Wednesday 08 June 2022 03:09 PM IST

‘ആ നിമിഷത്തിൽ കണ്ണ് നനഞ്ഞു, പതിമൂന്നു വാടകവീടുകൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക്’: മൃദുല പറയുന്നു

V.G. Nakul

Sub- Editor

mridula-vijay-1

മലയാളികളുടെ പ്രിയ താരദമ്പതികളായ മൃദുല വിജയ്‌യും യുവ കൃഷ്ണയും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നതിനൊപ്പം തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്ക് താമസം മാറിയതിന്റെ സന്തോഷത്തിലുമാണ് ഇവർ.

മൃദുലയുടെയും കുടുംബത്തിന്റെയും ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. ആ സ്വപ്നമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്.

പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങുകളുടെ വിഡിയോ ഇരുവരും തങ്ങളുടെ യൂ ട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇവരുടെ വിവാഹത്തിന് മുന്നേയാണ് വീടിന്റെ പണി തുടങ്ങിയത്. തിരുവനന്തപുരത്ത് വിഴവൂരിലാണ് വീട്. വീട്ടിനു ചുറ്റും പച്ചപ്പും മല നിരകളുമാണ്. മൃദുലയുടെ ആശയങ്ങൾക്കനുസരിച്ചാണ് വീട് ഒരുക്കിയിരിക്കുന്നത്. ഇന്റീരിയര്‍ യുവയുടെയും കൂടി മേൽനോട്ടത്തിലായിരുന്നു.

‘‘കുറേക്കാലമായി വസ്തു നോക്കുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലാറ്റിന് അടുത്ത് ഒരു പ്ലോട്ട് വിൽക്കാനുണ്ടെന്ന് പരസ്യം കണ്ടത്. ചെന്നു കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. വാങ്ങി.

എന്റെ ഡിസൈനിനനുസരിച്ചാണ് വീടിന്റെ നിർമാണം. എനിക്ക് ചെറുപ്പം മുതലേ വലിയ താൽപര്യമുള്ള മേഖലയാണിത്. 1650 സ്ക്വയർ ഫീറ്റിൽ, മൂന്ന് ബെഡ്റൂം, ഹാൾ, ഡൈനിങ്, ഓപ്പൺ കിച്ചണ്‍, വർക്ക് ഏരിയ എന്നിവയടങ്ങുന്നതാണ് വീട്’’.– മൃദുല ‘വനിത ഓൺലൈനോട്’ പറയുന്നു.

‘‘അച്ഛനും അമ്മയും ഞങ്ങളുമെല്ലാം അങ്ങോട്ടേക്ക് മാറി. പതിമൂന്നു വാടകവീടുകൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് താമസത്തിനെത്തിയ സന്തോഷമാണ് എല്ലാവർക്കും. മകള്‍ എന്ന നിലയിൽ ഒരു അഭിമാന മുഹൂർത്തമാണ് ഇത്. അവരെ സ്വന്തം വീട്ടിലേക്ക് കൈപിടിച്ചു കയറ്റാനായല്ലോ. വലിയ നേട്ടമാണ്. വീട് ആരെ സംബന്ധിച്ചും ഒരു വലിയ സ്വപ്നത്തിന്റെ പൂർത്തീകരണമാണല്ലോ. ഇത്രയും വർഷം കൊതിച്ചത് കൈവന്നപ്പോൾ വലിയ സന്തോഷം. പാലുകാച്ചൽ ദിവസം അറിയാതെ കണ്ണ് നനഞ്ഞു’’.– മൃദുല പറയുന്നു.

mridhula-1

ആ മോഹം സാധിച്ചില്ല

വിവാഹത്തിന് മുമ്പേ വീടു പണി തുടങ്ങി. പണി തുടങ്ങി രണ്ട് മാസത്തിനുള്ളിൽ കല്യാണ ആലോചന വന്നു. ഉറപ്പിച്ചു. നിശ്ചയം കഴിഞ്ഞ് കല്യാണത്തിനു മുമ്പ് പുതിയ വീട്ടിൽ കയറണം എന്നായിരുന്നു. ആ വീട്ടിൽ നിന്നു കല്യാണം കഴിഞ്ഞു പോകാനായിരുന്നു താൽപര്യം. പക്ഷേ, പണി തീർന്നില്ല. ഒന്നര വർഷം കൊണ്ടാണ് പൂർത്തിയായത്.

mridhula-3

വെറുതേ പണം കളയാതെ, വേണ്ടതു മാത്രം ചെലവഴിച്ച്, ക്വാളിറ്റിയിൽ വിട്ടുവീഴ്ചകളില്ലാതെയാണ് വീടൊരുക്കിയത്. നേരിൽ പോയി കണ്ട് ഇഷ്ടപ്പെട്ടാണ് പല സാധനങ്ങളും വാങ്ങിയത്. ഏട്ടന്റെ പിന്തുണ വളരെ വലുതായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷം അദ്ദേഹത്തിന്റെ നിർദേശങ്ങളുമുണ്ടായിരുന്നു.

മൂന്ന് മാസത്തിനുള്ളിൽ പുതിയ അതിഥിയായി ആദ്യത്തെ കൺമണി വരും. സിംഗിളായാണ് വീടു പണി തുടങ്ങിയത്. താമസം തുടങ്ങിയപ്പോൾ മൂന്നാമത്തെ ആൾ വരുന്നു...ഇതിൽ പരം എന്താണ് സന്തോഷം....

തങ്ങളുടെ വിവാഹം ആഡംബരം തീരെയില്ലാതെ നടത്തിയതിനെക്കുറിച്ച് മുൻപ് ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖത്തിൽ മൃദുല പറഞ്ഞതിൽ, വാടക വീടുകളിലെ താമസത്തെക്കുറിച്ച് മനസ്സ് തുറന്നിരുന്നു.

‘എന്റെ അച്ഛൻ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സമ്പാദ്യം വളരെക്കുറവായിരുന്നു. ഞാൻ ജനിച്ചതും വളർന്നതുമൊക്കെ വാടക വീടുകളിലാണ്. ഇപ്പോൾ പതിമൂന്നാമത്തെ വാടക വീട്ടിലാണ് എന്റെ കുടുംബം ജീവിക്കുന്നത്. അച്ഛന്‍ കഷ്ടപ്പെടുന്നത് കണ്ടാണ് ഞാൻ വളർന്നത്. എന്റെ പതിനാറാമത്തെ വയസ്സില്‍ അച്ഛന്റെ ടെൻഷന്‍ എന്നെയും ബാധിച്ചു തുടങ്ങി. ഉറക്കമില്ലാതെയായി. കുറേക്കാലം കഴിഞ്ഞാൽ എന്തായിരിക്കും ഞങ്ങളുടെ സാഹചര്യം എന്ന ചിന്തയാണ് അലട്ടിയത്. എന്റെയും അനിയത്തിയുടെയും പഠനം, ജീവിതച്ചെലവുകൾ, ഞങ്ങളുടെ വിവാഹം, സ്വന്തമായി ഒരു വീട്...അതൊക്കെ മനസ്സിലുണ്ടായിരുന്നു. എന്തു ചെയ്യാന്‍ പറ്റും എന്ന രീതിയിൽ ഞാൻ ഓരോന്നോരോന്നായി ചിന്തിക്കാന്‍ തുടങ്ങി. അവിടെയാണ് എന്റെ ജീവിതം മാറിയത്’’.– മൃദുല പറഞ്ഞു.

‘‘പതിനഞ്ചാമത്തെ വയസ്സ് മുതൽ ആദ്യം അഞ്ച് വർഷം ഞാന്‍ സിനിമയിൽ മാത്രമാണ് ശ്രദ്ധിച്ചത്. കുറേ പരിശ്രമിച്ചെങ്കിലും വേണ്ടും വിധം ഒരു ഇടം കിട്ടിയില്ല. അഭിനയിച്ച സിനിമകളൊന്നും റിലീസായില്ല. പിന്നീടാണ് 19വയസ്സില്‍ സീരിയലിലേക്ക് വന്നത്. ആ തീരുമാനം എടുത്തിരുന്നില്ലെങ്കിൽ ഞാൻ എവിടെയും എത്തുമായിരുന്നില്ല. സീരിയലില്‍ വരും മുമ്പ് കുരേ പരിഹാസങ്ങൾ നേരിട്ടിരുന്നു. സ്കൂളിൽ പഠിക്കുകയാണല്ലോ. ലീവെടുത്ത് അഭിനയിക്കാന്‍ പോകുന്നു, തിരിച്ചു വരുന്നു. പക്ഷേ, സിനിമകളൊന്നും കാണുന്നില്ല. അതിന്റെ പേരിൽ കുറേ കളിയാക്കലുകൾ നേരിട്ടു. അപ്പോഴും എനിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. സീരിയലിലേക്ക് വന്ന ശേഷം, ആദ്യ സീരിയൽ മുതൽ എനിക്കു കിട്ടുന്ന ഓരോ രൂപയും അമ്മ സമ്പാദിക്കാൻ തുടങ്ങി. സ്വർണമായിട്ടാണ് കൂടുതലും. അങ്ങനെ ശേഖരിച്ച് വച്ചതാണ് എന്റെ കല്യാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്റെ കല്യാണത്തിന്റെ ചെലവുകൾ സ്വയം കണ്ടെത്തിയ ആളാണ് ഞാൻ. അതുകൊണ്ടു തന്നെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം വെറുതേ നഷ്ടപ്പെടുത്താൻ തോന്നിയില്ല. വീട്ടുകാരുടെ ചെവലിലാകുമ്പോൾ അതിന്റെ വിലയറിയില്ല. സ്വയം അധ്വാനിച്ചുണ്ടാക്കുമ്പോഴേ അതിന്റെ വിലയറിയൂ’’.– മൃദുല വ്യക്തമാക്കി.