കാത്തിരിപ്പിനൊടുവിൽ പൃഥ്വിരാജ്- ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതിയായ ‘ആടുജീവിത’ത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലേക്ക്. നാലര വര്‍ഷം നീണ്ട ഷൂട്ടിങ്ങിന് ഈ മാസത്തോടെ സമാപനമാകും. റാന്നിയില്‍ ആരംഭിച്ച ഫൈനല്‍ ഷെഡ്യൂളില്‍ രണ്ടു ദിവസത്തെ പാച്ച് വര്‍ക്കുകള്‍ കൂടിയാണ് അവശേഷിക്കുന്നത്. പൃഥ്വിരാജ് പത്തനംതിട്ടയിലെത്തി. ജയില്‍രംഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. ജയിലിന്റെ സെറ്റ് വര്‍ക്കുകളും മറ്റും പൂര്‍ത്തിയായിട്ടുണ്ട്.
മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകൾ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160 ലേറെ ദിവസങ്ങളാണ് വേണ്ടി വന്നതെങ്കിലും പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. 2018 ഫെബ്രുവരിയില്‍ പത്തനംതിട്ടയിലായിരുന്നു ഷൂട്ടിങ് തുടങ്ങിയത്. പിന്നീട് കുറച്ചു ഭാഗം പാലക്കാടും ബാക്കി ജോര്‍ദ്ദാനിലും ഷൂട്ട് ചെയ്തു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 65 ദിവസത്തോളം ബ്ലെസിയും സംഘവും ജോർദാനില്‍ കുടുങ്ങിക്കിടന്നതും വലിയ വാര്‍ത്തയായിരുന്നു. പിന്നീട് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ഷൂട്ടിങ്ങിന്റെ രണ്ടാംഘട്ടം തുടങ്ങിയിരുന്നു.
നടി അമലാപോളും ശോഭാ മോഹനുമാണ് മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.
എഴുത്തുകാരന്‍ ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതത്തെ ആധാരമാക്കിയുള്ള സിനിമയാണിത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകള്‍ അടുത്തകാലത്ത് പൃഥ്വി തുറന്നു പറഞ്ഞിരുന്നു.