ഇൻസ്റ്റഗ്രാമിൽ ‘അമ്മ’ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് വിഡിയോ പങ്കുവച്ച തിരുവനന്തപുരം സ്വദേശിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദിനെയാണ് (59) കൊച്ചി സിറ്റി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നാലു ദിവസം മുമ്പാണ് ഇയാൾ ‘അമ്മ’ സംഘടനയെയും ഇടവേള ബാബുവിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ ഇൻസ്റ്റഗ്രാമിലൂടെ വിഡിയോ പങ്കുവച്ചത്. താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പൊലീസ് ഇയാളെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ദിവസങ്ങള്‍ക്കു മുന്‍പ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമയെ ഇടവേള ബാബു വിമര്‍ശിച്ചിരുന്നു. സിനിമ മുഴുവനും നെഗറ്റീവാണെന്നും എങ്ങനെ ഇതിന് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും ഇടവേള ബാബു പ്രതികരിച്ചിരുന്നു. ഇതോടെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.