയാളികളുടെ മനസ്സിലുണ്ട്.

ഫ്ളാഷ് ബാക്ക്

ADVERTISEMENT

1970കളിലേക്ക് ഫ്‌ളാഷ് ബാക്ക്. ചെന്നൈ നഗരത്തിലെ കോട്ടൂര്‍പുരം വീഥി. ബിസിനസുകാരനായ ജെ. പീറ്റേഴ്‌സിന്റെ മകന്‍ സുരേഷ് അക്കാലത്തു സെന്റ് പാട്രിക്‌സിൽ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ജന്മനാ കിട്ടിയ സംഗീതത്തിന്റെ തുടിപ്പുകളോടെ അവന്‍ കൊട്ടിപ്പാടുന്നതു കണ്ടപ്പോള്‍ പ്രിന്‍സിപ്പൽ ബ്രദര്‍ വിന്‍സന്റ് സ്‌കൂളിനു വേണ്ടിയൊരു ഡ്രംസ് വാങ്ങി; സുരേഷിനു വേണ്ടി വാങ്ങിയെന്നു പറയുന്നതാണു ശരി.

‘‘അന്നത്തെ കാലത്തു സ്വന്തമായി ഡ്രംസ് വാങ്ങുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.’’ വ്യക്തിജീവിതത്തിലെ കാര്യങ്ങൾ പങ്കുവയ്ക്കാൻ താൽപര്യമില്ലെന്നു സംഭാഷണം തുടങ്ങുമ്പോഴേ പറഞ്ഞിരുന്നു. പക്ഷേ, ആ ഡ്രമ്മിന്റെ കഥ പറഞ്ഞു തുടങ്ങിയപ്പോൾ അദ്ദേഹമൊരു കുട്ടിയായി മാറിയതു പോലെ തോന്നി.

ADVERTISEMENT

‘‘ഡ്രംസ് പരിശീലനം നടത്താന്‍ ബ്രദര്‍ വിന്‍സന്റ് എനിക്കു വേണ്ടിയൊരു ക്ലാസ് മുറി നല്‍കി. കലോത്സവങ്ങളില്‍ പങ്കെടുപ്പിച്ചു. എല്ലാ മത്സരങ്ങളിലും എനിക്കായിരുന്നു ഒന്നാം സമ്മാനം - എന്റെ സംഗീതാഭിരുചി മനസ്സിലാക്കിയ ആദ്യ വക്തിയാണു ബ്രദര്‍ വിന്‍സന്റ്.

അച്ഛന് ഒരു കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിലായിരുന്നു ജോലി. അമ്മ ഫിലോമിനയ്ക്കായിരുന്നു ഞങ്ങള്‍ മൂന്നു മക്കളുടെയും ചുമതല. എനിക്ക് സംഗീതത്തോടുള്ള ഇഷ്ടം രണ്ടാളും മനസ്സിലാക്കിയിരുന്നു.

അച്ഛന്റെ ജോലിമാറ്റങ്ങൾക്കൊപ്പം ബോംബെയിലും മലേഷ്യയിലുമായി കുട്ടിക്കാലം കടന്നു. വീടു വച്ച ശേഷമാണ് ചെന്നൈയിലേക്ക് തിരിച്ചെത്തിയത്. അപ്പോഴേക്കും അച്ഛൻ ബിസിനസിലേക്ക് മാറിയിരുന്നു.

ചെന്നൈ ലയോള കോളജില്‍ ചേര്‍ന്നപ്പോള്‍ ഡ്രംസ് വായനയില്‍ പുലികളായ കുറച്ചു കൂട്ടുകാരെ കിട്ടി. പിന്നീടാണു ഗ്രൂപ്പ് പ്രാക്ടിസ് തുടങ്ങിയത്. ലൈറ്റ്, വെസ്റ്റേണ്‍, റോക്ക്, റാപ്പ് ഐറ്റംസില്‍ ഞങ്ങള്‍ ഷൈന്‍ ചെയ്തു. അന്നു ലോകം മുഴുവനും സൂപ്പര്‍ ഹീറോ മൈക്കിള്‍ ജാക്‌സനായിരുന്നു. ചിക് കോറിയ ആന്‍ഡ് ജാസ് കേള്‍ക്കുന്നതിനൊപ്പം ഇളയരാജയുടേയും ആര്‍.ഡി ബര്‍മന്റേയും പാട്ടുകള്‍ എനിക്ക് ഇഷ്ടമായിരുന്നു. ഇളയരാജ ഒരു യൂണിവേഴ്‌സിറ്റിയാണ്. വണ്‍ ടു ത്രീ എന്നു വിരല്‍ ഞൊടിച്ച് അടുത്ത നിമിഷം ട്യൂണ്‍ തരും.

ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്തു തന്നെ എ.ആര്‍. റഹ്‌മാന്‍ പ്രഫഷനല്‍ രംഗത്ത് എത്തിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം പിന്നീട് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് മ്യൂസിക് എനിക്കു നല്‍കിയ അംഗീകാരമാണ്.

ജെന്‍ സീ തലമുറയ്ക്ക് ഏതു തരത്തിലുള്ള പാട്ടുകളാണ് ഇഷ്ടം ?

ലോകത്ത് എല്ലായിടത്തുമുള്ള സംഗീതജ്ഞര്‍ നേരിടുന്ന വെല്ലുവിളിയല്ലേ അത്. പുതിയ ഓഡിയന്‍സിന്റെ ഇഷ്ടം മനസ്സിലാക്കൽ. ഭാഷയിലുണ്ടായ മാറ്റമാണ് ആദ്യത്തെ ചാലഞ്ച്. അവർ ഡിക്‌ഷനറിയിൽ നിന്നു പുറത്തുകടന്ന തലമുറയാണ്. അമേരിക്കയിലെ യങ്സ്റ്റേഴ്സ് നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പദങ്ങൾ പലതും ഇംഗ്ലിഷ് ഡിക്‌ഷനറിയിൽ ഇല്ല. ‘ഗോട്ടാ ഫോമോ’ എന്നു കേട്ട് ഞാന്‍ ഒരു നിമിഷം ആലോചനയില്‍ മുഴുകി. ഫിയര്‍ ഔട്ട് ഓഫ് മിസ്സിങ് എന്നാണത്രേ ഫോമോയുടെ അര്‍ഥം.

മക്കളും മാതാപിതാക്കളും ഓപ്പണ്‍ മൈന്‍ഡഡ് ആയി. മക്കള്‍ എക്‌സ്‌പോസ്ഡ് ആവണമെന്ന് മാതാപിതാക്കളും ആഗ്രഹിക്കുന്നു. മാറിയ ഭാഷയ്ക്കും സാംസ്കാരിക സാഹചര്യത്തിനും യോജിക്കുന്ന സംഗീതം മാത്രമേ ആസ്വദിക്കപ്പെടുകയുള്ളൂ.

എഐ വന്നതോടെ സിനിമാ സംഗീതം ആകെ മാറി

സംഗീതം ഇമോഷണലാണ്. കംപ്യൂട്ടറിന് ഇമോഷന്‍ ഇല്ല. ഗായകന്റെ ശബ്ദത്തിലൂടെ പാട്ടിന്റെ ഇമോഷന്‍ പീക്ക് ലെവല്‍ എത്തുന്നു. യേശുദാസ്, ജയചന്ദ്രന്‍ എന്നിവര്‍ പാടിയപ്പോള്‍ പശ്ചാത്തല സംഗീതം ശ്രദ്ധ നേടിയ നിരവധി പാട്ടുകളുണ്ട്. പി.ജയചന്ദ്രന്‍ പാടുമ്പോള്‍ കിട്ടുന്ന സ്‌പെഷല്‍ ഫീല്‍ ദൈവികമാണ്. കംപ്യൂട്ടറിന്റെ അറേഞ്ച്‌മെന്റ്‌സില്‍ അതു സൃഷ്ടിക്കാനാവില്ല. മ്യുസിഷ്യന്‍സ് ഇറ, കംപ്യൂട്ടര്‍ ഇറ എന്നു സിനിമാ സംഗീതത്തെ രണ്ടായി തിരിക്കാം. രണ്ടിലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. റിയല്‍ ഫീല്‍ കിട്ടണമെങ്കില്‍ സംഗീതജ്ഞന്മാര്‍ വേണം.

ഇന്‍ട്രൊ, ഇന്റര്‍വല്‍, എന്‍ഡ് എന്നിങ്ങനെ സിനിമയെ തുടര്‍ച്ചയായി ഹൈലൈറ്റ് ചെയ്യുന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക് സൃഷ്ടിക്കുന്നതു സംഗീത സംവിധായകനാണ്. സിനിമയുടെ കഥയ്ക്കും സീനിന്റെ ഇമോഷനും യോജിക്കുന്ന ഈണം ഉണ്ടാക്കാന്‍ യഥാര്‍ഥ സംഗീതജ്ഞന് കൂടുതല്‍ സമയം വേണം.

എഐ ക്രിയേറ്റഡ് പാട്ടുകള്‍ നിലനില്‍ക്കില്ലെന്നാണോ?

ഒരാള്‍ക്ക് കംപ്യൂട്ടറിനു മുന്നിലിരുന്ന് ഒരു പാട്ട് മുഴുവനായും ഒറ്റയ്ക്ക് സൃഷ്ടിക്കാവുന്ന കാലത്താണു നമ്മള്‍ ജീവിക്കുന്നത്. കീവേഡ് കൊടുത്താല്‍ കൃത്രിമ സംഗീതം സൃഷ്ടിക്കുന്ന ആപ്പുകളും ഉണ്ട്. അതൊന്നും മോശമാണെന്ന് അഭിപ്രായമില്ല. ഇതാണു മഹത്തരമെന്നുള്ള പോയിന്റില്‍ ഉറച്ചു നിന്നു വാദിക്കരുത് എന്നൊരു അഭ്യര്‍ഥനയുണ്ട്.

ഇമോഷനുകളില്‍ ഏറ്റവുമധികം ആസ്വദിക്കപ്പെടുന്നതു പ്ര ണയമല്ലേ?

എന്നെ സംബന്ധിച്ചിടത്തോളം ഹോണസ്റ്റി ഈസ് ദ് ഫൗണ്ടേഷന്‍ ഓഫ് ലവ്. പ്രണയം സംഗീതജ്ഞര്‍ക്കു മാത്രം റിസര്‍വ് ചെയ്തിട്ടുള്ള വികാരമല്ല. ഹൃദയത്തില്‍ സ്‌നേഹം കൊണ്ടു നടക്കുമ്പോഴാണ് നല്ല പാട്ടുകള്‍ ആസ്വദിക്കാന്‍ കഴിയുക.

എല്ലാ കാലത്തും എനിക്കു ഡ്രംസിനോടാണു പ്രണയം. രാത്രിയിലാണ് കംപോസ് ചെയ്യാറുള്ളത്. നിശബ്ദമായിരിക്കുമ്പോള്‍ സംഗീതത്തിന്റെ വിളി കേള്‍ക്കാന്‍ കഴിയുന്നവനാണു മ്യുസിഷ്യന്‍. ഒരാളോടു പ്രണയം തോന്നുമ്പോഴാണു സംഗീതം ഉണ്ടാവുകയെന്നു പറയാനാവില്ല.

സിനിമയില്‍ പ്രണയിതാക്കളാണല്ലോ പാടുന്നത്?

എംജിആര്‍, ശിവാജി, പ്രേംനസീര്‍ എന്നിവരുടെ സിനിമയില്‍ നിന്നു നമ്മളിലേക്കു പകര്‍ന്ന സുഗന്ധമാണു പ്രേമസംഗീതം. ഹോളിവുഡിന്റേയും തുടക്കം പ്രണയസുരഭിലമായിരുന്നു. പഴയകാലത്തെ പോലെ പ്രണയിനിയെ നോക്കി ഇന്നു നായകന്മാര്‍ പാടുന്നില്ല. കാമുകി ഇല്ലാത്ത നായകനും പ്രണയഗാനം ആലപിക്കുന്നു. ഇമോഷനില്‍ നിന്നാണു സംഗീതം ഉണ്ടാകുന്നത്.

എപ്പോഴാണ് പുതിയ ഈണം ഉണ്ടാകുന്നത്?

സംഗീതജ്ഞനു വേണ്ടതു നിശബ്ദമായ ഏകാന്തതയാണ്. അതു ലോണ്‍ലിനെസ് അല്ല. ഈണങ്ങൾ പിറക്കുന്നത് അത്തരം നിമിഷങ്ങളിലാണ്. അതുകൊണ്ടു തന്നെ ‘ജോലിയിലാണ് ശല്യം ചെയ്യരുത്’ എന്നു സംഗീതജ്ഞന്‍ പറഞ്ഞേ പറ്റൂ. ഇതു പ്രിയപ്പെട്ടവരെ മാറ്റി നിര്‍ത്താന്‍ വേണ്ടി പറയുന്നതല്ല. ജോലിയുടെ സ്വഭാവം വ്യക്തമാക്കാൻ പറഞ്ഞുവെന്നേയുള്ളൂ.

എപ്പോഴും ഏകാന്തത ആയാല്‍ കുടുംബം മിസ്സ് ആവില്ലേ

നമ്മള്‍ ആരാണെന്നും എന്താണെന്നും വീട്ടിലുള്ളവര്‍ക്ക് അറിയാം. മ്യുസിഷ്യന്‍ അയാളുടെ ജോലി ചെയ്യുന്നു. അ തു കഴിഞ്ഞുള്ള സമയം കുടുംബത്തിനൊപ്പം ഇരിക്കുന്നു. മ്യൂസിക് കരിയറാക്കി എടുത്തവര്‍ക്ക് അതിനായി കൂടുതല്‍ നേരം മാറ്റിവയ്‌ക്കേണ്ടി വരും.

നമ്മുടെ സമൂഹത്തിലെ രീതികള്‍ അനുസരിച്ച് അതു കുടുംബങ്ങളില്‍ അസ്വാരസ്യം ഉണ്ടാക്കിയേക്കാം. എന്റെ മകന്‍ ധനുഷ് ഡേവിഡ് പീറ്റേഴ്‌സ് മ്യുസിഷ്യനാണ്. അവന്‍ ഇപ്പോള്‍ അമേരിക്കയിലാണ്. അവിടെയാരും അവനെ മുഴുവന്‍ സമയം കൂടെ കിട്ടുന്നില്ലെന്നു പരാതി പറഞ്ഞു പ്രശ്‌നമുണ്ടാക്കുന്നില്ല.

തമിഴ്‌നാട്ടുകാരേക്കാള്‍ മലയാളികളാണ് താങ്കളെ ആഘോഷിച്ചത്?

മലയാളികളാണ് എന്നിലെ സംഗീതജ്ഞനെ ആഘോഷിച്ചത്. തമിഴ് മക്കള്‍ എന്നെയൊരു ഗായകനായി അംഗീകരിച്ചു. പേട്ടാ റാപ്, ചിക്ക് ബുക്ക് എന്നീ പാട്ടുകള്‍ പാടിയപ്പോള്‍ തമിഴകം എന്നെ എടുത്തുകൊണ്ടു നടക്കുകയായിരുന്നു. അതിനു ശേഷമാണു മലയാളത്തിലേക്കു വന്നത്. നൂറോളം പാട്ടുകള്‍ക്കു സംഗീത സംവിധാനം നിര്‍വഹിച്ചു.

മിന്നല്‍, ഓവിയം എന്നിങ്ങനെ രണ്ട് തമിഴ് മ്യൂസിക് ആ ല്‍ബങ്ങള്‍ ചെയ്തു, അതും ഹിറ്റായി. ഡ്രംസ്, മ്യൂസിക്, സൗണ്ട് എന്‍ജിനിയര്‍, സ്റ്റേജ് പ്രോഗ്രാം, ലൈവ് കണ്‍സര്‍ട്ട് - സംഗീതത്തിന്റെ എല്ലാ മേഖലയിലും ശ്രദ്ധേയമായ റോള്‍ ചെയ്യാൻ കഴിഞ്ഞു.

രണ്ടാം വരവിലെ പുതിയ വിശേഷങ്ങൾ?

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ലൈവ് മ്യൂസിക് കണ്‍സര്‍ട്ട് നടത്താനാണു തീരുമാനം. ഇന്റര്‍നാഷനല്‍ ഇവന്റുകളും പ്ലാന്‍ ചെയ്യുന്നു. ഞാന്‍ സംഗീത സംവിധാനം ചെയ്തതും പാടിയതുമായ സിനിമാ പാട്ടുകള്‍ വേദിയില്‍ അവതരിപ്പിക്കണം. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

onlinemasterpageNew

മ്യൂസിക് സബ്ജക്ട് സിനിമ ചെയ്യണമെന്നൊരു മോ ഹം കുറേക്കാലമായി മനസ്സിലുണ്ട്. നിരവധി പേര്‍ കഥയുമായി ബെംഗളൂരുവിലെ എന്റെ വീട്ടില്‍ വന്നു. കണ്ടതും കേട്ടതുമായ കഥകള്‍ തന്നെ പിന്നെയും. ജീത്തു ജോസഫ്, ജിത്തു മാധവന്‍ എന്നീ സംവിധായകന്മാരുടെ സിനിമകൾ കണ്ടപ്പോൾ അതിൽ പുതുമ തോന്നിയിരുന്നു.

സസ്‌പെന്‍സ് ബാക്കിയാക്കി പറഞ്ഞു നിര്‍ത്തുകയാണ് സുരേഷ് പീറ്റേഴ്‌സ്. ചെന്നൈയില്‍ നിന്നു ബെംഗളൂവിലേക്കു താമസം മാറിയപ്പോള്‍ ആരംഭിച്ച തയാറെടുപ്പുകള്‍ ഓണ്‍ ട്രാക്ക് ആയതിനു ശേഷമാണ് രണ്ടാം വരവ്. വിശദവിവരങ്ങള്‍ ഒരിക്കല്‍ക്കൂടി ചോദിച്ചപ്പോള്‍ സണ്‍ ഗ്ലാസ് പകുതി ഉയര്‍ത്തി സിനിമാറ്റിക് മറുപടി;

സീ യു സൂണ്‍...

ADVERTISEMENT